by Midhun HP News | Mar 2, 2026 | Latest News, ദേശീയ വാർത്ത
ടെഹ്റാന്‍: യുഎസ് – ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളം ആക്രമിച്ചതായി റിപ്പോര്‍ട്ട്. സൈനികതാവളം സ്ഥിതി ചെയ്യുന്ന സൈപ്രസ് ലക്ഷ്യമാക്കി രണ്ട് മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചതെന്ന് യുകെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു. ഇറാന്റെ നടപടി സഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയേക്കുമെന്നാണ് ബ്രിട്ടന്റെ മുന്നറിയിപ്പ്. ഇപ്പോഴുണ്ടായിരിക്കുന്ന നീക്കം ഗൗരവമേറിയതാണ്. ഇന്നലെ, ഇറാന്‍ ആക്രമിച്ച ബഹ്റൈന്‍ താവളത്തില്‍ തങ്ങളുടെ 300 സൈനികര്‍ ഉണ്ടായിരുന്നു. മിസൈലുകളും ഡ്രോണുകളും പതിച്ച സ്ഥലത്തുനിന്ന് ഏതാനും നൂറ് വാര അകലെയായിരുന്നു അവര്‍ എന്നും യു കെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു.
ഇറാന് എതിരായ സൈനിക നടപടികള്‍ക്ക് മേഖലയിലെ ബ്രിട്ടിഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യര്‍ഥന രാജ്യം അംഗീകരിച്ചെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ അറിയച്ചതിന് പിന്നാലെയാണ് സൈപ്രസിലെ ആക്രണം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ആക്രമണത്തില്‍ യുകെ പങ്കെടുക്കില്ല. ഇറാന്‍ മിസൈലുകള്‍ തൊടുക്കുന്നത് തടയുക എന്ന പ്രതിരോധ ലക്ഷ്യത്തോടെയാണ് യുഎസിന് താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്ന് എക്‌സിലെ വിഡിയോ സന്ദേശത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി പറഞ്ഞു. ശനിയാഴ്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട യുഎസ്-ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ബ്രിട്ടന്‍ പങ്കെടുത്തിട്ടില്ലെന്നും ഇനി നടക്കാനിരിക്കുന്ന ആക്രമണങ്ങളിലും പങ്കുചേരില്ലെന്നും അദ്ദേഹം പറഞ്ഞു.


by Midhun HP News | Mar 1, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടന്‍: യുഎസ് – ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു. ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചു. ഖമേനി കൊല്ലപ്പെട്ടന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി നെതാന്യൂഹുവും അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ സ്ഥിരികരണം.
യുഎസ് – ഇസ്രായേല്‍ ഇന്റലിജന്‍സിനെ മറികടക്കാന്‍ ഖമേനയിക്ക് കഴിഞ്ഞില്ലെന്ന് ട്രംപ് പറഞ്ഞു. ഖമേനിയെ കൂടാതെ ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഖമേനയി കൊല്ലപ്പെട്ടെന്ന് ട്രംപ് കുറിച്ചത്. എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളി. ഇറാന്‍ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമേനിയുടെ മകള്‍, മരുമകന്‍, ചെറുമകന്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
‘ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളില്‍ ഒരാളായ ഖമേനി കൊല്ലപ്പെട്ടു. ഇത് ഇറാനിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ഖമേനിയും രക്തദാഹികളായ ഗുണ്ടാസംഘവും കൊലപ്പെടുത്തുകയോ അംഗഭംഗം വരുത്തുകയോ ചെയ്ത എല്ലാ മഹത്തായ അമേരിക്കന്‍ ജനതയ്ക്കും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ലഭിച്ച നീതിയാണ്. ഞങ്ങളുടെ ഇന്റലിജന്‍സിനെയും അത്യന്താധുനിക ട്രാക്കിങ് സംവിധാനങ്ങളെയും മറികടക്കാന്‍ ഖമേനിക്ക് കഴിഞ്ഞില്ല. ഇസ്രയേലുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ഖമേനിക്കും ഒപ്പമുള്ളവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല. ഇറാനിലെ ജനങ്ങള്‍ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. അവരുടെ റവല്യൂഷണറി ഗാര്‍ഡ്, സൈന്യം, മറ്റ് സുരക്ഷാ-പൊലീസ് സേനകളിലെ പലരും ഇനി പോരാടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഞങ്ങളില്‍ നിന്ന് കുറ്റവിമുക്തി തേടുകയാണെന്നും ഞങ്ങള്‍ അറിയുന്നു. ഇന്നലെ പറഞ്ഞതുപോലെ, ”ഇപ്പോള്‍ അവര്‍ക്ക് കുറ്റവിമുക്തി നേടാം, പിന്നീട് അവര്‍ക്ക് ലഭിക്കുന്നത് മരണം മാത്രമായിരിക്കും.” റവല്യൂഷണറി ഗാര്‍ഡും പൊലീസും ഇറാനിലെ രാജ്യസ്നേഹികളുമായി സമാധാനപരമായി ഒന്നിക്കുകയും, രാജ്യം അര്‍ഹിക്കുന്ന മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, പശ്ചിമേഷ്യയിലും ലോകമെമ്പാടും സമാധാനം എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ, ശക്തവും കൃത്യവുമായ ബോംബാക്രമണം ഈ ആഴ്ചയിലുടനീളം അല്ലെങ്കില്‍ ആവശ്യമുള്ളത്ര കാലം തടസ്സമില്ലാതെ തുടരും’ ട്രംപ് കുറിച്ചു.
