എണ്ണവിലയില്‍ വന്‍ കുതിപ്പ്, ബാരലിന് 114 ഡോളര്‍ കടന്നു; 23 ശതമാനത്തിന്റെ വര്‍ധന

എണ്ണവിലയില്‍ വന്‍ കുതിപ്പ്, ബാരലിന് 114 ഡോളര്‍ കടന്നു; 23 ശതമാനത്തിന്റെ വര്‍ധന

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. 2022 മുതൽ പരിശോധിച്ചാല്‍ ആദ്യമായി അസംസ്‌കൃത എണ്ണവില ബാരലിന് 114 ഡോളറില്‍ എത്തി. ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ എണ്ണ ഉല്‍പ്പാദനവും കയറ്റുമതിയും തടസ്സപ്പെട്ടതിനാലാണ് എണ്ണവില കുത്തനെ ഉയര്‍ന്നത്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 23 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബാരലിന് 114 ഡോളറിന് മുകളില്‍ എത്തിയിരിക്കുകയാണ് വില. വെള്ളിയാഴ്ചത്തെ ക്ലോസിങ് വിലയായ 92.69 ഡോളറില്‍ നിന്ന് 16.5 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയായ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റും ബാരലിന് 114 ഡോളറിനാണ് വില്‍പ്പന നടത്തുന്നത്. വെള്ളിയാഴ്ചത്തെ ക്ലോസിങ് നിരക്കായ ബാരലിന് 90.90 ഡോളറിനേക്കാള്‍ 25 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.

യുഎസ് ക്രൂഡ് ഓയില്‍ വിലയില്‍ കഴിഞ്ഞയാഴ്ച 36 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ വര്‍ധന 28 ശതമാനമാണ്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള എണ്ണയുടെയും വാതകത്തിന്റെയും ഉല്‍പ്പാദനത്തിലും വിതരണത്തിലും നിര്‍ണായക പങ്കുവഹിച്ചിരുന്ന രാജ്യങ്ങള്‍ കുരുക്കിലായിരിക്കുകയാണ്.

ലോക എണ്ണ ആവശ്യകതയുടെ ഏകദേശം 20 ശതമാനം വരുന്ന ഏകദേശം 15 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ സാധാരണയായി എല്ലാ ദിവസവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് കയറ്റുമതി ചെയ്യുന്നതെന്ന് സ്വതന്ത്ര ഗവേഷണ സ്ഥാപനമായ റിസ്റ്റാഡ് എനര്‍ജി പറയുന്നു. ഇറാനിയന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ ഭീഷണി കാരണം സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, ഖത്തര്‍, ബഹ്റൈന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് എണ്ണയും വാതകവും കൊണ്ടുപോകുന്ന ടാങ്കറുകള്‍ ഇറാന്‍ കടലിടുക്കിലൂടെ സഞ്ചരിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇറാഖ്, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം കുറച്ചിരിക്കുകയാണ്. ക്രൂഡ് കയറ്റുമതി കുറഞ്ഞതിനാല്‍ സംഭരണ ടാങ്കുകള്‍ നിറയുകയാണ്. യുദ്ധം ആരംഭിച്ചതിനുശേഷം ഇറാന്‍, ഇസ്രായേല്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവ എണ്ണ, വാതക സൗകര്യങ്ങള്‍ ആക്രമിച്ചിട്ടുണ്ട്. ഇത് വിതരണ ആശങ്കകള്‍ രൂക്ഷമാക്കിയിട്ടുണ്ട്.

സഞ്ജുവില്‍ പ്രതീക്ഷയോടെ; ടി20 ലോകകപ്പില്‍ ഇന്ന് കിരീട പോരാട്ടം; ഇന്ത്യ- ന്യൂസിലന്‍ഡിനെതിരെ

സഞ്ജുവില്‍ പ്രതീക്ഷയോടെ; ടി20 ലോകകപ്പില്‍ ഇന്ന് കിരീട പോരാട്ടം; ഇന്ത്യ- ന്യൂസിലന്‍ഡിനെതിരെ

അഹമ്മദാബാദ്: ടി 20 ലോകകപ്പ് ഫൈനലില്‍ കിരീടം തേടി ഇന്ത്യ ഇന്നിറങ്ങുന്നു. നാലാം ഫൈനലിന് ഇറങ്ങുന്ന ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡാണ് എതിരാളികള്‍. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വൈകീട്ട് ഏഴു മണി മുതലാണ് ഫൈനല്‍ മത്സരം. മൂന്നാം ടി20 ലോകകിരീടം ലക്ഷ്യമിട്ടാണ് സൂര്യകുമാര്‍ യാദവും സംഘവും വീണ്ടും ബൂട്ടുകെട്ടുന്നത്.

