പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ പ്രഭാ അത്രെ അന്തരിച്ചു

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ പ്രഭാ അത്രെ അന്തരിച്ചു

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്കാര ജേതാവുമായ പ്രഭാ അത്രെ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കിരാന ഖരാനയെ പ്രതിനിധീകരിച്ച അവരെ കേന്ദ്രസർക്കാർ പദ്മശ്രീ, പദ്മഭൂഷൻ, പദ്മവിഭൂഷൻ എന്നീ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.

ഹൃദയസ്തംഭനത്തെ തുർന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ അഞ്ചരയോടെ മരണത്തിന് കീഴടങ്ങി. വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുകയെന്നാണ് റിപ്പോർട്ട്. പൂനെയിൽ അബാസാഹിബിന്റെയും ഇന്ദിരാഭായ് അത്രെയുടെയും മകളായി 1932 സെപ്റ്റംബർ 13നായിരുന്നു ജനനം. സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

പൊങ്കല്‍ സമ്മാനമായി ലഭിച്ച ആയിരം രൂപ നല്‍കിയില്ല; അമ്മയെ അമ്മിക്കല്ലുകൊണ്ട് അടിച്ചുകൊന്നു

പൊങ്കല്‍ സമ്മാനമായി ലഭിച്ച ആയിരം രൂപ നല്‍കിയില്ല; അമ്മയെ അമ്മിക്കല്ലുകൊണ്ട് അടിച്ചുകൊന്നു

തെങ്കാശി: പൊങ്കല്‍ സമ്മാനമായി സര്‍ക്കാര്‍ നല്‍കിയ ആയിരം രൂപ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന മകന്‍ വയോധികയെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊന്നു. തമിഴ്‌നാട്ടിലെ തിപ്പനംപട്ടി ഗ്രാമവാസിയായ എസ് ശിവന്തിപ്പൂവാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്‍പതുകാരനായ മകനെ മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു.

വാര്‍ധക്യകാല പെന്‍ഷന്‍ ആവശ്യപ്പെട്ട് മുരുകന്‍ അമ്മയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും അമ്മയുടെ പേരിലുള്ള വീട് തന്റെ പേരിലാക്കാണമെന്നും മുരുകന്‍ നിര്‍ബന്ധിച്ചിരുന്നതായും അയല്‍വാസികള്‍ പറയുന്നു. വ്യാഴാഴ്ച പൊങ്കലിന്റെ ഭാഗമായി തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന ആയിരം രൂപ ശിവന്തിപ്പൂവിന് ലഭിച്ചിരുന്നു.

മുരുകന്‍ ഈ പണം ആവശ്യപ്പെട്ടത് വാക്കേറ്റത്തിന് കാരണമായി. തുടര്‍ന്ന് പണം നല്‍കാന്‍ തയ്യാറാവാതിരുന്ന അമ്മയെ മുരുകന്‍ സാരി ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയും അമ്മികല്ലുകൊണ്ട് തലയില്‍ ഇടിക്കുകയുമായിരുന്നു. വയോധിക സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിവരമറിഞ്ഞ്് പൊലീസ് സ്ഥലത്തെത്തി. വയോധികയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തെങ്കാശിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഒരു മാസത്തിനുള്ളില്‍ 5 പുതിയ വിമാനത്താവളങ്ങള്‍ കൂടി

ഉത്തര്‍പ്രദേശില്‍ ഒരു മാസത്തിനുള്ളില്‍ 5 പുതിയ വിമാനത്താവളങ്ങള്‍ കൂടി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരുമാസത്തിനുള്ളില്‍ അഞ്ച് വിമാനത്താവളങ്ങള്‍ കൂടി ഉദ്ഘാടനം ചെയ്യുമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അയോധ്യയില്‍ നിന്ന്‌ അഹമ്മദാബാദിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

അയോധ്യ വിമാനത്താവളം വികസിപ്പിക്കുകയും റണ്‍വെ നീട്ടുകയും ചെയ്യുന്നതോടെ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനും അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പടെ നടത്താനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.

