by Midhun HP News | Mar 16, 2026 | Latest News, ദേശീയ വാർത്ത
റാഞ്ചി: ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ വിവാഹ സല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടങ്ങി യുവാവ് മരിച്ചു. 41 കാരനായ ലളിത് സിങാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
മാലിയന്ത ഗ്രാമത്തില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ലളിത്. രസഗുള കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി. ചുറ്റും നിന്നിരുന്നവര്‍ രസഗുള പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ശ്വസിക്കാന്‍ പാടുപെടുന്ന സിങിനെയും കൊണ്ട് പിതാവ് അടുത്തുള്ള എംജിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രസഗുള കുടുങ്ങിയത് മൂലം ശ്വാസനാളം പൂര്‍ണമായും അടഞ്ഞത് മരണത്തിന് കാരണമായി. ശരീരത്തിലേയ്ക്കുള്ള ഓക്‌സിജന്‍ നിലയ്ക്കുകയും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സിങ് മരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സിങ്ങിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.


by Midhun HP News | Mar 16, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിര്‍ത്ത സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകും. യുവതി പ്രവേശനത്തെ അനുകൂലിച്ച സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയെ മാറ്റിയാണ് അഭിഷേക് മനു സിങ്‌വിയെ കേസില്‍ ഹാജരാകാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയത്. പുനഃപരിശോധന ഹര്‍ജിയില്‍ ബോര്‍ഡ് മുന്‍ പ്രസിഡന്റ്‌റും, കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാല കൃഷ്ണന് വേണ്ടി ഹാജരായിരുന്നത് അഭിഷേക് മനു സിങ്‌വി ആയിരുന്നു.

ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം കേട്ടത് 2019 ഫെബ്രുവരി 6 ന് ആയിരുന്നു. അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായിരുന്നത് സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി ആയിരുന്നു. യുവതി പ്രവേശനത്തിനെ അനുകൂലിക്കുന്നുവെന്നും എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനത്തിന് അധികാരം ഉണ്ടെന്നുമാണ് ദ്വിവേദി അന്ന് കോടതിയില്‍ വാദിച്ചത്.
ഒമ്പത് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം എഴുതി നല്‍കുന്നതിന് കൂടുതല്‍ സമയം ബോര്‍ഡിന് വേണ്ടി ആവശ്യപ്പെട്ട് കൊണ്ടാണ് സിങ്‌വി ഇന്ന് കോടതിയില്‍ ഹാജരായത്. സിങ്വിക്ക് ഒപ്പം സ്റ്റാന്‍ഡിങ് കൗണ്‍സല്‍ പി എസ് സുധീറും ഹാജരായി. ഇവരുടെ ആവശ്യം അംഗീകരിച്ച ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് കേസ് വാദം എഴുതി നല്‍കുന്നതിനുള്ള സമയ പരിധി അടുത്ത തിങ്കളാഴ്ച്ച വരെ നീട്ടി. എല്ലാ കക്ഷികള്‍ക്കും ഇത് ബാധകം ആയിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2019 ഫെബ്രുവരി ആറാം തീയതി സുപ്രീംകോടതിയില്‍ യുവതി പ്രവേശനത്തെ എതിര്‍ത്താണ് അഭിഷേക് മനു സിങ്‌വി വാദം ഉന്നയിച്ചത്. അന്ന് പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി ഹാജരായ സിങ്‌വി അതിന് മുമ്പ് ബോര്‍ഡിന് വേണ്ടിയും ഈ കേസില്‍ ഹാജരായിരുന്നു.

