രണ്ട് വയസുകാരനെ തല്ലി; പ്രതിക്ക് 1000 ദിർഹം പിഴ വിധിച്ച് ദുബൈ കോടതി

രണ്ട് വയസുകാരനെ തല്ലി; പ്രതിക്ക് 1000 ദിർഹം പിഴ വിധിച്ച് ദുബൈ കോടതി

ദുബൈ: രണ്ട് വയസുകാരനായ കുട്ടിയെ തല്ലിയെന്ന പരാതിയിൽ പ്രതിക്ക് പിഴ ശിക്ഷ. ദുബൈയിലെ മിസ്ഡിമെനർ കോടതിയാണ് പ്രതിക്ക് 1000 ദിർഹം ശിക്ഷ വിധിച്ചത്. പ്രതിയുടെ മകളെ ശല്യപ്പെടുത്തിയതാണ് മർദ്ദനത്തിന് കാരണമായി പറയുന്നത്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സംഭവം നടന്നത്. ഷോപ്പിംഗ് മാളിലെ പ്ലേ ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കെ ഏഷ്യൻ പൗരന്റെ രണ്ട് വയസുകാരനായ ആൺകുട്ടിയെ യൂറോപ്യൻ പൗരനായ വ്യക്തി അടിക്കുക ആയിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവ് ഓടി വന്നു. ആ സമയം കൊണ്ട് പ്രതി കടന്നു കളഞ്ഞു എന്നാണ് പരാതി.

എന്നാൽ കുട്ടിയെ യൂറോപ്യൻ പൗരൻ തല്ലുന്നത് കണ്ടെന്നും,അടി കൊണ്ട് കുട്ടി തെറിച്ചു പോയി മതിലിൽ ഇടിക്കുക ആയിരുന്നു എന്നുമാണ് കുട്ടിയുടെ അച്ഛൻ നൽകിയ മൊഴി.എന്നാൽ, മകളെ ശല്യം ചെയ്യുന്നത് കണ്ടപ്പോൾ കുട്ടിയെ തള്ളി മാറ്റുക മാത്രമാണ് ചെയ്തത്. കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നും കുട്ടിയുടെ പിതാവ് തന്നെ ആക്രമിക്കാൻ ശ്രമിച്ചു എന്നും പ്രതി വാദിച്ചു. മെഡിക്കൽ പരിശോധന റിപ്പോർട്ടിൽ കുട്ടിയുടെ ദേഹത്ത് പരിക്കുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

അതെ സമയം കുട്ടിയെ തള്ളിയിട്ടത് കുറ്റകരമാണെന്ന് കോടതി നീരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് 1000 ദിർഹം പിഴ ശിക്ഷ വിധിച്ചത്.

വയനാടിന് കൂടുതല്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഡല്‍ഹിയില്‍; അമിത് ഷായുമായി കൂടിക്കാഴ്ച

വയനാടിന് കൂടുതല്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഡല്‍ഹിയില്‍; അമിത് ഷായുമായി കൂടിക്കാഴ്ച

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വയനാട് പാക്കേജില്‍ സംസ്ഥാനത്തിന് കൂടുതല്‍ ധനസഹായം തേടിയാണ് മുഖ്യമന്ത്രി അമിത് ഷായെ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അരമണിക്കൂറോളം കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി, എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

ശബരിമല സ്വര്‍ണപ്പാളി വിവാദം കേരളത്തില്‍ കത്തി നില്‍ക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം. വയനാട് ദുരന്തത്തില്‍ കൂടുതല്‍ സഹായം അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വയനാട് പുനര്‍ നിര്‍മ്മാണത്തിന് രണ്ടായിരം കോടിയാണ് കേരളം ചോദിച്ചത്. ഇതുവരെ 206. 56 കോടി രൂപ മാത്രമാണ് അനുവദിച്ചത്.

കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. എയിംസ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കാണുന്നുണ്ട്. നാളെ രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രിയും മോദിയുമായുള്ള കൂടിക്കാഴ്ച.

കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരെ കാണാനും മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ട്. ദേശീയപാത വികസനം അടക്കമുള്ളവ ഉന്നയിച്ചേക്കും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി എ മുഹമ്മദ് റിയാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

കോള്‍ഡ്രിഫിനു പുറമേ രണ്ടു കഫ് സിറപ്പുകള്‍ക്കു കൂടി നിരോധനം, വിഷാംശമെന്ന് കണ്ടെത്തല്‍

കോള്‍ഡ്രിഫിനു പുറമേ രണ്ടു കഫ് സിറപ്പുകള്‍ക്കു കൂടി നിരോധനം, വിഷാംശമെന്ന് കണ്ടെത്തല്‍

ഡല്‍ഹി: ചുമയ്ക്കുള്ള കഫ് സിറപ്പിന്റെ ഉപയോഗം അപകടകരമെന്ന് കണ്ടെത്തിയ മൂന്ന് ബ്രാന്‍ഡുകളുടെ കഫ് സിറപ്പുകളുടെ വില്‍പന നിരോധിച്ചു. കോള്‍ഡ്രിഫ്, റെസ്പിഫ്രഷ് ടിആര്‍, റീലൈഫ് എന്നീ മൂന്ന് കഫ് സിറപ്പുകള്‍ക്ക് എതിരെയാണ് നടപടി. ഇവയില്‍ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടികളില്‍ മരണത്തിനുള്‍പ്പെടെ കാരണമാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി.

കഫ് സിറപ്പ് ഉപയോഗത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ ഒരുമാസത്തിനിടെ 22 കുട്ടികളാണ് രാജ്യത്ത് മരിച്ചത്. ഇവയെല്ലാം കോള്‍ഡ്രിഫ് സിറപ്പിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്നാണ് ഡ്രഗ് റെഗുലേറ്ററി ഉദ്യോഗസ്ഥര്‍ പറയുന്നത്. ലോകത്തെ ഏറ്റവും വലിയ മരുന്ന് ഉത്പാദന രാജ്യങ്ങളില്‍ ഒന്നെങ്കിലും ഇപ്പോഴത്തെ സംഭവങ്ങളില്‍ പ്രതിസ്ഥാനത്തുള്ള മരുന്നുള്‍പ്പെടെ കയറ്റുമതി ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മരണങ്ങളുടെ പശ്ചാത്തലത്തത്തില്‍ ഇവയുടെ കയറ്റുമതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ലോകാരോഗ്യ സംഘടന ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കോള്‍ഡ്രിഫ് സിറപ്പില്‍ അടങ്ങിയ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ ആണ് കുട്ടികളെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. 48.6 ശതമാനമാണ് സിറപ്പിലെ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യം. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് 0.1 ശതമാനമാണ് ഡൈഎത്തിലീന്‍ ഗ്ലൈക്കോളിന്റെ അനുവദനീയമായ സാന്നിധ്യം.

2025 മെയ് മാസത്തില്‍ നിര്‍മ്മിച്ചതും 2027 ഏപ്രിലില്‍ കാലാവധി തീരുന്നതുമായ മരുന്നാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയത്. മരുന്ന് ഉപയോഗിച്ച് കുട്ടികളുടെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണത്തിന് ഇടയാക്കിയത്. മരണങ്ങളുടെ പശ്ചാത്തലത്തില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍മ്മിച്ച തമിഴ്‌നാട് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി ശ്രീശന്‍ ഫാര്‍മ ഉടമ രംഗനാഥനെ ഇന്നലെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മായം ചേര്‍ക്കല്‍, കുറ്റകരമായ നരഹത്യ, കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കല്‍ എന്നി കുറ്റങ്ങളാണ് രംഗനാഥനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ രംഗനാഥനും കുടുംബവും ഒളിവിലായിരുന്നു.

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്‌നെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിച്ച റെസ്പിഫ്രഷ് ടിആര്‍ ആണ് വില്‍പന നിരോധിക്കപ്പെട്ട മറ്റൊരു കഫ് സിറപ്പ്. 2025 ജനുവരിയില്‍ നിര്‍മ്മിച്ചതും 2026 ഡിസംബറില്‍ കാലാവധി തീരുന്നതുമായി ബാച്ചില്‍ 1.342 ശതമാനം അപകടകമായ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യം ഉണ്ടെന്നാണ് കണ്ടെത്തല്‍. റിലൈഫ് എന്ന ബ്രാന്‍ഡില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യം 0.616 ശതമാനമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കയ്യിൽ പണമില്ലേ, ഭക്ഷണം സൗജന്യമായി തരാം; അല്ലാഹുവിന്റെ സമ്മാനമായി കരുതുക; ഒരു ദുബൈ മാതൃക

കയ്യിൽ പണമില്ലേ, ഭക്ഷണം സൗജന്യമായി തരാം; അല്ലാഹുവിന്റെ സമ്മാനമായി കരുതുക; ഒരു ദുബൈ മാതൃക

ദുബൈ: ‘നിങ്ങളുടെ കയ്യിൽ ഭക്ഷണം കഴിക്കാനുള്ള പണമില്ലെങ്കിൽ ഇവിടെ നിന്ന് ഓർഡർ ചെയ്തോളു,സൗജന്യമായി നിങ്ങൾക്ക് ഭക്ഷണം നൽകാം. ഇത് അല്ലാഹുവിന്റെ ഒരു സമ്മാനമാണ്’. ദുബൈയുടെ ഹൃദയഭാഗത്ത് ഉള്ള മിർദിഫ് കമ്മ്യൂണിറ്റി പ്രദേശത്തുള്ള ഒരു സ്ഥാപനത്തിന്റെ വാതിലിൽ എഴുതി വെച്ചിരിക്കുന്ന വാചകങ്ങൾ ആണിത്.

