ബൈഡന്‍ ഇസ്രയേലിലേക്ക്; നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും

ബൈഡന്‍ ഇസ്രയേലിലേക്ക്; നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായിരിക്കെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ഇസ്രയേല്‍ സന്ദര്‍ശിക്കും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലും വാഷിങ്ടനും ഗാസയിലെ ജനങ്ങളെ സഹായിക്കാനായി പദ്ധതി തയാറാക്കുന്നതായും ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.

ഇസ്രയേലിനോടുള്ള യുഎസിന്റെ ഐക്യദാര്‍ഢ്യവും സുരക്ഷയോടുള്ള പ്രതിബദ്ധതയും പ്രസിഡന്റ് ഉറപ്പിക്കും. ഹമാസില്‍ നിന്നും പൗരന്മാരെ സുരക്ഷിതരാക്കാനും ആക്രമണങ്ങളെ തടയാനുമുള്ള അവകാശം ഇസ്രയേലിനുണ്ടെന്നും ബ്ലിങ്കന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി എട്ടുമണിക്കൂറോളം ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ആന്റണി ബ്ലിങ്കന്റെ പ്രതികരണം. ഇസ്രയേല്‍ സന്ദര്‍ശനത്തിന് പിന്നാലെ ജോ ബൈഡന്‍ ജോര്‍ദാനും സന്ദര്‍ശിക്കും.

ഗാസയില്‍ വെടിനിര്‍ത്തല്‍ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

ഗാസയില്‍ വെടിനിര്‍ത്തല്‍ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

ടെല്‍ അവീവ്: പോരാട്ടം രൂക്ഷമായ ഗാസയില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തില്ലെന്ന് ഇസ്രയേല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. വൈദ്യസഹായം എത്തിക്കാനും വിദേശികള്‍ക്ക് പോകാനുമായി ഗാസയില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം ഉയര്‍ന്നത്. യുദ്ധം രൂക്ഷമായതോടെ ഗാസയില്‍ നിന്നും ജനങ്ങൾ പലായനം തുടരുകയാണ്. ഇതിനകം നാലുലക്ഷത്തോളം പേര്‍ ഗാസ വിട്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍. കുടിവെള്ളം, വൈദ്യുതി, ഇന്ധനം, മെഡിക്കല്‍ സഹായങ്ങള്‍ തുടങ്ങിയവയെല്ലാം ഗാസയില്‍ ഇസ്രയേല്‍ തടഞ്ഞിരിക്കുകയാണ്.

ഗാസയില്‍ നിന്നും രക്ഷപ്പെടാനായി പതിനായിരക്കണക്കിന് ആളുകളാണ് ഈജിപ്റ്റ് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസ പിടിച്ചടക്കി വെക്കുന്നത് വന്‍ അബദ്ധമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിതാരി കൂട്ടക്കൊല; വിചാരണക്കോടതി വധശിക്ഷ വിധിച്ച പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി ഉത്തരവ്

നിതാരി കൂട്ടക്കൊല; വിചാരണക്കോടതി വധശിക്ഷ വിധിച്ച പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി ഉത്തരവ്

അലഹാബാദ്: രാജ്യത്തെ നടുക്കിയ നിതാരി കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതി സുരേന്ദര്‍ കോലിയെ അലഹാബാദ് ഹൈക്കോടതി വെറുതെവിട്ടു. വിചാരണക്കോടതി വധശിക്ഷ വിധിച്ച 12 കേസുകളിലും കോലിയെ വെറുതെ വിട്ടുകൊണ്ടാണ് ജസ്റ്റുസുമാരായ അശ്വനി കുമാര്‍ മിശ്രയുടെയും സയിദ് അഫ്താബ് ഹുസൈന്‍ റിസവിയുടെയും ഉത്തരവ്. കേസിലെ കൂട്ടുപ്രതി മൊനീന്ദരന്‍ സിങ് പാന്ഥറെ രണ്ടു കേസുകളില്‍ ഹൈക്കോടതി വെറുതെവിട്ടു. ഈ രണ്ടു കേസുകളില്‍ പാന്ഥര്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ ഇരുവരും നല്‍കിയ അപ്പീലുകളിലാണ് ഉത്തരവ്.

