ദളിത്‌ യുവാവിനെ വിവാഹം ചെയ്തു; 19 കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു

ദളിത്‌ യുവാവിനെ വിവാഹം ചെയ്തു; 19 കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു

തമിഴ്നാട്ടിൽ 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു. തഞ്ചാവൂരിലാണ് ​​ദുരഭിമാനക്കൊല അരങ്ങേറിയത്. ദളിത് യുവാവിനെ വിവാഹം ചെയ്തതിന് പിന്നാലെയാണ് യുവതിയെ ബന്ധുക്കൾ തന്നെ ചുട്ടുക്കൊലപ്പെടുത്തിയത്. സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡ‍ിസംബർ 31നാണ് നവീനും ഐശ്വര്യയും വിവാഹിതരായത്. വിവാ​ഹത്തിന് ശേഷം തിരുപ്പൂരിലെ വീരപാണ്ടിയിൽ ഇരുവരും വീട് വാടകക്കെടുത്ത് താമസിച്ചുവരികയായിരുന്നു. തിരുപ്പൂരിലെ വസ്ത്രനിർമാണ കമ്പനിയിലെ ജീവനക്കാരനാണ് നവീൻ. ഇതിനിടെ മകളെ കാണാനില്ലെന്ന പരാതിയുമായി ജനുവരി രണ്ടിന് ഐശ്വര്യയുടെ അച്ഛൻ പെരുമാൾ പൊലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് ഐശ്വര്യയെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. നവീൻ പൊലീസിനെ സമീപിച്ചപ്പോൾ ഐശ്വര്യയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചെന്നാണ് മറുപടി നൽകിയത്. അടുത്തദിവസം നവീൻ അറിയുന്നത് ഐശ്വര്യ പൊള്ളലേറ്റ് മരിച്ചെന്ന വാർത്തയാണ്. തുടർന്ന് കുടുംബത്തിനെതിരെ പൊലീസീൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അച്ഛനും നാല് ബന്ധുക്കളും ചേർന്ന് ഐശ്വര്യയെ ചുട്ടുകൊന്നതായി കണ്ടെത്തിയത്.

വൈറ്റ് ഹൗസ് ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റി; ഡ്രൈവര്‍ കസ്റ്റഡിയില്‍

വൈറ്റ് ഹൗസ് ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റി; ഡ്രൈവര്‍ കസ്റ്റഡിയില്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന് പുറത്തെ ഗേറ്റിലേക്ക് വാഹനം ഇടിച്ച് കയറ്റിയതിന് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് സുരക്ഷ ഉദ്യോസ്ഥര്‍. അപകടത്തെ തുടര്‍ന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി രഹസ്യാന്വേഷണ വിഭാഗം കമ്മ്യൂണിക്കേഷന്‍സ് മേധാവി ആന്റണി ഗുഗ്ലിയല്‍മി അറിയിച്ചു.

ഇത് അപകടമാണോ ആക്രമണമാണോ എന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. വാഹനം സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരംആറു മണിയോടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍
വൈറ്റ്ഹൗസില്‍ ഉണ്ടായിരുന്നില്ല.

കഴിഞ്ഞ മാസം 17 ന് ജോ ബൈഡന് അകമ്പടി പോയ കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ച് കയറിയിരുന്നു. ഡെലവെയറിലെ വില്‍മിംഗ്ടണ്‍ ഡൗണ്‍ടൗ
ണിലാലിരുന്നു അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് പ്രതിക്കെതിരെ കേസെടുത്തത്.

തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ശമ്പള വർദ്ധനവ് ഉൾപ്പെടെ ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദീർഘദൂര ബസ്സുകൾ അടക്കം സർവീസ് നടത്തുന്നില്ല. സംസ്ഥാനത്തിനകത്തും പുറത്തേക്കും സ്വകാര്യ ബസ്സുകൾ 24 മണിക്കൂറും സർവീസ് നടത്തണമെന്ന് സ്വകാര്യ ബസ്സുകൾ അറിയിച്ചു.

കഴിഞ്ഞദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരപരിപാടികളുമായി മുന്നോട്ടു പോകാൻ തൊഴിലാളി സംഘടനകൾ തീരുമാനിച്ചത്. എട്ട് വർഷമായി മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത പെൻഷൻകാർക്ക് അനുവദിക്കണമെന്നതാണ് സമര സംഘടനകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. സർവീസിലുള്ളവർക്ക് പൊങ്കലിന് മുമ്പ് പെൻഡിംഗ് ഡിഎ അനുവദിക്കുക, 15-ാം വേതന പരിഷ്കരണ ഉടമ്പടി പ്രകാരം വർദ്ധിപ്പിച്ച വേതനം പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്ന തീയതി പ്രഖ്യാപിക്കുക എന്നിവയാണ് യൂണിയനുകളുടെ മറ്റ് ആവശ്യങ്ങൾ.

