മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സുരക്ഷാ സേനക്ക് നേരെ വെടിവയ്പ്

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സുരക്ഷാ സേനക്ക് നേരെ വെടിവയ്പ്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ മൊറോയില്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിവെപ്പുണ്ടായി. നിരവധിപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്, ഇതിന് പിന്നാലെ സുരക്ഷാ സേന തിരിച്ചടിച്ചു. അക്രമികള്‍ സുരക്ഷാ സേനയ്ക്ക് നേരെ ബോംബെറിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

സുരക്ഷാസേനയുടെ ബാരക്കുകള്‍ ലക്ഷ്യമിട്ട് ബോംബെറുണ്ടായതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ അസം റൈഫിള്‍, ബിഎസ്എഫ്, സംസ്ഥാന പോലീസ് കമാന്‍ഡോകള്‍ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ സേനകളുടെ സംയുക്ത ടീമുകള്‍ തിരിച്ചടിച്ചു.
മ്യാന്‍മര്‍ അതിര്‍ത്തിയായ ഇവിടെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മണിപ്പുര്‍ പൊലീസിന്റെ കമാന്‍ഡോ സംഘത്തെ ലക്ഷ്യമിട്ട് സമാനമായ രീതിയില്‍ വെടിവയ്പ് ഉണ്ടായിരുന്നു.

തെങ്നൗപാല്‍ ജില്ലയിലെ അതിര്‍ത്തി പട്ടണത്തില്‍ ജനുവരി 2 നാണ് വെടിവയ്പ് നടന്നത്. ഇതില്‍ ഒരു ബിഎസ്എഫ് ജവാന്‍ ഉള്‍പ്പെടെ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. മോറെയിലെ ആക്രമണത്തില്‍ മ്യാന്‍മറില്‍ നിന്നുള്ള വിദേശ കൂലിപ്പടയാളികള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു

സൈബര്‍ തട്ടിപ്പ്; രണ്ട് ആപ്പുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

സൈബര്‍ തട്ടിപ്പ്; രണ്ട് ആപ്പുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

ഡല്‍ഹി: രാജ്യാന്തര ഇ- സിം സേവനം നല്‍കുന്ന രണ്ടു ഇ- സിം ആപ്പുകള്‍ നീക്കം ചെയ്ത് പ്രമുഖ ടെക് കമ്പനികളായ ഗൂഗിളും ആപ്പിളും. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് സ്‌റ്റോറില്‍ നിന്നുമാണ് ആപ്പുകള്‍ നീക്കം ചെയ്തത്. സൈബര്‍ തട്ടിപ്പ് തടയാന്‍ Airalo, Holafly ആപ്പുകള്‍ നീക്കം ചെയ്യാനാണ് കേന്ദ്ര ടെലികോം മന്ത്രാലയം നിര്‍ദേശിച്ചത്. ഇതിന് പുറമേ ഈ രണ്ടു ആപ്പുകളുടെ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടും ടെലികോം കമ്പനികളോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ പരാജയപ്പെട്ടു; ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധി; ഇടപെടുമെന്ന് ഗവര്‍ണര്‍

സര്‍ക്കാര്‍ പരാജയപ്പെട്ടു; ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധി; ഇടപെടുമെന്ന് ഗവര്‍ണര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധിയെന്ന് ഗവര്‍ണര്‍ സിവി ആനന്ദബോസ്. നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും ആനന്ദബോസ് പറഞ്ഞു.

‘വിനാശകാലേ വിപരീത ബുദ്ധി എന്ന പറഞ്ഞ നിലയിലാണോ ബംഗാള്‍ സര്‍ക്കാര്‍ നീങ്ങുന്നതെന്ന് സംശിയിക്കേണ്ടിയിരിക്കുന്നു. ഭരണാഘടനാപരമായ പ്രതിസന്ധി സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഇത് പറയുന്നത് മാധ്യമങ്ങള്‍ മാത്രമല്ല. കല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജി തന്നെ ഇക്കാര്യം പറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടു. ഇവിടെ നടക്കുന്നതെന്തെന്ന് ജനങ്ങളും ജ്യൂഡിഷ്യറിയും ശ്രദ്ധിക്കുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഭരണഘടനപ്രതിസന്ധിയുണ്ടായാല്‍ ഗവര്‍ണര്‍ എന്ന നിലയില്‍ ഇടപെടും. ശക്തമായ തീരുമാനമെടുക്കുമെന്ന് ആനന്ദബോസ് പറഞ്ഞു.

