by Midhun HP News | Mar 13, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ മോദി ആശങ്ക പ്രകടിപ്പിച്ച് കൊണ്ടായികരുന്നു ഇരു നേതാക്കളുടെയും ഫോണ്‍ സംഭാഷണം. ഇറാനെതിരെ യു.എസ്-ഇസ്രായേല്‍ സംയുക്ത സൈനികാക്രമണം നടക്കുകയും, ഗള്‍ഫ് മേഖലയില്‍ ഇറാന്‍ തിരിച്ചടിക്കുകയും ചെയ്ത സംഭവങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തുന്നത്.

ഇറാന്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചകളുടെ വിവരങ്ങള്‍ പ്രധാനമന്ത്രി എക്‌സ് പോസ്റ്റില്‍ പങ്കുവച്ചു. ‘ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ചു, പശ്ചിമേഷ്യന്‍ മേഖലയിലെ ഗുരുതരമായ സാഹചര്യം ചര്‍ച്ച ചെയ്തു. സംഘര്‍ഷത്തിലും സാധാരണ ജനങ്ങളുടെ മരണത്തിലും അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തിലും ആശങ്ക പ്രകടിപ്പിച്ചു’ -പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ലോക സമാധാനത്തിനും സ്ഥിരതയ്ക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധത അറിയിച്ച പ്രധാമന്ത്രി ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണനയാണെന്നും ഇറാന്‍ പ്രസിഡന്റിനെ ബോധിപ്പിച്ചു. ചരക്കുകള്‍, ഊര്‍ജ വിഭവങ്ങള്‍ എന്നിവയുടെ തടസ്സമില്ലാത്ത വിതരണം തടസപ്പെടുന്നതിന്റെ ആശങ്കയും ഇന്ത്യ ഇറാനെ അറിയിച്ചു. നിലവിലെ സാഹചര്യങ്ങള്‍ സംഭാഷണത്തിനും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും പരിഹാരം കാണാനും ആഹ്വാനം ചെയ്യുകയും ചെയ്തതായും മോദി കൂട്ടിച്ചേര്‍ത്തു.
‘ഹോര്‍മുസ് കടലിടുക്കിന്റെ പ്രാധാന്യം ഉപയോഗപ്പെടുത്തണം എന്ന് പുതിയ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി തന്റെ ആദ്യ പൊതു പ്രസംഗത്തില്‍ വ്യക്തമാക്കിയകിന് പിന്നാലെയാണ് മോദി പെസഷ്‌കിയാന്‍ ചര്‍ച്ച. ഹുര്‍മുസ് കടലിടുക്ക് ഇന്ത്യന്‍ കപ്പലുകള്‍ക്കായി തുറന്നുതരാമെന്ന് ഇറാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍, ഇറാന്‍ വിദേശ മന്ത്രിയുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്നാണ് സുപ്രധാന തീരുമാനമെന്നറിയുന്നു. അതേസമയം, ഇരുവരും മൂന്നുവട്ടം സംഭാഷണം നടത്തിയെന്ന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ച വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍, ഇറാന്‍ സമ്മതം നല്‍കിയെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ തയാറായിരുന്നില്ല.

