സിംഹത്തിനൊപ്പം സെല്‍ഫി; ചുറ്റുമതില്‍ ചാടി കൂട്ടിലേക്ക് കയറിയ യുവാവിന് ദാരുണാന്ത്യം

സിംഹത്തിനൊപ്പം സെല്‍ഫി; ചുറ്റുമതില്‍ ചാടി കൂട്ടിലേക്ക് കയറിയ യുവാവിന് ദാരുണാന്ത്യം

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കിൽ സിംഹത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ചയാണ് സംഭവം. രാജസ്ഥാന്‍ ആല്‍വാര്‍ ബന്‍സൂര്‍ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജാര്‍ (34) ആണ് സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സിംഹങ്ങളുടെ കൂടുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തിയ ഇയാള്‍ സെല്‍ഫിയെടുക്കാന്‍ വേണ്ടി ചുറ്റുമതില്‍ ചാടിയിറങ്ങുകയായിരുന്നുവെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. സുരക്ഷ ജീവനക്കാരന്‍ പ്രഹ്ലാദിനെ വിളിച്ച് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാള്‍ കൂടിന് സമീപത്തേക്ക് ഓടി ചെല്ലുകയായിരുന്നു. ഇതിനിടെ ചാടിവീണ ആണ്‍ സിംഹം പ്രഹ്ലാദിന്റെ കഴുത്തിന് പിടിച്ച് വലിച്ചു കീറുകയായിരുന്നു.

സിംഹത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ സമീപത്തെ മരത്തില്‍ കയറാന്‍ നോക്കിയെങ്കിലും സിംഹം പ്രഹ്ലാദിനെ വലിച്ചിഴച്ചു കൊണ്ടുപോയി. ഓടിയെത്തിയ സുരക്ഷ ജീവനക്കാര്‍ സിംഹത്തെ കൂട്ടിലേക്ക് ഓടിച്ചുകയറ്റിയശേഷം യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മദ്യലഹരിയിലാണ് ഇയാള്‍ സിംഹത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതെന്ന് കരുതുന്നതായി മൃഗശാല അധികൃതര്‍ അറിയിച്ചു.

കര്‍ഷക-തൊഴിലാളി യൂണിയനുകളുടെ ഭാരത് ബന്ദ് ; റോഡ്-റെയിൽ ഉപരോധത്തിന് ആഹ്വാനം

കര്‍ഷക-തൊഴിലാളി യൂണിയനുകളുടെ ഭാരത് ബന്ദ് ; റോഡ്-റെയിൽ ഉപരോധത്തിന് ആഹ്വാനം

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന് രാവിലെ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് നാലു വരെയാണ് ബന്ദ്. സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.

തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളും വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കടയുടമകളും സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് അഭ്യര്‍ത്ഥിച്ചു.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. റെയില്‍ ഉപരോധിക്കുമെന്നും ജയില്‍ നിറക്കല്‍ സമരം നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ചയും സംയുക്ത ട്രേഡ് യൂണിയനും പ്രഖ്യാപിച്ചിട്ടുണ്ട്.

ജെമിനി ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍

ജെമിനി ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍

ഗൂഗിളിള്‍ ജനറേറ്റീവ് എഐ ചാറ്റ്‌ബോട്ടിന് നിരവധി അപ്‌ഗ്രേഡുകള്‍ പ്രഖ്യാപിച്ചിരുന്നു. ഗൂഗിള്‍ ബാര്‍ഡ് എന്നതിന് പകരം ജെമിനി എന്ന പേരും നല്‍കിയതും പുതിയ ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറക്കിയത്, പുതിയ അള്‍ട്രാ 1.0 ഭാഷാ മോഡല്‍ കൊണ്ടുവരുന്നതുള്‍പ്പെടെ പുതിയ അപ്‌ഡേറ്റുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചു.

എന്നാല്‍ ഇപ്പോള്‍ ജെമിനി ഉപയോക്താക്കള്‍ക്കു ഗൂഗിള്‍ കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ചാറ്റ്‌ബോട്ടില്‍ രഹസ്യ വിവരങ്ങളൊന്നും പങ്കിടരുതെന്നാണ് ഗൂഗിളിന്റെ നിര്‍ദേശം. ജെമിനിയില്‍ ഉപയോക്താക്കളുടെ ചാറ്റുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിതെന്നും ഗൂഗിള്‍ പറയുന്നു.

ഹ്യുമന്‍ റിവ്യൂവേഴ്‌സിന് നിരീക്ഷണത്തിനായി ചാറ്റ് കൈമാറുന്നതിന് മുമ്പ് ഇമെയില്‍ വിലാസങ്ങളും ഫോണ്‍ നമ്പറുകളും പോലുള്ള ഉപയോക്താവിനെ തിരിച്ചറിയും വിധമുള്ള വിവരങ്ങള്‍ നീക്കം ചെയ്യപ്പെടുമെങ്കിലും ഉപയോക്താക്കളുടെ സംഭാഷണങ്ങള്‍, ലൊക്കേഷന്‍, ഫീഡ്ബാക്ക്, ഉപയോഗ വിവരങ്ങള്‍ എന്നിവ ഗൂഗിള്‍ ശേഖരിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഓണ്‍ലൈനില്‍ പങ്കിടുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള ചെറിയ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും വിവരങ്ങള്‍ പങ്കിടുന്നതില്‍ ശ്രദ്ധിക്കണമെന്നും ഗൂഗിള്‍ മുന്നറിയിപ്പില്‍ പറയുന്നു.