by Midhun HP News | Mar 16, 2026 | Latest News, ദേശീയ വാർത്ത
പാട്‌ന: സ്റ്റേജ് ഷോയ്ക്കിടെ നര്‍ത്തകിയെ ആള്‍ക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞ ഭോജ്പുരി ഗായകന്‍ ധനഞ്ജയ് ശര്‍മ്മയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം. സ്‌റ്റേജ് ഷോ നടന്നുകൊണ്ടിരിക്കേ നര്‍ത്തകിയെ ഗായകന്‍ സ്റ്റേജിന് താഴെ നിന്ന കാണികള്‍ക്കിടയിലേക്ക് എടുത്ത് എറിയികുയായിരുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ ഗായകനെതിരെ രൂക്ഷവിര്‍മശനങ്ങളാണ് ഉയരുന്നത്.
ബിഹാറിലാണ് സംഭവം. എന്നാല്‍ ബിഹാറില്‍ എവിടെയാണെന്നോ എപ്പോഴാണ് സംഭവം നടന്നതെന്നോ വ്യക്തമല്ല. സംഭവം വിവാദമായതോടെ വിഡിയോക്ക് പിന്നിലെ വസ്തുതയെന്തെന്ന് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രചരിച്ച വിഡിയോ പരിശോധിച്ച് വേണ്ട വിവരങ്ങള്‍ ശേഖരിച്ച് നടപടിയെടുക്കാന്‍ അധികൃതര്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.
വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഗായകനെതിരെ നിരവി ആള്‍ക്കാര്‍ രംഗത്ത് എത്തി. ധനഞ്ജയ് വേദിയില്‍ പാട്ടുപാടുന്നതിനിടെ സ്റ്റേജ് ആക്ടില്‍ പങ്കെടുത്ത നര്‍ത്തകിയെ എടുത്ത് താഴെ കാണികര്‍ക്ക് നേരെ എറിയുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. നര്‍ത്തകിക്ക് മാനഹാനി വരുത്തുന്നതും സുരക്ഷാ പ്രശ്‌നമുണ്ടാക്കുന്നതുമായ പ്രവൃത്തിയാണിതെന്നും ഗായകനെതിരെ കര്‍ശന നടപടി വേണമെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു. വലിയ ക്രൂരതയാണ് ഗായകന്‍ കാണിച്ചതെന്നും ക്രിമനല്‍ കുറ്റമാണിതെന്നും പലരും അഭിപ്രായപ്പെട്ടു.


by Midhun HP News | Mar 16, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ മലയാളി ഓപ്പണര്‍ സഞ്ജു സാംസണിന് കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇപ്പോള്‍ സഞ്ജുവിനെ പ്രശംസിച്ച് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ തന്നെ എത്തിയിരിക്കുകയാണ്. തകര്‍പ്പന്‍ ഫോമിലായിരിക്കുമ്പോള്‍ പവര്‍പ്ലേയില്‍ തന്നെ എതിരാളികളില്‍ നിന്ന് മത്സരം തട്ടിയെടുക്കാന്‍ സഞ്ജുവിന് കരുത്തുണ്ടെന്നാണ് ഗംഭീറിന്റെ പ്രശംസ. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ നല്‍കിയ അഭിമുഖത്തിലാണ് ഗൗതം ഗംഭീറിന്റെ വാക്കുകള്‍.
സഞ്ജു സാംസണ്‍ ബാറ്റിങ്ങില്‍ തിളങ്ങിയാല്‍ ആദ്യ ആറോവറുകളില്‍ തന്നെ കളി ജയിപ്പിക്കുമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. ലോകകപ്പില്‍ ഫൈനലുള്‍പ്പടെ ഇന്ത്യയുടെ അവസാന മൂന്നു മത്സരങ്ങളിലും സഞ്ജു അര്‍ധ സെഞ്ചറികള്‍ നേടിയിരുന്നു. ന്യൂസീലന്‍ഡിനെതിരായ ഫൈനലില്‍ സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്ന് പവര്‍പ്ലേ ഓഫറുകളില്‍ 92 റണ്‍സാണ് അടിച്ചു കൂട്ടിയത്. ടി20 ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സഞ്ജു നേടിയിരുന്നു.
‘സഞ്ജുവിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാം. സഞ്ജുവിന്റെ സ്‌ഫോടനാത്മകമായ ബാറ്റിങ്ങിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. സഞ്ജു ബാറ്റിങ് തുടര്‍ന്നാല്‍ ആദ്യ ആറോവറുകളില്‍ തന്നെ കളി ജയിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജുവിനെ കളിപ്പിക്കുന്ന കാര്യം ടീമിന്റെ ജിം സെഷനില്‍ ഞാനാണു പറഞ്ഞത്. ഞങ്ങള്‍ രണ്ടു പേരും ജിമ്മില്‍ പരിശീലനത്തിലായിരുന്നു. നോക്കാം എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഒരു പരിശീലകനും താരവും തമ്മിലുള്ള സംസാരമല്ല അവിടെയുണ്ടായത്. പരിശീലന സമയങ്ങളിലാണു ഞങ്ങള്‍ കൂടുതലും സംസാരിച്ചത്.’ ഗംഭീര്‍ വ്യക്തമാക്കി.
‘കൂടുതല്‍ പേരും പറയുന്നത് ടോപ് ഓര്‍ഡറില്‍ മൂന്ന് ഇടംകയ്യന്‍മാര്‍ ഉള്ളതുകൊണ്ടാണു സഞ്ജുവിനെ കളിപ്പിക്കുന്നത് എന്നാണ്. എന്നാല്‍ അതല്ല കാര്യം, ടോപ് ഓര്‍ഡര്‍ കൂടുതല്‍ സ്‌ഫോടനാത്മകമായി ബാറ്റിങ് ചെയ്യണമെന്നതിനാലാണ് സഞ്ജു കൂടി പ്ലേയിങ് ഇലവനില്‍ വന്നത്. ഈ രീതിയാണു കഴിഞ്ഞ ഒന്നര വര്‍ഷമായി ഞങ്ങള്‍ പിന്തുടരുന്നത്. ഓഫ് സ്പിന്നര്‍മാരെ നേരിടാന്‍ വേണ്ടിയല്ല, മറിച്ച് ആദ്യ ആറോവറുകളില്‍ പരമാവധി സ്‌കോര്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് സഞ്ജുവിനെ ഇറക്കുന്നത്.’ ഗംഭീര്‍ പറഞ്ഞു.