2005-2006 കാലഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2006ല്‍ ഓടയില്‍നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. നിതാരിയിലെ വീടിനു സമീപമാണ് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. വീട്ടുടമ പാന്ഥറും വീട്ടുജോലിക്കാരന്‍ കോലിയും കൊലപാതകങ്ങള്‍ നടത്തിയെന്നായിരുന്നു പൊലീസ് നിഗമനം.

പലസ്തീന്‍ ബാലനെ 26 തവണ കുത്തി, ഞെട്ടിക്കുന്ന കൊലപാതകം; അമേരിക്കയില്‍ കൊടും ക്രൂരത

പലസ്തീന്‍ ബാലനെ 26 തവണ കുത്തി, ഞെട്ടിക്കുന്ന കൊലപാതകം; അമേരിക്കയില്‍ കൊടും ക്രൂരത

യുഎസില്‍ പലസ്തീന്‍ വംശജനായ ആറു വയസ്സുകാരനെ ക്രൂരമായി കുത്തിക്കൊന്നു. ആറുവയസ്സുകാരന്റെ അമ്മ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ജോസഫ് സ്യൂബ എന്ന 75കാരനാണ് ക്രൂരകൃത്യം ചെയ്തത്. 26 തവണയാണ് ഇയാള്‍ കുട്ടിയെ കുത്തിയത്. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇയാള്‍ ക്രൂരകൃത്യം ചെയ്തത് എന്നാണ് പൊലീസ് നിഗമനം. ഷിക്കാഗോയിലാണ് സംഭവം നടന്നത്.

കൊല്ലപ്പെട്ട കുട്ടി പലസ്തീന്‍ വംശജന്‍ ആണെന്ന് കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് പറഞ്ഞു. എന്നാല്‍, കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ യുഎസ് പൊലീസ് തയ്യാറായില്ല. തങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായി പൊലീസിന്റെ എമര്‍ജന്‍സി നമ്പറില്‍ കുട്ടിയുടെ അമ്മയാണ് വിളിച്ചു പറഞ്ഞത്. പൊലീസ് എത്തുമ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. വീട്ടിനുള്ളിലെ മുറിയ്ക്കുള്ളിലാണ് അമ്മയേയും മകനെയും കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ വയറ്റില്‍ നിന്ന് ഏഴ് ഇഞ്ച് നീളമുള്ള ബ്ലേഡ് ഘടിപ്പിച്ച കത്തി കണ്ടെത്തി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ വഴിയില്‍ തലയില്‍ മുറിവേറ്റ നിലയില്‍ സ്യൂബ ഇരിക്കുന്നത് കണ്ടെത്തി. ‘മുസ്ലിംകള്‍ ഉറപ്പായും മരിക്കണം’ എന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയേയും അമ്മയേയും ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബാഡന്‍ രംഗത്തെത്തി. വിദ്വേഷത്തിന്റെ ഭയാനകമായ പ്രവൃത്തിയാണ് ഇതെന്ന് ബൈഡന്‍ പറഞ്ഞു.

ട്രക്ക് ഡ്രൈവര്‍മാരായി വന്ന് എടിഎമ്മുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന ഹരിയാന സ്വദേശികള്‍ പൊലീസ് പിടിയില്‍

ട്രക്ക് ഡ്രൈവര്‍മാരായി വന്ന് എടിഎമ്മുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന ഹരിയാന സ്വദേശികള്‍ പൊലീസ് പിടിയില്‍

തൃശ്ശൂരിൽ ട്രക്ക് ഡ്രൈവര്‍മാരായി വന്ന് എടിഎമ്മുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന ഹരിയാന സ്വദേശികള്‍ പൊലീസ് പിടിയില്‍. സിയാ ഉള്‍ ഹഖ്, നവേദ് എന്നിവരെയാണ് തൃശ്ശൂർ പുതുക്കാട് പൊലീസിന്റെ പിടിയിലായത്. സിസിടിവികളും മൊബൈല്‍ കോളുകളും ബാങ്ക് ഇടപാടുകളും പരിശോധിച്ചുള്ള വ്യാപക അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. പ്രതികള്‍ ഹരിയാനയിൽ സിറ്റിസൺ സർവീസ് സെന്ററുകൾ നടത്തിവരുകയാണ്.

