പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് 6 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് 6 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ഡൽഹി: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഡൽഹി, തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. പുലർച്ചെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. ഡൽഹിയിൽ മൂന്ന് ഇടങ്ങളിൽ റെയിഡ് പുരോഗമിക്കുകയാണ്. ഷഹീൻബാഗ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന നടക്കുന്നതായി അധികൃതർ അറിയിച്ചു. തമിഴ്നാട്ടിൽ മധുര, ചെന്നൈ, തേനി, ഡിണ്ടിഗൽ എന്നിവിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.

പത്താൻകോട്ട് ഭീകരാക്രമണ സൂത്രധാരൻ ഷാഹിദ് ലത്തീഫ് പാകിസ്ഥാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

പത്താൻകോട്ട് ഭീകരാക്രമണ സൂത്രധാരൻ ഷാഹിദ് ലത്തീഫ് പാകിസ്ഥാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ് ഇയാൾ. പാകിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റാണ് ഷാഹിദ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തീവ്രവാദ ഗ്രൂപ്പായ ജെയ്ഷെ മുഹമ്മദിന്‍റെ പ്രധാന നേതാക്കളിൽ ഒരാളാണ് ഇയാൾ. പത്താൻകോട്ട് ആക്രമണത്തിന് പിന്നാലെ ഇയാൾക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. 1999ൽ -ൽ ഇന്ത്യൻ എയർലൈൻസ് വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടു പോയപ്പോൾ ഭീകരര്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരിൽ ഒരാളായിരുന്നു ഷാഹിദ് ലത്തീഫ്. പഞ്ചാബിലെ പത്താൻകോട്ട് സൈനിക കേന്ദ്രത്തിൽ 2016 ൽ നടന്ന ഭീകരാക്രമണത്തിൽ സിവിലിയൻ അടക്കം എട്ട് പേർക്കാണ് ജീവൻ നഷ്ടമായത്.

ഹമാസ് മാതൃകയില്‍ ഇന്ത്യയില്‍ ആക്രമണം നടത്തും; ഖലിസ്ഥാന്‍ ഭീഷണി

ഹമാസ് മാതൃകയില്‍ ഇന്ത്യയില്‍ ആക്രമണം നടത്തും; ഖലിസ്ഥാന്‍ ഭീഷണി

ഡല്‍ഹി: ഹമാസ് മാതൃകയില്‍ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീകരസംഘടനയുടെ ഭീഷണി. നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് തലവന്‍ ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍ ആണ് ഭീഷണി മുഴക്കിയത്. വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി.

തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹമാസ് മാതൃകയിലുള്ള ആക്രമണം ഉണ്ടാകുമെന്നാണ് ഗുര്‍പത്‌വന്ത് സിങ് പറയുന്നത്.
പഞ്ചാബില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്നും, ഖലിസ്ഥാന്‍ എന്ന സ്വതന്ത്ര സിഖ് രാഷ്ട്രം സ്ഥാപിക്കണമെന്നും പന്നൂന്‍ ആവര്‍ത്തിച്ചു.

പഞ്ചാബിലെ സാഹചര്യങ്ങളും പലസ്തീനും ഇസ്രായേലും തമ്മിലുള്ള ദീര്‍ഘകാല സംഘര്‍ഷവും തമ്മില്‍ സമാനതകളുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ പഞ്ചാബിന് മേലുള്ള നിയന്ത്രണം തുടര്‍ന്നാല്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് പന്നൂന്‍ മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രിയെ പാഠം പഠിപ്പിക്കുമെന്നും, നിജ്ജാറിന്റെ വധത്തിന് പകരം വീട്ടുമെന്നും സിഖ് ഫോര്‍ ജസ്റ്റിസ് തലവന്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. പന്നൂനെ ഈ വര്‍ഷം ആദ്യം തന്നെ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു

ഇസ്രയേൽ-ഹമാസ് ആക്രമണം; അമേരിക്കയിൽ 11 പൗരന്മാർ കൊല്ലപ്പെട്ടെന്ന് ജോ ബൈഡൻ

ഇസ്രയേൽ-ഹമാസ് ആക്രമണം; അമേരിക്കയിൽ 11 പൗരന്മാർ കൊല്ലപ്പെട്ടെന്ന് ജോ ബൈഡൻ

ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ 11 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് പൗരന്മാർ എത്ര പേർ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും കൃത്യമായ കണക്കില്ല. ഇക്കാര്യത്തിൽ ആശയവിനിമയം നടക്കുകയാണെന്നും ഇസ്രയേലുമായി പ്രവർത്തിച്ച് വേണ്ടത് ചെയ്യാൻ ബൈഡൻ തന്റെ ടീമിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വദേശത്തായാലും വിദേശത്തായാലും അമേരിക്കൻ പൗരന്മാരുടെ സുരക്ഷയാണ് തനിക്ക് മുൻ‌ഗണനയെന്ന് ബൈഡൻ പറയുന്നു. അതിനാൽ വരും ദിവസങ്ങളിൽ മുൻകരുതലുകൾ എടുക്കുകയും പ്രാദേശിക അധികാരികളുടെ മാർഗനിർദേശം പാലിക്കുകയും ചെയ്യണമെന്ന് ഇസ്രായേലിലുള്ള അമേരിക്കൻ പൗരന്മാരോട് ബൈഡൻ അഭ്യർത്ഥിച്ചു.

