മണിപ്പൂരില്‍ കാണാതായ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ കാണാതായ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ കാണാതായ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. മെയ്തി വിഭാഗത്തില്‍പ്പെട്ട 17 ഉം 20 ഉം വയസ്സുള്ള വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ജൂലൈയിലാണ് ഇവരെ കാണാതായത്. വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. 17 കാരനായ ഹിജാം ലിന്തോയിംഗമ്പി, 20 കാരന്‍ ഫിജാം ഹേംജിത്ത് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ കാട്ടില്‍ സായുധസംഘത്തിന്റെ താവളത്തില്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഇവര്‍ക്ക് സമീപം തോക്കുമേന്തി രണ്ടുപേര്‍ നില്‍ക്കുന്നതും ചിത്രങ്ങളിലുണ്ട്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ പറഞ്ഞു.

ലോകകപ്പ് ജേതാക്കള്‍ക്ക് സമ്മാനത്തുക 33 കോടി

ലോകകപ്പ് ജേതാക്കള്‍ക്ക് സമ്മാനത്തുക 33 കോടി

ഡൽഹി: ഇന്ത്യയില്‍ വെച്ച് നടക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. 10 ടീമുകൾ ലോകകപ്പിനായി കൊമ്പുകോർക്കുമ്പോൾ ജേതാക്കള്‍ക്ക് നാല് മില്യണ്‍ യു.എസ്. ഡോളര്‍ (ഏകദേശം 33 കോടി രൂപ) സമ്മാനമായി ലഭിക്കും. ആകെ 10 മില്യണ്‍ ഡോളറാണ് (ഏകദേശം 84 കോടി രൂപ) സമ്മാനത്തുകയായി നൽകുന്നത്. റണ്ണേഴ്‌സ് അപ്പാകുന്ന ടീമിന് 2 മില്യണ്‍ യു.എസ്. ഡോളര്‍ (ഏകദേശം 16 കോടി രൂപ) സമ്മാനമായി ലഭിക്കും.

ഗ്രൂപ്പ് ഘട്ടത്തില്‍ വിജയിക്കുന്ന ഓരോ ടീമിനും സമ്മാനത്തുക നല്‍കുന്നുണ്ട്. ഓരോ ടീമിനും 40000 യു.എസ്. ഡോളര്‍ (ഏകദേശം 33 ലക്ഷം രൂപ) സമ്മാനമായി ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുന്ന ഓരോ ടീമിനും ഒരു ലക്ഷം യു.എസ്. ഡോളര്‍ (ഏകദേശം 83 ലക്ഷം രൂപ) വീതം ലഭിക്കും. സെമിയില്‍ തോല്‍ക്കുന്ന ടീമിന് എട്ട് എട്ട് ലക്ഷം യു.എസ്.ഡോളറാണ് സമ്മാനം(ഏകദേശം ആറുകോടി 63 ലക്ഷം രൂപ).

ഒക്ടോബർ അഞ്ചിന് ഏകദിന ലോകകപ്പിന് തുടക്കമാകുമ്പോൾ ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും. ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ പത്തു ടീമുകളും റൗണ്ട്–റോബിൻ ഫോർമാറ്റിൽ പരസ്പരം ഏറ്റുമുട്ടും. ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമിഫൈനലിൽ പ്രവേശിക്കും. നവംബർ 19നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ.

കാലിക്കറ്റ് വിദൂരവിദ്യാഭ്യാസം: അപേക്ഷ 30-09-2023 വരെ

കാലിക്കറ്റ് വിദൂരവിദ്യാഭ്യാസം: അപേക്ഷ 30-09-2023 വരെ

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം വഴി ഈ വര്‍ഷം ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക് 30-09-2023 വരെ അപേക്ഷിക്കാം. ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും ആവശ്യമായ രേഖകളും വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ യഥാസമയം എത്തിച്ചാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാവൂ.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും പ്രിന്റ്ഔട്ട് സമയബന്ധിതമായി എത്തിക്കാത്ത നിരവധി വിദ്യാര്‍ത്ഥികളുണ്ട്. ഇത് വൈകുന്നതോടെ രജിസ്‌ട്രേഷന്‍ റദ്ദാകും. ഇതിനോടകം രജിസ്‌ട്രേഷന്‍ നടത്തിയവര്‍ രണ്ടു ദിവസത്തിനകം പ്രിന്റൗട്ട് എത്തിക്കണമെന്നും അല്ലാത്ത പക്ഷം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ ഈ വിദ്യാര്‍ത്ഥികളുടെ ഈ വര്‍ഷത്തെ അവസരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ അറിയിച്ചു.

വനിതാ സംവരണ ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം

വനിതാ സംവരണ ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം

ഡല്‍ഹി: രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന് കരുത്തുപകര്‍ന്ന്, ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും വനിതാ സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് അംഗീകാരം. രാജ്യസഭയിലും ഭരണ- പ്രതിപക്ഷ കക്ഷികള്‍ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും കടന്നത്. രാജ്യസഭയില്‍ 11 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍, സഭയിലെത്തിയ 214 പേരും ബില്ലിനെ പിന്തുണച്ചു. ഇനി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കേണ്ടതുണ്ട്.

