by Midhun HP News | Mar 12, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുമ്പോള്‍, എല്‍പിജി ക്ഷാമം രാജ്യത്ത് രൂക്ഷമാകുന്നതിനിടെ ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്ത. ഹോര്‍മൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കി. കപ്പലുകളായ പുഷ്പക്, പരിമള്‍ എന്നിവയ്ക്ക് കടലിടുക്കിലൂടെ സുരക്ഷിതമായി പോകാനാണ് ഇറാന്‍ അനുമതി നല്‍കിയത്.
എന്നാല്‍ ഹോര്‍മൂസ് കടലിടുക്കില്‍ മറ്റ് അന്താരാഷ്ട്ര കപ്പലുകള്‍ക്ക് വിലക്ക് തുടരുമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. അമേരിക്ക, ഇസ്രയേല്‍, അവരുടെ സഖ്യകക്ഷികള്‍ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകള്‍ തടയുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെയാണ്, സൗഹാര്‍ദ്ദം പുലര്‍ത്തുന്ന ഇന്ത്യയുടെ കപ്പലുകള്‍ സുരക്ഷിതമായി കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ കഴിഞ്ഞദിവസം ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. എണ്ണ പ്രതിസന്ധി അടക്കം ചര്‍ച്ചയായതായാണ് വിവരം. നയതന്ത്ര തലത്തില്‍ തുടര്‍ന്നും ചര്‍ച്ച തുടരുമെന്ന് എസ് ജയ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു.
എല്‍പിജി വിതരണം നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. എല്‍പിജി പ്രതിസന്ധിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കരിഞ്ചന്തയോ പൂഴ്ത്തിവയ്‌പ്പോ ഇല്ലെന്ന് ഉറപ്പാക്കാനാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പനയിലും വിതരണത്തിലും ക്രമസമാധാന തകര്‍ച്ചയില്ലെന്ന് ഉറപ്പാക്കാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.


by Midhun HP News | Mar 11, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലാൻഡിങ് ഗിയർ തകർന്ന് അപകടം. ഹൈദരാബാദിൽനിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് ആർക്കും അപായമില്ല.ബുധനാഴ്ച രാവിലെ 11.55-ഓടെയായിരുന്നു സംഭവം. ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ മുൻവശത്തെ ലാൻഡിങ് ഗിയർ തകരുകയായിരുന്നു.

ലാൻഡിങ്ങിനിടെ മുൻചക്രം പൊട്ടിയതിനെതുടർന്ന് വിമാനം റൺവേയിലൂടെ നിരങ്ങിനീങ്ങിയതായാണ് റിപ്പോർട്ടുകൾ.ബോയിങ് 737 മാക്സ് 8 വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് 133 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. റൺവേയിൽ വിമാനത്തിന്റെ തകർന്ന മുൻചക്രം ചിതറികിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്റെ ദിശ നിയന്ത്രിക്കുന്നതിനും മുൻഭാഗത്തെ ഭാരം താങ്ങുന്നതിനും നിർണായകമായ ഭാഗമാണ് ഈ മുൻചക്രം. സംഭവത്തെത്തുടർന്ന് അടിയന്തര രക്ഷാസംഘവും വിമാനത്താവള അധികൃതരും സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചു.

by Midhun HP News | Mar 11, 2026 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: ഒരാളുടെ ജീവിതം എങ്ങനെയാണ് മാറിമറിയുന്നതെന്ന് പ്രവചിക്കാന്‍ പോലും പറ്റില്ല. മസ്തിഷ്‌ക മരണം സംഭവിച്ച 50 വയസുള്ള ഒരു സ്ത്രീ ജീവിതത്തിലേയ്ക്ക് തിരികെ വന്നത് ‘അത്ഭുതം’ എന്നല്ലാതെ മറ്റൊന്നുമല്ല. മരിച്ചുവെന്ന് കരുതി സംസ്‌കാര ചടങ്ങുകള്‍ക്കായി വീട്ടിലേയ്ക്ക് ആംബുലന്‍സില്‍ പോകുമ്പോഴാണ് അത് സംഭവിച്ചത്. കുഴിയില്‍ വീണതിന്റെ ആഘാതത്തില്‍ സ്ത്രീ പെട്ടെന്ന് സ്വാഭാവിക ശ്വാസം എടുത്തു തുടങ്ങുകയായിരുന്നു.

