by Midhun HP News | Sep 30, 2023 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സെപ്റ്റംബർ ഒന്നു വരെയുള്ള കണക്കനുസരിച്ച് 2000 രൂപ നോട്ടുകളിൽ 93% വും തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയത്. 2023 സെപ്റ്റംബർ 30-നകം നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ വേണമെന്നായിരുന്നു അറിയിപ്പ്. അതേസമയം, നോട്ടിന്റെ നിയമപ്രാബല്യം തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
500, ആയിരം രൂപ നോട്ടുകൾ നിരോധിച്ചതിന് പിന്നാലെ 2016ലാണ് റിസർവ്ബാങ്ക് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. എന്നാൽ, 2018 -19 സാമ്പത്തിക വർഷത്തോടെ നോട്ടിന്റെ അച്ചടി നിർത്തിവച്ചിരുന്നു. ഈ വർഷം മെയ് 19നാണ് 2000 രൂപയുടെ കറൻസി പിൻവലിക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. മെയ് 23 മുതൽ കറൻസി മാറ്റിയെടുക്കാൻ അവസരമൊരുക്കിയിരുന്നു. സെപ്റ്റംബർ 30നകം കൈവശമുള്ള 2000 രൂപ നോട്ടുകൾ മുഴുവനായി മടക്കി നൽകണമെന്നതാണ് റിസർവ് ബാങ്കിന്റെ അഭ്യർഥന. ഈ സമയപരിധി നീട്ടുമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.
നോട്ട് നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും എല്ലാ ബാങ്കുകളും അവരുടെ ശാഖകൾ വഴി പൊതുജനങ്ങൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപയുടെ നോട്ടുകൾ വരെ മാറ്റിയെടുക്കാനുള്ള സംവിധാനമാണ് ബാങ്കുകളിലുള്ളത്. അതായത് ഒരേ സമയം പത്ത് നോട്ടുകൾ മാറ്റിയെടുക്കാനാകും. അക്കൗണ്ടില്ലാത്ത ബാങ്കുകളിലും നോട്ട് മാറിയെടുക്കാനാകും.
by Midhun HP News | Sep 29, 2023 | Latest News, ദേശീയ വാർത്ത
ബംഗലൂരു: കാവേരി നദീജല തര്‍ക്കത്തെത്തുടര്‍ന്ന് കര്‍ണാടകയില്‍ ആഹ്വാനം ചെയ്ത ബന്ദില്‍ ജനജീവിതം സ്തംഭിച്ചു. തെക്കൻ ജില്ലകളിലാണ് ബന്ദ് കാര്യമായി ബാധിച്ചത്. ബന്ദിനെത്തുടർന്ന് മാണ്ഡ്യ, ബെംഗളൂരു ജില്ലകളിലെ സ്കൂളുകളും കോളേജുകളും ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. ബംഗലൂരുവിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധിയായിരിക്കും. ബംഗലൂരു വിമാനത്താവളത്തിൽ നിന്നുള്ള 44 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
ബംഗലൂരുവിലെ വിമാനത്താവളത്തിൽ നിന്ന് ടേക് ഓഫ് ചെയ്യേണ്ട 22 വിമാനങ്ങളും ലാൻഡ് ചെയ്യേണ്ട 22 വിമാനങ്ങളുമാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് എയർപോട്ട് അധികൃതർ പറയുന്നത്. യാത്രക്കാരെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ചിക്കമംഗലൂരുവിൽ പ്രതിഷേധക്കാർ പെട്രോൾ പമ്പുകളിൽ എത്തി പ്രതിഷേധിക്കുകയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കോലം കത്തിക്കുകയും ചെയ്തു. മാണ്ഡ്യയിൽ റോഡിൽ കിടന്നും റെയിൽവേ ട്രാക്ക് ഉപരോധിച്ചും പ്രതിഷേധിച്ചു. കന്നഡ-കർഷകസംഘടനകളുടെ കൂട്ടായ്‌മയായ ‘കന്നഡ ഒക്കൂട്ട’ യാണ് ബന്ദിന് നേതൃത്വം നൽകുന്നത്. ബന്ദുമായി ബന്ധപ്പെട്ട് അരങ്ങേറിയ പ്രതിഷേധത്തിൽ വിവിധ സംഘടനകളുടെ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
by Midhun HP News | Sep 28, 2023 | Latest News, ദേശീയ വാർത്ത
ചെന്നൈ: തഞ്ചാവൂരിലെ കുംഭകോണം പാപനാശത്ത്, ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കപിസ്ഥലയിൽ മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്.
