by Midhun HP News | Dec 18, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രാജ്യത്ത് പൊതുമേഖലയിലെ ഒരുങ്ങുന്ന ഓണ്‍ലൈന്‍ ടാക്‌സി സംവിധാനമായ ഭാരത് ടാക്‌സി ജനുവരി ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഡല്‍ഹിയിലാണ് ആദ്യഘട്ടത്തില്‍ ടാക്‌സി സര്‍വീസ് സാധ്യമാക്കുന്നത്. ഒല, ഊബര്‍ റാപിഡോ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ ആധിപത്യം പുലര്‍ത്തുന്ന മേഖലയിലേക്കാണ് ഭാരത് ടാക്‌സി കടന്നുവരുന്നത്. കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെയും ദേശീയ ഇ-ഗവേണന്‍സ് ഡിവിഷന്റെയും കീഴിലാണ് ‘ഭാരത് ടാക്‌സി’ പ്രവർത്തിക്കുക.
സീറോ കമ്മീഷന്‍ മോഡല്‍ നിരത്തിലാണ് പ്രവര്‍ത്തിക്കുക. ആപ്പ് സഹകര്‍ ടാക്‌സി കോപ്പറേറ്റീവ് ലിമിറ്റഡ് ആണ് പദ്ധതിയ്ക്ക് പിന്നില്‍. കാറുകള്‍, ഓട്ടോറിക്ഷകള്‍, ബൈക്കുകള്‍ എന്നിവയുടെ എല്ലാം സേവനം ഭാരത് ടാക്‌സിയില്‍ ലഭ്യമാകും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ആപ്പ് ലഭിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാനും അവരുടെ പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് സ്ഥലങ്ങള്‍ നല്‍കാനും ഒരു റൈഡ് തിരഞ്ഞെടുക്കാനും തത്സമയം അവരുടെ യാത്ര ട്രാക്ക് ചെയ്യാനും കഴിയും.
ഉപയോക്തൃ-സൗഹൃദ മൊബൈല്‍ ബുക്കിംഗ്, സുതാര്യമായ നിരക്ക് ഘടന, തത്സമയ വാഹന ട്രാക്കിങ്, ബഹുഭാഷാ ഇന്റര്‍ഫേസ്, 24*7 ഉപഭോക്തൃ പിന്തുണ എന്നിവയും ആപ്പ് വാഗ്ദാനം ചെയ്യുന്നു. ഡല്‍ഹി പോലീസുമായും മറ്റ് ഏജന്‍സികളുമായും സംയോജനം, യോഗ്യരായ ഡ്രൈവര്‍മാര്‍, റൈഡ് വിശദാംശങ്ങള്‍ പങ്കിടാനുള്ള കഴിവ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും ആപ്പില്‍ ഉള്‍പ്പെടുന്നു.
ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന വരുമാനവും മികച്ച ജോലി സാഹചര്യങ്ങളും ഭാരത് ആപ്പ് നല്‍കുമെന്നാണ് വിലയിരുത്തല്‍. യാത്രാ നിരക്കിന്റെ 80 ശതമാനം വരെ ഡ്രൈവര്‍മാര്‍ക്ക് നേരിട്ട് ലഭിക്കും. മീഷന്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കി അംഗത്വ അടിസ്ഥാനത്തിലുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. ഡ്രൈവര്‍മാര്‍ പ്രതിദിനം, പ്രതിവാരം അല്ലെങ്കില്‍ പ്രതിമാസം നിശ്ചിത ഫീസ് അടച്ചാല്‍ മതിയാകും.
ഭാരത് ടാക്‌സി സംവിധാനത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാരത് ടാക്‌സി ആപ്പില്‍ ഇതുവരെ 56,000 ഡ്രൈവര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസുകള്‍ ഡല്‍ഹിയില്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗുജറാത്തിലെ രാജ്‌കോട്ടിലും പദ്ധതി പൈലറ്റ് അടിസ്ഥാനത്തില്‍ പുരോഗമിക്കുന്നുണ്ട്. ഫെബ്രുവരി ഒന്നിന് രാജ്‌കോട്ടില്‍ പദ്ധതി ആരംഭിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഭാവിയില്‍ രാജ്യത്തെ 20 ലധികം നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.