സംഭവം ഇങ്ങനെ: ബറേലിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിനീത ശുക്ല മരിച്ചെന്ന് കുടുംബത്തോട് പറഞ്ഞത്. വിനീതയുടെ ഭര്‍ത്താവ് കുല്‍ദീപ് കുമാര്‍ ശുക്ല ഇവരെ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ വീട്ടിലേയ്ക്ക് കൊണ്ടുപോയി. സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കാന്‍ ബന്ധുക്കളോട് നിര്‍ദേശിച്ചിരുന്നു. ദേശീയ പാതയിലെ കുഴി നിറഞ്ഞ ഭാഗത്തെത്തിയപ്പോള്‍ ആംബുലന്‍സ് വലിയ കുഴിയില്‍ വീണ് കുലുങ്ങി. ശ്വാസം നിലച്ച വിനീത സാധാരണ ഗതിയില്‍ ശ്വസിക്കാന്‍ തുടങ്ങി. ഉടനെ തിരിച്ച് ആശുപത്രിയില്‍ എത്തിക്കുകയും സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിനീത തിങ്കളാഴ്ച പൂര്‍ണ ആരോഗ്യവതിയായി വീട്ടിലേയ്ക്ക് മടങ്ങി.
പിലിഭിത്തിലെ ജുഡീഷ്യല്‍ കോടതിയില്‍ സീനിയര്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന വിനീത ഫെബ്രുവരി 22ന് വൈകുന്നേരം വീട്ടിലെ ജോലി ചെയ്യുന്നതിനിടെയാണ് ബോധരഹിതയായി വീണത്. പിലിഭിതിലെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ബറേലിയിലേക്ക് മാറ്റുകയായിരുന്നു.

by Midhun HP News | Mar 11, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: പാക് ചാര സംഘടനയായ ഐഎസ്ഐക്കായി ചാരവൃത്തി നടത്തിയ നാവികസേനയിലെ സൈനികൻ അറസ്റ്റിൽ. ആഗ്ര സ്വദേശി ആദർശ് കുമാറാണ് (24) അറസ്റ്റിലായത്. കൊച്ചിയിലെ തെക്കൻ നാവിക ആസ്ഥാനത്താണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഇവിടുത്തെ തന്ത്രപ്രധാന ചിത്രങ്ങൾ അടക്കം പ്രധാനപ്പെട്ട വിവരങ്ങൾ ഐഎസ്ഐക്ക് കൈമാറിയെന്നാണ് കണ്ടെത്തൽ. ഉത്തർപ്രദേശ് എടിഎസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാവികസേനയിൽ ലാൻസ് നായിക് ആയാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഐഎസ്‌ഐ ഏജന്‍റുമായി ഇയാൾ ബന്ധം സ്ഥാപിച്ചതായും ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.


by Midhun HP News | Mar 11, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി. 13 വർഷമായി കൃത്രിമമായി ജീവൻ നിലനിർത്തുന്ന ഹരീഷ് റാണയ്ക്ക് ഉപകരണങ്ങൾ മാറ്റി സ്വാഭാവിക മരണം അനുവദിക്കുന്നതിനാണ് സുപ്രീംകോടതി അനുമതി നൽകിയത്. വൃദ്ധരായ മാതാപിതാക്കളുടെ ഹർജിയിലാണ് അനുമതി. യന്ത്രസഹായത്തോടെ മാത്രം ജീവൻ തുടരുന്നതിൽ അർത്ഥമില്ലെന്ന ഡോക്ടർമാരുടെ അഭിപ്രായവും കോടതി പരിഗണിച്ചു. ഹരീഷ് റാണെയ്ക്ക് നൽകി വരുന്ന വെൻ്റിലേറ്റർ സഹായം പിൻവലിക്കാമെന്നും ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

