by liji HP News | Mar 22, 2024 | Latest News, ദേശീയ വാർത്ത
ഇന്ന് ലോക ജല ദിനം. 1992 ഡിസംബറിൽ ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ച പ്രമേയമാണ് മാര്‍ച്ച് 22ന് ലോക ജലദിനമായി പ്രഖ്യാപിച്ചത്. സമാധാനത്തിനായി ജലത്തെ പ്രയോജനപ്പെടുത്തണം എന്നതാണ് ഈ വര്‍ഷത്തെ ലോക ജലാചരണത്തിന്റെ വിഷയം. ഭൂമിയിലെ ജീവന്റെ നിലനിൽപ്പ് തന്നെ വെള്ളമാണ്. എന്നാല്‍ ലോക ജനസംഖ്യയില്‍ മൂന്നിലൊന്ന് ജനങ്ങള്‍ക്കും ഇന്ന് ശുദ്ധജലം കിട്ടാക്കനിയാണ്.
ചുട്ടുപഴുത്തു നില്‍ക്കുകയാണ് ഭൂമി. ചരിത്രത്തിലെ ഏറ്റവും വലിയ ചൂടാണ് കഴിഞ്ഞ വര്‍ഷം കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തിയത്. ഈ വർഷം അതിലും ഭീകരമായിരിക്കുമെന്നാണ് റിപ്പോർട്ട്. എല്‍നിനോയുടെ ആധിക്യമാണ് പ്രധാന കാരണമെങ്കിലും കാര്‍ബണ്‍ വാതകങ്ങളുടെ വര്‍ധനവും പ്രശ്‌നത്തിന്റെ തീവ്രത കൂട്ടുന്നുണ്ട്. മഴ കുറഞ്ഞതും കഠിനമായ വേനൽ ചൂടും കാരണം ജലാശയങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. പല പ്രദേശങ്ങളിലും കുടിവെള്ളമില്ലാതെ ജനം വലയുകയാണ്. 2030ൽ തുടങ്ങി 2050 വരെ ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഭൂജല പ്രതിസന്ധി നേരിടുന്നത് ഇന്ത്യയിലാണെന്ന് ലോകബാങ്കും ലോക കാലാവസ്ഥാ ഓർഗനൈസേഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആൽസനിക്, ഇരുമ്പ് മറ്റ് രാസവസ്തുക്കൾ മൂലം ഭൂജലം മലിനപ്പെടുകയാണ്.
സ്വാഭാവിക ജലസ്രോതസ്സുകളും സംഭരണികളുമായ കാടുകൾ, കാവുകൾ, കുളങ്ങൾ, നദികൾ, എന്നിവ പരമാവധി നിലനിറുത്തേണ്ടതും പ്രധാനമാണ്. മഴക്കുറവും കഠിനമായ വേനലും കാരണം ബെംഗളൂരു നഗരം ഇന്ന് നേരിടുന്നത് കൊടിയ ജലക്ഷാമമാണ്. 1901-നുശേഷം ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായിരുന്നു 2023. അന്തരീക്ഷത്തിലെ ശരാശരി താപനിലയെക്കാൾ 0.97 ഡിഗ്രി സെൽഷ്യസാണ് വർധിച്ചത്.
by liji HP News | Mar 21, 2024 | Latest News, ദേശീയ വാർത്ത
സൂര്യനില്‍ നിന്നും ഭൂമിയെ മറച്ചു കൊണ്ട് ചന്ദ്രന്‍ പതിവിലും കൂടുതല്‍ ഭൂമിക്ക് അടുത്തു കൂടി കടന്നു പോകുമ്പോഴാണ് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. ആ സമയത്ത് സൂര്യന്റെ പ്രകാശം തടഞ്ഞ് ഭൂമിയുടെ ഉപരിതലത്തിലേക്ക് നിഴല്‍വീഴുകയും ചെയ്യും. ഈ പ്രതിഭാസം എപ്പോഴും സംഭവിക്കാറില്ല.