ഉപയോക്താക്കള്‍ക്ക് myactivtiy.google.com/product/gemini എന്നതില്‍നിന്നും ജെമിനി ആപിലെ സംഭാഷണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും, പക്ഷേ ആക്റ്റിവിറ്റി ഓഫ് ചെയ്താലും 72 മണിക്കൂര്‍ വരെ ഹിസ്റ്ററിയില്‍ ഇവ കാണാനാകും.

സ്‌കൂള്‍ കുട്ടികള്‍ക്കായി ഐഎസ്ആര്‍ഒ ‘യങ് സയന്റിസ്റ്റ് പ്രോഗ്രാം; രജിസ്‌ട്രേഷന്‍ 20 ന് ആരംഭിക്കും

സ്‌കൂള്‍ കുട്ടികള്‍ക്കായി ഐഎസ്ആര്‍ഒ ‘യങ് സയന്റിസ്റ്റ് പ്രോഗ്രാം; രജിസ്‌ട്രേഷന്‍ 20 ന് ആരംഭിക്കും

ബംഗളൂരു: സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ഐഎസ്ആര്‍ഒയുടെ ‘യങ് സയന്റിസ്റ്റ് പ്രോഗ്രാമിന്റെ’ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 20 ന് ആരംഭിക്കും.

‘യുവ വിജ്ഞാനി കാര്യക്രം (യുവിക)’ എന്ന പ്രോഗ്രാം കുട്ടികള്‍ക്ക് അടിസ്ഥാന അറിവുകള്‍ നല്‍കാനും ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം, സ്‌പേസ് ആപ്ലിക്കേഷന്‍ എന്നിവയിലെ മാറ്റങ്ങളെ കുറിച്ച് ബോധവാന്‍മാരാക്കാനുമാണ്. എക്‌സ് പോസ്റ്റില്‍ ഐഎസ്ആര്‍ഒ പറഞ്ഞു.

രാജ്യത്തെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായാണ് ‘യുവ വിജ്ഞാനി കാര്യക്രം 2024 പ്രഖ്യാപിച്ചത്. ഈ മാസം 20 മുതല്‍ https://jigyasa.iirs.gov.in/yuvika എന്ന വെബ്‌സൈറ്റില്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കും. രണ്ടാഴ്ചത്തെ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 20 ആണ്

നാളെ ഗ്രാമീണ്‍ ഭാരത് ബന്ദിന് ആഹ്വാനംചെയ്ത് കര്‍ഷകസംഘടനകള്‍

നാളെ ഗ്രാമീണ്‍ ഭാരത് ബന്ദിന് ആഹ്വാനംചെയ്ത് കര്‍ഷകസംഘടനകള്‍

ഡല്‍ഹി: നാളെ രാജ്യവ്യാപകമായി ‘ഗ്രാമീണ്‍ ഭാരത് ബന്ദി’ന് ആഹ്വാനംചെയ്ത് കര്‍ഷക സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ചയും സെന്‍ട്രല്‍ ട്രേഡ് യൂണിയനുകളുമാണ് ബന്ദിന് ആഹ്വാനംചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് നാലുവരെയാണ് ബന്ദ്.

അതേദിവസം, ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാലുവരെ റോഡ് ഉപരോധത്തിനും കര്‍ഷകസംഘടനകള്‍ ആഹ്വാനംചെയ്തിട്ടുണ്ട്. ആംബുലന്‍സുകള്‍, പത്രവിതരണം, വിവാഹം, മെഡിക്കല്‍ ഷോപ്പുകള്‍, പരീക്ഷകള്‍ എന്നിവയെ ബന്ദില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരത്തിന്റെ ഭാഗമായാണ് ബന്ദ്. കഴിഞ്ഞ ഡിസംബറിലാണ് ബന്ദിന് ആഹ്വനംചെയ്തത്. കാര്‍ഷിക, തൊഴിലുറപ്പ് ജോലികള്‍ സ്തംഭിപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. അടിയന്തര ആവശ്യത്തിനുള്ള സര്‍വീസുകളെ മാത്രമാണ് ഒഴിവാക്കിയത്.

കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ച ഇന്ന്

കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ച ഇന്ന്

ഡല്‍ഹി: സമരം നടത്തുന്ന കര്‍ഷകരുമായി ഇന്ന് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. വൈകീട്ട് അഞ്ച് മണിക്ക് ചണ്ഡിഗഡില്‍ വച്ചാണ് ചര്‍ച്ച. കേന്ദ്രസര്‍ക്കാരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്താന്‍ തയാറാണെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ യോഗത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ചര്‍ച്ച ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കര്‍ഷകരും സര്‍ക്കാരുമായി മൂന്നാമത്തെ ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്.കര്‍ഷകരുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് നേരത്തേയും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ആദ്യ രണ്ടു ചര്‍ച്ചകളില്‍ പരിഹാരം നിര്‍ദേശിക്കാന്‍ കേന്ദ്രത്തിനു കഴിഞ്ഞില്ലെന്നു കാണിച്ച് കര്‍ഷകര്‍ ക്ഷണം നിരസിക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്മിറ്റി രൂപീകരിക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ മൂന്നു വര്‍ഷം മുന്‍പ് ഇതേകാര്യം പറഞ്ഞതാണെന്നും അതില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, കര്‍ഷക സമരത്തിന്റെ രണ്ടാം ദിനവും പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷമാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശത്തുനിന്നും കണ്ണീര്‍വാതക ഷെല്ലുകള്‍ വര്‍ഷിക്കുന്നുണ്ട്. ജലപീരങ്കിയും പ്രയോഗിക്കുന്നതായി കര്‍ഷകര്‍ ആരോപിച്ചു. സംഘര്‍ഷത്തില്‍ ഇതുവരെ 60 പേര്‍ക്കു പരുക്കേറ്റതായി കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. 24 ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റതായി പൊലീസും അറിയിച്ചു.