അയോധ്യയിലെ മഹര്‍ഷി വാത്മീകി വിമാനത്താവളം കഴിഞ്ഞ ഡിസംബര്‍ 30നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. അന്നേദിവസം ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും അയോധ്യയിലേക്ക് സര്‍വീസ് നടത്തിയിരുന്നു

ഉത്തര്‍പ്രദേശില്‍ ഒരു മാസത്തിനുള്ളില്‍ അഞ്ച് പുതിയ വിമാനത്താവളങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്നും ഇതോടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ എണ്ണം 19 ആയി ഉയരുമെന്നും മന്ത്രി പരഞ്ഞു. അസംഗഡ്, അലിഗഡ്, മൊറാദാബാദ്, ചിത്രകൂട്, ശ്രാവസ്തി എന്നിവിടങ്ങളിലാണ് പുതിയ വിമാനത്താവളങ്ങള്‍ വരുന്നത്.

സോഡാ കുപ്പിയുടെ അടപ്പ് തെറിച്ചു വീണത് യുവാവിന്റെ കണ്ണില്‍; കാഴ്ച നഷ്ടപ്പെട്ടു

സോഡാ കുപ്പിയുടെ അടപ്പ് തെറിച്ചു വീണത് യുവാവിന്റെ കണ്ണില്‍; കാഴ്ച നഷ്ടപ്പെട്ടു

മുംബൈ: സോഡാ കുപ്പിയുടെ അടപ്പ് തുളച്ചുകയറി യുവാവിന്റെ കണ്ണിന്റെ കാഴ്ച കുറഞ്ഞു. സംഭവത്തില്‍ സോഡ വില്‍പ്പനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബൈയില്‍ ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന സിദ്ധേഷ് സാവന്തിന്റെ കണ്ണിനാണ് ഗുരുതരമായി പരിക്കേറ്റത്.

മുംബൈ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് അത്യപൂര്‍വ്വ സംഭവം ഉണ്ടായത്. സോഡാ കുപ്പിയുടെ അടപ്പ് തുറക്കുന്നതിനിടെ, തെറിച്ചുവീണ അടപ്പ് സിദ്ധേഷിന്റെ കണ്ണില്‍ തറയ്ക്കുകയായിരുന്നു. ഇടതുകണ്ണിലാണ് ഗുരുതരമായി പരിക്കേറ്റത്.

ക്രിസ്മസ് ന്യൂഇയര്‍ അവധി കൂട്ടുകാര്‍ക്കും കുടുംബത്തിനുമൊപ്പം ആഘോഷിക്കാന്‍ മുംബൈയില്‍ എത്തിയ സമയത്താണ് അപകടം സംഭവിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കടയിലെത്തിയ സാവന്ത് മൂന്ന് സോഡയ്ക്ക് ഓര്‍ഡര്‍ നല്‍കി. സോഡാ കുപ്പികള്‍ ശക്തിയായി കുലുക്കിയ ശേഷം തുറക്കുമ്പോഴാണ് അപകടം ഉണ്ടായത്. ആദ്യ രണ്ടു കുപ്പികള്‍ തുറന്ന് സോഡ ഗ്ലാസില്‍ പകര്‍ന്നു.

മൂന്നാമത്തെ കുപ്പി തുറക്കുന്നതിനിടെ, തെറിച്ചുവീണ മെറ്റല്‍ അടപ്പ് സാവന്തിന്റെ ഇടതുകണ്ണില്‍ തറയ്ക്കുകയായിരുന്നു. കണ്ണില്‍ ആന്തരിക രക്തസ്രാവവും കടുത്ത വേദനയും അനുഭവപ്പെട്ടതോടെ, ഉടന്‍ തന്നെ കൂട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. കണ്ണിന്റെ കാഴ്ച പൂര്‍ണമായി ലഭിക്കുന്നതിന് സാവന്ത് ചികിത്സ തുടരുകയാണ്. സംഭവത്തില്‍ പൊലീസ് സോഡ കച്ചവടം നടത്തുന്ന വിശ്വനാഥ് സിങ്ങിനെതിരെ കേസെടുത്തു.

