‘വിജയ് പിറന്നാള്‍ ആഘോഷിച്ചത് അവള്‍ക്കൊപ്പമല്ല’; തൃഷ പങ്കുവച്ചത് എഐ ഫോട്ടോ!

‘വിജയ് പിറന്നാള്‍ ആഘോഷിച്ചത് അവള്‍ക്കൊപ്പമല്ല’; തൃഷ പങ്കുവച്ചത് എഐ ഫോട്ടോ!

വിജയ്‌യുടെ പിറന്നാള്‍ ദിവസം ആരാധകര്‍ കാത്തിരുന്നത് തൃഷയുടെ ആശംസാ പോസ്റ്റിന് വേണ്ടിയായിരുന്നു. കാത്തിരിപ്പിനൊടുവില്‍ വിജയ്‌ക്കൊപ്പമുള്ള ചിത്രം തന്നെയാണ് തൃഷ പങ്കുവച്ചതും. വിജയ്‌ക്കൊപ്പം കേക്ക് മുറിച്ച് ബര്‍ത്ത് ഡെ ആഘോഷിക്കുന്ന ചിത്രമാണ് തൃഷ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കകം ചിത്രം വൈറലാവുകയും ചെയ്തു.

എന്നാല്‍ ഈ ചിത്രം വ്യാജമാണെന്നും എഐ ഉപയോഗിച്ച് തൃഷ നിര്‍മിച്ചതാണെന്നുമാണ് ഗായിക സുചിത്ര ആരോപിക്കുന്നത്. വിഡിയോയിലൂടെയാണ് സുചിത്ര തൃഷയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഈ വിഡിയോ വൈറലായി മാറിയിരിക്കുകയാണ്.

”ഗായ്‌സ് അക്ക പങ്കുവച്ചത് എഐ ജനറേറ്റഡ് ഫോട്ടോ ആണോ? ഞാന്‍ വലിയ എഐ എക്‌സ്‌പേര്‍ട്ട് ഒന്നുമല്ല. എന്റെ അക്കൗണ്ടില്‍ ഒരാള്‍ കമന്റ് ചെയ്തതാണ്. അദ്ദേഹത്തിന്‍റെ ഷര്‍ട്ടിന്റെ ഫാബ്രിക്കും കോളറും സ്വാഭാവികമായി തോന്നുന്നില്ല. സൂം ചെയ്ത് നോക്കിയാല്‍ മനസിലാകും. എല്ലാം 2ഡി ആയിട്ടാണ് കാണുന്നത്. അദ്ദേഹത്തിന്റെ ഏത് ചിത്രം വേണമെങ്കിലും എടുത്തു നോക്കൂ. തോളില്‍ എങ്ങനെയാണ് ഷര്‍ട്ട് കിടക്കുന്നത്. കാരണം അത് യഥാര്‍ത്ഥ ഷര്‍ട്ടല്ല” എന്നാണ് സുചിത്ര പറയുന്നത്.

”അദ്ദേഹത്തിന്റെ മുഖം അസംബ്ലിയില്‍ നിന്നുള്ള ചിത്രത്തില്‍ നിന്നുമാണ് അവള്‍ എടുത്തിരിക്കുന്നത്. ഒരുപാട് ചിത്രങ്ങള്‍ അസംബ്ലിയില്‍ നിന്നുമുള്ളത് കിട്ടും. ആ മുഖം, മുടിയുമെല്ലാം അസംബ്ലിയില്‍ നിന്നുള്ള ചിത്രങ്ങളിലേത് പോലെയാണ്. എഐയോട് ചോദിച്ചാല്‍ ഇങ്ങനെയുള്ള ചിത്രങ്ങളാണ് ഉണ്ടാക്കി തരിക”.

”ബര്‍ത്ത് ഡേ കേക്കിനൊപ്പം മൂന്ന് ടിറാമിസൂ. അതും അത്രയും വലിയ മൂന്ന് ടിറാമിസൂ. കേക്കിന് മുകളില്‍ പൂക്കള്‍. ഇത്രയും വലിയ പൂക്കള്‍ ആരാണ് കേക്കിന് മേലെ വെക്കുന്നത്? ഷര്ട്ടിന്റെ ഫാബ്രിക്കും മേശയും ബ്ലെന്‍ഡായി പോയിട്ടുണ്ട്. ഇതാണോ കാതല്‍. അയ്യയ്യോ ഭയമാകുന്നു” എന്നും സുചിത്ര പറയുന്നു.

നേരത്തെ, എല്ലാം അര്‍ഥവത്താക്കുന്ന വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് തൃഷ കുറിച്ചത്. കേക്കും താരവുമുള്ള ചിത്രമായതിനാല്‍ നടിക്കൊപ്പമായിരുന്നോ തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ നടന്റെ പിറന്നാള്‍ ആഘോഷം എന്ന ചോദ്യവുമായി ആരാധകരുമെത്തിയിരുന്നു.

