by Midhun HP News | Oct 3, 2023 | Latest News, ദേശീയ വാർത്ത
ഹരാരെ: ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹർപാൽ രൺധാവയും മകൻ അമേറും (22) സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തിൽ മരിച്ചു. കഴിഞ്ഞ മാസം 29നുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചിരുന്നെന്നാണ് റിപ്പോർട്ട്. സാങ്കേതിക തകരാറിനെ തുടർന്നു തെക്കുപടിഞ്ഞാറൻ സിംബാബ്‌വെയിലെ വജ്രഖനിക്ക് സമീപം സ്വകാര്യ വിമാനം തകർന്നു വീഴുകയായിരുന്നു.

by Midhun HP News | Oct 3, 2023 | Latest News, ദേശീയ വാർത്ത
ഡൽഹി: ഇന്നലെ പിടിയിലായ ഐഎസ് ഭീകരൻ ഷാനവാസ് ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടെന്ന് ഡൽഹി പൊലീസ്. പല സംസ്ഥാനങ്ങളിലായി പരീക്ഷണ സ്ഫോടനങ്ങളും നടത്തി. പാക് ചാരസംഘടനയുടെ സഹായം ഭീകരർക്ക് കിട്ടിയെന്നും പൊലീസ് പറയുന്നു.
മുംബൈ, ഗുജറാത്ത്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ വിവിഐപികളെയും രാഷ്ട്രീയ നേതാക്കളെയും ഇവർ ലക്ഷ്യമിട്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇവരുടെ യാത്രാവഴികളിൽ ഐഇഡി സ്ഫോടനം നടത്തുകയായിരുന്നു ലക്ഷ്യം. ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പരീക്ഷണാർത്ഥം സ്ഫോടനങ്ങളും നടത്തി. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ ഡൽഹിയിൽ സ്ഫോടന പരമ്പരകൾക്കും പദ്ധതിയിട്ടു. തുടർന്ന് അഫ്ഗാനിലേക്ക് പോകാനായിരുന്നു പദ്ധതി.
ഷാനവാസിനൊപ്പം അറസ്റ്റിലായ മറ്റു രണ്ടു പേരും ഐഎസ് സ്ലീപർസെല്ലിൽ പെട്ടവരാണ്. മുഹമ്മദ് വാസി, മുഹമ്മദ് റിസ്വാൻ എന്നിവരാണ് വടക്കേന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ഷാനവാസിന് ഒപ്പം നിന്നത്. കേസിൽ അറസ്റ്റിലായ മൂന്ന് പേരും ബിടെക്ക് ബിരുദധാരികളാണ്. കോടതി ആറ് ദിവസത്തെ കസ്റ്റഡിയിലാണ് ഇവരെ വിട്ടത്. പഠനകാലത്ത് ഇവർ ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായെന്നാണ് പൊലീസ് പറയുന്നത്.
ജയ്പൂരിൽ നിന്നാണ് ഷാനവാസും സംഘവും പിടിയിലായത്. ഇയാള്‍ കേരളത്തിലും എത്തിയെന്ന് പൊലീസ് പറയുന്നു. കേരളത്തിലെ വനമേഖലയിൽ താമസിച്ച ഷാനവാസും സംഘവും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടുകിട്ടിയതായും സ്പെഷ്യൽ സെൽ വ്യക്തമാക്കി. പശ്ചിമഘട്ടം കേന്ദ്രീകരിച്ച് സംഘങ്ങളെ രൂപീകരിക്കാനും ഇവർ ശ്രമങ്ങൾ നടത്തിയിരുന്നു. വനമേഖലകൾ, ആളൊഴിഞ്ഞ കൃഷിഭൂമി എന്നിവിടങ്ങളിൽ കുക്കർ, ഗ്യാസ് സിലിണ്ടർ, ഐഈഡി എന്നിവ ഉപയോഗിച്ച് സ്ഫോടനം നടത്തി. മൈനിംഗ് ഏഞ്ചീനിയിറിംഗിൽ ബിടെക്ക് നേടിയ ഷാനവാസ് ബോംബ് നിർമാണത്തിലും പരിശീലനം നേടിയിട്ടുണ്ടെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.
by Midhun HP News | Oct 2, 2023 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ എന്നിവര്‍ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമര്‍പ്പിച്ചു.
