by Midhun HP News | Feb 14, 2024 | Latest News, ദേശീയ വാർത്ത
അബുദാബിയിലെ കൂറ്റന്‍ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പുരോഹിതരുടെ അകമ്പടിയോടെ മോദിയും ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി.27 ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ച അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമാണിത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ (യുഎഇ) ഐഡന്റിറ്റിയുടെയും സവിശേഷമായ മിശ്രിതമാണ് ഈ ക്ഷേത്രം.
സന്‍സ്ത’ എന്ന ഹിന്ദു വിഭാഗമാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് പിന്നില്‍. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദാബിയിലേത്.
യുഎഇയില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന ഈ രണ്ടാമത്തെ വലിയ ഹിന്ദു ക്ഷേത്രമാണ് ഗള്‍ഫ് രാഷ്ട്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ ഹ്രസ്വ ദ്വിദിന സന്ദര്‍ശനത്തിന്റെ കേന്ദ്രബിന്ദു. 2022 ഒക്ടോബറില്‍, യുഎഇയുടെ സഹിഷ്ണുത മന്ത്രി എച്ച്എച്ച് ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ദുബായിലെ ക്ഷേത്രം ഉദ്ഘാടനം ചെയ്തിരുന്നു.
ശേഷിയുള്ള ഒരു പ്രാര്‍ത്ഥനാ ഹാള്‍ ഉണ്ട്. ഒരു കമ്മ്യൂണിറ്റി സെന്റര്‍, ഒരു പ്രദര്‍ശന ഹാള്‍, ഒരു ഗ്രന്ഥശാല, കുട്ടികളുടെ പാര്‍ക്കും അടങ്ങിയതാണ് ക്ഷേത്ര സമുച്ചയം.
രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരായ കരകൗശല വിദഗ്ധര്‍ 25,000-ലധികം കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച പിങ്ക് മണല്‍ക്കല്ലിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ മാര്‍ബിള്‍ കൊത്തുപണികളാണ് ക്ഷേത്രത്തിന്റെ മുന്‍വശത്ത്. രാജസ്ഥാനില്‍ നിന്നാണ് പിങ്ക് മണല്‍ക്കല്ല് കടത്തിയത്.
പരമ്പരാഗത നാഗര്‍ ശൈലിയിലുള്ള വാസ്തുവിദ്യയാണ് ക്ഷേത്രത്തിന്റെ സവിശേഷത. യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ ഒന്നിനെ പ്രതിനിധീകരിക്കുന്ന ഏഴ് ശിഖരങ്ങള്‍ കൊണ്ട് ഇത് 108 അടി ഉയരത്തില്‍ നില്‍ക്കുന്നു.
ക്ഷേത്രത്തിന് രണ്ട് കേന്ദ്ര താഴികക്കുടങ്ങളുണ്ട് — ‘ഡോം ഓഫ് ഹാര്‍മണി’, ‘ഡോം ഓഫ് പീസ്’. ക്ഷേത്രത്തിന്റെ പ്രവേശന കവാടം എട്ട് വിഗ്രഹങ്ങളാല്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ഇത് സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനമായ എട്ട് മൂല്യങ്ങളെ പ്രതീകപ്പെടുത്തുന്നു
പുരാതന നാഗരികതകളായ മായ, ആസ്ടെക്, ഈജിപ്ഷ്യന്‍, അറബിക്, യൂറോപ്യന്‍, ചൈനീസ്, ആഫ്രിക്കന്‍ — എല്ലാം കല്ലില്‍ പകര്‍ത്തിയ കഥകളും ഈ ക്ഷേത്രത്തില്‍ കാണാം. ‘രാമായണ’ത്തിന്റെ കഥകളും ഘടനയില്‍ കാണാം.8. ഈ ക്ഷേത്രത്തില്‍ ഏഴ് ആരാധനാലയങ്ങളുണ്ട്, ഓരോന്നും ഇന്ത്യയുടെ വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ദേവതകള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു.
ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ കോണ്‍ക്രീറ്റ് മിശ്രിതത്തില്‍ സിമന്റിന്റെ ഗണ്യമായ ഭാഗം മാറ്റിസ്ഥാപിക്കാന്‍ ഫ്‌ലൈ ആഷ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏകദേശം 150 സെന്‍സറുകള്‍ ഘടനയുടെ താപനില, മര്‍ദ്ദം, സമ്മര്‍ദ്ദം, ഭൂകമ്പ സംഭവങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നു, ഇത് ക്ഷേത്രത്തിന്റെ സുരക്ഷയും ദീര്‍ഘായുസ്സും ഉറപ്പാക്കുന്നു.