ദുബൈ പോലുള്ള വലിയ ഒരു നഗരത്തെ മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു കാഴ്ച തന്നെയാണിത്.അൽ അഫാൻഡി ബുച്ചറി ആൻഡ് ഗ്രിൽസ് എന്ന സ്ഥാപനത്തിന്റെ വാതിലുകൾ ഭക്ഷണം കഴിക്കാൻ പണമില്ലത്തവർക്കായി 2021 മുതൽ തുറന്നിട്ടിരിക്കുകയാണ്. ജോർദാൻ സ്വദേശിയാണ് ഈ സ്ഥാപനത്തിന്റെ ഉടമ.

യു എ ഇ രാജ്യത്ത് ജീവിക്കുന്ന ആളുകളോട് സർക്കാരിന്റെ സമീപനം വളരെ മികച്ചതാണ്. അതാണ് തന്നെ ഇത്തരം ഒരു സേവനം ചെയ്യാൻ പ്രചോദനമായതെന്ന് സ്ഥാപനത്തിന്റെ ഉടമ പറയുന്നു.

” ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുന്ന ആർക്കും മിർദിഫിലെ ഞങ്ങളുടെ റസ്റ്റോറന്റിൽ വരാം, അവർക്ക് ഞങ്ങൾ സൗജന്യമായി ഭക്ഷണം നൽകും, അവരുടെ രാജ്യമോ ഭാഷയോ ഒന്നും പ്രശ്‍നമല്ല, ഭക്ഷണം ആവശ്യപ്പെടാൻ ഒരു മടിയും വിചാരിക്കരുത്’ അബു അബ്ദോ റസ്റ്റോറന്റ് അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.

“ഞങ്ങൾക്ക് ഈ രാജ്യത്ത് സുരക്ഷിതമായി ജീവിക്കാൻ സാധിക്കുന്നു. അതിന് ഈ യു എ ഇയോട് കടപ്പെട്ടിരിക്കുന്നു. നന്ദി സൂചകമായി ആണ് സൗജ്യമായി ഭക്ഷണം വിതരണത്തെ ചെയ്യുന്നത്. സർവ്വശക്തനായ ദൈവത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുക എന്നതുമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും സ്ഥാപനത്തിന്റെ ജീവനക്കാർ പറയുന്നു.

ചുമ മരുന്ന്: ചികിത്സയിലിരുന്ന രണ്ട് കുട്ടികള്‍ കൂടി മരിച്ചു, മരണസംഖ്യ 22 ആയി

ചുമ മരുന്ന്: ചികിത്സയിലിരുന്ന രണ്ട് കുട്ടികള്‍ കൂടി മരിച്ചു, മരണസംഖ്യ 22 ആയി

ഇന്‍ഡോര്‍: വിഷലിപ്തമായ ചുമ മരുന്ന് ഉപയോഗിച്ച് ചികിത്സയ്ക്ക് വിധേയരായ രണ്ട് കൂട്ടികള്‍ കൂടി മരിച്ചു. ബുധനാഴ് വൈകീട്ടാണ് മധ്യപ്രദേശ് ചിന്ദ്വാരയിലെ പരസിയ സ്വദേശികളായ നാല്, അഞ്ച് വയസുള്ള കുട്ടികള്‍ ആണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ചുമ മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് രാജ്യത്ത് മരണമടയുന്നവരുടെ എണ്ണം 22 ആയി. കോള്‍ഡ്രിഫ് കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് വൃക്ക അണുബാധ ഉണ്ടാവുകയായിരുന്നു.

ചുമ മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ഉണ്ടായിരുന്ന വിശാല്‍ എന്ന അഞ്ചുവയസുകാരന്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു മരിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ചികിത്സയിലിരിക്കെയാണ് നാലുവയസുകാന്‍ മായങ്ക് സൂര്യവംശി മരണത്തിന് കീഴടങ്ങിയത് എന്നും ചിന്ദ്വാര അഡീഷണല്‍ കളക്ടര്‍ ധീരേന്ദ്ര സിങ് നേത്രി അറിയിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള കുട്ടികള്‍ ഇനിയും നാഗ്പൂരില്‍ ചികിത്സയില്‍ ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ചുമ മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് കുട്ടികള്‍ മരിക്കുന്ന സംഭവം തുടരുന്നതിനിടെ വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപടികളും പുരോഗമിക്കുകയാണ്. മരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മധ്യപ്രദേശ് പ്രത്യേക അന്വേഷണ സംഘം നിയോഗിച്ചിട്ടുണ്ട്. തമിഴ്നാട് ആസ്ഥാനമായി നിര്‍മ്മിക്കുന്ന കാള്‍ഡ്രിഫ് നിര്‍മ്മാണ കമ്പനിക്ക് എതിരായ നടപടികളും പുരോഗമിക്കുകയാണ്.

