കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ ജോലി നേടാം; പി ജി യോഗ്യത, യംഗ് പ്രൊഫഷണൽ നിയമനം

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ ജോലി നേടാം; പി ജി യോഗ്യത, യംഗ് പ്രൊഫഷണൽ നിയമനം

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEF&CC) യംഗ് പ്രൊഫഷണൽ (Young Professional) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുടെ (JICA) സഹകരണത്തോടെ നടപ്പാക്കുന്ന ‘Capacity Enhancement for Effective Forest Management’ പദ്ധതിയുടെ ഭാഗമായാണ് നിയമനം. ബിരുദാന്തര ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത
പരിസ്ഥിതി മാനേജ്മെന്റ്, വന്യജീവി സംരക്ഷണം, പ്രകൃതി വിഭവ മാനേജ്മെന്റ്, ഫോറസ്ട്രി അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.

പ്രവൃത്തിപരിചയം
ബന്ധപ്പെട്ട മേഖലയിൽ 3 മുതൽ 5 വർഷം വരെ പ്രവൃത്തിപരിചയം.

മികച്ച ആശയവിനിമയ, വിശകലന, പ്രോജക്ട് മാനേജ്മെന്റ് കഴിവ്.

JICA പദ്ധതികളിലെ പരിചയം ഉള്ളവർക്ക് മുൻഗണന.

ശമ്പളം
പ്രതിമാസം 60,000 രൂപ

നിയമന കാലാവധി
ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രവർത്തന മികവും പദ്ധതിയുടെ ആവശ്യകതയും പരിഗണിച്ച് കരാർ ദീർഘിപ്പിക്കാം.

പ്രധാന ചുമതലകൾ
പദ്ധതി ആസൂത്രണം, നടപ്പാക്കൽ, വിലയിരുത്തൽ എന്നിവയിൽ സഹായം നൽകുക.

ഗവേഷണം, ഡാറ്റാ വിശകലനം, സാങ്കേതിക റിപ്പോർട്ടുകൾ തയ്യാറാക്കുക.

സംസ്ഥാന വനം വകുപ്പുകൾ, വിവിധ ഏജൻസികൾ എന്നിവയുമായി ഏകോപനം നടത്തുക.

പരിശീലന പരിപാടികൾ, ശിൽപശാലകൾ, ഫീൽഡ് സന്ദർശനങ്ങൾ എന്നിവ ഏകോപിപ്പിക്കുക.

പുരോഗതി റിപ്പോർട്ടുകൾ, അവതരണങ്ങൾ, വിജ്ഞാന പ്രചാരണ സാമഗ്രികൾ തയ്യാറാക്കുക.

JICA മാർഗനിർദേശങ്ങളും പരിസ്ഥിതി സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുക.

നിയമന കാലാവധി
ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രവർത്തന മികവും പദ്ധതിയുടെ ആവശ്യകതയും പരിഗണിച്ച് കരാർ ദീർഘിപ്പിക്കാം.

ജോലിസ്ഥലം
ആർ.ടി. ഡിവിഷൻ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഇന്ദിര പര്യാവരൺ ഭവൻ, ജോർബാഗ് റോഡ്, ന്യൂഡൽഹി – 110003..

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://moef.gov.in/storage/tender/1783405917.pdf

കാമുകനൊപ്പം ജീവിക്കണം; ഭര്‍ത്താവിന്റെ ഞരമ്പില്‍ ടോയ്‌ലറ്റ് ക്ലീനര്‍ കുത്തിവച്ച് നഴ്‌സ്; കൊലപാതകം തെളിഞ്ഞത് ഇങ്ങനെ

കാമുകനൊപ്പം ജീവിക്കണം; ഭര്‍ത്താവിന്റെ ഞരമ്പില്‍ ടോയ്‌ലറ്റ് ക്ലീനര്‍ കുത്തിവച്ച് നഴ്‌സ്; കൊലപാതകം തെളിഞ്ഞത് ഇങ്ങനെ

തെലങ്കാന: കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി യുവതി ഭര്‍ത്താവിന്റെ ഞരമ്പിലൂടെ ടോയ്‌ലറ്റ് ക്ലീനര്‍ കുത്തിവെച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമബാദിലാണ് സംഭവം. കാമുകന്റെയും മറ്റൊരു യുവാവിന്റെയും സഹായത്തോടെയാണ് കൊലപാതകമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

