10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ ഇനി മുതൽ രണ്ടു തവണ എഴുതാം; തീരുമാനം വി​ദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ

10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ ഇനി മുതൽ രണ്ടു തവണ എഴുതാം; തീരുമാനം വി​ദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ

ഡൽഹി: 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ രണ്ടു തവണ എഴുതാമെന്ന് കേന്ദ്ര മാനവവിഭവ ശേഷി, വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പരീക്ഷകൾ രണ്ടു തവണയായോ ഒറ്റ തവണയായോ എഴുതാവുന്നതാണ്. പരീക്ഷ എഴുതുമ്പോഴുള്ള മാനസിക സമ്മർദ്ദം കുറയ്‌ക്കുന്നതിനാണ് ഈ തീരുമാനമെന്നും മന്ത്രി അറിയിച്ചു. വാര്‍ത്താ ഏജൻസിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍.

ആദ്യ പരീക്ഷയില്‍ ലഭിച്ച സ്‌കോറില്‍ തൃപ്‌തരായവര്‍ക്ക്‌ രണ്ടാമത്തെ പരീക്ഷ വേണ്ടെന്നുവയ്‌ക്കാം. രണ്ടു പരീക്ഷയും എഴുതിയവർക്ക് മികച്ച സ്‌കോര്‍ തെരഞ്ഞെടുക്കുകയും ചെയ്യാം. കുട്ടികളുടെ സമ്മര്‍ദ്ദം കുറയ്‌ക്കാനാണ്‌ വര്‍ഷത്തില്‍ രണ്ട്‌ ബോര്‍ഡ്‌ പരീക്ഷ എന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി അറിയിച്ചു. മുഴുവൻ പാഠഭാഗവും ഉൾപ്പെടുത്തി അദ്ധ്യയന വർഷത്തിന്റെ അവസാന ഘട്ടത്തിലാവും പരീക്ഷകളെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.

ഈ പദ്ധതി 2024 മുതൽ നടപ്പാക്കാനാണ് ശ്രമം. ഇത് കൂടാതെ, എൻജിനിയറിംഗ് പ്രവേശനപരീക്ഷയും (ജെ.ഇ.ഇ)​ രണ്ടുവട്ടം നടത്തും. പ്രവേശന പരീക്ഷ പരിശീലനകേന്ദ്രമായ രാജസ്‌ഥാനിലെ കോട്ടയില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യചെയ്‌ത സംഭവങ്ങള്‍ അതീവ ഗൗരവമുള്ള വിഷയമാണെന്നും മന്ത്രി പറഞ്ഞു.

ഇസ്രയേലിൽ കൊല്ലപ്പെട്ടവരിൽ 10 നേപ്പാളി വിദ്യാര്‍ത്ഥികളും ; 17 പേര്‍ ഹമാസ് തടങ്കലില്‍

ഇസ്രയേലിൽ കൊല്ലപ്പെട്ടവരിൽ 10 നേപ്പാളി വിദ്യാര്‍ത്ഥികളും ; 17 പേര്‍ ഹമാസ് തടങ്കലില്‍

ടെല്‍ അവീവ്: ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 10 നേപ്പാളി വിദ്യാര്‍ത്ഥികളും കൊല്ലപ്പെട്ടു. ഇസ്രയേലിലെ നേപ്പാള്‍ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലിലൊട്ടാകെയായി 17 നേപ്പാളികളെ ഹമാസ് ബന്ദികളാക്കിയതായും ഇസ്രയേലിലെ നേപ്പാള്‍ അംബാസഡര്‍ വ്യക്തമാക്കി.

ഹമാസിന്റെ ബോംബാക്രമണത്തില്‍ നാലു അമേരിക്കന്‍ പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലില്‍ ഗാസയോടു ചേര്‍ന്നുള്ള പ്രദേശത്തു വെച്ചാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഹമാസ് ആക്രമണത്തില്‍ ഒരു മലയാളി യുവതിക്ക് പരിക്കേറ്റിരുന്നു. കണ്ണൂര്‍ സ്വദേശിനി ഷീജ ആനന്ദിന്റെ കാലിനും കൈക്കുമാണ് പരിക്കേറ്റത്. വടക്കന്‍ ഇസ്രയേലിലെ അഷ്‌കിലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ.

പശ്ചിമേഷ്യയില്‍ ഇസ്രയേല്‍- ഹമാസ് യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍, മേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ സജീവമാക്കി. ഇതുമായി ബന്ധപ്പെട്ട് കാബിനറ്റ് സെക്രട്ടറി കൂടിയാലോചനകള്‍ നടത്തി. ഗള്‍ഫ് രാജ്യങ്ങളുമായും ഇന്ത്യ സംസാരിക്കും. മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചു.

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

യുപിയിൽ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ബദോഹി ജില്ലയിലാണ് സംഭവം. 17 വയസ്സുള്ള 12-ാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് 40 കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചത്.