1970ല്‍ ഒഹായോയില്‍ നിന്ന് പ്രസിദ്ധീകരിച്ച പത്രത്തിന്റെ മുന്‍ പേജ് ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘ഇന്ന് കോടിക്കണക്കിന് ആളുകള്‍ സൂര്യഗ്രഹണം കാണുന്നു. ഇനി കാണുക 2024ല്‍’- എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്. തലക്കെട്ടിനൊപ്പം സൂര്യഗ്രഹണത്തിന്‍റെ ആറ് ചിത്രങ്ങളും പേജിലുണ്ട്. 54 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ 2024ല്‍ വരാനിരിക്കുന്ന സൂര്യഗ്രഹണത്തെ പ്രവചിക്കുന്ന വാര്‍ത്ത സോഷ്യല്‍മീഡിയയിലും കൗതുകമായി.
2024 ഏപ്രില്‍ എട്ടിനാണ് ആ ദിവസം. വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും ഉടനീളം ദൃശ്യമാകാന്‍ സാധ്യതയുള്ള സൂര്യഗ്രഹം നാല് മിനിറ്റും 28 സെക്കറ്റുകളുമാണ് നീണ്ടു നില്‍ക്കുക.
പൂര്‍ണ സൂര്യഗ്രഹണം അപൂര്‍വമായാണ് സംഭവിക്കുന്നതെങ്കിലും വളരെ പെട്ടന്ന് തന്നെ മറ്റൊന്ന് കൂടി കാണാനുള്ള ഭാഗ്യമുണ്ട്. 2026 ഓഗസ്റ്റ് 12 ന് ഗ്രീൻലാൻഡ്, ഐസ്‌ലൻഡ്, അറ്റ്ലാന്‍റിക് സമുദ്രം എന്നിവിടങ്ങളില്‍ മറ്റൊരു സംമ്പൂര്‍ണ സൂര്യഗ്രഹണം കാണാന്‍ ആകുമെന്നാണ് പ്രവചനം.
എക്‌സിലൂടെ പങ്കുവെച്ച ഈ പഴയ പത്ര വാര്‍ത്ത വളരെ പെട്ടന്ന് തന്നെ വൈറലായി. നിരവധി ആളുകളാണ് പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായി എത്തുന്നത്. ‘അന്ന് ഈ പത്രവാര്‍ത്ത വാർത്ത വായിച്ച ആളുകള്‍ ഒരുപക്ഷേ 2024ല്‍ ലോകം ഉണ്ടാകുമോ എന്ന് ആശങ്കപ്പെട്ടിട്ടുണ്ടാവാം’ എന്നായിരുന്നു- ഒരാളുടെ കമന്റ്. ‘ശാസ്ത്രവും ചരിത്രവും ഒരൊറ്റ പത്ര പേജിൽ’- എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. ‘അന്ന് പ്രവചിച്ച ദിനം നമ്മള്‍ കാണാന്‍ പോകുന്നു’ എന്നും കമന്റുകളുണ്ടായിരുന്നു.
by liji HP News | Mar 20, 2024 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: ലാക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. മാര്‍ച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,31,84,573 പുരുഷ വോട്ടര്‍മാരും 1,40,95,250 സ്ത്രീ വോട്ടര്‍മാരുമാണ്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടര്‍മാരും 100 വയസ്സ് പിന്നിട്ട 2,999 പേരുമുണ്ട്.
3,70,933 യുവ വോട്ടര്‍മാരും 88,384 പ്രവാസി വോട്ടര്‍മാരും ഉണ്ട്. മാര്‍ച്ച് 25 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരം ലഭിക്കും. വോട്ടെടുപ്പിനായി 25,177 തെരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളും അടക്കം ആകെ 25,358 ബൂത്തുകള്‍ ഉണ്ടാകും. എല്ലാ ബൂത്തുകളിലും കുടിവെള്ളം, ശൗചാലയം, റാമ്പ്, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഉണ്ടാകും.
സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 555 ബൂത്തുകള്‍, യുവാക്കള്‍ മാത്രം നിയന്ത്രിക്കുന്ന നൂറു ബൂത്തുകള്‍, ഭിന്നശേഷിക്കാര്‍ മാത്രം നിയന്ത്രിക്കുന്ന 10 ബൂത്തുകള്‍, 2,776 മാതൃക ബൂത്തുകള്‍ എന്നിവയും ഉണ്ടാകും. 85 വയസ്സിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്കും 40% വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കും വീടുകളില്‍ വോട്ട് ചെയ്യാന്‍ കഴിയും. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് കോള്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലകളില്‍ 1950 എന്ന നമ്പരിലും ചീഫ് ഇലക്ടറല്‍ ഓഫീസില്‍ 18004251965 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികള്‍ Cvigil എന്ന ആപ്പിലൂടെ അറിയിക്കാം. 100 മിനിറ്റിനുള്ളില്‍ ഇതില്‍ നടപടി ഉണ്ടാകും. സുവിധ, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ്, സക്ഷം, നോ യുവര്‍ കാന്‍ഡിഡേറ്റ് മൊബൈല്‍ ആപ്പ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടുകൂടി ദൃശ്യങ്ങള്‍ നിര്‍മ്മിച്ചു ദുരുദ്ദേശപരമായി പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെയും നടപടി സ്വീകരിക്കും.
വോട്ടെടുപ്പ് ദിവസം ബൂത്തുകളില്‍ വെബ് കാസ്റ്റ് സംവിധാനം ഒരുക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചിട്ടുള്ളവരുടെ 21,04,787 കാര്‍ഡുകള്‍ പ്രിന്റിങ്ങിന് അയച്ചു. ഇതില്‍ 17,25,176 കാര്‍ഡുകള്‍ പ്രിന്റിംഗ് പൂര്‍ത്തിയാക്കി. ഇവ വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു . ഈ മാസം അവസാനത്തോടുകൂടി വിതരണം പൂര്‍ത്തിയാകും. തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡിന് പുറമേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചും വോട്ട് ചെയ്യാനാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
by liji HP News | Mar 20, 2024 | Latest News, ദേശീയ വാർത്ത
ചെന്നൈ: നീറ്റ് പരീക്ഷ നിരോധിക്കുമെന്നും, ഗവര്‍ണര്‍മാരുടെ അധികാരം വെട്ടിക്കുറയ്ക്കുമെന്നും ഡിഎംകെ. ലോക്‌സഭ തെരഞ്ഞെടുപ്പിനായി ഡിഎംകെ പുറത്തിറക്കിയ പ്രകടനപത്രികയിലാണ് ഈ വാദ്ഗാനങ്ങള്‍. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയും ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ വീതം നല്‍കും. ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കും. സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കും. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കും. ഗവര്‍ണര്‍ക്ക് ക്രിമിനല്‍ നടപടികളില്‍ നിന്ന് പരിരക്ഷ നല്‍കുന്ന നിയമം ഭേദഗതി ചെയ്യും. പൗരത്വ നിയമം, ഏകീകൃത സിവില്‍കോഡ് എന്നിവ നടപ്പാക്കില്ല. തിരുക്കുറല്‍ ദേശീയ പുസ്തകമാക്കും.പാചകവാതകം 500 രൂപയ്ക്ക് നല്‍കും. പെട്രോള്‍ വില 75 രൂപയും, ഡീസല്‍വില 65 രൂപയുമാക്കും. ദേശീയ പാതകളിലെ ടോള്‍ഗേറ്റുകളെല്ലാം ഒഴിവാക്കും. പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കും. സുപ്രീംകോടതിയുടെ ബ്രാഞ്ച് ചെന്നൈയില്‍ തുടങ്ങും. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന വിധത്തില്‍ ഭരണഘടന ഭേദഗതി ചെയ്യും. പ്രഭാതഭക്ഷണ പരിപാടി എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും നടപ്പാക്കും.
