പാരസെറ്റമോള്‍, അസിത്രോമൈസിന്‍ വില ഇന്നുമുതല്‍ കൂടും

പാരസെറ്റമോള്‍, അസിത്രോമൈസിന്‍ വില ഇന്നുമുതല്‍ കൂടും

മുംബൈ: പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ വില ഇന്നു മുതല്‍ വര്‍ധിക്കുമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ). വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങിയവയുടെ വിലയാണ് വര്‍ധിക്കുന്നത്.

പാരസെറ്റമോള്‍, അസിത്രോമൈസിന്‍, വിറ്റാമിനുകള്‍, കോവിഡ്-19 അണുബാധയെ ചികിത്സിക്കുന്നതിനുള്ള ചില മരുന്നുകള്‍, സ്റ്റിറോയിഡുകള്‍ എന്നിവയുള്‍പ്പെടെ 800ലധികം മരുന്നുകളുടെ വിലയാണ് വര്‍ധിക്കുക. അമോക്സിസില്ലിന്‍, ആംഫോട്ടെറിസിന്‍ ബി, ബെന്‍സോയില്‍ പെറോക്സൈഡ്, സെഫാഡ്രോക്സിന്‍, സെറ്റിറൈസിന്‍, ഡെക്സമെതസോണ്‍, ഫ്ലൂക്കോണസോള്‍, ഫോളിക് ആസിഡ്, ഹെപ്പാരിന്‍, ഇബുപ്രോഫെന്‍ തുടങ്ങിയ മരുന്നുകളുടെ വിലയാണ് വര്‍ധിക്കുന്നത്.

മരുന്ന് വില കഴിഞ്ഞ വര്‍ഷം 12 ശതമാനവും 2022ല്‍ 10 ശതമാനവും വര്‍ധിപ്പിച്ചിരുന്നു. 2022-ലെ 2023-ലെ കലണ്ടര്‍ വര്‍ഷത്തിലെ മൊത്തവില സൂചികയിലെ മാറ്റത്തിന് അനുസൃതമായിരിക്കും പുതിയ വില വര്‍ധന. 2024 മാര്‍ച്ച് 27 ലെ അറിയിപ്പ് പ്രകാരം മൊത്തവില സൂചിക അടിസ്ഥാനമാക്കി മരുന്ന് നിര്‍മാതാക്കള്‍ക്ക് എംആര്‍പി വര്‍ദ്ധിപ്പിക്കാം. ഇങ്ങനെ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി ആവശ്യമില്ല.

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് 3 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് 3 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ ഇപ്പോള്‍ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും നാളെ അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.മറ്റാരും പബ്ബിനുള്ളില്‍ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. മരിച്ച മൂന്നാമത്തെയാള്‍ ആരെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങളും പൊലീസ് നടത്തിവരികയാണ്.

ഡോക്ടറുടെ കുറിപ്പടി വായിച്ചാൽ മനസ്സിലാകാറുണ്ടോ? ഇനി എഐ സഹായിക്കും

ഡോക്ടറുടെ കുറിപ്പടി വായിച്ചാൽ മനസ്സിലാകാറുണ്ടോ? ഇനി എഐ സഹായിക്കും

ഇനി കണ്ടാൽ കണ്ണു കുഴയുന്ന ഡോക്ടറർമാരുടെ കുറിപ്പടികളിലെ കയ്യക്ഷരം സാധാരണക്കാർക്കും നിസാരമായി മനസ്സിലാക്കാം. അതിന് സഹായിക്കുന്ന എഐ ടൂൾ ഇപ്പോൾ തയ്യാറായി കഴിഞ്ഞു. എൻവൈയു ലാം​ഗോണാണ് ജനറേറ്റീവ് എഐയുടെ സഹായത്തോടെ ഡോക്ടർമാരുടെ മെഡിക്കൽ ഭാഷയുടെ കുരുക്കഴിക്കുന്നത്. ‌ഇതിനായി ഉപയോ​ഗിക്കുന്നത് ചാറ്റ് ജിപിടിയുടെ ജിപിടി-4 ആണ്.

ആദ്യ ഘട്ട പരിക്ഷണത്തിൽ രോ​ഗികളുടെ ഡിസ്ചാർജ് നോട്ടുകളിലെ വിവരങ്ങൾ രോ​ഗികൾക്ക് എളുപ്പം മനസ്സിലാക്കുന്ന സാധാരണ ഭാഷയിലേക്ക് ചാറ്റ് ബോട്ടിന് മാറ്റാന്‍ സാധിച്ചതായി ഗവേഷകര്‍ പറയുന്നു. ജനറേറ്റീവ്‌ നിര്‍മ്മിത ബുദ്ധിയിലൂടെ ഇത്തരം നോട്ടുകളുടെ വായന നിലവാരം പതിനൊന്നാം ഗ്രേഡിന്റെ തോതില്‍ നിന്ന്‌ ആറാം ഗ്രേഡിലേക്ക്‌ താഴ്‌ത്താന്‍ സാധിച്ചെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