കൊല്ലപ്പെട്ട പ്രശാന്ത് അടുത്തിടെയാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയതെന്ന് പൊലീസ് പറയുന്നു. ഭാര്യ സന്ധ്യയുടെ വിവാഹേതര ബന്ധത്തിന് ഭര്‍ത്താവ് തടസ്സമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സന്ധ്യയുടെ കാമുകനായ അനിലും വെങ്കട് സായി എന്ന യുവാവും ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

പ്രശാന്തിന്റെ അമ്മയ്ക്ക് തോന്നിയ സംശയത്തിലൂടെയാണ് അപകടമരണമായി മാറേണ്ടിയിരുന്ന ഈ സംഭവത്തിന് പിന്നിലെ ദുരൂഹത പുറത്തുവന്നത്. പ്രശാന്തിനെ അമിതമായി മദ്യപിപ്പിച്ച ശേഷമാണ് പ്രതികള്‍ കൊലപാതകശ്രമം നടത്തിയത്. പ്രശാന്ത് പൂസായതോടെ അനിലും വെങ്കട്ടും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയും വീടിന്റെ ടെറസില്‍നിന്ന് താഴേക്ക് തള്ളിയിടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റെങ്കിലും പ്രതികള്‍ പ്രതീക്ഷിച്ചതുപോലെ പ്രശാന്ത് മരിച്ചില്ല. മദ്യപിച്ച് ബോധമില്ലാതെ പ്രശാന്ത് അബദ്ധത്തില്‍ കെട്ടിടത്തില്‍നിന്ന് വീണതാണ് എന്നാണ് പ്രതികള്‍ എല്ലാവരോടും പറഞ്ഞത്.

പ്രശാന്ത് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഘട്ടത്തിലാണ് പ്രതികള്‍ വീണ്ടും കൊലപാതകം ആസൂത്രണം ചെയ്തത്്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന സന്ധ്യ ഭര്‍ത്താവിന്റെ ഐവി ലൈനിലൂടെ ടോയ്ലറ്റ് ക്ലീനര്‍ കുത്തിവെക്കുകയായിരുന്നു. ഈ വിഷാംശമാണ് മരണത്തിന് കാരണമായത്.

മകന്റെ മരണത്തിലെ അസ്വാഭാവികതയില്‍ സംശയം തോന്നിയ പ്രശാന്തിന്റെ അമ്മ ജൂലൈ ഒന്നിന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വിവരം പുറത്തറിയുന്നത്. പ്രശാന്തിനെ കൊലപ്പെടുത്താനുള്ള ആദ്യ ശ്രമത്തില്‍ അയാളെ വീടിന്റെ ടെറസില്‍നിന്ന് തള്ളിയിടാന്‍ സഹായിച്ചതായി വെങ്കട്ട് സായ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സന്ധ്യ, അനില്‍, വെങ്കട്ട് സായ് എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഫോറന്‍സിക് പരിശോധനകള്‍ നടക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഗാസയില്‍ ഭരണം ഒഴിഞ്ഞതായി ഹമാസ്, ആയുധം താഴെവെക്കില്ലെന്ന് പ്രഖ്യാപനം; അടുത്തത് എന്ത്?

ഗാസയില്‍ ഭരണം ഒഴിഞ്ഞതായി ഹമാസ്, ആയുധം താഴെവെക്കില്ലെന്ന് പ്രഖ്യാപനം; അടുത്തത് എന്ത്?

ഗാസ സിറ്റി: ഗാസയിലെ തങ്ങളുടെ ഭരണം അവസാനിപ്പിക്കുന്നതായും ഭരണം ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഒരു സാങ്കേതിക സമിതിക്ക് (ടെക്‌നോക്രാറ്റിക് കമ്മിറ്റി) കൈമാറാന്‍ ഒരുങ്ങുകയാണെന്നും സായുധ സംഘടനയായ ഹമാസ് പ്രഖ്യാപിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് ഈ നിര്‍ണായക നീക്കം. എന്നാല്‍, തങ്ങളുടെ പക്കലുള്ള ആയുധങ്ങള്‍ താഴെവെക്കാനോ സുരക്ഷാ ചുമതലകള്‍ അന്താരാഷ്ട്ര സേനയ്ക്ക് കൈമാറാനോ ഹമാസ് തയ്യാറായിട്ടില്ല. ഹമാസിനെ പൂര്‍ണമായി നിരായുധരാക്കുക എന്നതായിരുന്നു അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രധാന ആവശ്യം.