by Midhun HP News | Dec 18, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഡാറ്റാബേസില്‍ നിന്ന് ആധാര്‍ ഉടമകളുടെ ഡാറ്റ ഇതുവരെ ചോര്‍ന്നിട്ടില്ലെന്ന് ഇലക്ട്രോണിക് ആന്റ് ഐടി മന്ത്രാലയം. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റത്തിന്റെ സുരക്ഷ ശക്തമാണെന്നു കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി ജിതിന്‍ പ്രസാദ ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ അറിയിച്ചു
ഏകദേശം 134 കോടി ആധാര്‍ ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമാണ് ആധാര്‍. സര്‍ക്കാര്‍ ശക്തമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ആധാര്‍ സുരക്ഷിതമാണെന്ന് ജിതിന്‍ പ്രസാദ പറഞ്ഞു. ഇതിനര്‍ഥം സിസ്റ്റത്തില്‍ നിരവധി തലങ്ങളിലുള്ള സംരക്ഷണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണെന്നും മന്ത്രി പറഞ്ഞു. സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ സിസ്റ്റവും പതിവായി അവലോകനം ചെയ്യുകയും ഓഡിറ്റ് ചെയ്യുകയും ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആധാര്‍ സംവിധാനം നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊട്ടക്ഷന്‍ സെന്ററിന്റെ തുടര്‍ച്ചയായ നിരീക്ഷണത്തിന് കീഴിലാണ്. ആധാറിന്റെ സൈബര്‍ സുരക്ഷ ബലപ്പെടുത്തുന്നതിന് ഒരു സ്വതന്ത്ര ഓഡിറ്റ് ഏജന്‍സിയാണ് സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്. പ്രാരംഭ ഘട്ടത്തില്‍ തന്നെ ഡൈനാമിക് സുരക്ഷാ പരിശോധന ഉള്‍പ്പെടെയുള്ളവ നടത്തും. തുടര്‍ച്ചയായി സൈബര്‍ ഓഡിറ്റുകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.



by Midhun HP News | Dec 17, 2025 | Latest News, ദേശീയ വാർത്ത
അബുദാബി: ഐപിഎല്‍ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയതിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് 19 കാരനായ കാര്‍ത്തിക് ശര്‍മ. ഐപിഎല്‍ ചരിത്രത്തില്‍ വന്‍ തുക ലഭിക്കുന്ന അണ്‍ക്യാപ്ഡ് പ്ലെയറാണ് കാര്‍ത്തിക് ശര്‍മ.
30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ലേലത്തില്‍ എത്തിയ കാര്‍ത്തിക്കും ഉത്തര്‍പ്രദേശിന്റെ പ്രശാന്ത് വീറിനും 14.2 ലേല തുകയാണ് ലഭിച്ചത്. ‘ലേലം ആരംഭിച്ചപ്പോള്‍, എനിക്ക് അവസരം നഷ്ടമായേക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു. പിന്നീട് ലേല തുക കൂടുമ്പോള്‍ ഞാന്‍ കരയാന്‍ തുടങ്ങി,’ ജിയോഹോട്ട്സ്റ്റാറിന്റെ റിലീസില്‍ താരം പറഞ്ഞു.
‘ലേലം അവസാനിച്ചതിനുശേഷവും എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല. സങ്കടവും സന്തോഷവും കൊണ്ട് ഞാന്‍ മതിമറന്നു, അത് എങ്ങനെ വാക്കുകളില്‍ വിവരിക്കണമെന്ന് എനിക്കറിയില്ല,’ രാജസ്ഥാനില്‍ നിന്നുള്ള വിക്കറ്റ് കീപ്പിങ് ബാറ്റര്‍ കാര്‍ത്തിക് ശര്‍മ പറഞ്ഞു.
ചെന്നൈയില്‍ മഹേന്ദ്ര സിങ് ധോനിക്കൊപ്പം കളിക്കാന്‍ സാധിക്കുന്നതിന്റെ അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ സാധിക്കുന്നതിന്റെയും ആവേശത്തിലാണ് താനെന്നും കാര്‍ത്തിക്ക് പറഞ്ഞു. ‘എന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നു, അവരുടെ പിന്തുണയില്ലെങ്കില്‍, ഞാന്‍ ഈ ഘട്ടത്തിലെത്തുമായിരുന്നില്ലെന്ന് ഞാന്‍ കരുതുന്നു, എന്റെ കുടുംബം വളരെ സന്തോഷത്തിലാണ്, എല്ലാവരും ആഘോഷിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു.’ കാര്‍ത്തിക് പറഞ്ഞു.