ഒരിക്കല്‍ക്കൂടി സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യന്‍ ഇന്നിങ്‌സിന് ചുക്കാന്‍ പിടിച്ച സഞ്ജുവില്‍ നിന്നും കലാശപ്പോരാട്ടത്തിലും സമാന ബാറ്റിങ്ങ് പ്രകടനമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.

സ്പിന്നര്‍ കുല്‍ദീപ് യാദവ് ടീമിലെത്തിയാല്‍, വരുണ്‍ ചക്രവര്‍ത്തിയോ അര്‍ഷ് ദീപ് സിങ്ങോ പുറത്തായേക്കും. ആറാം ബൗളറുടെ കുറവാണ് ഇന്ത്യ നേരിടുന്ന ദൗര്‍ബല്യം. അഭിഷേക് ശര്‍മ ഫോമിലേക്ക് തിരിച്ചെത്താത്തതും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് തലവേദനയാണ്. എങ്കിലും അഭിഷേക് ടീമില്‍ തുടര്‍ന്നേക്കും. അഭിഷേകിന് പകരം റിങ്കു സിങ്ങിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ടി 20 ലോകകപ്പില്‍ ഇന്ത്യ ഇതുവരെ രണ്ടു കിരീടങ്ങളാണ് നേടിയിട്ടുള്ളത്. നിലവില്‍ രണ്ടു കിരീടങ്ങളുമായി വെസ്റ്റ് ഇന്‍ഡീസിനും ഇംഗ്ലണ്ടിനുമൊപ്പമാണ് ഇന്ത്യ. മൂന്നാം കിരീടത്തിലൂടെ സുവര്‍ണ നേട്ടത്തിലെ ഒന്നാമനാകുകയാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. അതോടൊപ്പം സ്വന്തം നാട്ടില്‍ ടി 20 ലോകകപ്പ് ജേതാക്കള്‍ ആയവര്‍ ആരുമില്ല എന്ന ചരിത്രം തിരുത്തിയെഴുതാനും സൂര്യയും സംഘവും ആഗ്രഹിക്കുന്നണ്ട്.

ടി 20 ലോകകപ്പിലെ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് ഫൈനലിന് ഇറങ്ങുന്നത്. മിച്ചല്‍ സാന്റ്‌നറാണ് കിവീസ് നായകന്‍. സന്തുലിത ടീമുമായിട്ടാണ് കിവീസ് പോരിനിറങ്ങുന്നത്. പരാജയമറിയാതെ വന്ന ദക്ഷിണാഫ്രിക്കയെയാണ് സെമിയില്‍ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചത്. മത്സരഗതി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഓഫ് സ്പിന്നര്‍ കോള്‍ മകോന്‍കിയാണ് കിവീസിന്റെ വജ്രായുധം. സ്പിന്നര്‍ ഇഷ് സോധിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ജെയിംസ് നീഷാം പുറത്തിരിക്കും.

അയവില്ലാതെ സംഘര്‍ഷം, ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്‍ ആക്രമണം, ദുബായില്‍ ഒരു മരണം

അയവില്ലാതെ സംഘര്‍ഷം, ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്‍ ആക്രമണം, ദുബായില്‍ ഒരു മരണം

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്കകം ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ ആക്രമണം. അബുദാബിയിലെ യുഎസ് വ്യോമത്താവളത്തില്‍ ഇറാന്‍ ഡ്രോണുകള്‍ പതിച്ചു. ഇറാന്റെ ആക്രമണത്തില്‍ ദുബായില്‍ ഒരാള്‍ മരിച്ചു.

ഇറാനില്‍ നിന്നുള്ള ആക്രമണം തടയുന്ന ശ്രമത്തില്‍, കത്തിയമര്‍ന്ന അവശിഷ്ടം വാഹനത്തില്‍ പതിച്ച് അല്‍ ബര്‍ഷയില്‍ ഏഷ്യന്‍ വംശജനായ ഡ്രൈവറാണ് മരിച്ചത്. ദുബായ് വിമാനത്താവളത്തിന്റെ ഇന്ധനടാങ്കിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും തുടര്‍ച്ചയായ ആക്രമണമുണ്ടായി.

ബഹ്റൈനിലും വിവിധ ഇടങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. യുഎസ് ബേസിലാണ് ഇറാന്‍ ആക്രമണം നടത്തിയത്. ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ വീടിനും കെട്ടിടത്തിനും കേടുപാടുണ്ടായെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇറാഖിലെ ബാഗ്ദാദിലെ യുഎസ് എംബസിക്കുനേരെയും ഇറാന്റെ റോക്കറ്റാക്രമണം ഉണ്ടായി. ഇറാഖ് തലസ്ഥാനത്ത് ഉടനീളം വലിയ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതിനു ശേഷമാണ് എംബസിക്ക് നേരെ ആക്രമണമുണ്ടായത്. ഇറാന്റെ ശത്രുക്കള്‍ക്ക് താവളം ഒരുക്കി നല്‍കിയ അയല്‍ക്കാരെ ലക്ഷ്യം വയ്ക്കുന്നത് തുടരുമെന്ന് ചീഫ് ജസ്റ്റിസ് മുഹ്‌സനി ഇസെയ് പറഞ്ഞു.

