by Midhun HP News | Mar 7, 2026 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഫൈനൽ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ചയാണ് നടക്കുന്നത്. അതിനിടെ മത്സരം നിയന്ത്രിക്കുന്ന ഒഫീഷ്യൽസിന്റെ പട്ടിക ഐസിസി പുറത്തിറക്കി.
മത്സരത്തിനായി ഐസിസിയുടെ എമിറേറ്റ്സ് എലിറ്റ് പാനൽ ഓഫ് മാച്ച് ഒഫീഷ്യൽസിൽ നിന്നുള്ള പരിചയസമ്പന്നരായ അംപയർമാരെയാണ് നിയമിച്ചിരിക്കുന്നത്. ഇംഗ്ലണ്ടുകാരായ റിച്ചാര്‍ഡ് ഇല്ലിങ്‌വർത്ത്,അലക്സ് വാർഫ് എന്നിവർ ആയിരിക്കും ഓൺ ഫീൽഡ് അംപയർമാർ. സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള അല്ലാഹുദിൻ പലേക്കർ ആണ് മത്സരത്തിൽ തേർഡ് അംപയർ. ഫോർത്ത് അംപയർ അഡ്രിയാൻ ഹോൾഡ്‌സ്റ്റോക്കും മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റുമാണെന്ന് ഐസിസി അറിയിച്ചു. റിച്ചാര്‍ഡ് ഇല്ലിങ്‌വർത്ത് തുടർച്ചയായ രണ്ടാം തവണയാണ് ടി20 ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്നത്. 2024ലെ ക്രിസ് ഗഫാനിയ്‌ക്കൊപ്പമായിരുന്നു അദ്ദേഹം ടി20 ലോകകപ്പ് ഫൈനൽ മത്സരം നിയന്ത്രിച്ചത്. ഈ മത്സരത്തിൽ ഇന്ത്യ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി കപ്പ് നേടിയിരുന്നു. ഇതിനുമുമ്പ് ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് 2023 ഫൈനലിലും ചാംപ്യൻസ് ട്രോഫി 2025 ഫൈനലിലും അംപയറിങ് ടീമിന്റെ ഭാഗമായും റിച്ചാര്‍ഡ് ഇല്ലിങ്‌വർത്ത് പ്രവർത്തിച്ചിരുന്നു.


by Midhun HP News | Mar 7, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 90 ഡോളര്‍ കടന്ന് കുതിച്ചു. രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില. സംഘര്‍ഷം വരുംദിവസങ്ങളിലും തുടരുകയാണെങ്കില്‍ ഗള്‍ഫിലെ എല്ലാ എണ്ണ, വാതക കയറ്റുമതിക്കാരും ദിവസങ്ങള്‍ക്കുള്ളില്‍ ഉല്‍പ്പാദനം നിര്‍ത്തുമെന്ന് ഖത്തര്‍ ഊര്‍ജ്ജ മന്ത്രി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് വിലയിലെ കുതിപ്പ്.
ആഗോള ഊര്‍ജ്ജ വിതരണത്തിലും ഷിപ്പിങ് റൂട്ടുകളിലും പ്രധാന പങ്ക് വഹിക്കുന്ന മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ലോകത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്ന് ഖത്തര്‍ ഊര്‍ജ്ജ മന്ത്രി സാദ് അല്‍-കാബി പറഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ വെള്ളിയാഴ്ച മാത്രം ഒന്‍പത് ശതമാനത്തിലധികമാണ് ഉയര്‍ന്നത്. ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 93 ഡോളറിലെത്തി. 2023ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്.
എണ്ണവില ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണെങ്കില്‍, യുകെ, യുഎസ് പോലുള്ള പ്രധാന ലോക സമ്പദ്വ്യവസ്ഥകളില്‍ പണപ്പെരുപ്പം ഉയരാന്‍ കാരണമായേക്കാം. ഇറാന്‍ സംഘര്‍ഷം വരുന്ന ആഴ്ചകളിലും തുടര്‍ന്നാല്‍ എണ്ണ വില ബാരലിന് 150 ഡോളറിലെത്തുമെന്നും കാബി പ്രവചിച്ചു. ഈ യുദ്ധം ഏതാനും ആഴ്ചകള്‍ തുടര്‍ന്നാല്‍, ലോകമെമ്പാടുമുള്ള ജിഡിപി വളര്‍ച്ചയെയും ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. 12.2 ശതമാനം ഉയര്‍ന്ന് ബാരലിന് 90ന് മുകളില്‍ എത്തിയിരിക്കുകയാണ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ്. 2020 ഏപ്രിലിന് ശേഷം ഒരാഴ്ച ഉണ്ടാവുന്ന ഏറ്റവും വലിയ മുന്നേറ്റമാണിത്.


