by Midhun HP News | Jan 5, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന് മുന്നോടിയായി സംസ്ഥാനങ്ങളിലെത്തി തെരഞ്ഞെടുപ്പ് മുന്നൊരുങ്ങള്‍ വിലയിരുത്തും. ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലുമാണ് കമ്മീഷന്‍ ആദ്യം സന്ദര്‍ശിക്കുന്നത്.
കമ്മീഷന്‍ ഞായറാഴ്ച ആന്ധ്രയിലേക്ക് പോകും. തുടര്‍ന്ന് തമിഴ്‌നാട്ടിലെത്തും. എല്ലാ സംസ്ഥാനങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മാര്‍ച്ച് മാസത്തോടെയേ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉണ്ടാകൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. പല സംസ്ഥാനങ്ങളിലെയും ഉത്സവങ്ങളും പരീക്ഷാ തീയതികളും അടക്കം പരിഗണിച്ചായിരിക്കും വോട്ടെടുപ്പ് തീയതി നിശ്ചയിക്കുക.
കഴിഞ്ഞ തവണ ഏഴു ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടന്നത്. ആന്ധ്രപ്രദേശില്‍ നിന്നാണ് വോട്ടെടുപ്പിന് തുടക്കം കുറിച്ചത്. ഏപ്രില്‍ 11 നായിരുന്നു ആദ്യ വോട്ടെടുപ്പ് നടന്നത്. കേരളത്തില്‍ ഏപ്രില്‍ 23 നായിരുന്നു കഴിഞ്ഞ തവണ വോട്ടെടുപ്പ് നടന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നിട്ടുണ്ട്.
by Midhun HP News | Jan 4, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ബോംബുവെച്ച് തകര്‍ക്കുമെന്ന് ഭീഷണി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. സമൂഹമാധ്യമത്തിലൂടെയായിരുന്നു ഭീഷണി.
സംഭവത്തില്‍ ഗോണ്ട സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തഹര്‍ സിങ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. ലഖ്‌നൗവിലെ ഗോമതി നഗറില്‍ നിന്നാണ് യുപി സെപ്ഷല്‍ ടാസ്‌ക് ഫോഴ്‌സ് ഇവരെ പിടികൂടിയത്.
അയോധ്യയില്‍ ജനുവരി 22 നാണ് പ്രതിഷ്ഠാ പരിപാടികള്‍ നടക്കുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രതിഷ്ഠാ ചടങ്ങിലെ മുഖ്യാതിഥി. കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലുള്ളവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
by Midhun HP News | Jan 3, 2024 | Latest News, ദേശീയ വാർത്ത
ഗുവഹാത്തി: അസമില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് പതിനാലുപേര്‍ മരിച്ചു. 27 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ അഞ്ചുമണിയോടെ ഡെര്‍ഗാവിലാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും ഒരു ചെറിയ കുട്ടിയും ഉള്‍പ്പെടുന്നു.
45 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. അത്‌ഖേലിയില്‍ നിന്ന് ബാലിജനിലേക്ക് ക്ഷേത്രദര്‍ശനത്തിനായി പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
പുലര്‍ച്ചെ മൂന്ന് മണിയോടെ യാത്ര ആരംഭിച്ച സംഘം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനിടെയാണ് മാര്‍ഗരിറ്റിയില്‍ നിന്ന് വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചത്. രണ്ട് വാഹനത്തിലെയും ഡ്രൈവര്‍മാര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതമായി പരിക്കേറ്റവരെ ജോര്‍ഹാട്ട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അമിതവേഗത്തിലെത്തിയ ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
by Midhun HP News | Jan 2, 2024 | Latest News, ദേശീയ വാർത്ത
ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 21 കാരിയായ വിദ്യാർത്ഥിനി ജീവനൊടുക്കി. ബംഗളൂരു സുധാമനഗര്‍ സ്വദേശിയും ബിബിഎ വിദ്യാര്‍ഥിനിയുമായ വര്‍ഷിണിയെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ബിബിഎ പഠനത്തിനൊപ്പം ഫോട്ടോഗ്രാഫി കോഴ്സും ചെയ്തിരുന്ന വിദ്യാര്‍ഥിനിയാണ് വര്‍ഷിണി. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ബംഗളൂരുവിലെ ഒരു മാളില്‍ ഫോട്ടോഷൂട്ടിന് പോകാന്‍ വര്‍ഷിണി മാതാപിതാക്കളോട് അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍ അനുമതി നിഷേധിച്ചതോടെ പെണ്‍കുട്ടി ഫാനില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വര്‍ഷിണിയുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. മരണം സംബന്ധിച്ച് സുഹൃത്തുക്കളായ ആര്‍ക്കെങ്കിലും സന്ദേശം അയച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
by Midhun HP News | Jan 1, 2024 | Latest News, ദേശീയ വാർത്ത
ടോക്കിയോ: ജപ്പാന്‍ കടലില്‍ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് കാലാവസ്ഥാ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കി. കടലില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം കരയിലും അനുഭവപ്പെട്ടു. ഇഷികാവ തീരത്തും സമീപ പ്രവിശ്യകളിലും പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് ശേഷമാണ് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 7.6 ഭൂചലനം ആണ് രേഖപ്പെടുത്തിയത്.
അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിലുള്ളത്. ഹോണ്‍ഷു ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്തിന്റെ ബാക്കി ഭാഗങ്ങളിലും സുനാമി മുന്നറിയിപ്പുകള്‍ ഉണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് ആളുകള്‍ നിലവില്‍ താസിക്കുന്ന സ്ഥലങ്ങളില്‍ നിന്നും മാറി താമസിക്കാന്‍ ആരംഭിച്ചു.
നിലവില്‍ നാശനഷ്ടം കണക്കാക്കിയിട്ടില്ല. ജപ്പാന്‍ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായി ജപ്പാനീസ് മാധ്യമമായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആണവനിലയങ്ങളില്‍ എന്തെങ്കിലും ക്രമക്കേടുകളുണ്ടായിട്ടുണ്ടോ എന്ന് രാജ്യത്തെ പവര്‍ പ്ലാന്റുകള്‍ പരിശോധിക്കുന്നതായും റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തില്‍ ഏറ്റവും അധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍. 2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പടെ തകരാറ് സംഭവിച്ചിരുന്നു.
by Midhun HP News | Dec 30, 2023 | Latest News, ദേശീയ വാർത്ത
ലണ്ടന്‍: യുകെയില്‍ യുവതിയുടെ ചെവിക്കുള്ളിൽ ആഴ്ചകളോളം വലകെട്ടി താമസമാക്കി ചിലന്തി. കണ്ടന്റ് ക്രിയേറ്ററും സ്‌കൂള്‍ അധ്യാപികയുമായ 29കാരി ലൂസി വൈല്‍ഡ് എന്ന യുവതിയുടെ ചെവിക്കുള്ളിലാണ് ചിലന്തി കൂടുകൂട്ടിയത്. ആഴ്ചകളോളം നീണ്ട അസഹനീയമായ വേദനയെ തുടർന്നാണ് കാമറ ഘടിപ്പിച്ച സ്മാര്‍ട് ബട്‌സ് ഉപയോഗിച്ച് ചെവി പരിശോധിച്ചത്.
പരിശോധിച്ചപ്പോൾ കണ്ട കാഴ്‌ച തന്നെ ഞെട്ടിച്ചെന്നും ഉടൻ എമർജൻസി നമ്പറിൽ വിളിച്ച് സഹായം അഭ്യാർഥിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ചെവിക്കുള്ളിൽ നിന്നും ചെറിയ ശബ്ദവുമുണ്ടായിരുന്നു എന്ന് യുവതി പറഞ്ഞു. ചെറുചൂടു ഒലിവ് ഓയില്‍ ഒഴിച്ച് അവർ ചിലന്തിയെ പുറത്തിറക്കി. ചിലന്തിക്ക് ഒരു സെന്റിമീറ്റര്‍ നീളമുണ്ടായിരുന്നു. ചിലന്തിയെ പുറത്തെടുത്തെങ്കിലും ചെവിയില്‍ നിന്നും രക്തസ്രാവമുണ്ടെന്നും കേള്‍വിക്കുറവു അനുഭവപ്പെടുന്നുണ്ടെന്നും യുവതി പറഞ്ഞു.
ഇത്തരത്തിൽ ആഴ്‌ചകളോളം ചെവിക്കുള്ളിൽ ചിലന്തിയിരുന്നത് അറിയാതെ പോയത് ഡോക്ടർമാരെയും അത്ഭുതപ്പെടുത്തി. യുവതി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ചിലന്തിയെ പുറത്തെടുത്തപ്പോഴുണ്ടായ വേദന പ്രസവ വേദനയെക്കാള്‍ അസഹനീയമായിരുന്നു എന്ന് യുവതി പറഞ്ഞു.
Recent Comments