സൂര്യകുമാര്‍ യാദവ് തിരിച്ചെത്തുന്നു; മുംബൈ ഹാപ്പി

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തുന്നു; മുംബൈ ഹാപ്പി

മുംബൈ: തുടരെ മൂന്ന് തോല്‍വികളുമായി വന്‍ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സിനു വലിയ ആശ്വാസം. നിര്‍ണായക താരവും മികച്ച ടി20 ബാറ്ററുമായ സൂര്യകുമാര്‍ യാദവ് പരിക്ക് മാറി തിരിച്ചെത്തുന്നു. താരം ഫിറ്റ്‌നസ് തെളിയിച്ചതായി ദേശീയ ക്രിക്കറ്റ് അക്കാദമി വ്യക്തമാക്കി.

സൂര്യകുമാര്‍ നാളെ മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം ചേര്‍ന്നു പരിശീലനം ആരംഭിക്കും. ഞായറാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തില്‍ സൂര്യകുമാര്‍ കളിക്കും.

സീസണ്‍ തുടങ്ങും മുന്‍പ് രോഹിതിനെ നായക സ്ഥാനത്തു നിന്നു മാറ്റി ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി തിരിച്ചെത്തിക്കാനുള്ള ടീം ഉടമകളുടെ തീരുമാനത്തില്‍ തുടങ്ങുന്നു മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ചടി. ആരാധകര്‍ ഇതിനെതിരെ രംഗത്തെത്തി.ടൂര്‍ണമെന്റ് തുടങ്ങി ടീം വിജയിക്കുമ്പോള്‍ ആരാധകര്‍ പിന്തുണ തരുമെന്ന അവരുടെ കണക്കുകൂട്ടലും പാളി. ടീം തുടരെ മൂന്ന് മത്സരങ്ങള്‍ തോറ്റു. ഇതുവരെ സീസണില്‍ ഒരു ജയവുമില്ലാത്ത ഏക ടീമെന്ന നാണക്കേട് വേറെയും മുംബൈ ഇന്ത്യന്‍സിനു തന്നെ.

സൂര്യകുമാര്‍ ഹെര്‍ണിയയുടെ ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലായിരുന്നു. ഇതെല്ലാം മാറിയുള്ള താരത്തിന്റെ വരവ് ടീമിന്റെ മൊത്തത്തിലുള്ള സമീപനത്തെ മാറ്റുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്ക്.

18 മണിക്കൂര്‍ നീണ്ട പരിശ്രമം വിജയം; കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനെ രക്ഷിച്ചു

18 മണിക്കൂര്‍ നീണ്ട പരിശ്രമം വിജയം; കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനെ രക്ഷിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ 18 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ രക്ഷിച്ചു. ഇന്നലെയാണ് 280 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുട്ടി അബദ്ധത്തില്‍ വീണത്. കുഴല്‍ക്കിണറില്‍ 20 അടി താഴ്ചയില്‍ കുടുങ്ങി കിടന്ന കുട്ടിയെ സമാന്തരമായി കുഴി കുഴിച്ചാണ് രക്ഷിച്ചത്.

വിജയപുര ഇന്‍ഡി താലൂക്കിലെ ലച്യന്‍ ഗ്രാമത്തില്‍ ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കൃഷിയിടത്തിലെ കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. കുഴല്‍ക്കിണറിന് അരികില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാരനാണ് കുടുംബത്തെ വിവരം അറിയിച്ചത്. വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്‌സ് അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഫാം ഉടമയുടെ കൊച്ചുമകനാണ് കുഴല്‍ക്കിണറില്‍ വീണത്.

തിങ്കളാഴ്ച ആകാശത്ത് അപൂര്‍വ്വ പ്രതിഭാസം, സൂര്യന്‍ ഇരുട്ടിലേക്ക് മറയുമ്പോള്‍ തിളങ്ങാന്‍ നാലു ഗ്രഹങ്ങള്‍; ഒപ്പം ‘ചെകുത്താന്‍’ ധൂമകേതു

ന്യൂഡല്‍ഹി: കണ്ണിന് വിരുന്നൊരുക്കി ഏപ്രില്‍ എട്ടിന് ആകാശത്ത് അപൂര്‍വ്വ കാഴ്ച. സമ്പൂര്‍ണ സൂര്യഗ്രഹണം നടക്കുന്ന അന്നേദിവസം നാലു ഗ്രഹങ്ങളെയും ഒരു വാല്‍നക്ഷത്രത്തെയും കൂടി കാണാനുള്ള അവസരമാണ് ശാസ്ത്രലോകത്തിന് ലഭിക്കുന്നത്. ഈ അപൂര്‍വ്വ കാഴ്ച ഒപ്പിയെടുക്കാനും പഠനങ്ങള്‍ക്ക് വിധേയമാക്കാനും ശാസ്ത്രജ്ഞര്‍ ഒരുങ്ങി കഴിഞ്ഞു.

സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ കടന്നുവരുമ്പോള്‍ സൂര്യബിംബം മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഗ്രഹണങ്ങളിലൊന്നായിരിക്കും 2024 ഏപ്രില്‍ 8ന് സംഭവിക്കാന്‍ പോകുന്ന സൂര്യഗ്രഹണം. സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഇടതുവശത്ത് വ്യാഴം അതിന്റെ സാന്നിധ്യം അറിയിക്കും. ഗ്രഹണ സമയത്ത് സൂര്യന്റെ വലതുവശത്ത് ഒരു ആകാശദീപമായി ശുക്രന്‍ തിളങ്ങും.

സൂര്യന്റെ വലതുവശത്ത് ശുക്രനൊപ്പം ശനിയും ചൊവ്വയും കൂടി ചേരുന്നതോടെ അപൂര്‍വ്വ സംഗമത്തിനാണ് ആകാശം വേദിയാകുക.ഈ ഗ്രഹങ്ങള്‍ക്ക് ഓരോന്നിനും അതിന്റേതായ സ്വഭാവസവിശേഷതകള്‍ ഉണ്ട്. ഗ്രഹണ സമയത്തെ ഇരുണ്ട ആകാശത്തില്‍ ഇവ തിളങ്ങും.

ഇതിന് പുറമേയാണ് കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് വാല്‍ നക്ഷത്രം കൂടി വരുന്നത്. രൂപം കാരണം ‘ഡെവിള്‍ കോമറ്റ്’ എന്നറിയപ്പെടുന്ന വാല്‍നക്ഷത്രം 12P/Pons-Brooks, ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകാന്‍ ഒരുങ്ങുകയാണ്.

പാര്‍ക്ക് ചെയ്ത് ട്രെയിന്‍ പോകാന്‍ കാത്തുനിന്നു; ബൈക്കിന്റെ ഫ്യുവല്‍ ടാങ്കില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍, അമ്പരപ്പ്

പാര്‍ക്ക് ചെയ്ത് ട്രെയിന്‍ പോകാന്‍ കാത്തുനിന്നു; ബൈക്കിന്റെ ഫ്യുവല്‍ ടാങ്കില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍, അമ്പരപ്പ്

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ കടുത്ത ചൂടായത് കാരണം വാഹനങ്ങള്‍ പുറത്തേയ്ക്ക് എടുക്കുന്നതിന് മുന്‍പ് ഏറെ ശ്രദ്ധ ആവശ്യമാണ്. ഈര്‍പ്പം തേടി പാമ്പ് വാഹനത്തിനുള്ളിലേക്ക് ഇഴഞ്ഞുകയറാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ലെവല്‍ക്രോസ് അടച്ചപ്പോള്‍ ബൈക്ക് റോഡരികില്‍ നിര്‍ത്തി ഇറങ്ങിയ യുവാവിനാണ് അനുഭവം ഉണ്ടായത്. ബൈക്ക് എടുക്കാന്‍ തിരിച്ചെത്തിയപ്പോള്‍ വാഹനത്തില്‍ പാമ്പ് ഇഴഞ്ഞുകയറുന്നത് കണ്ട് യുവാവ് ഞെട്ടി. തുടര്‍ന്ന് ഓടിക്കൂടിയ വഴിയാത്രക്കാരുടെ സഹായത്തോടെയാണ് പാമ്പിനെ വാഹനത്തില്‍ നിന്ന് നീക്കിയത്.

തെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ടിനു ഇന്ന് കൂടി അപേക്ഷിക്കാം

തെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ടിനു ഇന്ന് കൂടി അപേക്ഷിക്കാം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിനു ഇന്നു കൂടി ആപേക്ഷിക്കാം. വോട്ടർ പട്ടികയിൽ പേരുള്ള മണ്ഡലത്തിലെ വരണാധികാരിക്ക് അപേക്ഷ നൽകണം. ജോലി ചെയ്യുന്ന ജില്ലയിലെ നോഡൽ ഓഫീസർമാർ വഴിയോ നേരിട്ടോ അപേക്ഷ നൽകാം.

