തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പോ?; രാഷ്ട്രീയ വിവാദം, അന്വേഷിക്കാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഹൈക്കോടതിയില്‍

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പോ?; രാഷ്ട്രീയ വിവാദം, അന്വേഷിക്കാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഹൈക്കോടതിയില്‍

ഹൈദരബാദ്: തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായി ഭക്തര്‍ക്കു നല്‍കുന്ന ലഡു തയാറാക്കാന്‍ മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് ഹൈക്കോടതിയില്‍. വൈഎസ്ആര്‍ കോണ്‍സ്ര് പാര്‍ട്ടി നേതാവ് വൈവി സുബ്ബറെഡ്ഡി സമര്‍പ്പിച്ച ഹര്‍ജി ആന്ധ്രാപ്രദേശ് ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. അതിനിടെ, വിവാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരില്‍നിന്നു റിപ്പോര്‍ട്ട് തേടി.

വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തില്‍ ലഡു നിര്‍മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മൃഗക്കൊഴുപ്പ് അടങ്ങിയതായി ഗുജറാത്തിലെ ലാബില്‍ കണ്ടെത്തിയെന്ന് ചന്ദ്രബാബു നായിഡു തെലുങ്കു ദേശം പാര്‍ട്ടി പരിപാടിയിലാണ് വെളിപ്പെടുത്തിയത്. ഇതു വന്‍ വിവാദമായതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി ജെപി നഡ്ഡ റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉചിത നടപടി സ്വീകരിക്കുമെന്ന് നഡ്ഢ പറഞ്ഞു.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ വെളിപ്പെടുത്തല്‍ ഹൈക്കോടതിയിലെ ഒരു സിറ്റിങ് ജഡ്ജി അന്വേഷിക്കട്ടെ, അല്ലെങ്കില്‍ ഹൈക്കോടതി ഒരു സമിതി രൂപീകരിക്കട്ടെ, അതുമല്ലെങ്കില്‍ സിബിഐ അന്വേഷിക്കട്ടെയെന്നും സുബ്ബറെഡ്ഡി പറഞ്ഞു. മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്ന ഒരാള്‍, കോടിക്കണക്കിന് ഹിന്ദു ഭക്തരുടെ വികാരത്തെ വ്രണപ്പെടുമെന്നതിനാല്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു. ഉച്ച ഭക്ഷണ ഇടവേളയില്‍ ഹര്‍ജി കേള്‍ക്കണമെന്ന് റെഡ്ഡി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തെപ്പോലും വെറുതെ വിട്ടില്ലെന്നും ലഡു തയാറാക്കാന്‍ മൃഗക്കൊഴുപ്പും മീനെണ്ണയും ഉപയോഗിച്ചെന്നും നാഷനല്‍ ഡയറി ഡെവലപ്മെന്‍റ് ബോര്‍ഡിന്‍റെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അറിയിച്ചത്. ദൈവങ്ങളെ വച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമമാണിതെന്ന് പറഞ്ഞ സുധാകര്‍ റെഡ്ഡി, ചന്ദ്രാബാബു നായിഡു രാഷ്ട്രീയമായി ചെളിവാരിയെറിയുകാണെന്നും സുധാകര റെഡ്ഡി പറഞ്ഞു. തന്റെ മങ്ങുന്ന രാഷ്ട്രീയ പ്രതിച്ഛായ സംരക്ഷിക്കാനാണ് ദൈവങ്ങളെ ഉപയോഗിക്കുന്നത്. നിങ്ങള്‍ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍, സത്യം പുറത്തുവരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നായിഡുവിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സിയില്‍ നിന്നും സത്യം പുറത്തുവരില്ലെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

സ്ലീപ്പർ ബസ് തലകീഴായി മറിഞ്ഞു; മലയാളി യുവാവ് മരിച്ചു

സ്ലീപ്പർ ബസ് തലകീഴായി മറിഞ്ഞു; മലയാളി യുവാവ് മരിച്ചു

ബം​ഗലൂരു: കർണാടകയിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ സ്ലീപ്പർ ബസ് മറിഞ്ഞ് മലയാളി മരിച്ചു. കോഴിക്കോട്ട് രാമനാട്ടുകര സ്വദേശി അമൽ ഫ്രാങ്ക്ളിൻ (22) ആണ് മരിച്ചത്. കർണാടകയിലെ ഹുൻസൂരിൽ രാത്രി 12 മണിയോടെയായിരുന്നു അപകടം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബം​ഗലൂരുവിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോയ എസ്കെഎസ് ട്രാവൽസിന്റെ എ സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണംവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. അപകടത്തിൽ പരിക്കേറ്റവരെ മണിപ്പാൽ ആശുപത്രി ഉൾപ്പടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ലെബനനിലെ പേജര്‍ സ്ഫോടനത്തില്‍ അന്വേഷണം മലയാളിയിലേക്ക്