ഗവര്‍ണര്‍മാരെ നിയമിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണമെന്ന നിബന്ധന കൊണ്ടുവരും. ശ്രീലങ്കന്‍ തമിഴര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ഡിഎംകെ ആസ്ഥാനത്ത് കനിമൊഴി അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കിയത്. ഇതോടൊപ്പം ഡിഎംകെയുടെ സ്ഥാനാര്‍ത്ഥി പട്ടികയും പ്രഖ്യാപിച്ചു.
by liji HP News | Mar 20, 2024 | Latest News, ദേശീയ വാർത്ത
ഹെല്‍സിങ്കി: 2024ല്‍ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ്. യുഎന്‍ വാര്‍ഷിക വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരമാണ് തുടര്‍ച്ചയായി ഏഴാം വര്‍ഷവും ഫിന്‍ലാന്‍ഡ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായത്. സന്തോഷ സൂചികയില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇന്ത്യ 126-ാം സ്ഥാനത്താണ്.
ഡെന്‍മാര്‍ക്ക്, ഐസ്ലാന്‍ഡ്, സ്വീഡന്‍ എന്നിവയാണ് രണ്ട്, മൂന്ന്, നാലു സ്ഥാനങ്ങളില്‍. പട്ടികയിലെ ആദ്യ പത്തു സ്ഥാനവും നോര്‍ഡിക് രാജ്യങ്ങള്‍ നിലനിര്‍ത്തി. 2020-ല്‍ താലിബാന്‍ നിയന്ത്രണം വീണ്ടെടുത്തതുമുതല്‍ അഫ്ഗാനിസ്ഥാന്‍ ഏറ്റവും താഴെയാണ്. 143 രാജ്യങ്ങളാണ് സര്‍വേയില്‍ പങ്കെടുത്തത്. ഒരു ദശാബ്ദക്കാലത്തിലേറെയായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം ഇതുവരെ അമേരിക്കയും ജര്‍മ്മനിയും ഏറ്റവും സന്തോഷമുള്ള 20 രാജ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല. അമേരിക്ക ഇത്തവണ 23 ഉം ജര്‍മനി 24 ഉം സ്ഥാനത്താണ്.
കോസ്റ്റാറിക്കയും കുവൈത്തും യഥാക്രമം 12, 13 സ്ഥാനങ്ങളിലുണ്ട്. ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളൊന്നും ഉള്‍പ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വ്യക്തികളുടെ ജീവിത സംതൃപ്തി, പ്രതിശീര്‍ഷ ജിഡിപി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, ഔദാര്യം, അഴിമതി എന്നിവയെക്കുറിച്ച് വ്യക്തികളുടെ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് കണക്കാക്കുന്നത്. പ്രകൃതിയുമായുള്ള അഭേദ്യമായ ബന്ധവും ആരോഗ്യകരമായ തൊഴില്‍-ജീവിത സന്തുലനവുമാണ് ഫിന്‍ലാന്‍ഡിലെ ജീവിത സംതൃപ്തിയുടെ പ്രധാന ഘടകങ്ങള്‍. മികച്ച സാമൂഹിക ചുറ്റുപാട്, അധികാരികളിലുള്ള വിശ്വാസം, കുറഞ്ഞ അഴിമതി, സൗജന്യ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയും ഫിന്‍ലന്‍ഡിനെ ഒന്നാമതെത്തുന്നതില്‍ സഹായിച്ചു. യൂറോപ്പ് ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും സന്തോഷ അസമത്വം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
by liji HP News | Mar 20, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം ഇറങ്ങി. ഏപ്രില്‍ 19നാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്.
17 സംസ്ഥാനങ്ങളിലും നാലു കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 ലോക്‌സഭ സീറ്റുകളിലേക്കാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റുകളും രാജസ്ഥാനിലെ 12 സീറ്റുകളും ഉത്തര്‍പ്രദേശിലെ എട്ടു സീറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.മധ്യപ്രദേശ് 6, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര അഞ്ചുസീറ്റുകള്‍ വീതം, ബിഹാര്‍ 4, പശ്ചിമ ബംഗാള്‍ 3 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ ആദ്യ ഘട്ടത്തില്‍ നടക്കുന്ന വോട്ടെടുപ്പ്. മാര്‍ച്ച് 27 ആണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. മാര്‍ച്ച് 28നാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 30.
Recent Comments