ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ യുഎഇക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണങ്ങളില്‍ മരണമടഞ്ഞ പ്രവാസികളായ ആറ് പേരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ഇതുവരെ എട്ട് പേരാണ് യുഎഇയില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതില്‍ പ്രവാസികളായവരുടെ വിവരങ്ങളാണ് യുഎഇ പങ്കുവച്ചത്. പലസ്തീന്‍ സ്വദേശി അലാഅ നാദര്‍ അവ്‌നി, പാകിസ്ഥാന്‍ സ്വദേശികളായ മുരീബ് സമാന്‍ നിസാര്‍, മുസഫര്‍ അലി ഗുലാം, ഇസ്മായീല്‍ സലിം ഖാന്‍ എന്നിവര്‍ക്ക് പുറമെ ബംഗ്ലാദേശ് സ്വദേശി അഹമ്മദ് അലി, നേപ്പാള്‍ സ്വദേശി ദിബാസ് ശ്രേഷ്ഠ എന്നിവരാണ് മരിച്ചത്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അതാത് എംബസികളുമായി ചേര്‍ന്ന് പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇറാന് നേരെ ഇസ്രയേല്‍ – യുഎസ് ആക്രമണം ഉണ്ടായതിന് പിന്നാലെ ഫെബ്രുവരി 28 മുതലാണ് മേഖല സംഘര്‍ഷഭരിതമായത്. ഗള്‍ഫ് മേഖലകളിലെ അമേരിക്കന്‍ ആസ്തികള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ച ഗള്‍ഫ് രാജ്യമായിരുന്നു യുഎഇ. സംഘര്‍ഷം പത്തൊന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ യുഎഇക്ക് നേരെ രണ്ടായിരത്തോളം ആക്രമണങ്ങള്‍ ഉണ്ടായെന്നും അധികൃതര്‍ പറയുന്നു. 314 ബാലിസ്റ്റിക് മിസൈലുകളും, 15 ക്രൂയിസ് മിസൈലുകളും 1672 ഡ്രോണുകളും ഇറാന്‍ പ്രയോഗിച്ചെന്നാണ് കണക്കുകള്‍. സിവിലിയന്‍ കേന്ദ്രങ്ങള്‍, എയര്‍പോര്‍ട്ട് തുടങ്ങിയവയ്ക്ക് നേരെയും ആക്രമണം ഉണ്ടായെന്നാണ് യുഎഇ നല്‍കുന്ന വിവരം.

യുഎഇക്ക് നേരെ ഇന്നും ഇറാന്റെ ഭാഗത്തുനിന്ന് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍വച്ച് ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായും സേന ഔദ്യോഗിക അറിയിപ്പില്‍ അറിയിച്ചു. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ഇറാന് കനത്ത തിരിച്ചടി: ‘അലി ലാരിജാനിയെ കൊലപ്പെടുത്തി’; അവകാശവാദവുമായി ഇസ്രയേല്‍

ഇറാന് കനത്ത തിരിച്ചടി: ‘അലി ലാരിജാനിയെ കൊലപ്പെടുത്തി’; അവകാശവാദവുമായി ഇസ്രയേല്‍

ജറുസലേം: ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനിയെ ഇസ്രായേല്‍ സൈന്യം രാത്രി നടത്തിയ ആക്രമണത്തില്‍ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി.

റെവല്യൂഷണറി ഗാര്‍ഡിന്റെ സന്നദ്ധപ്രവര്‍ത്തകനായ ബാസിജ് സേനയുടെ തലവനായ ഘോലം റെസ സുലൈമാനിയെയും കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം പ്രഖ്യാപിച്ചു. ഫെബ്രുവരി 28 ന് ടെഹ്‌റാനിലെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആക്രമണത്തിലാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. അന്ന് ടെഹ്‌റാനിലുടനീളം വന്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായും മുപ്പതോളം കേന്ദ്രങ്ങളില്‍ ആക്രമണം നടന്നു. യുഎസിന്റെയും ഇസ്രയേലിന്റെയും 200 യുദ്ധവിമാനങ്ങളാണ് ഇറാനിലെമ്പാടും ആക്രമണം നടത്തിയത്.

