ഹോർമുസ് കടലിടുക്കിൽ‌ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കണം; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്കിൽ‌ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കണം; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യണമെന്ന് ഇറാനോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അല്ലെങ്കിൽ കടുത്ത സൈനിക നടപടിയുണ്ടാകും. മൈനുകൾ സ്ഥാപിക്കുകയോ അത് നീക്കം ചെയ്യാൻ തയാറാകാതിരിക്കുകയോ ചെയ്താൽ ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങൾ സമാനതകൾ ഇല്ലാത്തതായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോർട്ട് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടില്ല. അങ്ങനെ എന്തെങ്കിലും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് ഉടൻ തന്നെ നീക്കം ചെയ്യണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. മൈനുകൾ ഇറാൻ തന്നെ നീക്കം ചെയ്യുകയാണെങ്കിൽ അത് ആ രാജ്യത്തിന് തന്നെ ശരിയായ ചുവടുവയ്പ്പായിരിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ചാൽ മയക്കുമരുന്ന് കടത്തുകാരെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും മിസൈൽ ശേഷിയും ഉപയോഗിക്കും. അത് വളരെ ക്രൂരമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ഹോര്‍മുസ് കടലിടുക്കില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. തങ്ങളെ ആക്രമിക്കാനാണ് ഉദ്ദേശമെങ്കില്‍, നേരിടാൻ കരയില്‍ നിന്ന് നേരിട്ട് കപ്പലുകളെ ലക്ഷ്യം വെക്കാവുന്ന റോക്കറ്റുകള്‍ സജ്ജമാക്കി വെച്ചിട്ടുണ്ടെന്നും ഇറാന്‍ പ്രതികരിച്ചു.

ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യ, വിമാനനിരക്ക് വര്‍ധിച്ചേക്കും

ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യ, വിമാനനിരക്ക് വര്‍ധിച്ചേക്കും

ഡല്‍ഹി: പശ്ചിമേശ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്യുവല്‍ സര്‍ചാര്‍ജ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ആഭ്യന്തര, അന്താരാഷ്ട്ര ശ്യംഖലകളില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതോടെ വിമാനനിരക്കില്‍ വര്‍ധനയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്.

മൂന്ന് ഘട്ടങ്ങളിലായാണ് സര്‍ചാര്‍ജ് നടപ്പിലാക്കുകയെന്നാണ് അറിയിപ്പ്. എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തുന്ന സര്‍വീസുകളിലും ഈ സര്‍ചാര്‍ജ് ബാധകമാകുമെന്ന് എയര്‍ലൈന്‍ ഗ്രൂപ്പ് അറിയിച്ചു. ഗള്‍ഫ് മേഖലയിലെ വിതരണ തടസ്സങ്ങളെത്തുടര്‍ന്ന് 2026 മാര്‍ച്ച് ആദ്യം മുതല്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വിലയില്‍ വലിയ വര്‍ധനയുണ്ടായതുകൊണ്ടാണ് ഈ വര്‍ധന നടപ്പാക്കുന്നതെന്ന് എയര്‍ലൈന്‍ അറിയിച്ചു.

ഘട്ടം 1: ആഭ്യന്തര വിമാനങ്ങള്‍ക്കും സാര്‍ക്ക് രാജ്യങ്ങളിലേക്കുള്ള റൂട്ടുകള്‍ക്കും ടിക്കറ്റിന് 399 രൂപ നിരക്ക് വര്‍ധിക്കും.

ഘട്ടം 2: പശ്ചിമേഷ്യ (10 ഡോളര്‍), തെക്കുകിഴക്കന്‍ ഏഷ്യ (20 ഡോളര്‍), ആഫ്രിക്ക (30 ഡോളര്‍) ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍ചാര്‍ജ് വര്‍ദ്ധിപ്പിക്കും.

ഘട്ടം 3: ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ വിദൂര കിഴക്കന്‍ രാജ്യങ്ങളിലേക്കും പിന്നീട് സര്‍ചാര്‍ജ് വ്യാപിപ്പിക്കും, വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.

ഘട്ടം 1, ഘട്ടം 2 എന്നിവയില്‍ സര്‍ചാര്‍ജ് നടപ്പാക്കുന്നുണ്ടെന്നും ഘട്ടം 3 പിന്നീട് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും എയര്‍ലൈന്‍ പറഞ്ഞു.

സര്‍ചാര്‍ജ് നടപ്പാക്കുന്നതിന് മുമ്പ് നല്‍കിയ ടിക്കറ്റുകള്‍ക്ക് ഇത് ബാധിക്കില്ലെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി, യാത്രക്കാര്‍ അവരുടെ യാത്രാ തീയതികളിലോ ടിക്കറ്റിലോ മാറ്റങ്ങള്‍ വരുത്തുന്നില്ലെങ്കില്‍ മാത്രം. പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ സര്‍ചാര്‍ജ് ആവശ്യമാണെന്ന് എയര്‍ ഇന്ത്യ പറഞ്ഞു.

ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം ഒരു എയര്‍ലൈനിന്റെ പ്രവര്‍ത്തനചെലവിന്റെ ഏകദേശം 40 ശതമാനം വരുന്നു, ഇത് ഇന്ധന വില വര്‍ധനയെ വലിയ രീതിയില്‍ സ്വാധീനിക്കും. മാര്‍ച്ച് ആദ്യം മുതല്‍, ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിതരണ തടസ്സങ്ങള്‍ കാരണം എടിഎഫ് വില കുത്തനെ ഉയര്‍ന്നു, ഇത് എയര്‍ലൈനുകളുടെ പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിച്ചു. ഇന്ത്യയില്‍ ഈ സ്വാധീനം വളരെ കൂടുതലാണ്, കാരണം എടിഎഫിന് ന് ഉയര്‍ന്ന എക്‌സൈസ് ഡ്യൂട്ടിയും വാറ്റും ബാധകമാണ്, പ്രത്യേകിച്ച് ഡല്‍ഹി, മുംബൈ പോലുള്ള പ്രധാന മെട്രോ നഗരങ്ങളില്‍. ഇത് എയര്‍ലൈനുകള്‍ക്ക് പ്രവര്‍ത്തനച്ചെലവ് വര്‍ധിച്ചു. അതേസമയം എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിലവില്‍ അവരുടെ വിമാനങ്ങളില്‍ ഫ്യൂവല്‍ സര്‍ചാര്‍ജ് ഈടാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ഹാക്കിങ് സാധ്യത; ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ഹാക്കിങ് സാധ്യത; ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ഡല്‍ഹി: ഗൂഗിള്‍ ക്രോം ഡെസ്ക്‌ടോപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിളും കേന്ദ്രസര്‍ക്കാരും. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് പുതിയ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിന്‍ഡോസ്, മാക് ഒഎസ്, ലിനക്‌സ് പ്ലാറ്റ്ഫോമുകളിലെ ക്രോം ഡാറ്റാ ചൂഷണത്തിനും മറ്റ് സുരക്ഷാ ലംഘനങ്ങള്‍ക്കും ഇടയാക്കുന്നുവെന്നാണ് മുന്നറിയിപ്പ്.

ലോകത്തെ വിവിധ ഡിവൈസുകളില്‍ പ്രവര്‍ത്തിക്കുന്നതും വ്യക്തിഗത, ബിസിനസ്സ് ഉപയോഗത്തിനായി ഉപയോഗിക്കുന്ന ഗൂഗിള്‍ ബ്രൗസര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സുരക്ഷാ ഏജന്‍സി ആവര്‍ത്തിച്ചു. ഉപയോക്താക്കള്‍ പ്രത്യേകം തയ്യാറാക്കിയ വെബ് പേജുകള്‍ സന്ദര്‍ശിക്കുന്നതിലൂടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് അറിയിപ്പ്.

വിന്‍ഡോസ്, മാക് അല്ലെങ്കില്‍ ലിനക്‌സ് മെഷീനില്‍ Google Chrome versions prior to 145.0.7632.116/117 for Windows, Google Chrome versions prior to 145.0.7632.116/117 for Mac, Google Chrome versions prior to 145.0.7632.116 for Linux പതിപ്പുകള്‍ക്ക് മുമ്പുള്ള പതിപ്പുകള്‍ ഉപയോഗിക്കരുതെന്നാണ്. ഉപയോക്താക്കള്‍ ഏറ്റവും പുതിയതും സുരക്ഷിതവുമായ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം.

സിബിഎസ്ഇ ചോദ്യപേപ്പറിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തവര്‍ ഞെട്ടി!, തുറന്നുവന്നത് മ്യൂസിക് വിഡിയോ

സിബിഎസ്ഇ ചോദ്യപേപ്പറിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തവര്‍ ഞെട്ടി!, തുറന്നുവന്നത് മ്യൂസിക് വിഡിയോ

ഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗണിതശാസ്ത്ര പരീക്ഷയുടെ ചോദ്യപേപ്പറില്‍ കൊടുത്തിരിക്കുന്ന ക്യൂആര്‍ കോഡ് ചര്‍ച്ചയാകുന്നു. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ പഴയ മ്യൂസിക് വിഡിയോ തുറന്നുവന്നതായാണ് ചിലരുടെ അവകാശവാദം. മാത്തമാറ്റിക്‌സ് ആന്‍ഡ് അപ്ലൈഡ് മാത്തമാറ്റിക്‌സ് പരീക്ഷ രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയായിരുന്നു.

ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചു. ചോദ്യപേപ്പറിന്റെ മുകളില്‍ ഇടത് മൂലയില്‍ അച്ചടിച്ച ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോഴാണ് മ്യൂസിക് വിഡിയോയിലേക്ക് പോയതെന്ന് സോഷ്യല്‍മീഡിയ കമന്റുകള്‍ വ്യക്തമാക്കുന്നു. പേപ്പര്‍ ചോര്‍ച്ച തടയുന്നതിനുള്ള സുരക്ഷാ നടപടിയായി സിബിഎസ്ഇ 2018ലാണ് ചോദ്യപേപ്പറുകളില്‍ ക്യൂആര്‍ കോഡ് അവതരിപ്പിച്ചത്.

