വാതക ചോർച്ച: തമിഴ്നാടിൽ 12 പേർ ആശുപത്രിയിൽ

വാതക ചോർച്ച: തമിഴ്നാടിൽ 12 പേർ ആശുപത്രിയിൽ

തമിഴ്നാട്ടിലെ സ്വകാര്യ കമ്പനിയിൽ വാതക ചോർച്ച. അമോണിയ വാതകം ശ്വസിച്ച 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നൂരിൽ പ്രവർത്തിക്കുന്ന ‘കോറമാണ്ടൽ ഇന്റർനാഷണൽ ലിമിറ്റഡ്’ എന്ന വളം നിർമാണ കമ്പനിയിലാണ് സംഭവം.

അർധരാത്രി ഒരു മണിയോടെയാണ് വാതക ചോർച്ചയുണ്ടായതെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ പൈപ്പ് ലൈനിൽ നിന്ന് അമോണിയ വാതകം ചോരുകയായിരുന്നു. പൈപ്പ് ലൈനിന്റെ പ്രീ കൂളിംഗ് പ്രവർത്തനത്തിനിടെയാണ് വാതക ചോർച്ചയുണ്ടായത്. വാതക ചോർച്ച പെരിയക്കുപ്പം, ചിന്നക്കുപ്പം ഗ്രാമങ്ങളിൽ പരിഭ്രാന്തി പരത്തി.

പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി ഗ്രാമീണരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. ശ്വാസതടസ്സവും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ട 12 പേരെ സ്റ്റാൻലി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരുടെ നില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു. രാത്രിയിൽ തന്നെ കമ്പനി വാതക ചോർച്ച നിയന്ത്രണവിധേയമാക്കിയെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും പൊലീസ് വ്യക്തമാക്കി.

കോവിഡിന്റെ മറവില്‍ 40,000 കോടിയുടെ അഴിമതി നടത്തി; യെഡിയൂരപ്പക്കെതിരെ ആരോപണവുമായി ബിജെപി എംഎല്‍എ

കോവിഡിന്റെ മറവില്‍ 40,000 കോടിയുടെ അഴിമതി നടത്തി; യെഡിയൂരപ്പക്കെതിരെ ആരോപണവുമായി ബിജെപി എംഎല്‍എ

ബാംഗ്ലൂർ: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയ്‌ക്കെതിരെ 40,000 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ച് ബിജെപി എംഎല്‍എ. സംസ്ഥാനത്തെ ബിജെപിയുടെ മുതിര്‍ന്ന നേതാവു കൂടിയായ ബസനഗൗഡ പാട്ടീല്‍ യത്‌നല്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്.

കോവിഡ് നിയന്ത്രണത്തിന്റെ മറവില്‍ മുഖ്യമന്ത്രിയായിരുന്ന യെഡിയൂരപ്പ വന്‍ അഴിമതി നടത്തിയെന്നാണ് യത്‌നലിന്റെ ആരോപണം. 45 രൂപയുടെ മുഖാവരണത്തിന് 485 രൂപ ഈടാക്കി. രോഗികളെ ചികിത്സിക്കാന്‍ 20,000 രൂപ നിരക്കില്‍ ബംഗലൂരുവില്‍ 10,000 കിടക്കകള്‍ വാടകയ്‌ക്കെടുത്തു.

രോഗികള്‍ക്ക് എട്ടുമുതല്‍ പത്തുലക്ഷം രൂപവരെ ബില്ലിട്ടു തുടങ്ങിയ ആരോപണങ്ങളാണ് യത്നല്‍ ഉന്നയിച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറുമായി ചേര്‍ന്നും യെഡിയൂരപ്പ അഴിമതി നടത്തിയതായി യത്‌നല്‍ ആരോപിച്ചു.

വെളിപ്പെടുത്തലിന്റെ പേരില്‍ തന്നെ പുറത്താക്കാനും ബസനഗൗഡ പാട്ടീല്‍ യത്‌നല്‍ ബിജെപി നേതൃത്വത്തെ വെല്ലുവിളിച്ചു. നേരത്തെ യെഡിയൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രയെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കിയതിനെ യത്‌നല്‍ വിമര്‍ശിച്ചിരുന്നു. യെഡിയൂരപ്പ പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ ഭീഷണിപ്പെടുത്തിയാണ് മകന് പദവി തരപ്പെടുത്തിയതെന്നായിരുന്നു ആരോപിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് പദവികളിലേക്ക് താല്‍പ്പര്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കാത്തതില്‍ കടുത്ത അതൃപ്തിയിലായിരുന്നു ബസനഗൗഡ പാട്ടീല്‍.