‘ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

‘ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

ടെഹ്‌റാന്‍: ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധത്തിനിടെ അയല്‍രാജ്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളില്‍ മാപ്പപേക്ഷിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാന് നേരെ ആക്രമണം ഉണ്ടാകാത്ത പക്ഷം ഇനി ആ രാജ്യങ്ങളെ ലക്ഷ്യം വെക്കില്ലെന്നും അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ ഉണ്ടാവരുതെന്നും പെസഷ്‌കിയാന്‍ പറഞ്ഞു.

ഇറാന്റെ ആക്രമണത്തിന് ഇരയായ അയല്‍രാജ്യങ്ങളോട് സ്വന്തം പേരിലും രാജ്യത്തിന്റെ പേരിലും ക്ഷമ ചോദിക്കുന്നതായി പ്രസിഡന്റ് ഇറാന്‍ സ്റ്റേറ്റ് ടിവിയിലൂടെ അറിയിച്ചു. അയല്‍രാജ്യങ്ങള്‍ക്കെതിരെ ഇനി മിസൈല്‍ ആക്രമണങ്ങള്‍ നടത്തില്ലെന്ന് ഇടക്കാല നേതൃസമിതി തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇറാനെതിരായ ആക്രമണം അയല്‍ രാജ്യങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നതെങ്കില്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ ഒരിക്കലും കീഴടങ്ങില്ലെന്നും, ഇറാന്‍ ജനത കീഴടങ്ങണമെന്ന ശത്രുക്കളുടെ ആഗ്രഹം നടക്കില്ലെന്നും ഭിന്നതകള്‍ മാറ്റിവെച്ച് അവസാനശ്വാസം വരെ ഇറാനികള്‍ സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് പെസഷ്‌കിയാന്റെ പരാമര്‍ശം.

പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഖത്തറിനും സൗദി അറേബ്യയ്ക്കും നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 14 ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും ഖത്തറിന് നേരെ തൊടുത്തുവിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതില്‍ ഒരു മിസൈല്‍ ഖത്തറിലെ അല്‍-ഉദൈദ് സൈനിക താവളത്തില്‍ പതിച്ചാതായും റിപ്പോര്‍ട്ടുകളുണ്ട്. സൗദിയിലെ അല്‍ ഷൈബ എണ്ണപ്പാടത്തിന് നേരെയും ഇറാന്റെ ആക്രമണം ഉണ്ടായി. എന്നാല്‍ ഈ ആക്രമണം തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ദുബൈ വിമാനത്താവളം തുറന്നു

അതേസമയം, സുരക്ഷാ പരിശോധനകളെ തുടര്‍ന്ന് അടച്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. സുരക്ഷാ പരിശോധനകളും നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് വിമാനത്താവളം തുറന്നത്. വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അല്‍പസമയം മാത്രമാണ് വിമാനത്താവളം അടച്ചിട്ടത്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലായിരുന്നു യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചത്. യാത്രക്കാര്‍, വിമാനത്താവളത്തിലെ ജീവനക്കാര്‍ എന്നിവരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനത്താവളം അടച്ചതെന്ന് ദുബൈ വിമാനത്താവള അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

‘കൈവിടാതെ കൂടെയുണ്ട്’, ഇറാന്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ്

‘കൈവിടാതെ കൂടെയുണ്ട്’, ഇറാന്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ്

അബുദാബി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളില്‍ യുഎഇക്ക് എതിരായ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഇറാന്‍ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്ന ഷെയ്ഖ് ഷഖ്ബൗട്ട് മെഡിക്കല്‍ സിറ്റിയില്‍ ആയിരുന്നു യുഎഇ പ്രസിഡന്റ് എത്തിയത്. ചികിത്സയില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിച്ച അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

രോഗികളുടെ അവസ്ഥ പരിശോധിക്കുകയും അവരുമായും അവരുടെ കുടുംബാംഗങ്ങളുമായും സംസാരിക്കാനും ഷെയ്ഖ് മുഹമ്മദ് തയ്യാറായി. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. രോഗികള്‍ക്ക് നല്‍കുന്ന പരിചരണത്തിന് മെഡിക്കല്‍ സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു. യുഎഇ പ്രസിഡന്റിന്റെ ആശുപത്രി സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. ഭരണാധികാരിയുടെ ഇടപെടലിനെ പ്രശംസിച്ച് നിരവധി പേരാണ് ഫോട്ടോയുള്‍പ്പെടെ പങ്കുവച്ചിരിക്കുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ യുഎഇക്ക് എതിരെ വലിയ തോതിലുള്ള ആക്രമണമാണ് ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. രാജ്യത്തുണ്ടായ ആക്രമണങ്ങളില്‍ പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളായ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായി. വിവിധ രാജ്യക്കാരായ നൂറിലധികം പേര്‍ക്ക് നിസാര പരുക്കുകളേറ്റതായും മന്ത്രാലയം സ്ഥിരീകരിച്ചു. പരുക്കേറ്റവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.