ഒരുപരിഷ്‌കൃത സര്‍ക്കാരിന്റെ കര്‍ത്തവ്യം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്നതാണ്. ആ കൃത്യനിര്‍വഹണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് നിഗമനം. മേല്‍ നടപടിയെന്ത് നിയമവിദഗ്ധരുമായി ആലോചിച്ച് ഭരണഘടനയ്ക്ക് അനുസൃതമായി ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു’- ആനന്ദബോസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ബംഗാളില്‍ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് ഓടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം. ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടിരുന്നു.

എല്ലാ കണ്ണുകളും ‘സൂര്യനിലേക്ക്’; ഇന്ത്യയുടെ ആദ്യ സൗരദൗത്യം ഇന്ന് ലക്ഷ്യസ്ഥാനത്തേക്ക്, നിര്‍ണായക നിമിഷങ്ങള്‍

എല്ലാ കണ്ണുകളും ‘സൂര്യനിലേക്ക്’; ഇന്ത്യയുടെ ആദ്യ സൗരദൗത്യം ഇന്ന് ലക്ഷ്യസ്ഥാനത്തേക്ക്, നിര്‍ണായക നിമിഷങ്ങള്‍

ഡല്‍ഹി: ഇന്ത്യയുടെ ആദ്യ സൂര്യദൗത്യമായ ആദിത്യ എല്‍ വണ്‍ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകുന്നേരം നാല് മണിക്ക് ആദിത്യ എല്‍ വണ്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിക്കും. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഹാലോ ഓര്‍ബിറ്റെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ബംഗളുരൂവിലെ ഐഎസ്ആര്‍ഒ ട്രാക്കിംഗ് ആന്‍ഡ് ടെലിമെട്രി നെറ്റ്‌വര്‍ക്കില്‍ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് നിര്‍ദ്ദിഷ്ട ലക്ഷ്യസ്ഥാനത്തെത്തുന്നത്. ദൗത്യം വിജയിച്ചാല്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റില്‍ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജന്‍സിയാകും ഐഎസ്ആര്‍ഒ.

ലഗ്രാഞ്ച് പോയിന്റിലെ തന്ത്രപ്രധാനമായ സ്ഥാനത്ത് നില്‍ക്കാന്‍ സാധിച്ചാല്‍ ഗവേഷണവുമായി ബന്ധപ്പെട്ട് അടുത്ത അഞ്ചുവര്‍ഷം പേടകം അവിടെ തന്നെ തുടരുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഭൂമിയുടെയും സൂര്യന്റെയും ആകര്‍ഷണവലയത്തില്‍ പെടാതെ സുരക്ഷിതമായി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹായിക്കുന്ന സ്ഥാനമാണ് ലഗ്രാഞ്ച് പോയിന്റ്.

ശ്രീഹരിക്കോട്ടയില്‍നിന്ന് സെപതംബര്‍ രണ്ടിനാണ് ആദിത്യ വിക്ഷേപിച്ചത്. സൂര്യനിലെ കാലാവസ്ഥ, സൗരവാതങ്ങള്‍, സൗരോപരിതല ദ്രവ്യ ഉത്സര്‍ജനം, കാന്തികമണ്ഡലം തുടങ്ങിയവ സമഗ്രമായി പഠിക്കുകയാണ് ലക്ഷ്യം. വിവിധ പഠനങ്ങള്‍ക്കായി വെല്‍ക്, സ്യൂട്ട്, സോളക്‌സ്, ഹെലിയസ്, അസ്‌പെക്‌സ്, പാപ, മാഗ് എന്നീ ഏഴ് പേലോഡുകള്‍ ആദിത്യയിലുണ്ട്. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

ബം​ഗ്ലാദേശിൽ ട്രെയിനിന് തീപിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു

ബം​ഗ്ലാദേശിൽ ട്രെയിനിന് തീപിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു

ധാക്ക: ബം​ഗ്ലാദേശിൽ ട്രെയിനിന് തീപിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ നഗരമായ ജെസ്സോറിൽനിന്ന് ധാക്കയിലേക്ക് വരികയായിരുന്ന ബെനാപോൾ എക്‌സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. പാസഞ്ചർ ട്രെയിനിന്റെ നാല് കോച്ചുകൾ പൂർണമായി കത്തിനശിച്ചു. പ്രതിപക്ഷം ദേശീയ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള തീവയ്പ്പാണോ എന്നും സംശയിക്കുന്നുണ്ട്.