സിറ്റിസൺ സർവീസ് സെന്ററുകളിൽ നിന്നും ശേഖരിക്കുന്ന ഐ ഡി കാർഡുകളും ആധാർ കാർഡുകളും ഉപയോഗിച്ചാണ് പ്രതികൾ കൃത്രിമമായി ബാങ്ക് അക്കൗണ്ടുകൾ നിർമ്മിക്കുന്നത്. അക്കൗണ്ടുകളിൽ ചെറിയ തുക നിക്ഷേപിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിൽ എത്തി പണം എടിഎമ്മിലൂടെ പിൻവലിക്കും. എടിഎമ്മിൽ നിന്നും പണം പുറത്തുവരുന്നതിനിടെ പ്രതികൾ എടിഎമ്മിൽ സാങ്കേതിക പിഴവ് ഉണ്ടാക്കിയാണ് പണം തട്ടിയെടുക്കുന്നത്. ഇതിലൂടെ ഒരേസമയം തട്ടിപ്പുകാർക്ക് എടിഎം മെഷീനിൽ നിന്നും പൈസ ലഭിക്കുകയും ബാങ്കുകൾക്ക് പണം നൽകിയില്ലെന്ന സന്ദേശം പോവുകയും ചെയ്യും.

പിന്നീട് ബാങ്കുകളിലെത്തി പണം നേടിയെടുക്കുന്നതാണ് ഇവരുടെ പതിവ്. രാജസ്ഥാൻ ഹരിയാന അതിർത്തിയിലെ മലയോര ഗ്രാമത്തിലാണ് പ്രതികൾ താമസിച്ചിരുന്നത്. ഇവിടെ രാത്രി നടത്തിയ തന്ത്രപരമായ റെയ്ഡിലൂടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഹരിയാന പൊലീസിന്റെ സഹായവും പുതുക്കാട് പൊലീസിന് ലഭിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സാവിത്രി ജിൻഡാൽ: ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയെക്കുറിച്ച് അറിയാം

സാവിത്രി ജിൻഡാൽ: ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയെക്കുറിച്ച് അറിയാം

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയെക്കുറിച്ച് അറിയാം. സാവിത്രി ജിൻഡാൽ കോളേജിൽ പോയി പഠിച്ചിട്ടില്ല. വിവാഹത്തിന് ശേഷം വീട്ടുജോലികൾ ചെയ്ത് ഒതുങ്ങിക്കൂടുകയായിരുന്നു. എന്നാൽ 2005ൽ ഭർത്താവിൻെറ മരണം അവരുടെ ജീവിതത്തെയാകെ മാറ്റിമറിച്ചു. ഇന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയായി വളർന്ന സാവിത്രി ജിൻഡാലിൻെറ ജീവിതം വലിയ മാതൃകയാണ്. ഒപി ജിൻഡാൽ ഗ്രൂപ്പിൻെറ ചെയർപേഴ്സണായ സാവിത്രി കഴിഞ്ഞ രണ്ട് വർഷം കൊണ്ട് 12 ബില്യൺ ഡോളർ ആസ്തി വർധിപ്പിച്ചാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയെന്ന സ്ഥാനം അലങ്കരിക്കുന്നത്. ആകെ 17.7 ബില്യൺ ഡോളറിൻെറ മൊത്തം ആസ്തിയാണ് സാവിത്രി ജിൻഡാലിനുള്ളത്.