പലസ്തീന്‍ പ്രസിഡന്റ് റഷ്യയിലേക്ക്; പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്

പലസ്തീന്‍ പ്രസിഡന്റ് റഷ്യയിലേക്ക്; പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്

ജെറുസലേം: പശ്ചിമേഷ്യയെ ചോരക്കളമാക്കി ഇസ്രയേല്‍- ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ, പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് റഷ്യയിലേക്ക്. മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി മഹമൂദ് അബ്ബാസ് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്‍ ഹഫീസ് നോഫലിനെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധത്തില്‍ ഹമാസിനെ മാത്രമായി കുറ്റപ്പെടുത്താനാവില്ലെന്ന് റഷ്യ നിലപാട് സ്വീകരിച്ചിരുന്നു.

ഹമാസിന്റെ ആക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവന ഇറക്കണമെന്ന് യുഎന്‍ രക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍, റഷ്യ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പലസ്തീന്‍ പ്രസിഡന്റിന്റെ റഷ്യന്‍ സന്ദര്‍ശനം.

സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞദിവസം പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി സംസാരിച്ചിരുന്നു. പലസ്തീന്‍ ജനതയുടെ മാന്യമായ ജീവിതത്തിനും, ശാശ്വതമായ സമാധാനത്തിനും ഗള്‍ഫ് രാജ്യം ഒപ്പമുണ്ടാകുമെന്ന് സൗദി കിരീടാവകാശി മഹമൂദ് അബ്ബാസിനെ അറിയിച്ചു.

10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ ഇനി മുതൽ രണ്ടു തവണ എഴുതാം; തീരുമാനം വി​ദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ

10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ ഇനി മുതൽ രണ്ടു തവണ എഴുതാം; തീരുമാനം വി​ദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ

ഡൽഹി: 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ രണ്ടു തവണ എഴുതാമെന്ന് കേന്ദ്ര മാനവവിഭവ ശേഷി, വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പരീക്ഷകൾ രണ്ടു തവണയായോ ഒറ്റ തവണയായോ എഴുതാവുന്നതാണ്. പരീക്ഷ എഴുതുമ്പോഴുള്ള മാനസിക സമ്മർദ്ദം കുറയ്‌ക്കുന്നതിനാണ് ഈ തീരുമാനമെന്നും മന്ത്രി അറിയിച്ചു. വാര്‍ത്താ ഏജൻസിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍.

ആദ്യ പരീക്ഷയില്‍ ലഭിച്ച സ്‌കോറില്‍ തൃപ്‌തരായവര്‍ക്ക്‌ രണ്ടാമത്തെ പരീക്ഷ വേണ്ടെന്നുവയ്‌ക്കാം. രണ്ടു പരീക്ഷയും എഴുതിയവർക്ക് മികച്ച സ്‌കോര്‍ തെരഞ്ഞെടുക്കുകയും ചെയ്യാം. കുട്ടികളുടെ സമ്മര്‍ദ്ദം കുറയ്‌ക്കാനാണ്‌ വര്‍ഷത്തില്‍ രണ്ട്‌ ബോര്‍ഡ്‌ പരീക്ഷ എന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി അറിയിച്ചു. മുഴുവൻ പാഠഭാഗവും ഉൾപ്പെടുത്തി അദ്ധ്യയന വർഷത്തിന്റെ അവസാന ഘട്ടത്തിലാവും പരീക്ഷകളെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.

ഈ പദ്ധതി 2024 മുതൽ നടപ്പാക്കാനാണ് ശ്രമം. ഇത് കൂടാതെ, എൻജിനിയറിംഗ് പ്രവേശനപരീക്ഷയും (ജെ.ഇ.ഇ)​ രണ്ടുവട്ടം നടത്തും. പ്രവേശന പരീക്ഷ പരിശീലനകേന്ദ്രമായ രാജസ്‌ഥാനിലെ കോട്ടയില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യചെയ്‌ത സംഭവങ്ങള്‍ അതീവ ഗൗരവമുള്ള വിഷയമാണെന്നും മന്ത്രി പറഞ്ഞു.