by Midhun HP News | Dec 17, 2025 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
മുംബൈ: അര്‍ജന്റെന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇന്ത്യ സന്ദര്‍ശനം ആരാധകര്‍ക്ക് സന്തോഷ നിമിഷങ്ങളാണ് സമ്മാനിച്ചത്. ഗോട്ട് ടൂര്‍ 2025 എന്ന പേരില്‍ മൂന്നു ദിവസത്തെ പര്യടനത്തിനു പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ക്ക് മെസ്സി നന്ദിയും അറിയിച്ചു.
എന്നാല്‍ സന്ദര്‍ശനവേളയില്‍ മെസിക്ക് മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി നല്‍കിയ സമ്മാനത്തെ കുറിച്ചാണ് സോഷ്യമീഡിയയിലെ ചര്‍ച്ച. 10.91 കോടി രൂപ വില വരുന്നൊരു അത്യാഡംബര വാച്ചാണ് അനന്ത് അംബാനി, മെസിക്ക് സമ്മാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിച്ചാര്‍ഡ് മില്ലെയുടെ ആര്‍എം 003-വി2(Richard Mille RM 003V2) എന്ന മോഡലാണ് അനന്ത് അംബാനി സമ്മാനിച്ചത്. ഇതൊരു ലിമിറ്റഡ് എഡിഷന്‍ മോഡലാണ്. ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ ‘വന്‍താര’യിലെ മെസിയുടെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ കൈകളില്‍ ഈ വാച്ചുണ്ട്. ലോകത്ത് റിച്ചാര്‍ഡ് മില്ലെ പുറത്തിറക്കിയ 12 പീസ് വാച്ചുകളില്‍ ഒന്നാണിത്. ഇതിന് ഒരു കറുത്ത കാര്‍ബണ്‍ കേസും ഒരു ഓപ്പണ്‍-സ്‌റ്റൈല്‍ ഡയലും ഉണ്ട്.
മെസിക്കൊപ്പമുള്ള ചിത്രത്തില്‍ അനന്ത് അംബാനി ധരിച്ചത് അപൂര്‍വമായ മറ്റൊരു വാച്ചാണ്. റിച്ചാര്‍ഡ് മില്ലെ ആര്‍എം 056 സഫയര്‍ ടൂര്‍ബില്ലണ്‍ ആയിരുന്നു അത്. ഇതും അപൂര്‍വം ചിലരുടെ കൈവശമുള്ള വാച്ചാണിത്. ഏകദേശം 5 മില്യണ്‍ യുഎസ് ഡോളര്‍ അതായത് ഏകദേശം 45.59 കോടി രൂപ വിലവരും.



by Midhun HP News | Dec 17, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വിവാദമായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബില്‍ ( VB-G RAM G Bill ) ഇന്നു തന്നെ പാര്‍ലമെന്റില്‍ പാസ്സാക്കാന്‍ നീക്കം. ബില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സര്‍ക്കാര്‍ തള്ളി. പുതിയ ആണവോര്‍ജ ബില്ലിനു (ശാന്തി ബില്‍) ശേഷം തൊഴിലുറപ്പ് പദ്ധതി ബില്‍ പാര്‍ലമെന്റില്‍ പരിഗണിച്ച് പാസ്സാക്കിയെടുക്കാനാണ് നീക്കം.
പുതിയ ബില്ലില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ടിഡിപിയും ജെഡിയുവും ആശങ്ക അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ബില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നാണ് ടിഡിപി ആവശ്യപ്പെടുന്നത്. ബില്ലിനെ എതിര്‍ക്കുമെന്ന് അകാലിദളും അറിയിച്ചിട്ടുണ്ട്. ബില്ലിനെതിരെ പാര്‍ലമെന്റിലെ പ്രതിഷേധത്തിന് രൂപം നല്‍കാന്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ഇന്ത്യ സഖ്യ നേതാക്കള്‍ രാവിലെ യോഗം ചേര്‍ന്നിരുന്നു.