by Midhun HP News | Mar 13, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന പാചകവാതക ക്ഷാമം രൂക്ഷമാകുന്നു. പാചകവാതക ലഭ്യത ലഭ്യതക്കുറവിന്റെ പശ്ചാത്തലത്തില്‍ ഗ്രാമീണമേഖലയില്‍ സിലിണ്ടര്‍ ബുക്കിങ്ങിനുള്ള ഇടവേള 45 ദിവസമായി വര്‍ധിപ്പിച്ചു. നേരത്തെ 25 ദിവസമായി നിശ്ചയിച്ചിരുന്ന ഇടവേളയാണ് 45 ആയി ഉയര്‍ത്തിയത്. ഇതിനൊപ്പം രാജ്യത്തെ എല്‍.പി.ജി. ഉത്പാദനവും വര്‍ധിപ്പിച്ചു.
പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എല്‍പിജി ഉദ്പാതനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം കഴിഞ്ഞദിവസം മുതല്‍ ഉത്പാദനം 25 ശതമാനം വര്‍ധിപ്പിച്ചിരുന്നു. പിന്നാലെയാണ് വ്യാഴാഴ്ച മുതല്‍ ഉത്പാദനം 28 ശതമാനമാക്കി ഉയര്‍ത്തിയത്. ഖത്തര്‍, യുഎഇ, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പകരമായി അമേരിക്ക, നോര്‍വെ, കാനഡ, അള്‍ജീരിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഇന്ധനം എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്ധന സ്രോതസുകള്‍ വൈവിധ്യവത്കരിക്കുന്നതിലൂടെ വിതരണ ശൃംഖലയിലെ തടസം മറികടക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആഭ്യന്തര ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിതരണം തടസമില്ലാതെ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയവും വ്യക്തമാക്കുന്നു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഒഴിവാക്കുന്നതിനായി മുന്‍ഗണനാ ക്രമത്തില്‍ വിതരണം ചെയ്യേണ്ട ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ വര്‍ദ്ധിച്ച ഡിമാന്‍ഡ് വിതരണത്തിലെ പാളിച്ചയല്ല, മറിച്ച് ജനങ്ങള്‍ക്കിടയിലുള്ള ഭീതി മൂലമുള്ള ബുക്കിങ് ആണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള 25,000 വിതരണക്കാര്‍ വഴി പ്രതിദിനം ഏകദേശം 50 ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നുണ്ട്. വിതരണ ശൃംഖലയില്‍ നിലവില്‍ കുറവുകളൊന്നുമില്ല. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം കണക്കിലെടുത്ത് ഇന്ധനം മിതമായി ഉപയോഗിക്കാനും അനാവശ്യ ഭീതി ഒഴിവാക്കാനും ഉപഭോക്താക്കളോട് കേന്ദ്രം അഭ്യര്‍ത്ഥിച്ചു.

by Midhun HP News | Mar 13, 2026 | Latest News, ദേശീയ വാർത്ത
ഹംസ അലി മസാരിയായി രൺവീർ സിങ് തകർത്തഭിനയിച്ച ചിത്രമാണ് ധുരന്ധർ. 1300 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയത്. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു. മാർച്ച് 19 ന് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ധുരന്ധർ ദ് റിവഞ്ച് റിലീസിനെത്തും. ചിത്രത്തിന്റെ അടുത്തിടെ പുറത്തുവന്ന ട്രെയ്‌ലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ആദ്യ ഭാഗത്തിനേക്കാൾ സ്വീകാര്യത രണ്ടാം ഭാഗത്തിന് കിട്ടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ. ധുരന്ധർ 2 വിന്റെ റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ ഒടിടി അവകാശത്തെ സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരിക്കുകയാണിപ്പോൾ. മെയ് 14 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസിനെത്തുമെന്നാണ് വിവരം.
രൺവീർ സിങ് അവതരിപ്പിക്കുന്ന ജസ്കിരത് സിങ് രംഗി എന്ന കഥാപാത്രത്തിലൂടെയാണ് ധുരന്ധർ 2 സഞ്ചരിക്കുന്നത്. സാറ അർജുൻ, ആർ മാധവൻ, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ തുടങ്ങി വൻ താരനിരയാണ് ധുരന്ധറിൽ അണിനിരന്നത്. 835 കോടിയാണ് ധുരന്ധർ ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്. ആദ്യ ദിനത്തിൽ 200 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തത്. സ്പൈ ത്രില്ലറായെത്തിയ ചിത്രം കഴിഞ്ഞ വർഷം ഡിസംബറിലാണ് തിയറ്ററുകളിലെത്തിയത്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം ധുരന്ധർ 2 റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ആദ്യഭാഗം റീ റിലീസിന് എത്തിയിരുന്നു.