2019-ലെ മികച്ച മെക്കാനിക്കല്‍ പ്രോജക്ട്, MEP മിഡില്‍ ഈസ്റ്റ് അവാര്‍ഡുകള്‍, 2020-ലെ മികച്ച ഇന്റീരിയര്‍ ഡിസൈന്‍ ആശയം, മികച്ച വാസ്തുവിദ്യാ ശൈലി, മികച്ച പരമ്പരാഗത നാഗര്‍ ശൈലി എന്നിവ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ BAPS മന്ദിര്‍ ഇതിനകം നേടിയിട്ടുണ്ട്.
യുഎഇ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ആഗോള ഐക്യത്തിന്റെ ആത്മീയ പ്രതീകമായാണ് ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്.
by Midhun HP News | Feb 13, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വാട്‌സ്ആപ്പ് വെബ് വേര്‍ഷനില്‍ ഉപയോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റ് എത്തുന്നു. വാട്‌സ്ആപ്പ് ചാറ്റുകള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ അനുവദിക്കുന്ന ‘ഫേവറേറ്റ്‌സ്’ ഫില്‍ട്ടറാണ് പുതിയ ഫീച്ചര്‍. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ്. ഉപയോക്താക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട അക്കൗണ്ടുകള്‍ ഫേവറേറ്റായി ക്രമീകരിക്കാം.
പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് ഫേവറേറ്റ് കോണ്‍ടാക്ടുകള്‍ എളുപ്പത്തില്‍ എടുക്കുകയും സന്ദേശം അയക്കാനും കോള്‍ ചെയ്യാനും സാധിക്കും. ഫേവറേറ്റ് ഫില്‍ട്ടറിന് പുറമെ വാട്‌സ്ആപ്പ് വെബ് പതിപ്പില്‍ ഡാര്‍ക്ക് മോഡും കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ആന്‍ഡ്രായിഡ് പതിപ്പിന് സമാനമായി വെബ് പതിപ്പിലും ഫീച്ചറുകള്‍ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ ആപ്പില്‍ വാടസ്ആപ്പില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോക്ക് ചെയ്ത സ്‌ക്രീനില്‍ പോലും ആപ്പ് തുറക്കാതെ തന്നെ സ്പാം നമ്പറുകളും സംശയാസ്പദമായ നമ്പറുകളും നേരിട്ട് ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍. ഈ ഫീച്ചറും നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്.
by Midhun HP News | Feb 13, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു. ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് (എന്‍ടിഎ) ഫലം പുറത്തുവിട്ടത്. വിദ്യാഥികള്‍ക്ക് JEE Mains i.e. jeemain.nta.nic.in. എന്ന വെബ്‌സൈറ്റില്‍ കയറി ഫലം അറിയാം. 23 പേര്‍ക്ക് പെര്‍ഫെക്ട് 100 ലഭിച്ചതായി എന്‍ടിഎ അറിയിച്ചു.
ജനുവരി 27, 29, 30, 31, ഫെബ്രുവരി 1 തീയതികളിലാണ് പേപ്പര്‍ 1 പരീക്ഷയും ജനുവരി 24 ന് പേപ്പര്‍ 2 പരീക്ഷയും നടന്നത്. ഈ വര്‍ഷം ആകെ 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ ജെഇഇ മെയിന്‍സിന്റെ രണ്ട് പേപ്പറുകള്‍ക്കും രജിസ്റ്റര്‍ ചെയ്തു അതില്‍ 11.70 ലക്ഷം പേര്‍ പരീക്ഷ എഴുതി. ജെഇഇ മെയിന്‍ പരീക്ഷകള്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥിക്ക് 2024 ഏപ്രിലില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കാന്‍ സാധ്യതയുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാം.
by Midhun HP News | Feb 13, 2024 | Latest News, കേരളം, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലേക്ക് യാത്ര തിരിച്ചു. വൈകീട്ട് ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന അഹ്‌ലന്‍ മോദി എന്ന സ്വീകരണ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. യാത്ര പുറപ്പെടുന്നതിന് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി ഖത്തര്‍ അമീറിന്റെ നേതൃത്വത്തെ പുകഴ്ത്തി.
ഖത്തര്‍ വന്‍ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുന്നുവെന്ന് മോദി പറഞ്ഞു. അബുദാബി പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തും. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹാര്‍ദ്ദം ശക്തമാക്കാനുള്ള നടപടികള്‍ ചര്‍ച്ചയിലുണ്ടാകുമെന്ന് മോദി പറഞ്ഞു.