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; രണ്ടു ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; രണ്ടു ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. കാഞ്ചീപുരത്ത് രണ്ടു ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ രഘുവരന്‍, ആശാന്‍ എന്ന കറുപ്പ് ഹാസൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കഴിഞ്ഞദിവസം പ്രഭാകരന്‍ എന്ന ഗുണ്ടയെ പട്ടാപ്പകല്‍ ഒരു സംഘം റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ ഒരു റെയില്‍വേ പാലത്തിന് അടിയില്‍ ഉള്ളതായി പുലര്‍ച്ചെ പൊലീസിന് വിവരം ലഭിക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെയെത്തി. പൊലീസ് വളഞ്ഞപ്പോള്‍ പ്രതികള്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടി. പ്രാണരക്ഷാര്‍ത്ഥം വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വെടിയേറ്റ രണ്ടുപേരും തല്‍ക്ഷണം മരിച്ചു.

രണ്ടു പൊലീസുകാര്‍ക്ക് പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. എഎസ്‌ഐ രാമലിംഗം, പൊലീസുകാരന്‍ ശശികുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട്ടില്‍ ആറു മാസത്തിനിടെ ആറാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണിത്.

വീഡിയോ കോളിനിടെ ‘അൽപ്പം മ്യൂസിക് കേൾക്കാം’; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വീഡിയോ കോളിനിടെ ‘അൽപ്പം മ്യൂസിക് കേൾക്കാം’; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഡല്‍ഹി: ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതുതായി വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്ന ഫീച്ചറാണ് വീഡിയോ കോളിനിടെ മ്യൂസിക് ഓഡിയോ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനം.

വീഡിയോ ഉള്ളടക്കത്തിനൊപ്പം ഓഡിയോ ഉള്ളടക്കം കൂടി പങ്കുവെയ്ക്കാന്‍ കഴിയുന്നത് ഉപയോക്താക്കള്‍ക്ക് നവ്യാനുഭവമാകുമെന്നാണ് വാട്‌സ്ആപ്പിന്റെ വിലയിരുത്തല്‍. കൂടാതെ ആശയവിനിമയം കൂടുതല്‍ ഫലപ്രദമാകാനും ഇത് ഉപകരിക്കുമെന്നും കണക്കുകൂട്ടുന്നു. വീഡിയോ കോളിനിടെ ഒരാള്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്താല്‍ വീഡിയോടൊപ്പം മ്യൂസിക് ഓഡിയോയും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍.സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്ത് വച്ചാല്‍ മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ.

സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്ത് വച്ചാല്‍ മറ്റുള്ളവരുമായി ഏത് ഓഡിയോയും പങ്കുവെയ്ക്കാന്‍ സാധിക്കുന്ന തരത്തിലാണ് ക്രമീകരണം വരിക. വീഡിയോ കോളിനിടെ ഒരേ സമയം വീഡിയോയും മ്യൂസിക് ഓഡിയോയും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍.

രജൗറി ഭീകരാക്രമണത്തിന് പിന്നില്‍ ചൈന-പാക് ബന്ധം?; ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് ആയുധങ്ങളെന്ന് സൈന്യം

രജൗറി ഭീകരാക്രമണത്തിന് പിന്നില്‍ ചൈന-പാക് ബന്ധം?; ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് ആയുധങ്ങളെന്ന് സൈന്യം

ഡല്‍ഹി: കശ്മീരിലെ രജൗറിയിലുണ്ടായ ഭീകരാക്രമണത്തില്‍ ചൈന- പാക് ബന്ധം സംശയിച്ച് സൈന്യം. ഭീകരര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് നിര്‍മ്മിത ആയുധങ്ങളാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആയുധങ്ങള്‍ക്ക് പുറമെ, ഭീകരര്‍ ഉപയോഗിച്ച ബോഡിസ്യൂട്ട് കാമറകള്‍, ആശയ വിനിമയ ഉപാധികള്‍ എന്നിവയെല്ലാം ചൈനീസ് നിര്‍മ്മിതമാണെന്നാണ് വിലയിരുത്തല്‍. ചൈന പാകിസ്ഥാന്‍ പട്ടാളത്തിന് ഡ്രോണുകള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍ തുടങ്ങിയ ആയുധങ്ങള്‍ നല്‍കുന്നുണ്ട്.