രാജപുരം ഗ്രാമത്തിൽ നിന്നുള്ള കോകില ഭർത്താവിന്‍റെ മരണശേഷം പ്രദേശത്ത് മൊബൈൽ സേവനങ്ങളും വാച്ച് റിപ്പയറിങുമുള്ള കട നടത്തിവരികയായിരുന്നു. ബുധനാഴ്ചയാണ് അപകടം നടന്നത്. ചാർജ് ചെയ്തുകൊണ്ടിരുന്ന ഫോണിൽ ഹെഡ് സെറ്റ് കണക്ട് ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. പൊട്ടിത്തെറിയിൽ കടയിൽ തീ പടരുകയും കോകിലയ്ക്കും ഗുരുതരമായി പൊള്ളലേൽക്കുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. പ്രദേശ വാസികള്‍ ഓടിയെത്തി തീയണച്ച് കോകിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
by Midhun HP News | Sep 27, 2023 | Latest News, ദേശീയ വാർത്ത
ദുബായ് നഗരവീഥികളില്‍ അടുത്ത മാസം മുതല്‍ ഡ്രൈവറില്ലാത്ത ടാക്‌സികള്‍ ഓടുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ജുമൈറ-1 ഏരിയയുടെ വിജയകരമായ ഡിജിറ്റല്‍ മാപ്പിങ് പൂര്‍ത്തിയായതായും പൂര്‍ണ ഓട്ടോമേറ്റഡ് സെല്‍ഫ് ഡ്രൈവിങ് ടാക്‌സികള്‍ ഒക്ടോബറില്‍ ആരംഭിക്കുമെന്നും ആര്‍ടിഎയിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ ഖാലിദ് അല്‍ അവാദി സ്ഥിരീകരിച്ചു.ഇത്തിഹാദ് മ്യൂസിയത്തിനും ദുബായ് വാട്ടര്‍ കനാലിനും ഇടയിലുള്ള ജുമൈറ റോഡിലെ എട്ട് കിലോമീറ്റര്‍ നീളത്തില്‍ മൊത്തം അഞ്ച് ഡ്രൈവറില്ലാ ടാക്‌സികള്‍ അടുത്ത മാസം മുതല്‍ സര്‍വീസ് നടത്തും.
എന്നാല്‍, പൊതുജനങ്ങള്‍ക്കെല്ലാം ഉപയോഗിക്കാന്‍ കഴിയുന്ന വിധം പൂര്‍ണതോതിലുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക അടുത്തവര്‍ഷം പകുതിക്ക് ശേഷമായിരിക്കും. തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ സെല്‍ഫ് ടാക്‌സികള്‍ ഉപയോഗിക്കാന്‍ കഴിയും. ജനറല്‍ മോട്ടോഴ്‌സിന്റെ (ജിഎം) ഉപസ്ഥാപനമായ യുഎസ് ആസ്ഥാനമായുള്ള സെല്‍ഫ് ഡ്രൈവിങ് ടെക്‌നോളജി കമ്പനിയായ ക്രൂയിസ് ആണ് സര്‍വീസ് നടത്തുന്നത്.
ഓട്ടോമാറ്റിക് വാഹനങ്ങള്‍ക്കായുള്ള റോഡ് നിയമങ്ങളും പൊതുനിയമങ്ങളും ഈ വര്‍ഷം ആദ്യം പാസാക്കി. പ്രാരംഭഘട്ടത്തില്‍ എന്തെങ്കിലും മനുഷ്യ ഇടപെടല്‍ ആവശ്യമായി വന്നാല്‍ ദുബായ് പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. 2030 ഓടെ ദുബായിലുടനീളം 4,000 ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറങ്ങും. ജുമൈറ ഏരിയയില്‍ മണിക്കൂറില്‍ 70 കിലോമീറ്ററായിരിക്കും വേഗപരിധി.