കുട്ടികളുടെ മരണത്തിന് കാരണമായ മായം ചേര്‍ത്ത കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍മ്മിച്ച തമിഴ്‌നാട് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി ശ്രീശന്‍ ഫാര്‍മ ഉടമ രംഗനാഥനെ ഇന്നലെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രി ചെന്നൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മായം ചേര്‍ക്കല്‍, കുറ്റകരമായ നരഹത്യ, കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കല്‍ എന്നി കുറ്റങ്ങളാണ് രംഗനാഥനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ രംഗനാഥനും കുടുംബവും ഒളിവിലായിരുന്നു.

ചുമ മരുന്ന്: ചികിത്സയിലിരുന്ന രണ്ട് കുട്ടികള്‍ കൂടി മരിച്ചു, മരണസംഖ്യ 22 ആയി

കഫ് സിറപ്പ് ദുരന്തം; ഒളിവിലായിരുന്ന മരുന്ന് കമ്പനി ഉടമ അറസ്റ്റില്‍, രേഖകള്‍ പിടിച്ചെടുത്തു

ചെന്നൈ: നിരവധി സംസ്ഥാനങ്ങളിലായി കുറഞ്ഞത് 20 കുട്ടികളുടെ മരണത്തിന് കാരണമായ മായം ചേര്‍ത്ത കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍മ്മിച്ച തമിഴ്നാട് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ ഉടമയെ അറസ്റ്റ് ചെയ്തു. ശ്രീശന്‍ ഫാര്‍മ ഉടമ രംഗനാഥനെ ഇന്നലെ രാത്രി ചെന്നൈയില്‍ നിന്നാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

മധ്യപ്രദേശിന് പുറമേ, രാജസ്ഥാനിലും ചില മരണങ്ങള്‍ക്ക് സിറപ്പുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കോള്‍ഡ്രിഫ് കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് വൃക്ക അണുബാധ ഉണ്ടാവുകയായിരുന്നു. മായം ചേര്‍ക്കല്‍, കുറ്റകരമായ നരഹത്യ, കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കല്‍ എന്നി കുറ്റങ്ങളാണ് രംഗനാഥനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ രംഗനാഥനും കുടുംബവും ഒളിവിലായിരുന്നു.

ഇന്നലെ രംഗനാഥനെ കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പുലര്‍ച്ചെ 1:30 ഓടെയാണ് രംഗനാഥനെ പിടികൂടിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ കമ്പനിയുടെ കാഞ്ചീപുരം ഫാക്ടറിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. രംഗനാഥനെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകുന്നതിന് മധ്യപ്രദേശ് പൊലീസ് ചെന്നൈ കോടതിയില്‍ നിന്ന് ട്രാന്‍സിറ്റ് റിമാന്‍ഡ് തേടിയിരിക്കുകയാണ്.

കഫ് സിറപ്പ് നിര്‍മിച്ച കാഞ്ചീപുരത്തെ ശ്രീശന്‍ ഫാര്‍മ യൂണിറ്റുകളില്‍ എസ്ഐടി പരിശോധന സംഘം പരിശോധന തുടരുകയാണ്. കോള്‍ഡ്രിഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളില്‍ വൃക്കസംബന്ധമായ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. സിറപ്പില്‍ 48.6% ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരുന്നതായി എസ്‌ഐടി കണ്ടെത്തിയിരുന്നു. വ്യവസായിക മേഖലയില്‍ ഉപയോഗിക്കുന്ന ഒരു വിഷ രാസവസ്തുവാണ് ഇത്.

അതേസമയം, സിറപ്പ് കഴിച്ച് ചികിത്സയിലായിരുന്ന പ്രതീക് പവാര്‍ എന്ന ഒരു വയസ്സുള്ള ആണ്‍കുട്ടിക്ക് രോഗം ഭേദമായി. നാഗ്പുരിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസം രോഗമുക്തി നേടിയതായി അധികൃതര്‍ അറിയിച്ചു. കോള്‍ഡ്രിഫ് സിറപ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ഇന്ത്യയോട് വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും നിര്‍ദേശം നല്‍കിയിട്ടുണ്ട്.