തുടര്‍ന്ന് ദുബായിലേക്ക് പോകും. അബുദാബിയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും. രണ്ടു രാജ്യങ്ങളുടേയും സഹിഷ്ണുതയുടേയും മൂല്യങ്ങളുടേയും തെളിവാണിതെന്ന് മോദി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഖത്തറും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി അടക്കം എട്ടു മുന്‍ നാവിക ഉദ്യോഗസ്ഥരെ ഖത്തര്‍ കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു. ഇതില്‍ ഇന്ത്യയുടെ നന്ദി പ്രധാനമന്ത്രി ഖത്തര്‍ അമീറിനെ നേരിട്ട് അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
by Midhun HP News | Feb 13, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസില്‍ കേരളവും കേന്ദ്രസര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തിക്കൂടേ എന്ന് സുപ്രീംകോടതി. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. രണ്ടു മണിക്ക് നിലപാട് അറിയിക്കണമെന്ന് കോടതി ഇരുകൂട്ടർക്കും നിര്‍ദേശം നല്‍കി.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രാവിലെ കോടതി ആരംഭിച്ചപ്പോള്‍ തന്നെ കേരളത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, കേരളത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവര്‍ കേസ് കോടതിയില്‍ മെന്‍ഷന്‍ ചെയ്യുകയായിരുന്നു.
ഇത് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള നയപരമായ വിഷയമാണ്. കേരളത്തിനു വേണ്ടി മാത്രമായി തീരുമാനമെടുക്കാനാകില്ല. മറ്റു സംസ്ഥാനങ്ങളെ കൂടി ബാധിക്കുന്നതാണ്. അതിനാല്‍ ചര്‍ച്ചയിലൂടെ വിഷയം പരിഹരിച്ചുകൂടേയെന്ന് കോടതി ആരാഞ്ഞു. സംസ്ഥാന ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും കേന്ദ്രധനമന്ത്രിയും ധനവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിക്കൂടേ. വിഷയത്തില്‍ കോടതി ഇടപെടൽ അവസാനം മതിയെന്നും കോടതി നിരീക്ഷിച്ചു.
by Midhun HP News | Feb 13, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യതലസ്ഥാനത്തെ നിശ്ചലമാക്കി കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് തുടങ്ങി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ ഭാഗത്തു നിന്നുള്ള നൂറുകണക്കിന് കര്‍ഷകരാണ് ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുത്ത് തലസ്ഥാനത്തേക്ക് നീങ്ങുന്നത്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നിയമവിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ വീണ്ടും സമരത്തിനിറങ്ങിയത്.
സമരക്കാര്‍ പഞ്ചാബ് അതിര്‍ത്തി കടന്നു. കര്‍ഷകരെ പൊലീസ് തടഞ്ഞില്ല. ദിവസങ്ങളോളം താമസിക്കാനുള്ള തയ്യാറെടുപ്പുകളുമായിട്ടാണ് കര്‍ഷകര്‍ ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. സമരക്കാരെ തടയാന്‍ ഡല്‍ഹി അതിര്‍ത്തികളില്‍ വന്‍ സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. അതിര്‍ത്തികളില്‍ നൂറു കണക്കിന് പൊലീസിനെയും അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു.
റോഡുകളില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകളും നിരത്തിയിട്ടുണ്ട്. സിംഘു, തിക്രി, ഗാസിപൂര്‍, നോയിഡ തുടങ്ങിയ അതിര്‍ത്തികളിലെല്ലാം നിരവധി ബാരിക്കേഡുകളാണ് കര്‍ഷകരെ തടയാനായി നിരത്തിയിട്ടുള്ളത്. അതിനിടെ പഞ്ചാബ്- ഹരിയാന ശംഭു അതിര്‍ത്തിയില്‍ സമരക്കാരെ പൊലീസ് തടഞ്ഞു. സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
കര്‍ഷകസംഘടനകളുടെ ഡൽഹി വളയല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ബാവനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം ജയിലാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ഡല്‍ഹി സര്‍ക്കാര്‍ തള്ളി.കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണ്. സമാധാനപരമായി പ്രതിഷേധം നടത്തുന്നത് ഭരണഘടനാപരമായ അവകാശമാണ്. അതിനാല്‍ കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്ന് ഡല്‍ഹി ആഭ്യന്തര മന്ത്രി കൈലാഷ് ഗഹ്‌ലോത് വ്യക്തമാക്കി.
Recent Comments