by Midhun HP News | Mar 7, 2026 | Latest News, കായികം, ദേശീയ വാർത്ത
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരം നടക്കുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിനായി സ്റ്റേഡിയം സജ്ജമായി കഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് അത്ര നല്ല ഓർമ്മകൾ അല്ല നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉള്ളത്.2023-ലെ ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യ തോറ്റത് ഇതേ ഗ്രൗണ്ടിൽ ആയിരുന്നു. അന്നത്തെ മത്സരത്തിൽ ഇന്ത്യൻ ബൗളർമാർക്ക് യാതൊരു ആനുകൂല്യവും പിച്ചിൽ നിന്ന് ലഭിച്ചിരുന്നില്ല. ഇതിൽ ബൗളർമാർ നിരാശരാകുന്നതും മത്സരത്തിനിടെ കണ്ടിരുന്നു. ഇതിന് പുറമേ, ഈ ടൂർണമെന്റിലെ സൂപ്പർ 8 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 70 റൺസിലധികം വ്യത്യാസത്തിൽ തോൽവി നേരിട്ടതും ഇതേ ഗ്രൗണ്ടിൽ ആയിരുന്നു.
മോദി സ്റ്റേഡിയത്തിലെ കറുത്ത മണ്ണ് കൊണ്ട് നിർമിക്കുന്ന പിച്ചിൽ ഇത്തവണ മാറ്റം വരുത്തി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കറുത്ത മണ്ണ് കൊണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പിച്ചുകൾ ക്രമേണ മത്സരം മന്ദഗതിയിലാക്കുമെന്നും അത് ബാറ്റിങ് ടീമിന് ബുദ്ധിമുട്ടാകും എന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഫൈനലിനായി ഉപയോഗിക്കാനിരിക്കുന്ന സെൻറർ പിച്ച് ചുവപ്പ് മണ്ണും കറുത്ത മണ്ണും ചേർന്ന മിക്‌സ്‌ഡ് സോയിൽ ആണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ഈ മിക്സിങ്ങിൽ ചുവപ്പ് മണ്ണിന്റെ അളവ് കൂടുതലാണെന്നാണ് സൂചന. ചുവന്ന മണ്ണ് കൂടുതലുള്ള പിച്ചുകൾ സാധാരണയായി ബാറ്റർമാർക്ക് അനുകൂലമാണ്. കാരണം ഇത്തരം ട്രാക്കുകളിൽ പന്തിന് ബൗൺസ് ലഭിക്കാറുണ്ട്. അതിനാൽ ബാറ്റർമാർക്ക് വലിയ ഷോട്ടുകൾ കളിക്കാൻ കൂടുതൽ സൗകര്യം ലഭിക്കും. അതേസമയം ബൗളർമാരെയും പിച്ച് സഹായിക്കുമെങ്കിലും അധികം സ്വിങ് ലഭിക്കാൻ സാധ്യതയില്ല.

മുംബൈയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന സെമി ഫൈനലിൽ ഉപയോഗിച്ച പിച്ചിനോട് ഏറെ സാമ്യമുള്ളതായിരിക്കും ഫൈനലിനായി തയ്യാറാക്കുന്ന ട്രാക്ക് എന്ന് തന്നെ പറയാം. ഇത്തരം സാഹചര്യത്തിൽ ഫൈനലിലെ ശരാശരി സ്കോർ ഏകദേശം 200 റൺസിനടുത്തായിരിക്കാമെന്നാണ് വിലയിരുത്തൽ. ബാറ്റിംഗ് അനുകൂലമായ പിച്ചായതിനാൽ ടോസ് നേടിയ ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നും ക്രിക്കറ്റ് നിരീക്ഷകർ പറയുന്നു.

by Midhun HP News | Mar 7, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഗള്‍ഫ് മേഖലയെ ബന്ധിപ്പിച്ച് ഇന്ത്യയില്‍ നിന്നും ഇന്ന് 58 വിമാന സര്‍വീസുകള്‍. സൗദി, ഒമാന്‍ വ്യോമപാത തുറന്നതിന് പിന്നാലെയാണ് സര്‍വീസുകള്‍. ജിദ്ദയിലേക്കും മസ്‌കത്തിലേക്കും എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. ഇന്ന് 24 ഷെഡ്യൂള്‍ഡ് സര്‍വീസുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനായി ഇന്ന് 34 നോണ്‍ഷെഡ്യൂള്‍ഡ് സര്‍വീസുകളും ഇന്ന് നടക്കും.
ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍ യുഎഇയില്‍ നിന്ന് പ്രത്യേക സര്‍വീസുകള്‍ നടത്തുക. അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് ഭാഗികമായി സര്‍വീസുകള്‍ പുനരാരംഭിക്കാനും ശ്രമം നടത്തുന്നുണ്ട്. കേരളത്തിലെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും മസ്‌കത്തിലേക്കും തിരിച്ചുമുള്ള ഷെഡ്യൂള്‍ഡ് സര്‍വീസ് ഇന്നുണ്ടായിരിക്കും. നോണ്‍ ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍ കൊച്ചി-റാസല്‍ഖൈമ-കൊച്ചി സര്‍വീസും ഇന്നുണ്ടാകും.അതിനിടെ, തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന 12 വിമാനങ്ങളും തിരുവനന്തപുരത്തേയ്ക്കുള്ള 9 വിമാനങ്ങളും റദ്ദാക്കി. ശനിയാഴ്ച വിമാനത്താവളത്തില്‍ തിരുവനന്തപുരത്ത് എത്തേണ്ട 9 സര്‍വീസുകളും വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുറപ്പെടേണ്ട 12 സര്‍വീസുകളുമാണ് റദ്ദാക്കിയത്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളുടെ കൃത്യമായ വിവരം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.


