മധ്യപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 13 മരണം

മധ്യപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 13 മരണം

മധ്യപ്രദേശിലെ ഗുണയിൽ ബസിന് തീപിടിച്ച് 13 പേർ മരിച്ചു. ബസും ട്രക്കുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചത്. 17 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായധനവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും നൽകുമെന്നും സർക്കാർ അറിയിച്ചു. ബസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെ സന്ദർശിക്കാനായി മുഖ്യമന്ത്രി ഗുണയിലേക്ക് തിരിക്കും. പരിക്കേറ്റവർ അപകടനില തരണം ചെയ്തതായി ജില്ലാ കളക്ടർ അറിയിച്ചു.

കര്‍ഷകര്‍ക്ക് ആശ്വാസം; കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ചു

കര്‍ഷകര്‍ക്ക് ആശ്വാസം; കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ചു

ഡല്‍ഹി: കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. 2024 സീസണില്‍ മില്‍ കൊപ്രയ്ക്ക് ക്വിന്റലിന് 300 രൂപ കൂട്ടി 11,160 രൂപയും (നിലവില്‍ 10,860 രൂപ) ഉണ്ടക്കൊപ്രയ്ക്ക് 250 രൂപ കൂട്ടി 12,000 രൂപയുമാക്കാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.

എന്നാല്‍ കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഉണ്ടക്കൊപ്രയുടെ താങ്ങുവിലയില്‍ വരുത്തിയ വര്‍ധന കുറവാണ്. കഴിഞ്ഞ സീസണില്‍ ക്വിന്റലിന് 750 രൂപയാണ് വര്‍ധിപ്പിച്ചത്. ഇത്തവണ വര്‍ധന 250 രൂപ മാത്രമാണ്. അതേസമയം മില്‍ ക്രൊപ്രയില്‍ വര്‍ധനയുണ്ട്. ഇത്തവണ ക്വിന്റലിന് 30 രൂപയാണ് വര്‍ധിച്ചത്.

നടപ്പുകാലയളവില്‍ 1493 കോടി രൂപ ചെലവില്‍ 1.33 ലക്ഷം ടണ്‍ കൊപ്രയാണ് സംഭരിച്ചത്. നാഫെഡും എന്‍സിസിഎഫും സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സികളായി തുടര്‍ന്നും പ്രവര്‍ത്തിക്കും. കേന്ദ്ര തീരുമാനം കേരളത്തിലെ നാളികേര കര്‍ഷകര്‍ക്ക് ഗുണകരമാണ്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ താങ്ങു വില വര്‍ധിപ്പിച്ചേക്കും. കേന്ദ്ര തീരുമാനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാകും ഇതു സംബന്ധിച്ച് തുടര്‍നടപടിയെടുക്കുകയെന്നും വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.

മണിപ്പൂ‍ര്‍ മുതൽ മുബൈ വരെ; രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ

മണിപ്പൂ‍ര്‍ മുതൽ മുബൈ വരെ; രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ

ദില്ലി: ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ്, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ ആരംഭിക്കും. മണിപ്പൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര, മേഘാലയ, ബിഹാർ അടക്കം 14 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണ് ഭാരത് ന്യായ് യാത്ര. 85 ജില്ലകളിലൂടെ യാത്ര കടന്നുപോകും. പ്രത്യേകം തയ്യാറാക്കിയ ബസിലാകും സഞ്ചാരം.

ചില സ്ഥലങ്ങളിൽ കാൽനടയായും സഞ്ചരിക്കും. ജനുവരി 14 ന് ആരംഭിക്കുന്ന യാത്ര 6200 കിലോമീറ്റ‍ര്‍ സഞ്ചരിച്ച് മാർച്ച് 20 ന് അവസാനിപ്പിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ മണിപ്പൂരിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യ സഖ്യത്തിലെ കക്ഷികളെ യാത്രയിൽ പങ്കെടുപ്പിക്കുന്നതിൽ ആലോചന നടക്കുന്നതായി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. സഖ്യ നീക്കങ്ങളെ യാത്ര ബാധിക്കില്ല. മണിപ്പൂരിന്റെ മുറിവുണക്കുന്നതിന്റെ ഭാഗമാണ് യാത്ര അവിടെ നിന്ന് തുടങ്ങുന്നതെന്നും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ഇത് ബാധിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.