ഇസ്രയേലും യുഎസും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ ആസ്തികള്‍ ലക്ഷ്യമിടുന്ന ഇറാന്റെ നീക്കത്തില്‍ വെള്ളിയാഴ്ച വരെ യുഎഇ നേരിട്ടത് ആയിരത്തോളം വ്യോമാക്രമണ ശ്രമങ്ങള്‍. ശനിയാഴ്ച മുതല്‍ രൂക്ഷമായ സംഘര്‍ഷത്തില്‍ ഇതുവരെ യുഎഇ ലക്ഷ്യമാക്കിയെത്തിയത് 194 മിസൈലുകളും 812 ഡ്രോണുകളുമാണെന്ന് യുഎഇ വ്യോമ പ്രതിരോധ വിഭാഗം അറിയിച്ചു. ഇറാനില്‍ നിന്നുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സാധിച്ചതായും യുഎഇ അധികൃതര്‍ അറിയിച്ചു.

പെട്രോള്‍- ഡീസല്‍ വില കൂട്ടിയത് 55 രൂപ, സംഘര്‍ഷത്തിന്റെ ചൂടറിഞ്ഞ് പാകിസ്ഥാന്‍

പെട്രോള്‍- ഡീസല്‍ വില കൂട്ടിയത് 55 രൂപ, സംഘര്‍ഷത്തിന്റെ ചൂടറിഞ്ഞ് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ചൂടറിഞ്ഞ് പാകിസ്ഥാന്‍. രാജ്യത്തെ ഇന്ധന വിലയില്‍ വന്‍ വര്‍ധന. പെട്രോള്‍, ഡീസല്‍ വിലകള്‍ ലിറ്ററിന് 55 പാക് രൂപയാണ് പാകിസ്ഥാനില്‍ ഒറ്റയടിക്ക് കൂട്ടിയത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ആവശ്യത്തിന് പെട്രോളിയം ശേഖരം ഉണ്ടെന്ന് പെട്രോളിയം മന്ത്രി അലി പര്‍വൈസ് മാലിക്, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദര്‍, ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വില വര്‍ധന നിലവില്‍ വന്നത്.

വില വര്‍ധനയോടെ പാകിസ്ഥാനിലെ അതിവേഗ ഡീസലിന്റെ എക്‌സ്-ഡിപ്പോ വില 335 പാകിസ്ഥാന്‍ രൂപയായി വര്‍ധിച്ചു. പെട്രോളിന്റെ എക്‌സ്-ഡിപ്പോ വില ലിറ്ററിന് 266. 17 പാകിസ്ഥാന്‍ രൂപയായിരുന്നതില്‍ നിന്ന് 321.17 ആയി പുതുക്കി നിശ്ചയിച്ചു. ഏകദേശം 17 ശതമാനം വര്‍ദ്ധനവാണ് പെട്രോള്‍ വിലയില്‍ ഉണ്ടായിട്ടുള്ളത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം മുഴുവന്‍ മേഖലയിലും അനിശ്ചിതത്വം സൃഷ്ടിച്ചുവെന്നും ആഗോള ഊര്‍ജ്ജ വിതരണത്തെയും വിലകളെയും ഇത് ബാധിച്ചതിന്റെ ഫലമാണ് വിലവര്‍ധനയെന്നാണ് നടപടിക്ക് നല്‍കുന്ന വിശദീകരണം. അതിനിടെ, പാകിസ്ഥാനിലെ ഇന്ധന വില പരിഷ്‌കരിക്കരണം എല്ലാ ആഴ്ചയിലും നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിട്ടുണ്ട്. മന്ത്രിമാരുടെ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്. മിഡില്‍ ഈസ്റ്റ് പ്രതിസന്ധി മൂലമുണ്ടാകുന്ന വിതരണ പ്രതിസന്ധി മറികടക്കാന്‍ നടപടികള്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. വില വര്‍ധന പ്രഖ്യാപിച്ചതോടെ രാജ്യത്ത് പ്രെട്രോള്‍ പമ്പുകളില്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. പുതിയ വില പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് ഇന്ധനം ശേഖരിക്കാനുള്ള തിരക്കായിരുന്നു പമ്പുകളില്‍ രൂപം കൊണ്ടത്.