‘ഗാന്ധിജിയുടെ കാലാതീതമായ വാക്കുകള്‍ നമ്മുടെ പാതയെ പ്രകാശിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ സ്വാധീനം ആഗോളമാണ്, അത് മുഴുവന്‍ മനുഷ്യരാശിയെയും ഐക്യത്തിന്റെയും അനുകമ്പയുടെയും മനോഭാവം വര്‍ദ്ധിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നു. ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നമുക്ക് എപ്പോഴും പ്രവര്‍ത്തിക്കാം.
എല്ലായിടത്തും ഐക്യവും സാഹോദര്യവും പുലരുന്നത് സ്വപ്‌നം കണ്ട ഗാന്ധിജിയുടെ ചിന്തകള്‍, ഓരോ ചെറുപ്പക്കാരനെയും മാറ്റത്തിന്റെ ഏജന്റാകാന്‍ പ്രാപ്തരാക്കട്ടെ’യെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഗാന്ധിജിക്ക് ആദമര്‍പ്പിച്ചു.
by Midhun HP News | Oct 2, 2023 | Latest News, ദേശീയ വാർത്ത
ഡൽഹിയിൽ ഐഎസ് ഭീകരൻ പിടിയിൽ. എൻഐഎയും ഡൽഹി പൊലീസും ചേർന്നാണ് ഭീകരനെ പിടികൂടിയത്. മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ട മുഹമ്മദ് ഷഹനാസ് ആണ് പിടിയിലായത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് മൂന്നു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്നു. ഷാഫ് എന്ന പേരിലും ഇയാൾ അറിയപ്പെടിരുന്നു. ഇന്നലെയാണ് ഇയാൾ പിടിയിലായത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കൊലപാതകങ്ങളിലും സ്ഫോടനങ്ങളിലും ഇയാൾക്ക് പങ്കുണ്ട്. ഐഎസിന്റെ സ്ലീപ്പർസെൽ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന ഭീകരൻ ആണ് പിടിയിലായിരിക്കുന്നത്. ഒരു മാസമായി മുഹമ്മദ് ഷഹനാസ് അടക്കം നാലു പേർ ഡൽഹി പൊലീസും എൻഐഎയുടെയും നിരീക്ഷണത്തിലായിരുന്നു.
by Midhun HP News | Sep 30, 2023 | Latest News, ദേശീയ വാർത്ത
ഇംഫാൽ: മണിപ്പൂരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ സ്വന്തം സർക്കാരിനെതിരെ ബിജെപി രംഗത്ത്. കലാപം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നു വ്യക്തമാക്കി സംസ്ഥാനത്തെ ബിജെപി നേതാക്കൾ ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്ക് കത്തയച്ചു. ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ വിഷയത്തിൽ അടിയന്തരമായി ഉണ്ടാകണമെന്നും നേതാക്കൾ കത്തിൽ ചൂണ്ടിക്കാണിച്ചു.
സർക്കാരിനെതിരെ വൻ തോതിൽ ജനരോഷം ഉയരുകയാണ്. പ്രതിഷേധത്തിന്റെ വേലിയറ്റം തന്നെയാണ് സർക്കാരിനെതിരെയുള്ളതെന്നും കത്തിലുണ്ട്. സംസ്ഥാന അധ്യക്ഷ ശാരദാ ദേവിയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ എട്ട് പ്രമുഖ ഭാരവാഹികൾ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. കലാപം 150 ദിവസമായതിനു പിന്നാലെയാണ് അതൃപ്തി വ്യക്തമാക്കി നേതാക്കൾ ദേശീയ നേതൃത്വത്തെ സമീപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസ്ഥാന നേതാക്കൾക്ക് ആശയ വിനിമയം നടത്തണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, സുരക്ഷാ സേനകൾ ഉൾപ്പെടെയുള്ളവരുടെ കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമാണ്. ക്രമസമാധാന പരിപാലനത്തിൽ നിന്നു സംസ്ഥാന സർക്കാരിനെ മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മേൽക്കൈ നൽകുന്ന തരത്തിൽ കാര്യങ്ങൾ ക്രമീകരിക്കണം.
ഗവർണറുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയുടെ സമാധന യോഗങ്ങൾ ചേരുന്നില്ല. തുടർ നടപടികളും ഉണ്ടാകുന്നില്ല. പാലയനം ചെയ്തവരെ തിരികെ എത്തിക്കുന്നതിലും അവർക്ക് നഷ്ടപ്പെട്ട വീടുകൾ ഉൾപ്പെടെയുള്ളവ പുനർ നിർമിച്ചു നൽകുന്നതിനും അടിയന്തര ഇടപെടൽ ഉണ്ടാകണം.
ദേശീയ പാതകളിൽ ഗതാഗതം സാധാരണ നിലയിലാക്കേണ്ടതിന്റെ ആവശ്യകതയും പ്രശ്നങ്ങളുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും കത്തിൽ എടുത്തു പറയുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണം. വീടുകൾ നഷ്ടപ്പെട്ടവർക്ക് ഉചിതമായ നഷ്ട പരിഹാരം നൽകണം
ഇംഫാൽ ഈസ്റ്റിലെ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ കുടുംബ വസതിയും ഇംഫാൽ വെസ്റ്റിലെ ബിജെപി എംഎൽഎയുടെ വീടും ഒരേസമയം ആക്രമിക്കാൻ ആയുധധാരികളായ ജനക്കൂട്ടം ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനു വീഴ്ച സംഭവിച്ചതായി നേതാക്കൾ തുറന്നടിച്ചത്.
സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് എത്തിക്കാൻ സർക്കാർ രാവും പകലും ശ്രമിക്കുന്നുണ്ട്. പക്ഷേ അതൊന്നും ഫലം കാണുന്നില്ല. സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ നിരന്തരം പരാജയപ്പെടുന്നു. ജനങ്ങൾ ഓരോ ദിവസവും തള്ളി നീക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടുകയാണ്. ഇത്തരം കാര്യങ്ങളെല്ലാം പ്രതിസന്ധിയായി നിൽക്കുന്നു- കത്തിൽ വ്യക്തമാക്കുന്നു.
by Midhun HP News | Sep 30, 2023 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സെപ്റ്റംബർ ഒന്നു വരെയുള്ള കണക്കനുസരിച്ച് 2000 രൂപ നോട്ടുകളിൽ 93% വും തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയത്. 2023 സെപ്റ്റംബർ 30-നകം നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ വേണമെന്നായിരുന്നു അറിയിപ്പ്. അതേസമയം, നോട്ടിന്റെ നിയമപ്രാബല്യം തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
500, ആയിരം രൂപ നോട്ടുകൾ നിരോധിച്ചതിന് പിന്നാലെ 2016ലാണ് റിസർവ്ബാങ്ക് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. എന്നാൽ, 2018 -19 സാമ്പത്തിക വർഷത്തോടെ നോട്ടിന്റെ അച്ചടി നിർത്തിവച്ചിരുന്നു. ഈ വർഷം മെയ് 19നാണ് 2000 രൂപയുടെ കറൻസി പിൻവലിക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. മെയ് 23 മുതൽ കറൻസി മാറ്റിയെടുക്കാൻ അവസരമൊരുക്കിയിരുന്നു. സെപ്റ്റംബർ 30നകം കൈവശമുള്ള 2000 രൂപ നോട്ടുകൾ മുഴുവനായി മടക്കി നൽകണമെന്നതാണ് റിസർവ് ബാങ്കിന്റെ അഭ്യർഥന. ഈ സമയപരിധി നീട്ടുമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.
നോട്ട് നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും എല്ലാ ബാങ്കുകളും അവരുടെ ശാഖകൾ വഴി പൊതുജനങ്ങൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപയുടെ നോട്ടുകൾ വരെ മാറ്റിയെടുക്കാനുള്ള സംവിധാനമാണ് ബാങ്കുകളിലുള്ളത്. അതായത് ഒരേ സമയം പത്ത് നോട്ടുകൾ മാറ്റിയെടുക്കാനാകും. അക്കൗണ്ടില്ലാത്ത ബാങ്കുകളിലും നോട്ട് മാറിയെടുക്കാനാകും.
Recent Comments