ഇറാന്റെ പരമോന്നത നേതാവ്, പ്രസിഡന്റ്, സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി, പാര്‍ലമെന്റ് സ്പീക്കര്‍ എന്നിവര്‍ സുരക്ഷിതരാണെന്നായിരുന്നു ഇതിന് പിന്നാലെ ഇറാന്റെ പ്രതികരണം. ഇവര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ ശത്രുക്കള്‍ നടത്തുന്ന മനശാസ്ത്രപരമായ യുദ്ധത്തിന്റെ ഭാഗമാണെന്ന് ഖമേനിയുടെ ഓഫിസിലെ പബ്ലിക് റിലേഷന്‍സ് മേധാവി സാമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഖമേനി ഇപ്പോഴും അധികാരത്തില്‍ തുടരുന്നുവെന്ന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സികളും രണ്ട് പാര്‍ലമെന്റ് അംഗങ്ങളും പരസ്യമായി അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ഖമേനിയുടെ ഔദ്യോഗിക വസതിയും ഓഫീസും ഉള്‍പ്പെടുന്ന സമുച്ചയത്തിന് നേരെ 30 ബോംബുകള്‍ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സമുച്ചയത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഖമേനി ഒരു ഭൂഗര്‍ഭ ബങ്കറിലായിരുന്നുവെന്നും എന്നാല്‍ ആക്രമണത്തെ അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്നുമാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലാകെ സംഘര്‍ഷം പടര്‍ന്നു. ഇസ്രയേലിന് പുറമെ ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നേരെയും ഇറാന്‍ പ്രത്യാക്രമണം നടത്തിയതോടെ മേഖല വലിയൊരു യുദ്ധത്തിന്റെ വക്കിലാണ്. 1989-ല്‍ റുഹുള്ള ഖമേനിയുടെ മരണശേഷമാണ് അലി ഖമേനി അധികാരമേറ്റത്. കഴിഞ്ഞ 36 വര്‍ഷമായി ഇറാനിലെ അവസാന വാക്ക് ഖമേനിയുടേതായിരുന്നു.
by Midhun HP News | Feb 28, 2026 | Latest News, ദേശീയ വാർത്ത
അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ തിരിച്ചടി. ഇസ്രയേലിൽ ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്റൈനിലും ഇറാൻ ആക്രമണം നടത്തി. ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. മേഖലയിലെ എല്ലാ യുഎസ്, ഇസ്രായേൽ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇറാൻ മിസൈലുകൾ ഇസ്രയേലിൽ പതിച്ചെന്ന് ഇസ്രയേൽ സേനയും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇറാനിലെ ഭരണമാറ്റം തന്നെയാണ് ആക്രമണത്തിന്‍റെ ലക്ഷ്യമെന്നാണ് യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാൻ സൈന്യം ആയുധം താഴെ വയ്ക്കണമെന്നും ഇറാൻ ഭരണകൂടത്തെ വീഴ്ത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ആയുധം വെച്ച് കീഴടങ്ങണമെന്ന് ഇറാൻ സേനയോട് ട്രംപ് ആവശ്യപ്പെട്ടു. ഇറാനിൽ ഭരണമാറ്റത്തിനും ആഹ്വാനം ചെയ്തു. കീഴടങ്ങുക, അല്ലെങ്കിൽ മരണമെന്ന അന്ത്യശാസനം ഇറാൻ റെവല്യൂഷനറി ഗാർഡിനും യു എസ് പ്രസിഡന്‍റ് നൽകി. ഇറാൻ നാവികസേനയെ ഇല്ലാതാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
ഇറാൻ തങ്ങളുടെ ആണവ പദ്ധതി പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണെന്നും ഇതാണ് ആക്രമണത്തിലേക്ക് പൊടുന്നനെ കടക്കാൻ യു എസിനെ പ്രേരിപ്പിച്ചതെന്നും പ്രസിഡന്‍റ് വിവരിച്ചു. അമേരിക്കയിൽ എത്താൻ കഴിയുന്ന മിസൈലുകൾ ഇറാൻ വികസിപ്പിക്കുകയാണെന്നും ആരോപിച്ചു. യു എസിൽ എത്തുന്ന മിസൈലുകൾ ഇറാൻ നിർമിക്കുന്നതുവരെ കാത്തിരിക്കാൻ ആകില്ലെന്നും അതുകൊണ്ടാണ് ഇപ്പോൾ ആക്രമണം തുടങ്ങിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
by Midhun HP News | Feb 27, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സുശ്രുത് എ ധർമാധിക്കാരിയെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ. നിലവിലെ ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ മാർച്ച് 5 ന് വിരമിക്കുന്നതിനാൽ മാർച്ച് 6 മുതൽ സുശ്രുത് എ ധർമാധിക്കാരിയുടെ നിയമനം പ്രാബല്യത്തിൽ വരും. ഫെബ്രുവരി 26 ന് ചേർന്ന കൊളീജിയം മീറ്റിങ്ങിലാണ് ഈ ശുപാർശ ഉണ്ടായത്.