ക്രൂയിസ് ബോള്‍ട്ട് ടാക്‌സികളില്‍ മൂന്ന് പേര്‍ക്ക് സഞ്ചരിക്കാം. ടാക്‌സികളുടെ നിരക്ക് ആര്‍ടിഎ നിശ്ചയിച്ചിട്ടില്ല. ദുബായിലെ സാധാരണ ക്യാബുകളേക്കാള്‍ 30 ശതമാനം കൂടുതലുള്ള ലിമോ ടാക്‌സികളുടെ നിരക്കിനോട് തുല്യമായിരിക്കുമെന്നാണ് സൂചന. ഷെവര്‍ലെ ബോള്‍ട്ട് കാറുകളാണ് സെല്‍ഫ്‌ഡ്രൈവിങ് ടാക്‌സിയായി വരുന്നത്. പൂര്‍ണമായും ഇലക്ട്രികും എമിഷന്‍ഫ്രീയുമാണ്.ജുമൈറ-1 ഏരിയയുടെ ഡിജിറ്റല്‍ മാപ്പിങ് ആര്‍ടിഎയും ക്രൂയിസും ചേര്‍ന്ന പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ മുതല്‍ മനുഷ്യര്‍ ഓടിക്കുന്ന രണ്ട് ഷെവര്‍ലെ ബോള്‍ട്ട് ഇലക്ട്രിക് വാഹനങ്ങള്‍ ജുമൈറ ഏരിയയിലെ തെരുവുകള്‍, കാല്‍നട ക്രോസിങുകള്‍, അടയാളങ്ങള്‍, മറ്റ് റോഡ് സവിശേഷതകള്‍ എന്നിവ റെക്കോഡ് ചെയ്ത് ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് സഞ്ചരിക്കുന്നതിനായി ഡിജിറ്റല്‍ മാപ്പ് സൃഷ്ടിച്ചു. ഡിജിറ്റല്‍ മാപ്പിങില്‍ തകരാറുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. തെരുവിലെ കാല്‍നടയാത്രക്കാരായ അബായയും ഹിജാബും ധരിച്ചവരെ പോലും വേര്‍തിരിച്ചറിയാന്‍ കഴിയുന്ന സംവിധാനം റെക്കോഡ് ചെയ്തിട്ടുണ്ട്.
ലിഡാര്‍ (വസ്തുക്കളുടെ ആകൃതി കണ്ടെത്തുന്നതിന് സമീപമുള്ള ഇന്‍ഫ്രാറെഡ് പ്രകാശം ഉപയോഗിക്കുന്ന ലേസര്‍ സെന്‍സര്‍), ക്യാമറകള്‍, തെരുവുകളിലെ വസ്തുക്കളുടെയും ആളുകളുടെയും ദൂരം നിര്‍ണയിക്കുന്ന റഡാറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഒരു കൂട്ടം സെന്‍സറുകള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
by Midhun HP News | Sep 27, 2023 | Latest News, ദേശീയ വാർത്ത
ദില്ലി: ദില്ലിയെ ഞെട്ടിച്ച് വൻ കവർച്ച. ജംങ്പുരയിലെ ജൂവലറിയിൽ നിന്ന് 20 കോടിയുടെ സ്വർണം കവർന്നു. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ദില്ലിയിലെ ജംഗ്‌പുരയിലുള്ള ഉംറാവോ സിംഗ് ജൂവലറിയിലാണ് സിനിമ സ്റ്റൈൽ കവർച്ച നടന്നത്.