ജെസ്സോറിൽ നിന്ന് തലസ്ഥാനമായ ധാക്കയിലേക്ക് വരികയായിരുന്നു ട്രെയിൽ. ധാക്കയിലെ മെഗാസിറ്റിയിൽ മെയിൻ റെയിൽ ടെർമിനലിനു സമീപമുള്ള ഗോപിബാഗിൽവച്ചാണ് ട്രെയിനിന് തീപിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ട്രെയിനിന് തീപിടിക്കുന്നതുകണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനവുമായി എത്തിയത്. നിരവധി പേരെ ട്രെയിനിൽ നിന്ന് രക്ഷിച്ചെങ്കിലും തീ അതിവേ​ഗം പടരുകയായിരുന്നെന്നും രക്ഷാപ്രർത്തനത്തിന് നേതൃത്വം നൽകിയവർ പറഞ്ഞു

ഇനി മുതല്‍ ബഹിരാകാശത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം; പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആര്‍ഒ

ഇനി മുതല്‍ ബഹിരാകാശത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം; പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആര്‍ഒ

ചെന്നൈ: ബഹിരാകാശത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആര്‍ഒ. ഫ്യുവല്‍ സെല്‍ പവര്‍ സിസ്റ്റം (എഫ്‌സിപിഎസ്) പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റര്‍ ഉയരത്തില്‍ 180 വാള്‍ട്ട് വൈദ്യുതിയാണ് ഫ്യുവല്‍ സെല്‍ ഉല്‍പാദിപ്പിച്ചത്. ഇസ്‌റോയുടെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വിഎസ്എസ്‌സി) ആണ് ഫ്യുവല്‍ സെല്‍ നിര്‍മിച്ചത്.

ബഹിരാകാശത്തെ പോളിമര്‍ ഇലക്‌ട്രോലൈറ്റ് മെംബ്രൈന്‍ ഫ്യൂവല്‍ സെല്‍ പ്രവര്‍ത്തനം വിലയിരുത്തുകയും ഭാവി ദൗത്യങ്ങള്‍ക്കായുള്ള സംവിധാനങ്ങളുടെ രൂപകല്‍പ്പന സുഗമമാക്കുന്നതിന് ഡാറ്റ ശേഖരിക്കുകയും ചെയ്യുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യമെന്ന് ഐഎസ്ആര്‍ഒ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

െൈഹഡ്രജനും ഓക്‌സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതെന്നും ഇതില്‍ നിന്ന് പുറംതള്ളുന്നത് ജലം മാത്രമാണെന്നും മറ്റു തരത്തിലുള്ള ഒരു തരത്തിലുള്ള വാതകവും പുറംതള്ളുന്നില്ലെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഭാവിയില്‍ ബഹിരാകാശ പദ്ധതികളില്‍ ബാക്കപ്പ് സിസ്റ്റമായും ഇത് ഉപയോഗിക്കാന്‍ കഴിയും.
പുതുവര്‍ഷ ദിനത്തില്‍ ദൗത്യം പിഎസ്എല്‍വി സി 58 എക്‌സ്‌പോസാറ്റ് (എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ്) റോക്കറ്റ് വിക്ഷേപിച്ചിരുന്നു.

ഈ റോക്കറ്റിന്റെ അവസാന ഭാഗത്ത് പിഒഇഎം എന്ന മൊഡ്യൂളുണ്ടായിരുന്നു. ഈ മൊഡ്യൂളിലാണ് 10 ഉപഗ്രഹങ്ങള്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം വിഎസ്എസ്‌സി ആണ് നിര്‍മിച്ചത്. അതില്‍ ഒന്നാണ് എഫ്‌സിപിഎസ്. ഇതാണ് വിജയകരമായതായി ഐഎസ്ആര്‍ഒ അറിയിച്ചത്.