by liji HP News | Mar 23, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയില്‍. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും എതിര്‍കക്ഷികളാക്കിയാണ് സംസ്ഥാനത്തിന്റെ അസാധാരണ നീക്കം.
നിയമസഭ പാസാക്കിയ ഏഴു ബില്ലുകളാണ് പരിഗണനയ്ക്കായി ഗവര്‍ണര്‍ രാഷ്ട്രപതിക്കു വിട്ടിരുന്നത്. ഇതില്‍ ലോകായുക്ത ബില്ലിന് അനുമതി നല്‍കിയ രാഷ്ട്രപതി മറ്റു ബില്ലുകള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഈ ബില്ലുകളില്‍ അനുമതി ലഭിച്ചിട്ടില്ലെന്നും വിത്‌ഹെല്‍ഡ് എന്ന് അറിയിച്ചതായും ഗവര്‍ണര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
നിയമസഭ പാസാക്കി, ഗവര്‍ണര്‍ വഴി രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്ന ബില്ലുകളില്‍ എത്ര സമയത്തിനകം തീരുമാനമെടുക്കണമെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടില്ല. എത്രയും വേഗം എന്നാണ് ഇക്കാര്യത്തില്‍ ഭരണഘടനയിലെ വ്യവസ്ഥ. ഇതില്‍ വ്യക്തത വരുത്തണമെന്നാണ് കേരളം നല്‍കിയ റിട്ട് ഹര്‍ജിയിലെ ആവശ്യം.
ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ ഗവര്‍ണര്‍ക്കെതിരെ നേരത്തെ കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ സര്‍ക്കാരിന് അനുകൂല വിധിയുണ്ടാകുമെന്ന ഘട്ടത്തില്‍ ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു ഗവര്‍ണര്‍. ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കുന്നത് ഉള്‍പ്പെടെയുള്ള ബില്ലുകളാണ് രാഷ്ട്രപതിയുടെ അനുമതി കാത്തു കിടക്കുന്നത്.
by liji HP News | Mar 23, 2024 | Latest News, ദേശീയ വാർത്ത
തിംഫു: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭൂട്ടാനിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദി ഡ്രക് ഗ്യാല്‍പോ സമ്മാനിച്ചു. ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കില്‍ നിന്ന് മോദി ബഹുമതി ഏറ്റുവാങ്ങി. ഇന്ത്യ ഭൂട്ടാന്‍ ബന്ധത്തിന്റെ വളര്‍ച്ചയ്ക്കുവഹിച്ച പങ്കും ഭൂട്ടാന്‍ രാഷ്ട്രത്തിനും ജനങ്ങള്‍ക്കും നല്‍കിയ മികച്ച സംഭാവനകളും പരിഗണിച്ചാണ് ബഹുമതി.
ഭൂട്ടാനിലെ പാരോ എയര്‍പോര്‍ട്ടില്‍ ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ നരേന്ദ്രമോദിയ്ക്ക് വന്‍ സ്വീകരണമാണ് നല്‍കിയത്. തന്റെ മൂത്ത സഹോദരനെപ്പോലെയാണ് മോദിയെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി പിന്നീട് എക്‌സില്‍ കുറിച്ചു. എന്റെ മൂത്ത സഹോദരനായ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഭൂട്ടാനിലേക്ക് സ്വാഗതം’ എന്നാണ് ടോബ്‌ഗേ എക്‌സില്‍ കുറിച്ചത്. ഇന്ത്യ-ഭൂട്ടാന്‍ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
ഭൂട്ടാന്‍ സന്ദര്‍ശനത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചിരുന്നു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭൂട്ടാന്‍ സന്ദര്‍ശിക്കാനൊരുങ്ങുകയാണ്. ഇന്ത്യഭൂട്ടാന്‍ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പരിപാടികളില്‍ പങ്കെടുക്കും. ഭൂട്ടാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയുമായും കൂടിക്കാഴ്ച നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചിരുന്നു.
by Midhun HP News | Mar 22, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ അരവിന്ദ് കെജരിവാള്‍ ആണെന്ന് ഇഡി കോടതിയില്‍. മദ്യനയത്തില്‍ ഗൂഢാലോചന നടത്തിയത് കെജരിവാളാണ്. നയരൂപീകരണത്തില്‍ കെജരിവാളിന് നേരിട്ട് പങ്കുണ്ട്. കെജരിവാള്‍ സൗത്ത് ഗ്രൂപ്പില്‍ നിന്നും കോഴ ചോദിച്ചുവാങ്ങി. പണം പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ചുവെന്നും ഇഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ അറിയിച്ചു.
ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 45 കോടി ഉപയോഗിച്ചു. ഹവാല വഴിയും പണം എത്തിച്ചു. ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്കും അവിടെ നിന്ന് ഗോവയിലേക്കുമാണ് പണം എത്തിച്ചത്. 100 കോടിയുടെ കോഴ ഇടപാടു വഴി, സൗത്ത് ഗ്രൂപ്പിന് 600 കോടിയാണ് ലാഭമുണ്ടായത്. കോഴ ഇടപാടില്‍ ഇടനിലക്കാരനായത് മലയാളിയായ വിജയ് നായരാണ്. വാട്‌സ് ആപ്പ് ചാറ്റുകള്‍ അടക്കം തെളിവായുണ്ട് എന്നും ഇഡി കോടതിയെ അറിയിച്ചു.