ലെബനനിലെ പേജര്‍ സ്ഫോടനത്തില്‍ അന്വേഷണം മലയാളിയിലേക്ക്

ബെയറൂട്ട്: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ അന്വേഷണം മലയാളിയിലേക്കും. സായുധ സംഘടനയായ ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പേജറുകള്‍ വാങ്ങിച്ചത് മലയാളിയുടെ ഷെല്‍ കമ്പനിയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേര്‍വെ പൗരത്വമുള്ള റിന്‍സണ്‍ ജോസി(39)ന്റേതായിരുന്നു ഷെല്‍ കമ്പനി. സ്‌ഫോടനത്തിന് പിന്നാലെ ഇയാളെ കാണാനില്ലെന്നാണ് നോര്‍വീജിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നോര്‍വെയിലാണ് റിന്‍സണ്‍ താമസിക്കുന്നത്, സ്‌ഫോടനങ്ങളുണ്ടായ ദിവസം തന്നെ ഇദ്ദേഹം അപ്രത്യക്ഷനായെന്ന വിവരമാണ് പുറത്തുവരുന്നത്. 2015 ല്‍ ലണ്ടനില്‍ നിന്നാണ് ഇയാള്‍ നോര്‍വെയില്‍ എത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്‌ഫോനത്തെ തുടര്‍ന്ന് റിന്‍സണ്‍ അപ്രത്യക്ഷനായതിനെ തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം നോര്‍വീജിയന്‍ അധികൃതരെ വിവരം അറിയിക്കുകയും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ബള്‍ഗേറിയയിലാണ് റിസന്റെ ഷെല്‍ കമ്പനി പ്രവര്‍ത്തിച്ചിരുന്നത്.

ചരിത്രത്തില്‍ ആദ്യം; 84,000 പോയിന്റ് കടന്ന് സെന്‍സെക്‌സ്, നിഫ്റ്റിയും പുതിയ ഉയരത്തില്‍

ചരിത്രത്തില്‍ ആദ്യം; 84,000 പോയിന്റ് കടന്ന് സെന്‍സെക്‌സ്, നിഫ്റ്റിയും പുതിയ ഉയരത്തില്‍

മുംബൈ: വന്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്. സെന്‍സെക്‌സ് 84,000 പോയിന്റ് കടന്ന് ചിത്രത്തിലെ തന്നെ ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തിയപ്പോള്‍ നിഫ്റ്റിയും പുതിയ ഉയരങ്ങളിലെത്തി.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചപ്പോള്‍ ആഗോള വിപണികളുടെ ചുവട് പിടിച്ചാണ് ഇന്ത്യന്‍ വിപണികള്‍ നേട്ടം കൊയ്തത്.

ബിഎസ്ഇ സെന്‍സെക്‌സ് 975.1 പോയിന്റ് മുന്നേറി വിപണി തുടങ്ങിയപ്പോള്‍ റെക്കോര്‍ഡുകള്‍ തിരുത്തി 84,159.90 എന്ന ചരിത്ര നേട്ടത്തിലെത്തി. നിഫ്റ്റി 271.1 പോയന്റുകള്‍ കയറി 25,686.90 എന്ന പുതിയ ഉതരത്തിലെത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീല്‍, മാരുതി, ടാറ്റ സ്റ്റീല്‍, ലാര്‍സെന്‍ ആന്‍ഡ് ടര്‍ബോ, ഐസിഐസിഐ ബാങ്ക്, പവര്‍ ഗ്രിഡ്, നെസ്‌ലെ, ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്ട് എന്നിവയാണ് നേട്ടം കൊയ്ത കമ്പനികള്‍.

ഇ-സിമ്മിന്റെ പേരില്‍ തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്

ഇ-സിമ്മിന്റെ പേരില്‍ തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്. മൊബൈല്‍ ഫോണ്‍ സര്‍വീസ് ദാതാക്കളുടെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ നിന്നെന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ ബന്ധപ്പെടുന്നതെന്നും പൊലീസ് അറിയിച്ചു.

തട്ടിപ്പുകാര്‍ നിലവിലുള്ള സിം കാര്‍ഡ്, ഇ-സിം സംവിധാനത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കും. മൊബൈല്‍ സേവന ദാതാക്കളുടെ ആപ്പിലോ വെബ്‌സൈറ്റിലോ പ്രവേശിച്ച് 32 അക്ക ഇ-ഐഡി നല്‍കി ഇ-സിം സംവിധാനം ആക്ടിവേറ്റ് ചെയ്യാനാണ് അവര്‍ ആവശ്യപ്പെടുക. ഇങ്ങനെ ആക്ടിവേറ്റ് ചെയ്യുന്നവരുടെ ഇ-മെയിലിലേക്ക് ലഭിക്കുന്ന ക്യു ആര്‍ കോഡ് തങ്ങള്‍ നല്‍കുന്ന വാട്‌സപ്പ് നമ്പറില്‍ അയച്ചു നല്‍കാനും അവര്‍ നിര്‍ദ്ദേശിക്കുന്നു.