സ്ട്രോങ്ങ് റൂമിന്റെ ഭിത്തിയിൽ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കൾ 20 കോടിയുടെ സ്വർണം കവർന്നത്. തിങ്കളാഴ്ച കട അവധിയായതിനാൽ ഞായറാഴ്ച വൈകുന്നേരം ആഭരണങ്ങളും പണവും സ്ട്രോങ്ങ് റൂമിൽ വച്ച് പൂട്ടിയിരുന്നു. ഇന്ന് രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തു അറിയുന്നത്. തുടർന്ന് പോലീസിനെ അറിയിച്ചു.
ടെറസിലൂടെ അകത്തു പ്രവേശിക്കുന്നതിന് മുൻപായി മോഷ്ടാക്കൾ കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. അതിനാൽ കടയിലെ സിസിടിവി പ്രവർത്തനരഹിതമായി. തുടർന്നു ഗ്യാസ് കട്ടർ ഉപയോഗിച്ചു സ്ട്രോങ് റൂമിന്റെ ഭിത്തിയിൽ ദ്വാരം ഉണ്ടാക്കിയാണ് കവർച്ച നടത്തിയത്. സമീപത്തെ കടകളിൽ നിന്നുള്ള സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
by Midhun HP News | Sep 26, 2023 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഒരുരാജ്യം ഒറ്റ തെരഞ്ഞെടുപ്പ് 2029 ല്‍ നടന്നേക്കും. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതയെക്കുറിച്ചുള്ള നിയമ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് നിയമ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. കമ്മീഷന്‍ ഒറ്റ തെരഞ്ഞെടുപ്പിന് അനുകൂലമാണെന്നാണ് സൂചന. വിഷയത്തില്‍ ജസ്റ്റിസ് അവസ്തി കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥര്‍, അക്കാദമിക് പണ്ഡിതന്മാര്‍, തെരഞ്ഞെടുപ്പ് വിദഗ്ധര്‍ തുടങ്ങിയവരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ സമവായമില്ലെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പുകള്‍ സമന്വയിപ്പിച്ച് വോട്ടെടുപ്പ് നടത്താന്‍ നിയമ കമ്മീഷന്‍ ശുപാര്‍ശ നല്‍കും. 2029 ല്‍ ഇതനുസരിച്ച് വോട്ടെടുപ്പ് നടക്കുമെന്നും നിയമ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.
തെരഞ്ഞെടുപ്പ് സമന്വയിപ്പിക്കുന്നതിന്, ഈ വര്‍ഷം മുതല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. അതിനാല്‍ 2024ല്‍ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയില്ലെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. 2018ല്‍ സമര്‍പ്പിച്ച ജസ്റ്റിസ് ബി എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള മുന്‍ നിയമ കമ്മീഷന്റെ കരട് റിപ്പോര്‍ട്ടില്‍ നിന്നാണ് നിലവിലെ കമ്മീഷന്‍ മിക്ക ശുപാര്‍ശകളും തയ്യാറാക്കിയത്. എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ലോക്സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താവുന്ന തരത്തില്‍ ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമയം നീട്ടിവെക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യണമെന്നായിരുന്നു മുന്‍ നിയമ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍, ലോക്സഭാ തെരഞ്ഞെടുപ്പുമായി സമന്വയിപ്പിക്കാന്‍ ഈ നിയമസഭകളുടെ കാലാവധി നീട്ടാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നും നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു. സമാന തലത്തില്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് സമന്വയിപ്പിക്കാനാണ് ജസ്റ്റിസ് അവസ്തി കമ്മീഷന്റെ റിപ്പോര്‍ട്ടിലുമുള്ളതെന്നാണ് സൂചന.
റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഒരേസമയം തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്നില്ലെങ്കില്‍, ഒരു കലണ്ടര്‍ വര്‍ഷത്തില്‍ വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തണമെന്നും ജസ്റ്റിസ് അവസ്തി കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. അതിന് കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതികളെങ്കിലും വേണ്ടിവരും. നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്‍രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയുടെ പരിഗണനക്ക് കേന്ദ്രസര്‍ക്കാര്‍ അയച്ചേക്കും.
Recent Comments