by Midhun HP News | Mar 16, 2026 | Latest News, ദേശീയ വാർത്ത
ഇറാൻ – യുഎസ്, ഇസ്രയേൽ സംഘർഷം തുടങ്ങിയ ശേഷം ആദ്യ കപ്പൽ ഇന്ത്യയിലെത്തി . ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ കപ്പൽ എത്തിച്ചേർന്നത്. സൗദി അറേബ്യയിൽ നിന്നുള്ള ലിബിയൻ ഫ്ലാഗ് കപ്പലാണ് മുംബൈ തീരത്ത് എത്തിയത്.
രണ്ട് ദിവസം മുൻപ് കപ്പലിന് ഹോർമൂസ് കടലിടുക്ക് കടക്കാൻ അനുമതി കിട്ടി. ഷെൻലോങ് സൂയസ്മാക്സ് കപ്പലാണ് ഇന്ത്യയിൽ എത്തിയത്. 135,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമയാണ് കപ്പൽ എത്തിയത്. കപ്പൽ നിലവിൽ മുംബൈ തീരത്താനുള്ളത്. ലൈബീരിയ പതാക വഹിച്ച ഷെൻലോങ് സൂയസ്മാക്സ് മാർച്ച് 1 ന് സൗദി തുറമുഖമായ റാസ് തനുരയിൽ നിന്ന് ക്രൂഡ് കയറ്റി രണ്ട് ദിവസത്തിന് ശേഷമാണ് യാത്ര ആരംഭിച്ചത്.
അതേസമയം ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ നേരത്തെ അനുമതി നൽകിയിരുന്നു. ക്രൂഡ് ഓയിലും പാചകവാതകവുമായി വന്ന ‘പുഷ്പക്’, ‘പരിമൾ’ എന്നീ രണ്ട് കപ്പലുകളെ കടത്തിവിടാനാണ് ഇറാൻ ഭരണകൂടം തീരുമാനിച്ചത്ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി നടത്തിയ ടെലിഫോൺ ചർച്ചകളെ തുടർന്നാണ് ഈ നിർണ്ണായക തീരുമാനം ഉണ്ടായത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്ന് മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ വർദ്ധിച്ചിരുന്നു. ഇത് ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണത്തെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യക്ക് പ്രത്യേക ഇളവ് നൽകാൻ ഇറാൻ തയ്യാറായത്.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ യാത്ര സുരക്ഷിതമാക്കാൻ ഇന്ത്യൻ നാവികസേനയും വേണ്ട മുൻകരുതലുകൾ എടുക്കുന്നുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ ഇറാൻ നൽകിയ ഈ അനുമതി വലിയ തോതിൽ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ധനക്കപ്പലുകൾ സുരക്ഷിതമായി ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുന്നതോടെ വിപണിയിലെ ആശങ്കകൾക്കും പരിഹാരമാകും.


by Midhun HP News | Mar 16, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ യുഎഇക്ക് നേരെ വീണ്ടും ആക്രമണ ശ്രമം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണ ശ്രമം തകര്‍ത്തതായി ദുബൈ മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളില്‍ ഒന്ന് ലക്ഷ്യമിട്ടായിരുന്നു ഇറാനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വിമാനത്താവളത്തിന് സമീപത്ത് തീപിടിത്തം ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീ നിയന്ത്രണവിധേയമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ, സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി ജിസിസി രാഷ്ട്രങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നു. ഇറാന്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് കൂട്ടായ്മ സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നത്. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, സുരക്ഷ, പ്രത്യാഘാതങ്ങള്‍ എന്നിവയായിരുന്നു പ്രധാന വിഷയങ്ങള്‍.
ജിസിസി രാജ്യങ്ങള്‍ക്കെതിരായ ഇറാന്‍ ആക്രമണങ്ങള്‍ തുടരുന്നത് മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്നു എന്ന് ഇരു നേതാക്കളും വ്യക്തമാക്കിയതായി സൗദി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനും സാധ്യമായ സഹകരണം തുടരാനും ചര്‍ച്ചയില്‍ ധാരണയായി.


Recent Comments