by Midhun HP News | Mar 12, 2026 | Latest News, കായികം, ദേശീയ വാർത്ത
മുംബൈ: ടി20 ലോകകപ്പിലെ ഇന്ത്യൻ വിജയത്തിന് നിർണായ പങ്ക് വഹിച്ച താരമാണ് സഞ്ജു സാംസൺ. ടൂർണമെന്റിന് മുമ്പ് നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മോശം പ്രകടനമായിരുന്നു താരത്തിന്റേത്. ഇതോടെ ലോകകപ്പിലെ ആദ്യ 11 പേരിൽ നിന്നും സഞ്ജു പുറത്തായിരുന്നു.
ഒടുവിൽ നിർണായകമായ അവസാന മൂന്ന് മത്സരങ്ങളിൽ സെഞ്ച്വറിയ്ക്ക് അടുത്തെത്തിയ പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിന് വിജയം സമ്മാനിക്കാൻ സഞ്ജുവിന് കഴിഞ്ഞു. ടൂർണമെന്റിനിടയിൽ സഞ്ജു കടന്നു പോയ സാഹചര്യങ്ങളെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്.
“ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യാനും വിക്കറ്റ്കീപ്പിങ്ങും ചെയ്യാനും കഴിവുള്ള താരമായാണ് സഞ്ജു ടീമിൽ എത്തിയിരുന്നത്. ഒരിക്കൽ അവൻ എന്റെ അടുത്ത് വന്ന് ചോദിച്ചു ഈ ടീമിന് എന്നിൽ നിന്ന് എന്താണ് വേണ്ടത്?. ബൗളർമാരെ ആക്രമിച്ചു കളിക്കുന്ന വെടിക്കെട്ട് ബാറ്ററായ ആ പഴയ ആ സഞ്ജു സാംസണെയാണ് ഞങ്ങൾക്ക് വേണ്ടത് എന്നായിരുന്നു എന്റെ മറുപടി” സൂര്യകുമാർ പറഞ്ഞു. ടീമിന് എന്താണോ ആവശ്യം അതാണ് നമ്മൾ നൽകേണ്ടത്. വ്യക്തിപരമായ പ്രകടനം ഇപ്പോൾ നോക്കേണ്ട കാര്യമില്ല. പകരം ഒത്തൊരുമിച്ചു നിന്നാൽ നമുക്ക് ലക്ഷ്യം കൈവരിക്കാൻ നമുക്കു കഴിയുമെന്നും സഞ്ജു ടീം മീറ്റിങ്ങിൽ സഹതാരങ്ങളോട് പറഞ്ഞതും സൂര്യകുമാർ എടുത്തു പറഞ്ഞു.

ടീമിൽ ഇടം ലഭിക്കാതിരുന്ന സമയത്ത് സഞ്ജുവിനോട് താൻ പറഞ്ഞ വാക്കുകളും ഇന്ത്യൻ നായകൻ പങ്കുവെച്ചു. “ഇത് വളരെ ബുദ്ധിമുട്ടേറിയ ഒരു ഘട്ടമാണ്. പക്ഷേ അതിനെ നീ മറികടക്കണം. ദൈവം നിനക്കായി എന്തെങ്കിലും കാത്ത് വെച്ചിട്ടുണ്ടെകിൽ അത് നിന്നെ തേടി വരും” എന്നായിരുന്നു സഞ്ജുവിനോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ടീമിൽ സ്ഥിരമായ സ്ഥാനം ഇല്ലാത്ത സമയത്തും സഞ്ജു പരിശീലനം തുടരുകയും അവസരം ലഭിക്കുമെന്ന പ്രതീക്ഷയോടെ തയ്യാറായി നിൽക്കുകയും ചെയ്തിരുന്നു. അതാണ് പിന്നീട് അദ്ദേഹത്തിന്റെ പ്രകടനങ്ങളിലൂടെ നമ്മൾ കണ്ടതെന്നും സൂര്യകുമാർ പറഞ്ഞു.