ലോസ്ഭയില്‍ സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ബില്‍. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ 454 എംപിമാരാണ് ബില്ലിനെ അനുകൂലിച്ചത്. ലോക്സഭയില്‍ പരമ്പരാഗതരീതിയില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയാണ് ബില്ലിന് അംഗീകാരം നല്‍കിയതെങ്കില്‍ രാജ്യസഭയില്‍ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തി ബില്‍ പാസാക്കിയത്.
പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയെടുത്തെങ്കിലും വനിതാസംവരണം നടപ്പിലാകാന്‍ ഏറെ കാത്തിരിക്കേണ്ടിവരും. മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തിയതിന് ശേഷമാകും ഇത് നടപ്പിലാകുക.

റെയില്‍വേ സ്‌റ്റേഷനില്‍ പെട്ടി ചുമന്നു; പോര്‍ട്ടര്‍ ജോലി ചെയ്ത് രാഹുല്‍ ഗാന്ധി

റെയില്‍വേ സ്‌റ്റേഷനില്‍ പെട്ടി ചുമന്നു; പോര്‍ട്ടര്‍ ജോലി ചെയ്ത് രാഹുല്‍ ഗാന്ധി

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്‍പ് സാധാരണജനങ്ങളിലേക്ക് ഇറങ്ങി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ഡല്‍ഹി ആനന്ദ് വിഹാര്‍ ടെര്‍മിനലില്‍ പോര്‍ട്ടറുടെ വേഷത്തിലാണ് രാഹുല്‍ എത്തിയത്. പെട്ടിചുമന്ന രാഹുല്‍ പോര്‍ട്ടര്‍മാര്‍ക്കൊപ്പം ഏറെ നേരം ചെലവിട്ടു

തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുക ലക്ഷ്യമിട്ട് രാഹുല്‍ നേരത്തെയും ഇത്തരത്തില്‍ വിവിധ സ്ഥലങ്ങളില്‍ നേരിട്ട് എത്തിയിരുന്നു. ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി ഐസ്ബിടി റെയില്‍വേ ടെര്‍മിനലില്‍ പോര്‍ട്ടറുടെ വേഷത്തില്‍ എത്തിയത്. രാഹുല്‍ പോര്‍ട്ടറുടെ വേഷത്തിലെത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയതു. കഴിഞ്ഞ മാസം ആസാദ്പുരിലെ പച്ചക്കറി മാര്‍ക്കറ്റില്‍ രാഹുല്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നായ ആസാദ്പുരില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ന് രാഹുലെത്തിയത്. വിലക്കയറ്റത്തെ കുറിച്ച് വ്യാപാരികളോട് സംസാരിച്ച രാഹുല്‍ പച്ചക്കറികളുടെ നിലവിലെ വിപണിവിലനിലവാരം ചോദിച്ചറിയുകയും ചെയ്തിരുന്നു.

ഖലിസ്ഥാൻവാദി നേതാവ് കാനഡയിൽ കൊല്ലപ്പെട്ടു

ഖലിസ്ഥാൻവാദി നേതാവ് കാനഡയിൽ കൊല്ലപ്പെട്ടു

ഡൽഹി: ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധിക്കിടെ മറ്റൊരു ഖലിസ്ഥാൻവാദി നേതാവ് കൂടി കാനഡയിൽ കൊല്ലപ്പെട്ടു. സുഖ ദുൻകെ എന്നറിയപ്പെടുന്ന സുഖ്ബൂൽ സിങ് ആണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെയാണ് മരണമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ പല കേസുകളിലും ഉൾപ്പെട്ടയാളായിരുന്നു. കാനഡയിലേക്ക് കടന്ന ഖലിസ്ഥാൻ ഭീകരവാദികളെ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യ നൽകിയ പട്ടികയിലും ഇയാളുടെ പേര് ഉൾപ്പെടുന്നുണ്ട്.

ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിന് പിന്നാലെയാണ് രണ്ടാമതൊരു ഖലിസ്ഥാൻ വാദി നേതാവിൻ്റെ കൊലപാതവും കാനഡയിലുണ്ടാകുന്നത്. ഖലിസ്ഥാൻ അനുകൂല സംഘടനകൾ തമ്മിലുള്ള തർക്കവും സംഘർഷവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. നിജ്ജാറുടെ കൊലപാതകം രണ്ട് മാഫിയ ഗ്യാങ്ങുകൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.

എന്നാൽ കൊലപാതകത്തിന് ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്ററിൻ ട്രൂഡോയുടെ പ്രസ്താവന. ഇതാണ് കാനഡ ഇന്ത്യ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്ന നിലയിലേക്ക് എത്തിയത്.