by Midhun HP News | Mar 7, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍പിജി ക്ഷാമം നേരിട്ടേയ്ക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബുക്കിങ്ങില്‍ ഉണ്ടായ ഉയര്‍ച്ചയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നില്‍. എല്‍പിജി റീഫില്ലുകള്‍ക്ക് എണ്ണ വിതരണ കമ്പനികൾ 21 ദിവസത്തെ ലോക്ക്-ഇന്‍ പിരീഡ് ഏര്‍പ്പെടുത്തി. നിയന്ത്രണം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഒരു സിലിണ്ടര്‍ ബുക്ക് ചെയ്ത് 21 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഇനിമുതല്‍ അടുത്ത സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു. വാണിജ്യ സിലിണ്ടര്‍ ബുക്കിങ്ങിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകള്‍ കാന്റീനുകള്‍ തുടങ്ങിയ സ്ഥാപനങ്ങളെ നിയന്ത്രണം പ്രതികൂലമായി ബാധിച്ചേയ്ക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതിനിടെ, എല്‍പിജി ഉത്പാദനം പരമാവധിയാക്കാന്‍ കേന്ദ്രം എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 1955 ലെ അവശ്യസാധന നിയമപ്രകാരമാണ് സര്‍ക്കാര്‍ നിര്‍ദേശം.
എണ്ണക്കമ്പനികളുടെ പക്കലുള്ള അധിക എല്‍പിജി പൊതുമേഖലയ്ക്ക് മാത്രം നല്‍കണമെന്നുള്‍പ്പെടെയാണ് നിര്‍ദേശം. എല്‍പിജി, പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവ പൊതുമേഖലയിലെ എണ്ണകമ്പനികള്‍ക്ക് നല്‍കണം. ഇവ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. എല്ലാ എണ്ണ ശുദ്ധീകരണ കമ്പനികളും തങ്ങളുടെ കൈവശമുള്ള പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവ എല്‍പിജി ഉല്‍പാദനത്തിനായി പരമാവധി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക – വാണിജ്യ സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 115 രൂപയും വര്‍ധിപ്പിച്ചു.


by Midhun HP News | Mar 6, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കുട്ടികളിലെ സാമൂഹ്യ മാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയുമായി കര്‍ണാടക. 16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പ്രവേശനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
സാങ്കേതികവിദ്യാധിഷ്ഠിത പഠന സംരംഭങ്ങള്‍ക്കൊപ്പം കുട്ടികളുടെ ഡിജിറ്റല്‍ അഡിക്ഷന്‍ കുറയ്ക്കുയും ചെയ്യുന്ന വിധത്തില്‍ വിദ്യാഭ്യാസ മേഖലയുടെ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുമെന്നും സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുമെന്ന് പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കര്‍ണാടക.
മാനസികാരോഗ്യം, ഉറക്കം, സുരക്ഷ എന്നിവയെ സോഷ്യല്‍ മീഡിയ സ്വാധീനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വിദേശ രാഷ്ട്രങ്ങള്‍ നിയന്ത്രണം നടപ്പാക്കിയിട്ടുണ്ട്. ഡിസംബറില്‍, ഓസ്ട്രേലിയ 16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍ ഉപയോഗത്തിന്റെ പ്രതികൂല ഫലങ്ങള്‍ തടയുകയാണ് 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ മുന്നേറ്റത്തിനുതകുന്ന പ്രഖ്യാപനങ്ങളും സിദ്ധരാമയ്യയുടെ ബജറ്റില്‍ ഉള്‍പ്പെടുന്നുണ്ട്. ഡിഗ്രി കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍ എന്നിവയ്ക്കായി 2,000 അധ്യാപക ജീവനക്കാരെ നിയമിക്കുന്നതിന് സംസ്ഥാനം അംഗീകാരം നല്‍കി. ഉന്നത വിദ്യാഭ്യാസത്തില്‍, സ്റ്റാഫ് ക്ഷാമം പരിഹരിക്കും, സ്ഥാപനങ്ങള്‍ വികസിപ്പിക്കും, ബംഗളൂരുവിലെ വിശ്വേശ്വരയ്യ കോളേജ് ഓഫ് എഞ്ചിനീയറിംഗ് സര്‍വകലാശാലയ്ക്ക് ഐഐടികളുടെ മാതൃകയില്‍ വികസനത്തിനായി 500 കോടി നീക്കിവയ്ക്കും, ഇതിലേക്കായി 100 കോടി ഉടന്‍ അനുവദിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം പരിഹരിക്കുന്നതിനായി രോഹിത് വെമുല ബില്‍ അവതരിപ്പിക്കുമെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചു.
Recent Comments