മാര്‍ച്ച് ഒമ്പതിന് നടന്ന പരീക്ഷയിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. ഇന്റര്‍നെറ്റില്‍ ആളുകളെ കബളിപ്പിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ‘റിക് റോളിങ്’ എന്ന ലിങ്കാണ് ഔദ്യോഗിക പരീക്ഷാ പേപ്പറില്‍ കടന്നുകൂടിയത്. പ്രതീക്ഷിച്ച വിവരങ്ങള്‍ക്ക് പകരം റിക് ആസ്റ്റ്‌ലിയുടെ ‘Never Gonna Give You Up’ എന്ന ഗാനത്തിന്റെ യൂട്യൂബ് വീഡിയോയിലേക്കാണ് പോയത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ചോദ്യപേപ്പറുകളിലെ ക്യുആര്‍ കോഡുകള്‍ വളരെ കൃത്യതയോടെ പരിശോധിക്കേണ്ടതാണെന്നിരിക്കെ, എങ്ങനെയാണ് ഇത്തരമൊരു അപ്രസക്തമായ ലിങ്ക് ഔദ്യോഗിക രേഖയില്‍ വന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. ഇത് സാങ്കേതികമായ പിഴവാണോ അതോ ബോധപൂര്‍വം ചെയ്തതാണോ എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. എന്നാല്‍ പന്ത്രണ്ടാം ക്ലാസ് ഗണിതശാസ്ത്ര ചോദ്യപേപ്പര്‍ യഥാര്‍ത്ഥമാണെന്നും പരീക്ഷയുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി.

മോര്‍ച്ചറിയില്‍ മൃതദേഹം എലികള്‍ കടിച്ചുമുറിച്ചു; യുപിയില്‍ ആശുപത്രി പരിസരത്ത് അടിപിടി, അന്വേഷണം

മോര്‍ച്ചറിയില്‍ മൃതദേഹം എലികള്‍ കടിച്ചുമുറിച്ചു; യുപിയില്‍ ആശുപത്രി പരിസരത്ത് അടിപിടി, അന്വേഷണം

ലഖ്‌നൗ: മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലികള്‍ കടിച്ചുമുറിച്ചതായി ആരോപണം. ഉത്തര്‍പ്രദേശിലെ താരക്പൂര്‍ സ്വദേശിയായ അഭിഷേക് മാലി എന്ന 26 കാരന്റെ മൃതദേഹം എലികള്‍ കടിച്ചുമുറിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് വന്നത്. ഇതേത്തുടര്‍ന്ന് ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

സംഭവത്തില്‍ അന്വേഷണം നടത്തി ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് ആശുപത്രി ജീവനക്കാര്‍ കുടുംബത്തിന് ഉറപ്പ് നല്‍കി. ഞായറാഴ്ച രാവിലെ അഭിഷേക് മാലിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. മൃതദേഹം ഫ്രീസറില്‍ വെക്കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഫ്രീസര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഐസില്‍ സൂക്ഷിച്ചിരിക്കുകയാണെന്നുമാണ് തങ്ങളെ അറിയിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ മൃതദേഹം എടുക്കാന്‍ കുടുംബം ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ എത്തിയപ്പോള്‍ നിറയെ മുറിവുകള്‍ കണ്ടെക്കുകയായിരുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അന്വേഷണം നടത്തുകയും ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് സച്ചിന്‍ കിഷോര്‍ പറഞ്ഞു. ശരീരത്തില്‍ ചില മുറിവുകള്‍ കണ്ടെത്തിയെന്നും എന്നാല്‍ അത് എലികള്‍ ഉണ്ടാക്കിയതാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സുനില്‍ സിങ് പറഞ്ഞു.

ഇറാന്‍ ആക്രമണം: റിയാദില്‍ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു

ഇറാന്‍ ആക്രമണം: റിയാദില്‍ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു

റിയാദ്: ഇറാന്‍ ആക്രമണത്തില്‍ റിയാദില്‍ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു. യുഎസ് സൈന്യം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ മാര്‍ച്ച് ഒന്നിനാണ് കൊല്ലപ്പെട്ട സൈനികന് ഗുരുതരമായി പരിക്കേറ്റത്.

ശനിയാഴ്ച ഖര്‍ജില്‍ നടന്ന മിസൈലാക്രമണത്തില്‍ പരിക്കേറ്റയാളാണ് മരിച്ചത്. ഇതോടെ ഇറാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം ഏഴായി. റിയാദില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. അത്യാവശ്യക്കാരല്ലാത്ത മുഴുവന്‍ യുഎസ് പൗരന്മാരോടും എംബസി ജീവനക്കാരോടും സൗദി വിടാന്‍ നിര്‍ദേശം യുഎസ് നല്‍കിയിട്ടുണ്ട്. യുഎസ് സൈനികന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിര്‍ദേശം.