കുഞ്ഞിന്റെ പ്രായം ഘടകമല്ല, മറ്റേണിറ്റി ലീവ് ദത്തെടുക്കുന്ന അമ്മയുടെ അവകാശം: സുപ്രീം കോടതി

കുഞ്ഞിന്റെ പ്രായം ഘടകമല്ല, മറ്റേണിറ്റി ലീവ് ദത്തെടുക്കുന്ന അമ്മയുടെ അവകാശം: സുപ്രീം കോടതി

ന്യൂഡല്‍ഹി: മൂന്നു മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്കു മാത്രമേ പ്രസവാവധിക്ക് അര്‍ഹതയുള്ളൂവെന്ന നിയമ വ്യവസ്ഥ സുപ്രീം കോടതി അസാധുവാക്കി. ദത്തെടുക്കുന്ന അമ്മയ്ക്ക് പന്ത്രണ്ട് ആഴ്ച പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്നും അതില്‍ കുഞ്ഞിന്റെ പ്രായം ഘടകമല്ലെന്നും ജസ്റ്റിസുമാരായ ജെബി പര്‍ദിവാലയും ആര്‍ മഹാദേവനും വ്യക്തമാക്കി.

പ്രസവാവധിക്ക് കുഞ്ഞിന്റെ പ്രായം നിബന്ധനായി നിശ്ചയിക്കുന്ന സോഷ്യല്‍ സെക്യൂരിറ്റി കോഡിലെ 60 (4) വകുപ്പ് ഭരണഘടനയുടെ 14, 21 അനുഛേദങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദത്തെടുക്കുക എന്നത് പ്രത്യുത്പാദനാവകാശത്തിന്റെ ഭാഗമാണ്. അതിനു നിയമത്തില്‍ നിബന്ധന വയ്ക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

കുഞ്ഞുങ്ങളെ നോക്കുന്നതിന് അച്ഛന് നല്‍കുന്ന അവധി (പറ്റേണിറ്റി ലീവ്) സോഷ്യല്‍ സെക്യൂരിറ്റി കോഡിന്റെ ഭാഗമാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

മൂന്നു മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്കു മാത്രം മറ്റേണിറ്റി ലീവിന് അനുമതി നല്‍കുന്ന നിയമ വ്യവസ്ഥ ചോദ്യം ചെയ്ത് അഭിഭാഷകയായ ഹംസനന്ദിനിയാണ് കോടതിയെ സമീപിച്ചത്.

‘ആ പണം ഇന്ത്യക്കെതിരെയുള്ള ആയുധങ്ങളാകും’; സണ്‍റൈസേഴ്‌സിനെതിരെ സുനില്‍ ഗാവസ്‌കര്‍

‘ആ പണം ഇന്ത്യക്കെതിരെയുള്ള ആയുധങ്ങളാകും’; സണ്‍റൈസേഴ്‌സിനെതിരെ സുനില്‍ ഗാവസ്‌കര്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ ക്രിക്കറ്റ് ടൂര്‍ണമെന്റായ ‘ദ ഹണ്ട്രഡ്’ ലേലത്തില്‍ പാകിസ്ഥാന്‍ സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ സണ്‍ റൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. ഒന്നേമുക്കാല്‍ കോടിയിലധികം രൂപയ്ക്കാണ് (1.90 ലക്ഷം പൗണ്ട്) അബ്രാറിനെ ടീമിലെടുത്തത്. എന്നാല്‍ പാക് താരത്തെ ടീമിലെത്തിച്ചതില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

ഇന്ത്യന്‍ കമ്പനികളുടെ നിയന്ത്രണത്തിലുള്ള വിദേശ ക്രിക്കറ്റ് ഫ്രാഞ്ചൈസികള്‍ പാകിസ്ഥാന്‍ താരങ്ങളെ വാങ്ങുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍.

2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഐപിഎലില്‍ പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍, വിദേശ ലീഗിലാണെങ്കിലും ഒരു ഇന്ത്യന്‍ ഫ്രാഞ്ചൈസി പാക് താരത്തെ വാങ്ങിയത് ശരിയായ നടപടിയല്ലെന്ന് ഗാവസ്‌കര്‍ വിമര്‍ശിച്ചു.