പരിഭാഷകളിലെ കൃത്യത മനസിലാക്കാൻ ഡോക്ടർമാരെ കൊണ്ടും വിലയിരുത്തി. എഐ ഉപയോഗിച്ച്‌ സാധാരണക്കാരുടെ ഭാഷയിലേക്ക്‌ പരിവര്‍ത്തനം ചെയ്‌ത 54 ശതമാനം ഡിസ്‌ചാര്‍ജ്‌ നോട്ടുകള്‍ക്കും ഏറ്റവും മികച്ച കൃത്യത റേറ്റിങ്ങാണ്‌ ഡോക്ടര്‍മാര്‍ നല്‍കിയത്‌. എഐ ഉപയോഗിച്ച്‌ തയ്യാറാക്കുന്ന നോട്ടുകളുടെ വ്യക്തതയെ സംബന്ധിച്ച്‌ രോഗികളുടെ അഭിപ്രായം കൂടി തേടണമെന്നും അതിനായി പൈലറ്റ് പ്രോ​ഗ്രാമിന് തുടക്കം കുറിച്ചതായും ​ഗവേഷകർ അറിയിച്ചു.

കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ഡല്‍ഹി: അരവിന്ദ് കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കാന്‍ ചട്ടമില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതില്‍ ജുഡീഷ്യല്‍ ഇടപെടലിന് എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് ജസ്റ്റിസ് മന്‍മോഹന്‍ ചോദിച്ചു. വിഷയം ലഫ്റ്റനന്റ് ഗവര്‍ണര്‍ പരിശോധിച്ചു വരികയാണെന്ന് മാധ്യമങ്ങളില്‍ കണ്ടു. അത് മറ്റൊരു തരത്തിലുള്ള നടപടിക്രമമാണ്.

വിഷയത്തില്‍ ഗവര്‍ണറും രാഷ്ട്രപതിയുമാണ് തീരുമാനമെടുക്കേണ്ടത്. എക്‌സിക്യൂട്ടീവ് തലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയമാണ്. ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമില്ല. അതിനാല്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സ്വദേശിയായ സുര്‍ജിത് സിങ് യാദവ് ആണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. സാമ്പത്തിക അഴിമതി കേസില്‍ അറസ്റ്റിലായ കെജരിവാളിനെ മുഖ്യമന്ത്രി പോലുള്ള പദവിയില്‍ തുടരാന്‍ അനുവദിക്കരുതെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർധിപ്പിച്ച് കേന്ദ്രം

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർധിപ്പിച്ച് കേന്ദ്രം

ഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ തൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവായി. ഇത് പ്രകാരം ഹരിയാനയിലും സിക്കിമിലും ഏറ്റവും ഉയര്‍ന്ന വേതനമായ 374 രൂപ ലഭിക്കും. അരുണാചൽ പ്രദേശിലും നാഗാലാന്റിലുമാണ് ഏറ്റവും കുറവ് വേതനം, 234 രൂപ. കേരളത്തിൽ 333 രൂപയായിരുന്നത് 349 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. വര്‍ധിപ്പിച്ച വേതനം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

കെജ്‌രിവാളിന് ഇന്ന് നിർണായകം, ഇഡി അറസ്റ്റിനെതിരായ ഹർജി ഇന്ന് പരിഗണിക്കും

കെജ്‌രിവാളിന് ഇന്ന് നിർണായകം, ഇഡി അറസ്റ്റിനെതിരായ ഹർജി ഇന്ന് പരിഗണിക്കും

മദ്യ നയ അഴിമതി, ഇ ഡി അറസ്റ്റിനെതിരായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് പരിഗണിക്കും. ഇ ഡി നടപടി നിയമവിരുദ്ധമെന്ന് ഹർജിയിൽ വാദം. എന്നാൽ ഇഡി കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് കസ്റ്റഡിയിലിരിക്കെ കെജ്‌രിവാള്‍ പുറത്തിറക്കിയെന്ന ജലവിഭവ വകുപ്പ് മന്ത്രി അതിഷി മെര്‍ലേനയുടെ പ്രസ്താവനയെ തുടര്‍ന്നാണ് ഇഡിയുടെ വിശദീകരണം.

അതിഷി ചൂണ്ടിക്കാണിച്ച ഉത്തരവ് വ്യാജമാണെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അരവിന്ദ് കെജ്രിവാളിന് സര്‍ക്കാര്‍ ഉത്തരവ് തയ്യാറാക്കാന്‍ തയ്യാറാക്കാന്‍ സാധിക്കുന്ന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന വിവരം ഇഡി പുറത്ത് വിട്ടത്. ഇഡിയുടെ കസ്റ്റഡിയിലിരിക്കുന്ന സമയത്തും തന്നേക്കുറിച്ചല്ല കെജരിവാള്‍ ചിന്തിക്കുന്നതെന്നും മറിച്ച് ഡല്‍ഹിയിലെ ജനങ്ങളെക്കുറിച്ചും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചുമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി അതിഷി പറഞ്ഞിരുന്നു. കേന്ദ്ര ഏജന്‍സികളുടെ അറസ്റ്റൊന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും കെജരിവാളിനെ തടയാനാകില്ലെന്ന് മന്ത്രി അതിഷി വ്യക്തമാക്കിയിരുന്നു.