ചരിത്രത്തിൽ ആദ്യമായി പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹിന്ദു വനിത

ചരിത്രത്തിൽ ആദ്യമായി പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹിന്ദു വനിത

പാകിസ്ഥാനിൽ ആദ്യമായി ഒരു ഹിന്ദു യുവതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഡോ.സവീറ പർകാശ് എന്ന യുവതിയാണ് ചരിത്രം കുറിക്കാനൊരുങ്ങിയിരിക്കുന്നത്. പാകിസ്താൻ പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായാണ് സവീറ പർകാശ് മത്സരിക്കുന്നത്. ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ ബുനെർ ജില്ലയിലാണ് ഡോ.സവീറ പർകാശ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

2024 ഫെബ്രുവരി എട്ടിനാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. 2022-ൽ മെഡിസിൻ ബിരുദം പൂർത്തിയാക്കിയ സവീറ ബുനെറിലെ പി.പി.പി വനിതാ വിഭാ​ഗത്തിന്റെ ജനറൽ സെക്രട്ടറിയാണ്. അബോട്ടബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളജിൽനിന്നാണ് സവീറ ബിരുദം നേടിയത്. അടുത്തിടെ ജനറൽ സീറ്റുകളിൽ അഞ്ചു ശതമാനം വനിതാ പ്രാതിനിധ്യം പാക് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധമാക്കിയിരുന്നു.

പാരസൈറ്റ് താരം ലീ സുന്‍ ക്യുന്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍

പാരസൈറ്റ് താരം ലീ സുന്‍ ക്യുന്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍

ഓസ്‌കര്‍ അവാര്‍ഡ് ചിത്രം പാരസൈറ്റിലൂടെ ശ്രദ്ധേയനായ നടന്‍ ലീ സുന്‍ ക്യുന്‍ മരിച്ച നിലയില്‍. സിയോളിലെ വര്‍യോങ് പാര്‍ക്കിങ്ങിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. 48 വയസായിരുന്നു. ആത്മഹത്യയെന്നാണ് സൂചന. അടുത്തിടെ താരം മയക്കുമരുന്ന് കേസില്‍പ്പെട്ട് വിവാദത്തിലായിരുന്നു.

ആത്മഹത്യക്കുറിപ്പ് എഴുതിവച്ച് ഭര്‍ത്താവ് വീടുവിട്ടിറങ്ങി എന്ന് പറഞ്ഞുകൊണ്ട് നടന്റെ ഭാര്യയാണ് പൊലീസിനെ സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അടുത്തിടെയാണ് ലീ സുന്‍ ക്യുന്‍ വിവാദത്തില്‍പ്പെടുന്നത്. തുടര്‍ന്ന് വരാനിരിക്കുന്ന പല പ്രൊജക്ടുകളില്‍ നിന്നും അദ്ദേഹം പിന്മാറിയിരുന്നു. ഒക്ടോബര്‍ മുതല്‍ മയക്കുമരുന്ന് കേസില്‍ അന്വേഷണത്തിലായിരുന്നു താരം.

2001-ൽ ലവേഴ്സ് എന്ന ഒരു ടെലിവിഷൻ സിറ്റ്കോമിലൂടെയാണ് ലീ സുൻ‌ ക്യുൻ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് 41 സിനിമകളിലും 25 ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു. പാരസൈറ്റില്‍ പണക്കാരനായ മുതലാളിയുടെ കഥാപാത്രമായാണ് ലീ സുന്‍ എത്തിയത്. മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് ചിത്രം നേടിയിരുന്നു. പാരസൈറ്റ് കൂടാതെ അവർ ടൗൺ, ഹെല്പ്ലെസ്, സ്ലീപ്, കോഫി പ്രിന്‍സ് ആന്‍ഡ് എ ഹാര്‍ഡ് ഡേ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നടി ജിയോൺ ഹൈ-ജിനാണ് ഭാര്യ. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്.

വാതക ചോർച്ച: തമിഴ്നാടിൽ 12 പേർ ആശുപത്രിയിൽ

വാതക ചോർച്ച: തമിഴ്നാടിൽ 12 പേർ ആശുപത്രിയിൽ

തമിഴ്നാട്ടിലെ സ്വകാര്യ കമ്പനിയിൽ വാതക ചോർച്ച. അമോണിയ വാതകം ശ്വസിച്ച 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നൂരിൽ പ്രവർത്തിക്കുന്ന ‘കോറമാണ്ടൽ ഇന്റർനാഷണൽ ലിമിറ്റഡ്’ എന്ന വളം നിർമാണ കമ്പനിയിലാണ് സംഭവം.

അർധരാത്രി ഒരു മണിയോടെയാണ് വാതക ചോർച്ചയുണ്ടായതെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ പൈപ്പ് ലൈനിൽ നിന്ന് അമോണിയ വാതകം ചോരുകയായിരുന്നു. പൈപ്പ് ലൈനിന്റെ പ്രീ കൂളിംഗ് പ്രവർത്തനത്തിനിടെയാണ് വാതക ചോർച്ചയുണ്ടായത്. വാതക ചോർച്ച പെരിയക്കുപ്പം, ചിന്നക്കുപ്പം ഗ്രാമങ്ങളിൽ പരിഭ്രാന്തി പരത്തി.

പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി ഗ്രാമീണരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. ശ്വാസതടസ്സവും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ട 12 പേരെ സ്റ്റാൻലി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരുടെ നില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു. രാത്രിയിൽ തന്നെ കമ്പനി വാതക ചോർച്ച നിയന്ത്രണവിധേയമാക്കിയെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും പൊലീസ് വ്യക്തമാക്കി.