ആബ്സെന്റി വോട്ടർ വിഭാ​ഗത്തിൽപ്പെട്ടവർക്കാണ് പോസ്റ്റൽ വോട്ടിനു അവസരം. 85 വയസിനു മുകളിൽ ഉള്ളവർ, 40 ശതമാനത്തിൽ കുറയാതെ അം​ഗ പരിമിതിയുള്ള ഭിന്ന ശേഷിക്കാർ, കോവി‍ഡ് രോ​ഗികൾ, രോ​ഗമുണ്ടെന്നു സംശയിക്കുന്നവർ, അവശ്യ സേവന വിഭാ​ഗങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാം.

ആബ്സെന്റി വോട്ടർമാരിൽ ആദ്യ മൂന്ന് വിഭാ​ഗക്കാർക്കു ബൂത്തുതല ഓഫീസർമാർ വഴി വീട്ടിലെത്തി വോട്ടു ചെയ്യാൻ അവസരം ഒരുക്കും. പൊലീസ്, ഫയർഫോഴ്സ്, ജയിൽ, എക്സൈസ്, മിൽമ, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി, ട്രഷറി, ആരോ​ഗ്യം, ഫോറസ്റ്റ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ (ആകാശവാണി, ദൂരദർശൻ, ബിഎസ്എൻഎൽ, റെയിൽവേ, പോസ്റ്റ് ആൻഡ് ടെലി​ഗ്രാഫ്), മാധ്യമ പ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ എന്നിവയാണ് അവശ്യ സേവന വിഭാ​ഗം.

കേരളത്തിന് തിരിച്ചടി; കടമെടുപ്പ് പരിധിയിലെ ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

കേരളത്തിന് തിരിച്ചടി; കടമെടുപ്പ് പരിധിയിലെ ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

ഡൽഹി: കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. കൂടുതൽ കടം എടുക്കാൻ കേരളത്തിന് നിലവിൽ അനുവാദമില്ലെന്നും തൽക്കാലം കടമെടുപ്പിന് കേന്ദ്രത്തിന്റെ നിബന്ധന പാലിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഒരു വർഷം അധിക കടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

കിഫ്ബി വഴി എടുത്ത കടം പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്രനടപടിയും കേരളം സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നു. കടമെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുന്ന ഭരണഘടനയുടെ 293 ആം അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി. ഹർജി ഉയർത്തുന്ന ആറ് ചോദ്യങ്ങളാണ് അഞ്ചംഗ ഭരണഘടന ബഞ്ചിന് വിട്ടത്. കടമെടുക്കാനുള്ള സംസ്ഥാന അവകാശത്തിൽ കേന്ദ്രത്തിന് എത്രത്തോളം ഇടപെടാം എന്നും പൊതുകടത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം എന്നതിലും ഭരണഘടന വാദം കേൾക്കും. കൂടുതൽ കടമെടുക്കാനുള്ള ഇടക്കാല ഉത്തരവും കേരളം തേടിയിരുന്നു. എന്നാൽ കോടതി ഇടപെടൽ വഴി കൂടുതൽ സഹായം കേരളത്തിന് ഇതിനകം കിട്ടിയെന്ന് ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.

13,600 കോടി രൂപ കേരളത്തിന് നൽകാൻ കേന്ദ്രം തയ്യാറായി. 5000 കോടി കൂടി നൽകാം എന്ന വാഗ്ദാനവും കിട്ടി. ഈ സാഹചര്യത്തിൽ ഇടക്കാല ആശ്വാസത്തിന് ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു വർഷം നൽകുന്ന അധിക തുക അടുത്ത വർഷം വെട്ടിക്കുറയ്ക്കാൻ അവകാശമുണ്ടെന്ന കേന്ദ്രവാദവും കോടതി അംഗീകരിച്ചു. പ്രധാന ഹർജി ഭരണഘടന ബഞ്ചിന് വിട്ടത് ആശ്വാസമെന്ന് കരുതാമെങ്കിലും, തൽക്കാലം കൂടുതൽ കടമെടുക്കാനുള്ള കേരളത്തിൻ്റെ നീക്കത്തിന് ഉത്തരവ് തിരിച്ചടിയായി. മാത്രമല്ല ഭരണഘടന ബഞ്ചിൻ്റെ തീർപ്പുണ്ടാകുന്നത് വരെ കടമെടുക്കുന്നതിൽ കേന്ദ്ര നിബന്ധന സംസ്ഥാനത്തിന് അംഗീകരിക്കേണ്ടി വരും.