ഫോർബ്സിൻെറ ശതകോടീശ്വര പട്ടികയിൽ സാവിത്രി സ്ഥാനം പിടിച്ചിരുന്നു. ഫോർബ്സ് ഇന്ത്യ പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള ഏക സ്ത്രീയാണ് സാവിത്രി ജിൻഡാൽ. 2021ൽ അവർ ഏഴാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. 2005ൽ ഭർത്താവ് ഓം പ്രകാശ് ജിൻഡാൽ ഒരു ഹെലികോപ്ടർ അപകടത്തിൽ മരിച്ചതിന് ശേഷമാണ് സാവിത്രി ജിൻഡാൽ കമ്പനികളുടെ ചുമതല ഏറ്റെടുത്തത്. ചില ഘട്ടങ്ങളിൽ തിരിച്ചടി നേരിട്ടുവെങ്കിലും കഴിഞ്ഞ രണ്ട് വർഷം വൻകുതിച്ചു ചാട്ടമാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ സ്റ്റീൽ കമ്പനി നടത്തിയത്.

സാവിത്രിക്ക് 55 വയസ്സുള്ളപ്പോഴാണ് ഒപി ജിൻഡാൽ മരിക്കുന്നത്. എന്നാൽ പ്രായമൊന്നും വകവെക്കാതെ ഭർത്താവിൻെറ എല്ലാ ഉത്തരവാദിത്വവും അവർ ഏറ്റെടുക്കുകയായിരുന്നു. സാധാരണഗതിയിൽ മിക്കവരും ജോലിയിൽ നിന്ന് വിരമിക്കുന്ന 55ാം വയസ്സിൽ ഒരു കമ്പനിയുടെ ചുമതല ഏറ്റെടുക്കുകയെന്നത് ചെറിയ കാര്യമല്ല. “ഞങ്ങൾ സ്ത്രീകൾ വീട്ടിലെ കാര്യങ്ങൾ നോക്കും. പുരുഷൻമാരാണ് പുറത്തെ കാര്യങ്ങൾ നോക്കുക,” ഫോർബ്സിന് നൽകിയ ഒരു അഭിമുഖത്തിൽ സാവിത്രി ജിൻഡാൽ പറഞ്ഞിരുന്നു. എന്നാൽ അത് തെറ്റാണെന്ന് അവർ സ്വന്തം ജീവിതം കൊണ്ട് തന്നെ പിന്നീട് തെളിയിച്ചു.

ഫോർബ്സ് പുറത്തിറക്കിയ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സ്ത്രീകളുടെ പട്ടികയിൽ കിരൺ മജുംദാർ, കൃഷ്ണ ഗോദ്റെജ് എന്നിവരാണ് സാവിത്രിക്ക് പിറകിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലായി ഉള്ളത്. ഒപി ജിൻഡാലിലുള്ള നാല് പേരടക്കം ആകെ 9 മക്കളാണ് സാവിത്രിക്കുള്ളത്. പ്രഥ്വിരാജ്, സജ്ജൻ, രത്തൻ, നവീൻ ജിൻഡാൽ എന്നിവരാണ് ഒപി ജിൻഡാലിൽ ഉള്ള മക്കൾ. പിതാവിൻെറ മരണശേഷം കമ്പനി മക്കൾക്ക് വേണ്ടി നാലായി വിഭജിക്കുകയാണ് ചെയ്തത്. ഏറ്റവും പ്രധാന ആസ്തിയായ ജെഎസ്ഡബ്ല്യൂ സ്റ്റീൽ ലഭിച്ചത് സജ്ജൻ ജിൻഡാലിനാണ്.

ആസ്സാമിലെ തിൻസുക്കിയയിൽ 1950ലാണ് സാവിത്രി ജിൻഡാൽ ജനിക്കുന്നത്. ബിസിനസിന് പുറമെ രാഷ്ട്രീയത്തിലും അവർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഹരിയാന മന്ത്രിസഭയിൽ അംഗമായിരുന്നു ഒപി ജിൻഡാൽ. ഹിസാറിൽ നിന്നുള്ള എംഎൽഎയായിരുന്നു അദ്ദേഹം. ഭർത്താവിൻെറ മരണശേഷം ഹിസാറിൽ നിന്ന് ജയിച്ച് എംഎൽഎ ആയത് സാവിത്രി ജിൻഡാലാണ്. നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്ന വനിതയായ സാവിത്രി ജിൻഡാൽ.