ഗാസയിലെ ഹമാസ് ഭരണകൂടത്തിന്റെ തലവനായ മുഹമ്മദ് അല്‍ ഫറാ തന്റെ പദവി രാജിവെക്കുകയും, ഭരണം ‘നാഷണല്‍ കമ്മിറ്റി ഫോര്‍ ദി അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗാസ’ (എന്‍സിഎജി) എന്ന സമിതിക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഗാസയിലെ ഭരണപരമായ ചുമതലകളില്‍ നിന്ന് ഹമാസ് ഉടനടി പിന്മാറുമെങ്കിലും, പുതിയ സമിതി ചുമതലയേല്‍ക്കുന്നത് വരെ സര്‍ക്കാര്‍ ജീവനക്കാരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും തങ്ങളുടെ തസ്തികകളില്‍ തുടരും. 2006ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നിയന്ത്രണം ഏറ്റെടുത്ത ഹമാസ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഗാസയില്‍ ഭരണം നടത്തിവരികയായിരുന്നു. അതിനാല്‍ തന്നെ പുതിയ പ്രഖ്യാപനം ഗാസയില്‍ വലിയ രാഷ്ട്രീയ മാറ്റത്തിനാണ് വഴിതുറന്നിരിക്കുന്നത്.

ഗാസയിലെ ഭരണസംവിധാനം കൈമാറുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് താന്‍ രാജി സമര്‍പ്പിക്കുന്നതെന്ന് അല്‍ ഫറാ വ്യക്തമാക്കി. ഭരണപരമായ ഈ മാറ്റം എളുപ്പമാക്കുന്നതിനാണ് കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് ഹമാസ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് ജനറല്‍ ഡയറക്ടര്‍ ഇസ്മായില്‍ അല്‍ തവാബ്തയും അറിയിച്ചു.

എന്താണ് എന്‍സിഎജി?

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ 2025 ഒക്ടോബറില്‍ രൂപീകരിച്ച ‘ബോര്‍ഡ് ഓഫ് പീസ്’ (സമാധാന സമിതി) പ്രകാരമാണ് എന്‍സിഎജി രൂപീകരിച്ചത്. നിലവില്‍ ഈജിപ്തിലെ കെയ്റോ കേന്ദ്രീകരിച്ചാണ് ഈ സമിതി പ്രവര്‍ത്തിക്കുന്നത്. ഫലസ്തീന്‍ അതോറിറ്റി മുന്‍ ഉദ്യോഗസ്ഥനും ഗാസ സ്വദേശിയുമായ എന്‍ജിനീയര്‍ അലി ഷാത്ത് ആണ് ഇതിന്റെ തലവന്‍. യുഎന്‍ മേല്‍നോട്ടത്തില്‍ ഗാസയിലെ ജനങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ പുനഃസ്ഥാപിക്കുക, പൊതുകാര്യങ്ങള്‍ നിയന്ത്രിക്കുക എന്നിവയാണ് ഈ സമിതിയുടെ ലക്ഷ്യം. എന്നാല്‍, കഴിഞ്ഞ ജനുവരിയില്‍ രൂപീകരിച്ചത് മുതല്‍ ഈ സമിതി ഗാസയില്‍ പ്രവേശിക്കുന്നത് ഇസ്രായേല്‍ തടഞ്ഞിരിക്കുകയാണ്.

