സിക്കിമില്‍ മേഘ വിസ്‌ഫോടനം, തീസ്ത നദിയില്‍ മിന്നല്‍ പ്രളയം; 23 സൈനികരെ കാണാനില്ല

സിക്കിമില്‍ മേഘ വിസ്‌ഫോടനം, തീസ്ത നദിയില്‍ മിന്നല്‍ പ്രളയം; 23 സൈനികരെ കാണാനില്ല

ഗാങ്‌ടോക്ക്: സിക്കിമില്‍ മേഘ വിസ്‌ഫോടനം. തീസ്ത നദിയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് 23 സൈനികരെ കാണാതായെന്ന് റിപ്പോര്‍ട്ട്. പ്രളയത്തില്‍ ഒഴുകിപ്പോയെന്ന സംശയത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രളയത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായിട്ടുണ്ട്.

വടക്കന്‍ സിക്കിമിലെ ലൊനക് തടാകത്തിന് മുകളിലാണ് മേഘ വിസ്‌ഫോടനം സംഭവിച്ചത്. തടാകം കരകവിഞ്ഞ് ഒഴുകിയെത്തിയ വെള്ളമാണ് തീസ്ത നദിയില്‍ മിന്നല്‍ പ്രളയത്തിന് കാരണമായത്. മിന്നല്‍ പ്രളയത്തില്‍ സൈനിക ക്യാമ്പുകളെയും മറ്റും കാര്യമായി ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മിന്നല്‍ പ്രളയത്തില്‍ കാണാതായ 23 സൈനികര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സൈനിക വാഹനങ്ങളും വെള്ളത്തില്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുകളുണ്ട്. സൈനികര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി സൈന്യം അറിയിച്ചു.

സീതാറാം യെച്ചൂരിയുടെ വസതിയിലും റെയ്ഡ്; ന്യൂസ്ക്ലിക്ക് പ്രതിനിധി താമസിച്ചിരുന്നതായി ഡൽഹി പോലീസ്

സീതാറാം യെച്ചൂരിയുടെ വസതിയിലും റെയ്ഡ്; ന്യൂസ്ക്ലിക്ക് പ്രതിനിധി താമസിച്ചിരുന്നതായി ഡൽഹി പോലീസ്

ഡല്‍ഹി: വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയതിന് പിന്നാലെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിലും ഡല്‍ഹി പൊലീസിന്റെ പരിശോധന. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ആണ് യെച്ചൂരിയുടെ വീട്ടില്‍ പരിശോധന നടത്തിയത്.

ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകന്‍ യെച്ചൂരിയുടെ വീടിന്റെ പുറകിലെ കെട്ടിടത്തില്‍ താമസിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പരിശോധന നടത്തിയത്. സിപിഎം ഓഫിസ് റിസപ്ഷനിലെ ജീവനക്കാരന്റെ മകന്‍ സുമിത് ന്യൂസ് ക്ലിക്കില്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റ് ആയി ജോലി ചെയ്യുന്നുണ്ട്. ഇയാളുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഡല്‍ഹി പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.

വീട്ടിലെ റെയ്ഡ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടല്ലെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. ഈ വീട്ടിലല്ല നിലവില്‍ സീതാറാം യെച്ചൂരി താമസിക്കുന്നത്. ടീസ്ത സെതല്‍വാദിന്റെ വസതിയിലും പരിശോധന നടന്നു. സുമിത്തിന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തതായി യെച്ചൂരി പറഞ്ഞു. ഈ വീട്ടിലല്ല നിലവില്‍ സീതാറാം യെച്ചൂരി താമസിക്കുന്നത്. ടീസ്ത സെതല്‍വാദിന്റെ വസതിയിലും പരിശോധന നടന്നു.
അമേരിക്കന്‍ കോടീശ്വരന്‍ വഴി ചൈനയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചു എന്നാണ് ന്യൂസ് ക്ലിക്കിന് എതിരെയുള്ള കേസ്. ആരോപണവുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍, സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഇ മെയിലുകള്‍ പരിശോധിച്ചിരുന്നു.

പോര്‍ട്ടലിന് എതിരെ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തിയിട്ടുണ്ട്. ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയെ കൂടാതെ മാധ്യമപ്രവര്‍ത്തകരായ അഭിസാര്‍ ശര്‍മ, ഭാഷാസിങ്, ഊര്‍മിളേഷ് എന്നിവരുടെ വസതികളിലും എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, ഡല്‍ഹി സയന്‍സ് ഫോറത്തിലെ ഡോക്ടര്‍ രഘുനന്ദന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്.