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; കൊച്ചിയില്‍ 16 ന് റോഡ് ഷോ

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; കൊച്ചിയില്‍ 16 ന് റോഡ് ഷോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രണ്ട് ദിവസത്തേക്ക് കേരളത്തിലെത്തും. ജനുവരി 16, 17 തിയ്യതികളിലാണ് നരേന്ദ്ര മോദി സംസ്ഥാനത്തെത്തുന്നത്. രണ്ടാം വരവില്‍ രണ്ട് ജില്ലകളിലാണ് മോദിയുടെ സന്ദര്‍ശനം. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മോദി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കും. ജനുവരി 16 ന് എറണാകുളത്ത് റോഡ് ഷോ നടത്തും. 17 ന് ഗുരുവായൂരില്‍ ശക്തികേന്ദ്രം ചുമതലക്കാരുടെ യോഗത്തില്‍ മോദി പങ്കെടുക്കും.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയില്‍ റോഡ് ഷോയില്‍ മോദി പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരില്‍ എത്തുന്ന മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളില്‍ പങ്കെടുക്കും. കൂടാതെ ക്ഷേത്രദര്‍ശനവും നടത്തും. കൊച്ചിയില്‍ പാര്‍ട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തതിന് ശേഷം ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി മടങ്ങിപ്പോകും.

ജനുവരി മൂന്നിന് ബിജെപിയുടെ മഹിള സംഗമം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ എത്തിയിരുന്നു. സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരിലുള്ള പരിപാടിക്കായി തൃശൂരില്‍ എത്തിയ നരേന്ദ്ര മോദി റോഡ് ഷോ നടത്തിയ ശേഷമാണ് വേദിയിലെത്തിയത്. സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്ററിലായുള്ള റോഡ് ഷോയില്‍ ആയിരങ്ങളെയാണ് മോദി അഭിവാദ്യം ചെയ്തത്.

ദളിത്‌ യുവാവിനെ വിവാഹം ചെയ്തു; 19 കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു

ദളിത്‌ യുവാവിനെ വിവാഹം ചെയ്തു; 19 കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു

തമിഴ്നാട്ടിൽ 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു. തഞ്ചാവൂരിലാണ് ​​ദുരഭിമാനക്കൊല അരങ്ങേറിയത്. ദളിത് യുവാവിനെ വിവാഹം ചെയ്തതിന് പിന്നാലെയാണ് യുവതിയെ ബന്ധുക്കൾ തന്നെ ചുട്ടുക്കൊലപ്പെടുത്തിയത്. സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡ‍ിസംബർ 31നാണ് നവീനും ഐശ്വര്യയും വിവാഹിതരായത്. വിവാ​ഹത്തിന് ശേഷം തിരുപ്പൂരിലെ വീരപാണ്ടിയിൽ ഇരുവരും വീട് വാടകക്കെടുത്ത് താമസിച്ചുവരികയായിരുന്നു. തിരുപ്പൂരിലെ വസ്ത്രനിർമാണ കമ്പനിയിലെ ജീവനക്കാരനാണ് നവീൻ. ഇതിനിടെ മകളെ കാണാനില്ലെന്ന പരാതിയുമായി ജനുവരി രണ്ടിന് ഐശ്വര്യയുടെ അച്ഛൻ പെരുമാൾ പൊലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് ഐശ്വര്യയെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. നവീൻ പൊലീസിനെ സമീപിച്ചപ്പോൾ ഐശ്വര്യയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചെന്നാണ് മറുപടി നൽകിയത്. അടുത്തദിവസം നവീൻ അറിയുന്നത് ഐശ്വര്യ പൊള്ളലേറ്റ് മരിച്ചെന്ന വാർത്തയാണ്. തുടർന്ന് കുടുംബത്തിനെതിരെ പൊലീസീൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അച്ഛനും നാല് ബന്ധുക്കളും ചേർന്ന് ഐശ്വര്യയെ ചുട്ടുകൊന്നതായി കണ്ടെത്തിയത്.