‘ഹിസ്ബുല്ല മാതൃക’യെന്ന് ഇസ്രായേല്‍

ഹമാസിന്റെ ഈ നീക്കത്തെ ഇസ്രായേല്‍ ശക്തമായി എതിര്‍ത്തു. ലബനനിലെ ‘ഹിസ്ബുല്ല മാതൃക’ ഗാസയിലും നടപ്പിലാക്കാനുള്ള തന്ത്രമാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിദിയോന്‍ സാര്‍ ആരോപിച്ചു. അതായത്, സിവില്‍ ഭരണവും മാലിന്യ നിര്‍മാര്‍ജനവും പോലുള്ള നഗരസഭാ കാര്യങ്ങള്‍ സാങ്കേതിക സമിതി നോക്കുമ്പോഴും, ഗാസയിലെ പ്രധാന സൈനിക ശക്തിയായി ഹമാസ് തന്നെ തുടരും. ആയുധങ്ങള്‍ ഹമാസിന്റെ കൈകളില്‍ ഇരിക്കുന്നിടത്തോളം കാലം ഏതൊരു സിവില്‍ ഗവണ്‍മെന്റും അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് ഇസ്രായേല്‍ ചൂണ്ടിക്കാണിക്കുന്നു. ട്രംപിന്റെ സമാധാന പദ്ധതി പ്രകാരം ഹമാസ് പൂര്‍ണമായും ആയുധം താഴെവെക്കണമെന്നാണ് ഇസ്രായേലിന്റെ നിലപാട്.

അടുത്തത് എന്ത്?

ഹമാസിന്റെ പ്രഖ്യാപനം കേവലം ‘പ്രതീകാത്മകം’ മാത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ ഹമാസ് തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രധാന തര്‍ക്കവിഷയം. ഗാസയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇസ്രായേലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാലും, വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടരുന്നതിനാലും ആയുധം ഉപേക്ഷിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ഹമാസ്.

മറുവശത്ത്, ഈ പ്രഖ്യാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ വാഗ്ദാനങ്ങളേക്കാള്‍ ഹമാസിന്റെ പ്രവൃത്തികളെ നോക്കിയായിരിക്കും തീരുമാനമെന്നും ട്രംപിന്റെ ‘ബോര്‍ഡ് ഓഫ് പീസ്’ സമിതി അറിയിച്ചു. ഗാസയിലെ മുഴുവന്‍ ആയുധങ്ങളും എന്‍സിഎജി സമിതിയുടെ കീഴിലേക്ക് കൊണ്ടുവരണമെന്നും എങ്കില്‍ മാത്രമേ യഥാര്‍ത്ഥ ഭരണമാറ്റം സാധ്യമാകൂ എന്നും സമാധാന സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ ഗാസയുടെ ഭാവി ഭരണം എങ്ങനെയാകുമെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.

ഇന്തോനേഷ്യൻ വ്യോമാതിർത്തിയിൽ പ്രധാനമന്ത്രിയുടെ വിമാനത്തിന് എഫ്-16, സുഖോയ്-30 യുദ്ധവിമാനങ്ങളുടെ രാജകീയ അകമ്പടി

ഇന്തോനേഷ്യൻ വ്യോമാതിർത്തിയിൽ പ്രധാനമന്ത്രിയുടെ വിമാനത്തിന് എഫ്-16, സുഖോയ്-30 യുദ്ധവിമാനങ്ങളുടെ രാജകീയ അകമ്പടി

ജക്കാർത്ത: മൂന്ന് രാഷ്ട്രങ്ങളിലേക്കുള്ള നയതന്ത്ര സന്ദർശനത്തിന്റെ ഭാഗമായി ഇന്തോനേഷ്യയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആകാശത്ത് വെച്ച് രാജകീയ സ്വീകരണം നൽകി ഇന്തോനേഷ്യൻ വ്യോമസേന. പ്രധാനമന്ത്രിയുടെ വിമാനം ഇന്തോനേഷ്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതു മുതൽ ജക്കാർത്തയിൽ ലാൻഡ് ചെയ്യുന്നത് വരെ ഇന്തോനേഷ്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അകമ്പടി സേവിച്ചു.

​അമേരിക്കൻ നിർമ്മിത എഫ്-16 (F-16), റഷ്യൻ നിർമ്മിത സുഖോയ്-30 (Sukhoi-30) എന്നീ അത്യാധുനിക യുദ്ധവിമാനങ്ങളാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിനൊപ്പം ആകാശത്ത് ഫോർമേഷൻ തീർത്ത് സുരക്ഷാ അകമ്പടിയൊരുക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ രീതിയിൽ തരംഗമായിക്കഴിഞ്ഞു. രാഷ്ട്രത്തലവന്മാർക്ക് നൽകുന്ന പരമോന്നത ബഹുമതിയുടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ പ്രതിരോധ-നയതന്ത്ര ബന്ധത്തിന്റെയും പ്രതീകമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

​ജക്കാർത്തയിലെ ഹലിം പെർദാനകുസുമ എയർബേസിൽ ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ നേരിട്ടെത്തി സ്വീകരിച്ചു. ഇന്തോനേഷ്യൻ പ്രസിഡന്റിന്റെ ഈ പ്രത്യേക കരുതലിനും സ്നേഹോഷ്മളമായ സ്വീകരണത്തിനും പ്രധാനമന്ത്രി മോദി എക്‌സിലൂടെ (X) നന്ദി അറിയിച്ചു.

​ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്ന് ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു. പ്രതിരോധ സഹകരണം, സമുദ്ര സുരക്ഷ, വ്യാപാരം എന്നിവയാണ് സന്ദർശനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ഇന്തോനേഷ്യയിലെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളും സന്ദർശിക്കും.

മുംബൈയില്‍ കനത്ത മഴ, ഓറഞ്ച് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മുംബൈയില്‍ കനത്ത മഴ, ഓറഞ്ച് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മുംബൈ: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍, മുന്‍കരുതല്‍ നടപടിയായി മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു. വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, മുംബൈയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ മുംബൈയെയും സമീപ ജില്ലകളെയും പാടെ സ്തംഭിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസത്തെ കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിലെ പലയിടങ്ങളിലും റോഡുകള്‍ വെള്ളത്തിനടിയിലാവുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. കെട്ടിടങ്ങളുടെ മതിലുകളും കൂറ്റന്‍ പരസ്യബോര്‍ഡുകളും തകര്‍ന്നുവീണതായും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 18 മണിക്കൂറിലധികം തടസ്സപ്പെട്ടിരുന്ന മുംബൈ-പുണെ എക്‌സ്പ്രസ് വേയിലെ ഗതാഗതം പുനഃസ്ഥാപിച്ചു. ടണല്‍ 2ന് സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഗതാഗതം, സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് തിങ്കളാഴ്ച രാത്രി പത്തു മണിയോടെ വീണ്ടും തുറന്നുകൊടുത്തത്.

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടവും ആളപായവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുണെ ജില്ലയില്‍ മാത്രം തിങ്കളാഴ്ചയുണ്ടായ വ്യത്യസ്ത മഴക്കെടുതികളില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പെടെ നാല് പേര്‍ മരിച്ചു. മാവല്‍ താലൂക്കിലെ പടാന്‍ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ പെട്ടാണ് മൂന്ന് പേര്‍ മരിച്ചത്. മറ്റൊരാള്‍ മതില്‍ തകര്‍ന്നു വീണാണ് മരിച്ചത്. മണ്ണിടിച്ചിലും പ്രളയവും രൂക്ഷമായ പുണെയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അഞ്ഞൂറിലേറെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു; സഹപാഠി മലപ്പുറം സ്വദേശി പിടിയില്‍

ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു; സഹപാഠി മലപ്പുറം സ്വദേശി പിടിയില്‍

താഷ്‌കെന്റ് : ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവരിയ (22) യാണ് കൊല്ലപ്പെട്ടത്. സഹപാഠി സാവരിയയെ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.

സംഭവത്തില്‍ സഹപാഠിയായ പെരിന്തല്‍മണ്ണ സ്വദേശി സദറുള്‍ അനം (22) പിടിയിലായി. ബുക്കാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് രണ്ടുപേരും. നാലു ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്.

സാവരിയയുടെ മൃതദേഹം ന്യൂഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. ഇന്നു വൈകീട്ടോടെ ഹരിപ്പാട് ഡാണാപ്പടിയിലെ വീട്ടിലെത്തിക്കും. സാവരിയയും സദറുള്‍ അനവും സുഹൃത്തുക്കളാണ്. മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സാവരിയ. പെണ്‍കുട്ടിയുടെ പിതാവ് കുവൈറ്റിലാണ് ജോലി ചെയ്യുന്നത്.

സാവരിയയും സുഹൃത്തായ സദറുള്‍ അനവും തമ്മില്‍ വഴക്കുണ്ടാകുകയും, തുടര്‍ന്ന് ലാപ് ടോപ്പ് കൊണ്ട് പെണ്‍കുട്ടിയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. അടിയേറ്റ സാവരിയയുടെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.