ക്യു ആര്‍ കോഡ് ലഭിക്കുന്ന തട്ടിപ്പുകാര്‍ തന്നെ നിങ്ങളുടെ പേരില്‍ ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ സിം കാര്‍ഡിന്റെ പൂര്‍ണ്ണ നിയന്ത്രണം അവരുടെ കൈകളില്‍ എത്തുകയും നിങ്ങളുടെ കൈവശമുള്ള സിം പ്രവര്‍ത്തനരഹിതമാകുകയും ചെയ്യുന്നു. 24 മണിക്കൂറിനുള്ളില്‍ മാത്രമേ നിങ്ങളുടെ ഇ-സിം പ്രവര്‍ത്തനക്ഷമം ആവുകയുള്ളൂ എന്ന് തട്ടിപ്പുകാര്‍ നിങ്ങളെ അറിയിക്കുന്നു. ഈ സമയപരിധിക്കുള്ളില്‍ നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ആയി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം അവര്‍ ഏറ്റെടുക്കുന്നതോടെ തട്ടിപ്പ് പൂര്‍ണമാകുന്നു.

കസ്റ്റമര്‍ കെയര്‍ സെന്ററുകളില്‍ നിന്ന് എന്ന പേരില്‍ ലഭിക്കുന്ന വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കുകയാണ് തട്ടിപ്പ് തടയാനുള്ള ആദ്യ മാര്‍ഗം. വിവിധ സേവനങ്ങള്‍ക്കായി മൊബൈല്‍ സര്‍വീസ് ദാതാക്കളുടെ ഔദ്യോഗിക ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് തന്നെയാണ് ആശ്രയിക്കുന്നതെന്ന് ഉറപ്പുവരുത്തണം. സേവനദാതാക്കള്‍ നല്‍കുന്ന ക്യൂ ആര്‍ കോഡ്, ഓ ടി പി, പാസ്വേഡ് എന്നിവ ആരുമായും പങ്കുവെയ്ക്കരുത്. നിങ്ങളുടെ സാമ്പത്തികകാര്യങ്ങളും ഇടപാടുകളും ആരുമായും പങ്കുവെയ്ക്കാന്‍ പാടില്ല. നിങ്ങളുടെ എല്ലാത്തരം ഡിജിറ്റല്‍ അക്കൗണ്ടുകള്‍ക്കും ‘ടു സ്റ്റെപ് വെരിഫിക്കേഷന്‍’ എന്ന അധിക സുരക്ഷാക്രമീകരണം ഉപയോഗിക്കണമെന്നും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.

കോടതിയില്‍ അഭിഭാഷകയോട് ജഡ്ജിയുടെ മോശം കമന്റ്; സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി

കോടതിയില്‍ അഭിഭാഷകയോട് ജഡ്ജിയുടെ മോശം കമന്റ്; സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോടതി നടപടിക്കിടെ ഹൈക്കോടതി ജഡ്ജി അഭിഭാഷകയോട് മോശമായ കമന്റ് പറഞ്ഞെന്ന വിവാദത്തില്‍ സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി. വിഷയം പരിഗണിച്ച, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് കര്‍ണാടക ഹൈക്കോടതിയില്‍നിന്നു റിപ്പോര്‍ട്ട് തേടി.

കര്‍ണാടക ഹൈക്കോടതിയില്‍ വാദത്തിനിടെ, ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രിശാനന്ദയാണ് അഭിഭാഷകയോട് മോശം കമന്റ് പറഞ്ഞത്. ഇതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇന്നു രാവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ സീനിയര്‍ ജഡ്ജിമാരുടെ അഞ്ചംഗ ബെഞ്ച് ചേര്‍ന്ന് വിഷയത്തില്‍ നടപടിയെടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ രജിസ്ട്രിക്ക് ബെഞ്ച് നിര്‍ദേശം നല്‍കി. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സുപ്രീം കോടതി സെക്രട്ടറി ജനറലിനു നല്‍കണം. ജഡ്ജിമാരുടെ പെരുമാറ്റം സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ബെഞ്ച് അറിയിച്ചിട്ടുണ്ട്.

വിഷയം വീണ്ടും ബുധനാഴ്ച പരിഗണിക്കും.

വാദത്തിനിടെ ജഡ്ജി അഭിഭാഷകയോട് മോശം പരാമര്‍ശം നടത്തുന്നതാണ് വിഡിയോയില്‍ ഉള്ളത്. ഇക്കാര്യത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെടണമെന്ന് സീനിയര്‍ അഭിഭാഷക ഇന്ദിര ജയ്‌സിങ് എക്‌സില്‍ ആവശ്യപ്പെട്ടിരുന്നു.