സീറ്റ് വിഭജന ചര്‍ച്ച: ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റ് നല്‍കാമെന്ന് ആംആദ്മി

സീറ്റ് വിഭജന ചര്‍ച്ച: ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റ് നല്‍കാമെന്ന് ആംആദ്മി

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനായി ആം ആദ്മിയുമായി കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ മൂന്നും പഞ്ചാബില്‍ ആറും സീറ്റുകള്‍ നല്‍കാമെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി നടന്ന സഖ്യചര്‍ച്ചയിലാണ് ആം ആദ്മി പാര്‍ട്ടി സീറ്റ് വിഭജനത്തിനുള്ള ഫോര്‍മുല മുന്നോട്ടുവെച്ചത്. ഇന്ത്യാ മുന്നണിയുടെ ഭാഗമായുള്ള ആദ്യ സീറ്റ് വിഭജന ചര്‍ച്ചയാണിത്.

ഡല്‍ഹിയിലും പഞ്ചാബിലും സീറ്റ് വിട്ടുതരുന്നതിന് പകരം ഗുജറാത്ത്, ഹരിയാന, ഗോവ എന്നീ സംസ്ഥാനങ്ങളിലായി അഞ്ച് സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്നും എഎപി ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാനയില്‍ മൂന്നും ഗുജറാത്തിലും ഗോവയിലും ഓരോ വീതം സീറ്റുമാണ് എഎപി ആവശ്യപ്പെട്ടത്. 10 ലോക്‌സഭാ സീറ്റുള്ള ഹരിയാനയില്‍ കൂടുതല്‍ സീറ്റ് വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കൂടാതെ 13 സീറ്റുള്ള പഞ്ചാബില്‍ 6 സീറ്റില്‍ മത്സരിക്കണമെന്നാണ് ആം ആദ്മി പാര്‍ട്ടി ഉന്നയിക്കുന്നത്.

2019-ല്‍ പഞ്ചാബില്‍ എട്ട് സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചിരുന്നത്. പഞ്ചാബില്‍ എല്ലാ സീറ്റുകളിലും മത്സരിക്കണമെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. എന്നാല്‍, സഖ്യത്തിനായി ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്ന നിലപാടിലാണ് ദേശീയനേതൃത്വം.

‘ബില്‍കിസിന് നീതി ലഭിച്ചു’; സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് സാക്ഷി

‘ബില്‍കിസിന് നീതി ലഭിച്ചു’; സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് സാക്ഷി

ഡല്‍ഹി: ബില്‍കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കേസിലെ സാക്ഷി. ബില്‍കിസ് ബാനുവിനെ നീതി ലഭിച്ചുവെന്ന് കേസിലെ സാക്ഷിയായ അബ്ദുള്‍ റസാഖ് മന്‍സുരി പറഞ്ഞു. ദേവ്ഗഥ് ബാരിയ ഗ്രാമത്തിലെ ബില്‍കിസിന്റെ ബന്ധുക്കള്‍ സുപ്രീംകോടതി വിധിയില്‍ പടക്കം പൊട്ടിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്.

ബാനുവിന് നീതി ലഭിച്ചിരിക്കുന്നു. ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കി, പ്രതികളോട് കീഴടങ്ങാന്‍ നിര്‍ദേശിച്ച സുപ്രീംകോടതി വിധിയില്‍ വളരെ സന്തോഷമുണ്ട്. അബ്ദുള്‍ റസാഖ് മന്‍സുരി പറഞ്ഞു. സംഭവത്തിന് ഞാന്‍ സാക്ഷിയാണ്.

കേസിലെ 11 പ്രതികളെയും മഹാരാഷ്ട്ര കോടതി ശിക്ഷിച്ചതാണ്. ഈ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച നടപടി തെറ്റാണ്. അതാണ് കോടതിയില്‍ ചോദ്യം ചെയ്തത്. സുപ്രീംകോടതി വിധി വളരെയധികം സന്തോഷം തരുന്നുവെന്നും അബ്ദുള്‍ റസാഖ് മന്‍സുരി പറഞ്ഞു. ബില്‍കിസിന്റെ ബന്ധുക്കള്‍ താമസിക്കുന്ന ദേവ്ഗഥ് ബാരിയ ഗ്രാമത്തിലാണ് മന്‍സുരിയും താമസിക്കുന്നത്. സുപ്രീംകോടതി വിധി ടെലിവിഷനില്‍ കണ്ടതിനു പിന്നാലെ ബന്ധുക്കള്‍ പടക്കം പൊട്ടിച്ച് കോടതി വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു.

തമിഴ്‌നാട്ടിൽ വീണ്ടും മഴ കനക്കുന്നു; 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തമിഴ്‌നാട്ടിൽ വീണ്ടും മഴ കനക്കുന്നു; 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തമിഴ്‌നാട്ടിൽ വീണ്ടും കനത്ത മഴ ശക്തമാകുന്നു. കടലൂർ, വില്ലുപുരം ഉൾപ്പെടെയുള്ള ജില്ലകളിലാണ് മഴ തുടരുന്നത്. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂർ, വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂർ, കല്ല്കുറിച്ചി, ചെങ്കൽപട്ട് തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകൾക്കും കോളജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കനത്ത മഴയെ തുടർന്ന് അണ്ണാമലൈ യൂണിവേഴ്സിറ്റി നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. പുതുച്ചേരിയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. മിക്കയിടങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.