വിവാദ ബില്ലില്‍ ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് അജീവിക മിഷന്‍ ( ഗ്രാമീണ്‍) (വിബിജി റാം ജി) ബില്‍ 2025 എന്ന പേരിലുള്ള ബില്‍ ഇന്നലെയാണ് കേന്ദ്ര ഗ്രാമവികസനമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദു ചെയ്താണ് പുതിയ നിയമം കൊണ്ടു വരാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്.
ഗാന്ധിജിയുടെ പേര് ഒഴിവാക്കി അവതരിപ്പിച്ച ബില്ലിനെതിെര വൻ പ്രതിഷേധമാണ് ലോക്സഭയിൽ ഇന്നലെ നടന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം ഉയർത്തിക്കാണിച്ചായിരുന്നു പ്രതിഷേധം. ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യ സങ്കല്പം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരാണിതെന്നും മഹാത്മാഗാന്ധി ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിലാണെന്നും കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രതിഷേധത്തിന് മറുപടിയായി പറഞ്ഞു. എംപിമാർക്ക് വിതരണം ചെയ്ത കരടുപ്രകാരം, തൊഴിൽ ദിനങ്ങൾ പ്രതിവർഷം 100ൽ നിന്നു കുറഞ്ഞതു 125 ദിവസമാകും. ബിൽ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്റെ 40% ഇനി സംസ്ഥാനം വഹിക്കേണ്ടി വരുമെന്നും വ്യവസ്ഥ ചെയ്യുന്നു.



by Midhun HP News | Dec 17, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ജീവനക്കാര്‍ക്ക് അവരുടെ പിഎഫ് തുക എടിഎം, യുപിഐ എന്നിവ വഴി പിന്‍വലിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഉടന്‍ തന്നെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. നിലവില്‍ ഇപിഎഫ് തുകയുടെ 75 ശതമാനം ഉടനടി പിന്‍വലിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ പിഎഫ് തുക എടിഎം വഴി പിന്‍വലിക്കുന്നത് മാര്‍ച്ചിന് മുന്‍പ് യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പിഎഫ് തുക പിന്‍വലിക്കലുകളെ യുപിഐയുമായി ബന്ധിപ്പിക്കുമെന്നും മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇപിഎഫ് വരിക്കാര്‍ക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ട് തുക പിന്‍വലിക്കാന്‍ നിരവധി ഫോമുകള്‍ ഫയല്‍ ചെയ്യേണ്ട സ്ഥിതിയാണ്. നിലവിലെ ഇപിഎഫ് പിന്‍വലിക്കല്‍ നടപടിക്രമം എളുപ്പമാക്കുമെന്നും മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു.
ഇപിഎഫില്‍ കിടക്കുന്ന പണം വരിക്കാരുടേതാണ്. എന്നാല്‍ നിലവില്‍ പിന്‍വലിക്കലുകള്‍ക്ക് വ്യത്യസ്ത ഫോമുകള്‍ വഴി അപേക്ഷിക്കേണ്ടതുണ്ട്. ഇത് പല അംഗങ്ങള്‍ക്കും ഒരു ബുദ്ധിമുട്ടായി മാറുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മന്ത്രാലയം ഇപിഎഫ് പിന്‍വലിക്കലുകള്‍ എളുപ്പമാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇത് പരിഹരിക്കുന്നതിനായി ഇപിഎഫ്ഒ 13 പിന്‍വലിക്കല്‍ വിഭാഗങ്ങളെ ലളിതമായ ഒരു ഘടനയിലേക്ക് ലയിപ്പിച്ചു. ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്, ജീവനക്കാരന്റെ സ്വന്തം വിഹിതവും പലിശയ്ക്കും പുറമേ, തൊഴിലുടമയുടെ വിഹിതവും ഉള്‍പ്പെടുത്തി പിന്‍വലിക്കാവുന്ന തുക വിപുലീകരിച്ചു എന്നതാണ്. നേരത്തെ, പിന്‍വലിക്കലുകള്‍ പ്രധാനമായും ജീവനക്കാരന്റെ വിഹിതം മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. വിവിധ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ പിന്‍വലിക്കുന്നതിനുള്ള പരിധി 50 ശതമാനം മുതല്‍ 100 ശതമാനം വരെയായാണ് നിശ്ചയിച്ചിരുന്നത്.



Recent Comments