എല്ലാ വഴികളും അയോധ്യയിലേക്ക്; ക്ഷേത്രനഗരിയെ ഇളക്കിമറിച്ച് മോദിയുടെ റോഡ് ഷോ

എല്ലാ വഴികളും അയോധ്യയിലേക്ക്; ക്ഷേത്രനഗരിയെ ഇളക്കിമറിച്ച് മോദിയുടെ റോഡ് ഷോ

അയോധ്യ: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ, രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും അയോധ്യയില്‍ എത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ അടുത്ത 22ന് നടക്കാനിരിക്കെ, അയോധ്യയിലെ പുതിയ വിമാനത്താവളവും നവീകരിച്ച റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശിന്റെ മുഖഛായ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഒട്ടേറെ വികസന പദ്ധതികള്‍ക്കും മോദി തുടക്കം കുറിച്ചു.

വിമാനത്താവളം മുതല്‍ റെയില്‍വേ സ്‌റ്റേഷന്‍ വരെയുള്ള മോദിയുടെ റോഡ് ഷോ കാണാന്‍ പാതയ്ക്കിരുവശവും ജനങ്ങള്‍ തിങ്ങിക്കൂടി. പുഷ്പവൃഷ്ടിയോടെയാണ് പലരും പ്രധാനമന്ത്രിയെ വരവേറ്റത്. ആദ്യം വാഹനത്തിലിരുന്ന് ജനങ്ങളെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി പിന്നീട് വാതില്‍ തുറന്ന് കൈവീശി. പാതയോരങ്ങളില്‍ കലാസംഘങ്ങളുടെ പ്രകടനങ്ങള്‍ റോഡ് ഷോയ്ക്ക് മാറ്റുകൂട്ടി.

ഉദ്ഘാടനത്തിനു ശേഷം റെയില്‍വേ സ്റ്റേഷനിലെ സൗകര്യങ്ങള്‍ പരിശോധിച്ച പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും അനുഗമിച്ചു. 240 കോടി രൂപ ചെലവിട്ടാണ് അയോധ്യാ ധാം ജങ്ഷന്‍ എന്നു പേരിട്ട റെയില്‍വേ സ്റ്റേഷന്‍ പുനരുദ്ധരിച്ചത്.

അയോധ്യയിൽ ഇന്ന് മോദിയുടെ റോഡ് ഷോ; 15,700 കോടിയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും

അയോധ്യയിൽ ഇന്ന് മോദിയുടെ റോഡ് ഷോ; 15,700 കോടിയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും

ഡൽഹി: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി മോദി ഇന്ന് അയോധ്യ സന്ദർശിക്കും. അയോധ്യാ ധാം റെയിൽവെ സ്റ്റേഷനും മഹർഷി വാൽമീകി അന്താരാഷട്ര വിമാനത്താവളവും അദ്ദേഹം ഇന്ന് ഉദ്ഘാടനം ചെയ്യും. തുടർന്ന് 15,700 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിൽ അയോധ്യ മുഖ്യ പ്രചാരണ വിഷയമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ സന്ദർശനം.

ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്നത്. ഇന്ന് രാവിലെ 11.15 ന് 240 കോടി ചിലവഴിച്ച് പുതുക്കിയ അയോധ്യാ ധാം റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം നടക്കും. ക്ഷേത്ര നിർമ്മിതിയോട് സാമ്യമുള്ളതാണ് അടുത്തിടെ പേര് പുതുക്കിയ സ്റ്റേഷന്റെ നിർമ്മാണം. 12.15ന് 1450 കോടി ചിലവിട്ട് വികസിപ്പിച്ച വിമാനത്താവളം ഉദ്ഘാടനം ചെയ്യും.

ഉച്ചയ്‌ക്ക് ഒരു മണിയോടെ 16 കിലോമീറ്റർ നീളുന്ന മോദിയുടെ റോഡ് ഷോയും ഉണ്ടാകും. തുടർന്ന് നടക്കുന്ന പൊതു പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അയോധ്യ ന​ഗരം മുഴുവൻ അണിഞ്ഞൊരുങ്ങി. നിരോധിത ഖലിസ്ഥാൻ സംഘടനാ നേതാവ് ​ഗുർപത്വന്ത് സിം​ഗ് പന്നു മോദിയെ റോഡ്ഷോക്കിടെ ആക്രമിക്കണമെന്ന് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അയോധ്യയിൽ വിവിധ സേനാ വിഭാ​ഗങ്ങളെയടക്കം വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പൂട്ടിയിട്ട വീട്ടിനുള്ളിൽ ഒരു കുടുംബത്തിലെ 5 പേരുടെ അസ്ഥികൂടങ്ങൾ

പൂട്ടിയിട്ട വീട്ടിനുള്ളിൽ ഒരു കുടുംബത്തിലെ 5 പേരുടെ അസ്ഥികൂടങ്ങൾ

കർണാടകയിൽ പൂട്ടിയിട്ട വീട്ടിനുള്ളിൽ ഒരേ കുടുംബത്തിലെ 5 പേരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. അഞ്ച് അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മക്കളായ ത്രിവേണി (62), കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് കുടുംബം നയിച്ചിരുന്നതെന്നും കടുത്ത ആരോഗ്യപ്രശ്നങ്ങളാൽ അവർ ബുദ്ധിമുട്ടിയിരുന്നുവെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. അഞ്ചുപേരെയും അവസാനമായി കണ്ടത് 2019 ജൂലൈയിലാണ്. ഏറെ നാളായി അവരുടെ വീട് പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു.

അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുത്തേക്കും

അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുത്തേക്കും

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുത്തേക്കും. അടുത്ത മാസം 22ലെ ചടങ്ങിന് സോണിയ ഗാന്ധി എത്തിയേക്കും. വ്യക്തപരമായ ക്ഷണം എന്ന നിലയിലായിരിക്കും സോണിയ ഗാന്ധി പങ്കെടുക്കുക. തീരുമാനം സോണിയ ഗാന്ധി നേരിട്ടെടുത്തത്.

ഉദ്‌ഘാടന ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെ ബിജെപി ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു.

കനത്ത മൂടൽമഞ്ഞിൽ മുങ്ങി ഉത്തരേന്ത്യ; റെഡ് അലര്‍ട്ട്, സ്കൂളുകൾക്ക് അവധി

കനത്ത മൂടൽമഞ്ഞിൽ മുങ്ങി ഉത്തരേന്ത്യ; റെഡ് അലര്‍ട്ട്, സ്കൂളുകൾക്ക് അവധി

ദില്ലി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്. ജനുവരി 2 വരെ ഈ സ്ഥിതി തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കി. ദില്ലി, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളില്‍ തണുപ്പ് തുടരുമെന്നും മുന്നറിയിപ്പുണ്ട്. പഞ്ചാബ്, ഹരിയാന, ദില്ലി എന്നിവിടങ്ങളിൽ ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബർ 31ന് പഞ്ചാബിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നല്‍കി. ജനുവരി 2 വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മൂടല്‍മഞ്ഞ് ഗതാഗത സംവിധാനങ്ങളെ ബാധിച്ചു. ചില ട്രെയിനുകള്‍ റദ്ദാക്കിയപ്പോള്‍, മിക്കവയും വൈകിയാണ് സര്‍വീസ് നടത്തുന്നത്. ദില്ലി – ഹൗറ റൂട്ടിലെ രാജധാനി എക്സ്പ്രസ് ഉൾപ്പെടെ ഡസൻ കണക്കിന് ട്രെയിനുകൾ 10 മണിക്കൂര്‍ മുതൽ 12 മണിക്കൂർ വരെ വൈകിയാണ് ഓടുന്നത്. വിമാന സര്‍വ്വീസിനെയും മൂടല്‍മഞ്ഞ് ബാധിച്ചു. പലതും വൈകിയാണ് സര്‍വീസ് നടത്തുന്നത്.

വെള്ളിയാഴ്ച ദില്ലിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 10.7 ഡിഗ്രി സെൽഷ്യസാണ്. അടുത്ത അഞ്ച് ദിവസങ്ങളിൽ കുറഞ്ഞ താപനില ഏഴ് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നാണ് കണക്കുകൂട്ടല്‍. കടുത്ത തണുപ്പ് കാരണം നോയിഡയും ഗ്രേറ്റർ നോയിഡയും അടങ്ങുന്ന ഗൗതം ബുദ്ധ് നഗറിലെ സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ഡിസംബർ 29, 30 തീയതികളിൽ പ്രദേശത്തെ സ്‌കൂളുകൾക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.

ഫോഗ് ലൈറ്റുകള്‍ ഉപയോഗിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റോഡ്, റെയില്‍, വ്യോമ ഗതാഗതം സംബന്ധിച്ച അപ്ഡേറ്റുകള്‍ കൃത്യമായി പരിശോധിക്കാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്.

സിഐഎസ്എഫ് മേധാവിയായി നിന സിങ്; തലപ്പത്തെത്തുന്ന ആദ്യ വനിത

സിഐഎസ്എഫ് മേധാവിയായി നിന സിങ്; തലപ്പത്തെത്തുന്ന ആദ്യ വനിത

ഡൽഹി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) മേധാവിയായി നിന സിങ്ങിനെ നിയമിച്ചു. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്. സിഐഎസ്എഫിൽ തന്നെ സ്പെഷ്യൽ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിക്കുകയായിരുന്നു. കൂടാതെ മറ്റ് കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്തേക്ക് പുതിയ മേധാവിമാർ എത്തി.

സിആര്‍ പിഎഫ് ഡയറക്ടര്‍ ജനറലായി അനീഷ് ദയാലിനെ നിയമിച്ചു. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ഐ ടി ബി പി) മേധാവി ആയിരിക്കെയാണ് പുതിയ നിയമനം. അനീഷ് ദയാൽ ഒഴിഞ്ഞ സാഹചര്യത്തിൽ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടര്‍ ജനറലായി രാഹുൽ രാസ്ഗോത്ര ഐപിഎസിനെയും നിയമിച്ചു. വിവേക് ശ്രീവാസ്തവയെ ഫയർ സർവീസ് സിവിൽ ഡിഫൻസ് ഹോം ഗാർഡ്സ് ഡയറക്ടർ ജനറലായും നിയമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

1989 ബാച്ചിലെ രാജസ്ഥാൻ കേഡറിലെ ഐപിഎസ് ഓഫിസറായ നിന സിഐഎസ്എഫിൽ സ്പെഷൽ ഡിജിയായി പ്രവർത്തിച്ചു വരികയാണ്. 2021 മുതൽ സിഐഎസ്എഫിന്റെ ഭാഗമാണ്. ബിഹാർ സ്വദേശിനിയാണ് നിന. 2013–18 കാലത്ത് അവർ സിബിഐ ജോയിന്റ് ഡയറക്ടറായിരുന്നപ്പോൾ ഷീന ബോറ വധം, ജിയാ ഖാൻ ആത്മഹത്യ തുടങ്ങിയ വിവാദമായ പല കേസുകളുടെയും മേൽനോട്ടം വഹിച്ചു.