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകന്റെ മർദ്ദനം; അഞ്ചു വയസ്സുകാരൻ മരണപ്പെട്ടു

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകന്റെ മർദ്ദനം; അഞ്ചു വയസ്സുകാരൻ മരണപ്പെട്ടു

ഹൈദരാബാദ്: ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ അധ്യാപകൻ മർദിച്ചതിനെ തുടർന്ന് അഞ്ചുവയസ്സുകാരനായ വിദ്യാർഥി മരിച്ചു. ഹൈദരാബാദിലെ രാമന്തപൂർ വിവേക് നഗറിലെ സ്വകാര്യ സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥി ഹേമന്ത് ആണ് മരിച്ചത്.
ഗൃഹപാഠം ചെയ്യാത്തതിന്റെ പേരിൽ കുട്ടിയെ അധ്യാപകൻ ശനിയാഴ്ച സ്ലേറ്റ് കൊണ്ട് തലയ്ക്കടിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. സ്‌കൂളിൽ കുഴഞ്ഞുവീണ ഹേമന്ത് (5) ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.

അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും തിങ്കളാഴ്ച സ്‌കൂളിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധം നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡൽഹിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്

ഡൽഹിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്

ഡൽഹി: ‘ന്യൂസ് ക്ലിക്ക്’ പോർട്ടലിൻ്റെ ഓഫീസിലും ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ വീടുകളിലുമാണ് ഡൽഹി പൊലീസ് റെയ്ഡ് നടത്തുന്നത്. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കസ്റ്റഡിയിലെടുത്തു. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും ടീസ്ത സെതൽവാദിൻ്റെ മുംബൈയിലെ വസതിയിലും പരിശോധന നടന്നു.

ഡൽഹി പൊലീസ് ടീസ്തയെ ചോദ്യം ചെയ്തു. 30 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ന്യൂസ് ക്ലിക്കിനെതിരെ ഡൽഹി പൊലീസ് സെപ്ഷ്യൽ സെൽ യുഎപിഎ ചുമത്തിയതായും റിപ്പോർട്ടുകളുണ്ട്.

ഡൽഹിയിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ ഷാനവാസടക്കം പിടിയിലായ മൂന്നുപേരുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

ഡൽഹിയിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ ഷാനവാസടക്കം പിടിയിലായ മൂന്നുപേരുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

ഡൽഹിയിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ ഷാനവാസടക്കം പിടിയിലായ മൂന്നുപേരുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ഷാനവാസ് തെക്കേ ഇന്ത്യയിൽ ബേസ് ക്യാമ്പുകളുണ്ടാക്കാൻ ശ്രമിച്ചെന്ന് സ്പെഷ്യൽ സെൽ അധികൃതർ വെളിപ്പെടുത്തി. പിടിയിലായ ഷാനവാസും റിസ്വാനും കേരളത്തിലെത്തിയിരുന്നു. പൂന വഴി ഗോവയിലും അതിന് ശേഷം ഉഡുപ്പി വഴി കേരളത്തിലേക്ക് കടന്ന് കാസർകോട്, കണ്ണൂർ വനമേഖലയിലൂടെയും ഇവർ യാത്ര ചെയ്തു. പശ്ചിമഘട്ട മേഖലകളിൽ ഒളിത്താവളമുണ്ടാക്കാനായിരുന്നു നീക്കം. ഗോവ, കർണാടക, കേരളം, ആന്ധ്ര എന്നിവിടങ്ങളിലെ വനമേഖലകളിലാണ് ഒളിത്താവളമുണ്ടാക്കാൻ ശ്രമം നടത്തിയതെന്നാണ് സ്പെഷ്യൽ സെൽ വിശദീകരിക്കുന്നത്.

മുഹമ്മദ് ഫൈസലിന് തിരിച്ചടി; വധശ്രമക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിന് സ്റ്റേയില്ല

മുഹമ്മദ് ഫൈസലിന് തിരിച്ചടി; വധശ്രമക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിന് സ്റ്റേയില്ല

കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ഹൈക്കോടതിയില്‍ തിരിച്ചടി. കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് വിധി കോടതി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. എന്നാല്‍ പത്തു വര്‍ഷം തടവുശിക്ഷ വിധിച്ച ഉത്തരവ് മരവിപ്പിച്ചു.

നേരത്തെ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സസ്‌പെന്‍ഡ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതിക്കു പിഴവു പറ്റിയെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ആറാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചത്.

മുന്‍ കേന്ദ്രമന്ത്രി പിഎം സയിദിന്റെ മരുമകന്‍ മുഹമ്മദ് സാലിയയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസലും മറ്റു മൂന്നു പേരും കുറ്റക്കാരാണെന്നു കവറത്തി സെഷന്‍സ് കോടതി കണ്ടെത്തിയത്. ഇവര്‍ക്കു പത്തു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷാ വിധി വന്നതിനു പിന്നാലെ ഫൈസലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി.

കുറ്റക്കാരനെന്നു കണ്ടെത്തിയതിനെതിനെയും ശിക്ഷാവിധിയെയും ചോദ്യം ചെയ്താണ് ഫൈസല്‍ ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലില്‍ തീരുമാനമാവുന്നതുവരെ ശിക്ഷാ വിധി ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ഫൈസലിന്റെ പാര്‍ലമെന്റ് അംഗത്വം വീണ്ടും തുലാസിലായി. ഫൈസലിന് അയോഗ്യത നേരിടേണ്ടിവരുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.