ഇവയെല്ലാം ഭീകരര്‍ ഇന്ത്യന്‍ സൈന്യത്തിനു നേര്‍ക്കുള്ള ആക്രമണത്തിന് ഉപയോഗിക്കുന്നതായി സേനാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതു സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സമീപകാലത്ത് നുഴഞ്ഞുകയറുന്നതിന് ഭീകരര്‍ ഉപയോഗിക്കുന്ന സ്‌നിപ്പര്‍ തോക്കുകള്‍ ചൈനീസ് ടെക്‌നോളജിയില്‍ നിര്‍മ്മിതമാണെന്നും സൈന്യം സൂചിപ്പിക്കുന്നു.

ഭീകരര്‍ ഉപയോഗിക്കുന്ന എന്‍ക്രിപ്റ്റഡ് മെസ്സേജിങ് ഉപകരണവും ചൈനീസ് നിര്‍മ്മിതമാണ്. പാകിസ്ഥാന്‍ സൈന്യം നിരന്തരം ചൈനയില്‍ നിന്നും ആയുധങ്ങളും കമ്യൂണിക്കേഷന്‍ ഉപകരണങ്ങളും വാങ്ങുന്നുണ്ട്. ഇവയെല്ലാം പാക് അധീന കശ്മീരിലെ ഭീകരസംഘടനകള്‍ക്ക് കൈമാറുകയാണെന്നും ഇന്ത്യന്‍ സൈന്യം സൂചിപ്പിക്കുന്നു.

രജൗറിയിലെ ഭീകരാക്രമണത്തിനു പിന്നില്‍ പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തയ്ബ എന്നിവയുടെ സഹോദരസംഘടനകളായ പിഎഎഫ്ഇഎഫ്, ടിആര്‍എഫ് എന്നിവയാണെന്നാണ് സംശയിക്കുന്നത്. പിഎഎഫ്ഇഎഫ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രം​ഗത്തു വന്നിരുന്നു.

രജൗറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചു. പ്രദേശത്ത് ഭീകര പ്രവര്‍ത്തനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണിത്. അതിര്‍ത്തിയിലെ സേനാ വിന്യാസത്തില്‍ കോട്ടം തട്ടാത്ത വിധത്തില്‍ കൂടുതല്‍ ട്രൂപ്പുകളെ രജൗറി മേഖലയില്‍ വിന്യസിക്കാനാണ് നീക്കം.

ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; ഒരു മാസത്തിനിടെ 52 ശതമാനം വര്‍ധനയെന്ന് ഡബ്ല്യൂഎച്ച്ഒ

ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; ഒരു മാസത്തിനിടെ 52 ശതമാനം വര്‍ധനയെന്ന് ഡബ്ല്യൂഎച്ച്ഒ

ഡല്‍ഹി: ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ദ്ധനവുണ്ടായെന്നും 850,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ലോകാരോഗ്യ സംഘടന. കഴിഞ്ഞ 28 ദിവസത്തെ അപേക്ഷിച്ച് പുതിയ മരണങ്ങളുടെ എണ്ണം 8ശതമാണ് കുറഞ്ഞത്. 3,000-ത്തിലധികം പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ഡിസംബര്‍ 17 വരെ,ആഗോളതലത്തില്‍ 772 ദശലക്ഷത്തിലധികം സ്ഥിരീകരിച്ച കേസുകളും ഏഴ് ദശലക്ഷത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആശുപത്രികളില്‍ 118,000 പുതിയ കൊവിഡ് 19 കേസുകളും 1600-ലധികം ആളുകളെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചതായി ഡബ്ല്യുഎച്ച്ഒ പറയുന്നു.

2023 ഡിസംബര്‍ 18 മുതല്‍, ജെഎന്‍ 1 വേരിയന്റ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തൊട്ടടുത്ത ആഴ്ചമുതല്‍ ഇതിന്റെ വ്യാപനം അതിവേഗം വര്‍ധിച്ചു. ആഗോള തലത്തില്‍ ഇജി 5 ആണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് വേരിയന്റ്.