‘കേരള സ്റ്റോറി 2’ സിനിമയുടെ പ്രദര്‍ശനം തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലില്‍ വാദം കേട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് ജസ്റ്റിസ് സുശ്രുത് എ ധർമാധിക്കാരി.
സിനിമയുടെ പ്രദര്‍ശനം തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഇന്നലെ രാത്രി അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് സുശ്രുത് എ. ധര്‍മാധികാരിയും ജസ്റ്റിസ് പിവി ബാലകൃഷ്ണനും അടങ്ങിയ ബെഞ്ച് രണ്ടു മണിക്കൂറോളം വാദം കേട്ട ശേഷം അപ്പീല്‍ ഉത്തരവിനായി മാറ്റിയത്. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജികള്‍ പൊതുതാല്‍പര്യ ഹര്‍ജിയുടെ സ്വഭാവമുള്ളതാണെന്നും, അങ്ങനെയെങ്കില്‍ സിംഗിള്‍ ബെഞ്ച് ഇത് എങ്ങനെ പരിഗണിച്ചുവെന്നും ഡിവിഷന്‍ ബെഞ്ച് ചോദ്യമുന്നയിച്ചിരുന്നു. എന്നാല്‍ നിര്‍മാതാവായ വിപുല്‍ അമൃത്‌ലാല്‍ ഷാ ആവശ്യപ്പെട്ടതുപോലെ സ്റ്റേ നീക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവൊന്നും കോടതി പുറപ്പെടുവിച്ചില്ല.
1966 ജൂലൈ 8 ന് റായ്പുരില്‍ ജനിച്ച ജസ്റ്റിസ് സുശ്രുത് എ. ധര്‍മാധികാരി 1992 ല്‍ നിയമരംഗത്ത് ഔദ്യോഗിക ജീവിതം ആരംഭിച്ചു. സിവില്‍, ക്രിമിനല്‍, ഭരണഘടനാ നിയമങ്ങളില്‍ 24 വര്‍ഷത്തിലേറെ മധ്യപ്രദേശ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. 2000 മുതല്‍ 2015 വരെ അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സിലായി സേവനമനുഷ്ഠിച്ചു, ആദായനികുതി വകുപ്പ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കേന്ദ്ര എക്സൈസ് (സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ എന്ന നിലയില്‍), നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയെ പ്രതിനിധീകരിച്ചു. 2016 ഏപ്രില്‍ 7 ന് അദ്ദേഹം മധ്യപ്രദേശ് ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായും 2018 മാര്‍ച്ച് 17 ന് സ്ഥിരം ജഡ്ജിയായും നിയമിതനായി. 2025 ഏപ്രില്‍ 23 നാണ് കേരള ഹൈക്കോടതിയില്‍ എത്തിയത്.