‘2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഐപിഎലില്‍ ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ പാക്ക് താരങ്ങളെ വാങ്ങാറില്ല. പാക്കിസ്ഥാനി താരങ്ങളുടെ വരുമാനത്തില്‍നിന്നാണ് അവര്‍ സര്‍ക്കാരിലേക്ക് ടാക്‌സ് അടക്കുന്നത്. ഈ നികുതിപ്പണം ഉപയോഗിച്ച് പാക് സര്‍ക്കാര്‍ ആയുധങ്ങള്‍ വാങ്ങുന്നു. ഇത് പരോക്ഷമായി ഇന്ത്യന്‍ സൈനികരുടെയും സാധാരണക്കാരുടെയും മരണത്തിലേക്കു നല്‍കുന്ന സംഭാവനയാകും. അതുകൊണ്ടു തന്നെ പാക്ക് താരങ്ങളെയും കലാകാരന്‍മാരെയും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്താറില്ല. അതിപ്പോള്‍ ഇന്ത്യന്‍ കമ്പനിയാണോ, ഇന്ത്യക്കാരന്റെ വിദേശ കമ്പനിയാണോ എന്നതല്ല, ഇന്ത്യക്കാരനായ ഉടമ നല്‍കുന്ന പണം ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുകയാണ്.

സണ്‍റൈസേഴ്‌സ് ലീഡ്‌സിന്റെ കോച്ച് ഡാനിയല്‍ വെറ്റോറി ന്യൂസീലന്‍ഡുകാരനാണ്. അദ്ദേഹത്തിന് ഇതു മനസ്സിലാകണമെന്നില്ല. അതു കൊണ്ടായിരിക്കാം പാക് താരങ്ങള്‍ ടീമില്‍ വേണമെന്ന് താല്‍പര്യപ്പെടുന്നത്. പക്ഷേ ഇന്ത്യന്‍ ഉടമകള്‍ സാഹചര്യം മനസ്സിലാക്കണം. ഇന്ത്യക്കാരുടെ ജീവനേക്കാള്‍ വലുതാണോ കിരീടങ്ങള്‍ വിജയിക്കുന്നത്.’ ഗാവസ്‌കര്‍ ചോദിച്ചു.

വിപണിയില്‍ ബുള്‍ തരംഗം, സെന്‍സെക്‌സ് കുതിച്ചത് ആയിരം പോയിന്റ്; കാരണങ്ങള്‍ ഇവ?

വിപണിയില്‍ ബുള്‍ തരംഗം, സെന്‍സെക്‌സ് കുതിച്ചത് ആയിരം പോയിന്റ്; കാരണങ്ങള്‍ ഇവ?

മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ട ഓഹരി വിപണിയില്‍ വലിയ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 938 പോയിന്റ് താഴ്ന്ന് 75,502ല്‍ വ്യാപാരം അവസാനിച്ചു. 257 പോയിന്റിന്റെ നഷ്ടം നേരിട്ട നിഫ്റ്റി 23,408ലാണ് ക്ലോസ് ചെയ്തത്.

കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇറാനെതിരെ ഇസ്രയേല്‍- അമേരിക്ക സൈനിക നീക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ഇടിവാണ് നേരിട്ടത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്നതും ഡോളര്‍ ശക്തിയാര്‍ജിച്ചതുമാണ് വിപണിക്ക് കരുത്തായത്.

ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് അകമ്പടി സേവിക്കാന്‍ രാജ്യങ്ങള്‍ ഒരു സഖ്യം രൂപീകരിക്കാന്‍ സമ്മതിച്ചതായി പ്രഖ്യാപിക്കാന്‍ യുഎസ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് വിപണിക്ക് കരുത്തായത്.

ഹിന്‍ഡാല്‍കോ, അള്‍ട്രാ ടെക് സിമന്റ്, ഗ്രാസിം, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ബെല്‍, പവര്‍ ഗ്രിഡ്, മാക്‌സ് ഹെല്‍ത്ത്, ശ്രീറാം ഫിനാന്‍സ് എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികള്‍.

വിവാഹസല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടുങ്ങി; യുവാവ് മരിച്ചു

വിവാഹസല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടുങ്ങി; യുവാവ് മരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ വിവാഹ സല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടങ്ങി യുവാവ് മരിച്ചു. 41 കാരനായ ലളിത് സിങാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

മാലിയന്ത ഗ്രാമത്തില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ലളിത്. രസഗുള കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി. ചുറ്റും നിന്നിരുന്നവര്‍ രസഗുള പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ശ്വസിക്കാന്‍ പാടുപെടുന്ന സിങിനെയും കൊണ്ട് പിതാവ് അടുത്തുള്ള എംജിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രസഗുള കുടുങ്ങിയത് മൂലം ശ്വാസനാളം പൂര്‍ണമായും അടഞ്ഞത് മരണത്തിന് കാരണമായി. ശരീരത്തിലേയ്ക്കുള്ള ഓക്‌സിജന്‍ നിലയ്ക്കുകയും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സിങ് മരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സിങ്ങിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.