by Midhun HP News | Mar 12, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യത്ത് എണ്ണ- പ്രകൃതിവാതക പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ ആദ്യ കപ്പല്‍ ഇന്ത്യയിലെത്തി. സൗദി അറേബ്യയില്‍ നിന്നും ക്രൂഡ് ഓയിലുമായി പുറപ്പെട്ട കപ്പലാണ് മുംബൈ തീരത്തെത്തിയത്. ലൈബീരിയന്‍ പതാകയേന്തുന്ന ഷെന്‍ലോങ് സ്യൂമാക്‌സ് എന്ന കപ്പലാണ് ഹോര്‍മൂസ് കടലിടുക്ക് താണ്ടി ഇന്ത്യയിലെത്തിയത്.
സൗദി അറേബ്യയിലെ റാസ് ടാണുറ തുറമുഖത്തു നിന്നും തിരിച്ച, ക്രൂഡ് ഓയില്‍ നിറച്ച കപ്പല്‍ ബുധനാഴ്ചയാണ് മുംബൈ തുറമുഖത്ത് അടുപ്പിച്ചത്. 135,000 മെട്രിക് ടണ്‍ അസംസ്‌കൃത എണ്ണയാണ് ഷെന്‍ലോങ് സൂയസ്മാക്‌സ് കപ്പല്‍ വഴി ഇന്ത്യയിലേക്ക് എത്തിച്ചത്. ഹോര്‍മൂസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലുകള്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു.

ഇതിനുശേഷം ഇന്ത്യയിലെത്തുന്ന ആദ്യ കപ്പലാണ് ഷെന്‍ലോങ് സൂയസ്മാക്‌സ്. മുംബൈ തുറമുഖത്ത് എത്തിയ അസംസ്‌കൃത എണ്ണ മഹുളിലെ റിഫൈനറിയിലേക്ക് അയയ്ക്കും. ലോകത്തിലെ എണ്ണയുടെ ഏകദേശം 20 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. കടലിടുക്ക് വഴി ഒരു അന്താരാഷ്ട്ര കപ്പലും പോകാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

by Midhun HP News | Mar 12, 2026 | Latest News, ദേശീയ വാർത്ത
ബഗ്ദാദ്: ഇറാഖിനടുത്ത് യുഎസിന്റെ ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഇറാഖിലെ ഖോര്‍ അല്‍ സുബൈര്‍ തുറമുഖത്തിന് സമീപം യുഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള, മാര്‍ഷല്‍ ദ്വീപുകളുടെ പതാക വഹിച്ചിരുന്ന സഫീസിയ വിഷ്ണു എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.
ഇറാനിയന്‍ ചാവേറാക്രമണമാണ് കപ്പലിന് നേര്‍ക്കുണ്ടായതെന്നാണ് നിഗമനം. ഇറാനിയന്‍ ആളില്ലാ ബോട്ടോ വാഹനമോ അല്ലെങ്കില്‍ ചാവേര്‍ ബോട്ടോ ആകാം കപ്പലില്‍ ഇടിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ട കാര്യം തുറമുഖങ്ങള്‍ക്കായുള്ള ജനറല്‍ കമ്പനിയുടെ ഡയറക്ടര്‍ ജനറല്‍ ഫര്‍ഹാന്‍ അല്‍-ഫാര്‍തൗസി ഇറാഖി വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചു. മരിച്ച ഇന്ത്യാക്കാരന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
പേര്‍ഷ്യന്‍ ഗള്‍ഫിലെ ബസ്ര തുറമുഖത്ത് ഷിപ്പ്-ടു-ഷിപ്പ് ട്രാന്‍സ്ഫര്‍ ഏരിയയില്‍ വെച്ചാണ് കപ്പലിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നതെന്ന് അല്‍-ഫാര്‍തൗസി പറഞ്ഞു. കപ്പലിലുണ്ടായിരുന്ന ശേഷിക്കുന്ന 27 ജീവനക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇവരെ ബസ്രയിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു. 228.6 മീറ്റര്‍ നീളവും 32.57 മീറ്റര്‍ വീതിയുമുള്ള സഫീസിയ വിഷ്ണു 2007 ല്‍ നിര്‍മ്മിച്ച ഒരു അസംസ്‌കൃത എണ്ണ കപ്പലാണ്.


Recent Comments