കേസില്‍ അറസ്റ്റിലായ കെജരിവാളിനെ പത്തു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഇഡി കെജരിവാളിനെ ഡല്‍ഹി റോസ് അവന്യൂ കോടതിയിലെത്തിച്ചത്. കെജരിവാളിന്റെ അറസ്റ്റ് എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്നും ഇഡി കോടതിയെ അറിയിച്ചു. കെജരിവാളിനായി മനു അഭിഷേക് സിങ്‌വിയാണ് കോടതിയില്‍ ഹാജരായി.
കെജരിവാളിനെ ഹാജരാക്കുന്നത് കണക്കിലെടുത്ത് കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ കെജരിവാളിനെ കേസില്‍ നേരത്തെ അറസ്റ്റിലായ കെ കവിതയുടെ ഒപ്പമിരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു. തെലങ്കാന മുഖ്യമന്ത്രിയായിരുന്ന കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളായ കവിതയില്‍ നിന്നാണ് മദ്യവ്യവസായികള്‍ നല്‍കിയ 100 കോടി എഎപി നേതാക്കള്‍ കൈപ്പറ്റിയതെന്നാണ് ഇഡി ആരോപിക്കുന്നത്.
by liji HP News | Mar 22, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഭൂട്ടാനിലേക്ക് പുറപ്പെട്ടു. ശനിയാഴ്ചയാണ് തിരിച്ചെത്തുക. അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് മോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം.
വ്യാഴാഴ്ച ഭൂട്ടാനിലേക്ക് യാത്ര പുറപ്പെടാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു.ഇന്ത്യ-ഭൂട്ടാന്‍ പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കാന്‍ ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികളില്‍ താന്‍ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.
by liji HP News | Mar 22, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: മരിച്ച പിതാവിന്റെ പിഎഫ് തുക ചോദിച്ചെത്തിയ യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച സ്വകാര്യ കമ്പനി എച്ച് ആര്‍ മാനേജര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബാന്ദ്ര സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ ഖേര്‍വാദി പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
പൊലീസ് പറയുന്നതനുസരിച്ച് മുത്തശിക്കും ഇളയ സഹോദരുമൊപ്പം താമസിക്കുന്ന യുവതി വീട്ടുജോലി ചെയ്താണ് കുടുംബം നോക്കുന്നത്. യുവതിയുടെ മാതാപിതാക്കള്‍ വിവാഹ മോചിതരാണ്. പെണ്‍കുട്ടിക്ക് 15 വയസുള്ളപ്പോള്‍ 2015 ലാണ് പിതാവ് മരിക്കുന്നത്.
പിതാവിന്റെ പിഎഫ് ലഭിക്കാനായി മൂന്ന് തവണ അപേക്ഷ സമര്‍പ്പിച്ചെങ്കിലും തുക അനുവദിച്ച് കിട്ടിയില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. തുക ലഭിക്കാതെ വന്നപ്പോള്‍ കമ്പനിയുടെ എച്ച്ആര്‍ മാനേജരെ സമീപിക്കുകയായിരുന്നുവെന്നും എന്നാല്‍ തുക പിന്‍വലിക്കണമെങ്കില്‍ ലൈംഗിക ബന്ധത്തിന് തയാറാകണമെന്ന് മാനേജര്‍ പറഞ്ഞതായും യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് വിശമായ അന്വേഷണം ആരംഭിച്ചു.
by liji HP News | Mar 22, 2024 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട്ടില്‍ കെ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച് ഗവര്‍ണര്‍. ഉച്ചകഴിഞ്ഞ് 3.30 ന് രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതോടെയാണ് തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി വഴങ്ങിയത്. തീരുമാനം ഗവര്‍ണര്‍ അറ്റോർണി ജനറല്‍ മുഖേന കോടതിയെ അറിയിച്ചു.
പൊന്മുടിയെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നതില്‍ ഇന്നു വൈകുന്നേരത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് അന്ത്യശാസനം നല്‍കിയത്. ഗവര്‍ണര്‍ തീരുമാനമെടുത്തില്ലെങ്കില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നല്‍കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനെ എതിര്‍ത്ത ഗവര്‍ണറുടെ നിലപാടിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പൊന്മുടി കുറ്റക്കാരനെന്ന വിധി കോടതി സ്‌റ്റേ ചെയ്തതാണ്. ഗവര്‍ണര്‍ സുപ്രീംകോടതിയെയാണ് ധിക്കരിച്ചിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊന്മുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഗവർണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ശിക്ഷ നടപ്പാക്കുന്നത് തൽക്കാലത്തേക്ക് മാത്രമാണ് തടഞ്ഞതെന്നും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ആവശ്യം ഗവർണർ ആർഎൻ രവി തള്ളിയത്.
Recent Comments