വീടിന് സമീപത്തെ പറമ്പിൽ നടക്കാനിറങ്ങിയതായിരുന്നു പെൺകുട്ടി. ഇതിനിടെയാണ് പ്രതി സുജിത്ത് ഗൗതം പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചത്. കുട്ടിയെ കടന്നുപിടിച്ച പ്രതി ബലമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭാഗ്യവശാൽ കുട്ടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് വക്താവ് ഗഗൻ രാജ് സിംഗ് പറഞ്ഞു. ഗൗതമിനെതിരെ ഐപിസി സെക്ഷൻ 354 എ, 323, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

വധഭീഷണി സന്ദേശം; ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ

വധഭീഷണി സന്ദേശം; ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ

നിരന്തരമായ വധഭീഷണിയെ തുടര്‍ന്ന് ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രങ്ങളായ ജവാനും പത്താനും വന്‍ വിജയമായതോടെ അജ്ഞാതരില്‍ നിന്ന് കിങ് ഖാന് നിരന്തരമായി വധഭീഷണി സന്ദേശങ്ങള്‍ എത്തുന്നുണ്ടെന്നാണ് മുംബൈ പൊലീസ് നല്‍കുന്ന വിവരം. ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ വൈ പ്ലസ് സുരക്ഷ കാറ്റഗറി. ഇരുപത്തിനാല് മണിക്കൂറും ഈ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷാരൂഖ് ഖാന് ഒപ്പമുണ്ടാകും.

ബോളിവുഡില്‍ നിന്ന് കിങ് ഖാനെ കൂടാതെ സല്‍മാന്‍ ഖാനാണ് വൈ പ്ലസ് സുരക്ഷയുള്ളത്. അധോലോക ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് സല്‍മാന് സുരക്ഷ കൂട്ടിയത്. അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, അനുപം ഖേര്‍ എന്നിവര്‍ക്ക് എക്‌സ് സുരക്ഷയാണുള്ളത്. നേരത്തെ രണ്ട് പൊലീസുകാര്‍ മാത്രമായിരുന്നു ഷാരൂഖ് ഖാനൊപ്പമുണ്ടായിരുന്നത്.

ഷീജയ്ക്ക് പരിക്കേറ്റത് ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ; അപകടനില തരണം ചെയ്തു

ഷീജയ്ക്ക് പരിക്കേറ്റത് ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ; അപകടനില തരണം ചെയ്തു

ടെൽ അവീവ്: ഹമാസ് ആക്രമണത്തിൽ‌ മലയാളി യുവതിക്ക് പരിക്കേറ്റത് വീട്ടിലേക്ക് വിഡിയോ കോൾ ചെയ്യുന്നതിനിടെ. മിസൈൽ ആക്രമണത്തിൽ ഷീജ ആനന്ദിന്റെ കാലിനും കൈക്കുമാണ് പരിക്കേറ്റത്. യുവതി അപകടനില തരണം ചെയ്തെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.

ഇന്നലെയാണ് കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയായ ഷീജയ്ക്ക് പരുക്കേൽക്കുന്നത്. വടക്കൻ ഇസ്രയേലിലെ അഷ്കിലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് അപകടമുണ്ടായത്. ഈ സമയം ഷീജ ഭർത്താവ് ആനന്ദുമായി വീഡിയോ കോളിലായിരുന്നു. പുറത്ത് വലിയശബ്ദം കേൾക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഉടൻ ഫോൺ സംഭാഷണം നിലയ്ക്കുകയായിരുന്നു. പിന്നീട് ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.

ഇവർ ജോലിചെയ്യുന്ന വീട്ടിലെ ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്. നിലവിൽ ശസ്ത്രക്രിയകഴിഞ്ഞ് ടെൽ അവീവ് ആശുപത്രിയിൽ ഷീജ ചികിത്സയിലാണെന്നും ഞായറാഴ്ച ഉച്ചയ്ക്ക് ഡോക്ടറുടെ ഫോൺവഴി വീഡിയോകോളിൽ കണ്ടിരുന്നെന്നും സഹോദരി ഷിജി പറഞ്ഞു.

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. പഞ്ചാബിലെ ജലന്ധർ ജില്ലയിലാണ് സംഭവം. റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച രാത്രി നഗരത്തിലെ അവതാർ നഗർ ഏരിയയിലാണ് സംഭവം. കുടുംബം 7 മാസം മുമ്പ് ഒരു പുതിയ ഡബിൾ ഡോർ റഫ്രിജറേറ്റർ വാങ്ങിയിരുന്നു. രാത്രി വൈകി കംപ്രസറിൽ വൻ സ്‌ഫോടനം ഉണ്ടാകുകയും തുടർന്ന് വീടിന് തീപിടിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. അഞ്ച് പേരെയും ജലന്ധർ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

യശ്പാൽ (70), രുചി (40), മൻഷ (14), ദിയ (12), അക്ഷയ് (10) എന്നിവരാണ് മരിച്ചത്. റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വാതകം വീടിനകത്തും തെരുവിലും വ്യാപിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾക്ക് തീ നിയന്ത്രണ വിധേയമാക്കിയത്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിന് സാമ്പിളുകൾ ശേഖരിക്കാൻ ഫോറൻസിക് വിദഗ്ധരുടെ സംഘത്തെ വിളിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.