2013ലാണ് ഹരീഷ് റാണെ എന്ന വിദ്യാർത്ഥിയ്ക്ക് അപകടം സംഭവിക്കുന്നത്. ഛണ്ഡീഗഢിലെ കോളേജിൽ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ് റാണെയ്ക്ക് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തലയ്ക്ക് സാരമായി പരിക്കേൽക്കുകയായിരുന്നു.
അനങ്ങാൻ കഴിയാത്ത രീതിയിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ഇക്കാലമത്രയും കഴിഞ്ഞിരുന്നത്. 2018ലാണ് രാജ്യത്ത് ദയാവധം നിയമപരമാക്കിയിട്ടുള്ള സുപ്രീംകോടതി ഉത്തരവ് വന്നത്. റാണെയുടെ മാതാപിതാക്കളുടെ ഹർജിയിൽ വിശദമായ വാദം കേട്ട കോടതി ഹരീഷ് റാണെ തിരിച്ചുവരാൻ സാധ്യതയില്ലെന്ന് ഡോക്ടർമാരുൾപ്പെടെയുള്ളവരുടെ നിർദേശത്തെ തുടർന്ന് തീരുമാനത്തിലെത്തുകയായിരുന്നു.

by Midhun HP News | Mar 11, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ആക്രമണം. ഇസ്ഫഹാനിലെ കോണ്‍സുലേറ്റിലാണ് ആക്രമണമുണ്ടായത്. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഓഫിസ് കെട്ടിടത്തിനു കേടുപാടുകളുണ്ടായി.രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണിതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു.
അതിനിടെ ഇസ്രയേലില്‍ ഇറാന്‍ ആക്രമണം കടുപ്പിച്ചു. ടെല്‍ അവീവ്, ജെറുസലേം തുടങ്ങിയ നഗരങ്ങളില്‍ ഇറാന്‍ മിസൈല്‍ വര്‍ഷിച്ചു. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ മിസൈല്‍ ആക്രമണത്തെ ഭൂരിഭാഗവും പ്രതിരോധിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.
ടെഹ്‌റാന്‍ ഉള്‍പ്പെടെ ഇറാന്റെ വിവിധ നഗരങ്ങളില്‍ ഇസ്രയേലും അമേരിക്കയും ആക്രമണം തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ 16 ബോട്ടുകള്‍ തകര്‍ത്തതായി അമേരിക്ക അവകാശപ്പെട്ടു. ഇറാനുമായുള്ള യുദ്ധത്തില്‍ 150 യുഎസ് സൈനികര്‍ക്കു പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. പരിക്കേറ്റവരുടെ കണക്കുകള്‍ ആദ്യമായാണ് പുറത്തുവരുന്നത്.

ബഹ്‌റൈന്‍, യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഇറാന്‍ കടുത്ത ആക്രമണം നടത്തി. ഇറാന്റെ ഡ്രോണ്‍, മിസൈല്‍ വര്‍ഷത്തില്‍ രണ്ടു സൈനികര്‍ ഉള്‍പ്പെടെ യുഎഇയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. യുഎസ്ഇസ്രയേല്‍ ആക്രമണങ്ങളില്‍ ടെഹ്‌റാനില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ലബനനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 486 ആയി. ഇവരില്‍ 84 പേര്‍ കുട്ടികളാണ്. ഒരാഴ്ചയ്ക്കിടെ 6.67 ലക്ഷം പേര്‍ ഒഴിപ്പിക്കപ്പെട്ടതായി യുഎന്‍ ഏജന്‍സികള്‍ അറിയിച്ചു.

Recent Comments