by Midhun HP News | Feb 27, 2026 | Latest News, ദേശീയ വാർത്ത
കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ ഭൂചലനമുണ്ടായതിന്റെ തുടര്‍ചലനങ്ങള്‍ ഇന്ത്യയിലും. ബംഗ്ലാദേശില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങള്‍ പശ്ചിമ ബംഗാളിലും കൊല്‍ക്കത്തയിലും അനുഭവപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 1.22 ന് കൊല്‍ക്കത്തയിലും ബംഗാളിലെ വിവിധ ജില്ലകളിലും അനുഭവപ്പെട്ടതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
ബംഗ്ലാദേശില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കൊല്‍ക്കത്തയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെ ബംഗ്ലാദേശിലെ നയാബസാര്‍ എന്ന സ്ഥലമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.ഭൂചലനത്തില്‍ ആള്‍നാശമോ, മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
10 സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനം കൊല്‍ക്കത്തയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി. ഭൂചലനത്തെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങി തുറസായ സ്ഥലങ്ങളിലേക്കിറങ്ങി ഓടി. സര്‍ക്കാര്‍ ഓഫീസുകള്‍, നിയമസഭാ മന്ദിരം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പരിഭ്രാന്തരായി, തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന സാധ്യത മുന്‍നിര്‍ത്തി ജീവനക്കാര്‍ പുറത്തേക്ക് ഓടി മണിക്കൂറുകളോളം തെരുവുകളില്‍ തുടര്‍ന്നു. സാള്‍ട്ട് ലേക്ക് നഗരത്തിലെ ഐടി ഹബ്ബിലും കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളിലുള്ള ബഹുനില കെട്ടിടങ്ങളിലും സമാനമായ ദൃശ്യങ്ങള്‍ കണ്ടു.
by Midhun HP News | Feb 27, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ടി20 ലോകകപ്പ് സൂപ്പര്‍ 8ല്‍ സിംബാബ്‌വെയ്‌ക്കെതിരെ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യക്ക് അടുത്ത മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തിയാല്‍ സെമിയിലേക്ക് മുന്നേറാം. സിംബാബ്‌വെക്കെതിരായ പോരാട്ടത്തില്‍ മികച്ച റണ്‍ റേറ്റ് സ്വന്തമാക്കി സ്ഥാനം സുരക്ഷിതമാക്കാനുള്ള ശ്രമം പക്ഷേ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായില്ല. അതു ചിലപ്പോള്‍ പണി കിട്ടാനുള്ള സാധ്യതയായും നില്‍ക്കുന്നുണ്ട്.
മാര്‍ച്ച് ഒന്നിനാണ് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം. ഇതില്‍ ജയിച്ചാല്‍ മറ്റ് വേവലാതികളൊന്നും ഇല്ലാതെ ഇന്ത്യക്ക് സെമിയുറപ്പിക്കാം. എന്നാല്‍ മഴ പെയ്ത് ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിച്ചാല്‍ ഇന്ത്യ പുറത്താകും. വെസ്റ്റ് ഇന്‍ഡീസ് സെമിയിലെത്തുകയും ചെയ്യും. കാരണം നെറ്റ് റണ്‍റേറ്റില്‍ നിലവില്‍ വിന്‍ഡീസ് തന്നെയാണ് മുന്നില്‍. ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് നെഗറ്റീവില്‍ തന്നെ നില്‍ക്കുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തില്‍ വിന്‍ഡീസ് കനത്ത തോല്‍വി വഴങ്ങിയിരുന്നു. അവരുടെ നെറ്റ് റണ്‍റേറ്റ് +5.350ല്‍ നിന്നു +1.791 ആയി കുത്തനെ ഇടിഞ്ഞെങ്കിലും അപ്പോഴും അവര്‍ക്ക് രണ്ടാം സ്ഥാനം കൈവിടേണ്ടി വന്നില്ല. – 0.100 ആണ് ഇന്ത്യയുടെ നിലവിലെ നെറ്റ് റണ്‍ റേറ്റ്.
സിംബാബ്‌വെക്കെതിരെ 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ ഇന്ത്യക്ക് അവരെ 101 റണ്‍സിനെങ്കിലും ഓള്‍ ഔട്ടാക്കിയാല്‍ വിന്‍ഡീസിനെ മറികടന്ന് നെറ്റ് റണ്‍റേറ്റില്‍ മുന്നിലെത്താന്‍ സാധിക്കുമായിരുന്നു. 151 റണ്‍സിന്റേയെങ്കിലും വിജയമുണ്ടങ്കില്‍ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റില്‍ വിന്‍ഡീസിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താമായിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് അത്തരമൊരു ഉദ്ദേശമുണ്ടായിരുന്നില്ല.
151 റണ്‍സ് മാര്‍ജിനില്‍ വിജയം സ്വന്തമാക്കിയാല്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് ഏതാണ്ട് +1.800ല്‍ എത്തുമായിരുന്നു. അങ്ങനെ ഇന്ത്യക്ക് സ്ഥാനം സുരക്ഷിതമാക്കി വെസ്റ്റ് ഇന്‍ഡീസിനെ നേരിടാനിറങ്ങാനും സാധിക്കുമായിരുന്നു. എന്നാല്‍ അതിനൊന്നും ടീം മിനക്കെട്ടില്ല.
Recent Comments