ലോകത്തില്‍ ഏറ്റവും ഉച്ചത്തില്‍ അലറുന്ന മനുഷ്യന്‍; ഗിന്നസ് റെക്കോര്‍ഡിട്ട് 58കാരന്‍

ലോകത്തില്‍ ഏറ്റവും ഉച്ചത്തില്‍ അലറുന്ന മനുഷ്യന്‍; ഗിന്നസ് റെക്കോര്‍ഡിട്ട് 58കാരന്‍

മെല്‍ബണ്‍: ലോകത്തിലെ ഏറ്റവും ഉച്ചത്തില്‍ അലറുന്ന മനുഷ്യനായി ഗിന്നസ് ലോക റെക്കോര്‍ഡ് ഓസ്‌ട്രേലിയക്കാരന്‍. ഓസ്‌ട്രേലിയയലില്‍ എയര്‍ കണ്ടീഷണര്‍ ക്ലീനറായ 58കാരനായ ജോസഫ് മക്‌ഗ്രെയ്ല്‍ ബേട്ടപ്പാണ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. 122.4 ഡെസിബെല്ലില്‍ ‘നൗ’ (now) എന്ന് ഉറക്കെ വിളിച്ചാണ് ഇദ്ദേഹം ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

1994 -ല്‍ വടക്കന്‍ അയര്‍ലന്‍ഡിലെ സ്‌കൂള്‍ അധ്യാപികയായ അന്നലീസ ഫ്‌ലാനഗന്‍ ‘ക്വയറ്റ്’ (quiet) എന്ന് 121.7 ഡെസിബെല്ലില്‍ ഉറക്കെ വിളിച്ച് സ്ഥാപിച്ച മുന്‍ റെക്കോര്‍ഡാണ് പഴങ്കഥയായത്. ജോസഫ് അലറിവിളിച്ച ശബ്ദം ഒരു ചെയിന്‍ സോ, ടേക്ക് ഓഫ് ചെയ്യുന്ന ജെറ്റ് വിമാനം, തൊട്ടടുത്ത് കൂടി സൈറണ്‍ മുഴക്കി പാഞ്ഞുപോകുന്ന ഒരു ആംബുലന്‍സ് എന്നിവയുടെ ശബ്ദത്തിന് തുല്യമാണ്.

കാന്‍ബറ നിവാസിയായ ജോസഫ് കഴിഞ്ഞ ആഴ്ച ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഉച്ചത്തില്‍ വിളിക്കുന്ന വ്യക്തിയായി ഗിന്നസ് അധികൃതര്‍ സാക്ഷ്യപ്പെടുത്തി. ഇങ്ങനെ അലറിവിളിക്കുന്നത് പ്രത്യേകം പരിശീലിക്കാനായി കഴിയില്ല എന്നാണ് ജോസഫ് പറയുന്നത്. എങ്കിലും, ഏഴ് ശ്രമങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ‘നൗ’ എന്ന വാക്ക് പൂര്‍ത്തിയാക്കിയത്. അന്നലീസയുടെ റെക്കോര്‍ഡ് അതേപടി നിലനിര്‍ത്തിക്കൊണ്ട് തന്നെ താന്‍ ലോകത്തിലെ ഏറ്റവും ഉച്ചത്തിലുള്ള പുരുഷനായി അറിയപ്പെടാനാണ് താല്പര്യപ്പെടുന്നതെന്നാണ് ജോസഫ് പറയുന്നത്.

2017 -ല്‍ കാന്‍ബെറയിലെ ‘ടൗണ്‍ ക്രൈയറാ’യി (വിളംബരക്കാരന്‍) നിയമിതനായ ശേഷമാണ് അദ്ദേഹം ഈ ?ഗിന്നസ് റെക്കോര്‍ഡ് നേടാനായി തയ്യാറെടുക്കുന്നത്. ഇത് രണ്ടാം തവണയാണ് ജോസഫ് ലോക റെക്കോര്‍ഡ് നേടുന്നത്. 2019 -ല്‍ 10 അമ്പുകള്‍ വേഗത്തില്‍ എയ്യുന്നതിനുള്ള ആര്‍ച്ചറി റെക്കോര്‍ഡ് (60.03 സെക്കന്‍ഡ്) അദ്ദേഹം നേടിയിരുന്നു.

ഇതുപോലെയൊരാള്‍ ഇനി ഉണ്ടാകില്ല’, അവതാരപ്പിറവിയുടെ മുഴുവന്‍ രൗദ്രഭാവവുമായി മെസി@39; ആശംസാപ്രവാഹം

ഇതുപോലെയൊരാള്‍ ഇനി ഉണ്ടാകില്ല’, അവതാരപ്പിറവിയുടെ മുഴുവന്‍ രൗദ്രഭാവവുമായി മെസി@39; ആശംസാപ്രവാഹം

റൊസാരിയോ തെരുവില്‍ പന്ത് കളിച്ച് നടന്ന കൊച്ച് പയ്യനില്‍ നിന്ന് എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരനെന്ന വിശേഷണത്തിന് ഉടമയായ ലയണല്‍ മെസിക്ക് ഇന്ന് 39 വയസ്. റെക്കോര്‍ഡുകളുടെ തോഴനും ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടിയ ലോകോത്തര താരവുമായ മെസിയുടെ ജന്മദിനത്തില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആശംസകള്‍ ഒഴുകുകയാണ്.

ലോക കായിക ചരിത്രത്തിലെ അത്ഭുതങ്ങളിലൊന്നായാണ് മെസിയെ കാണുന്നത്. നീണ്ട 22 വര്‍ഷത്തെ പ്രഫഷണല്‍ ഫുട്‌ബോള്‍ കരിയറില്‍, തൊള്ളായിരത്തിലധികം ഗോളുകള്‍, നാനൂറിലേറെ അസിസ്റ്റുകള്‍, ലോകകപ്പും കോപ്പ അമേരിക്കയും ചാമ്പ്യന്‍സ് ലീഗും ഉള്‍പ്പെടെ 45ലധികം കിരീടങ്ങള്‍, 8 ബലോന്‍ ദ് ഓര്‍ പുരസ്‌കാരങ്ങള്‍. ഒരു ഫുട്‌ബോള്‍ താരത്തിന് നേടാവുന്നതെല്ലം നേടി. ഈ ലോകകകപ്പും ജന്മനാട്ടിലേക്ക് തന്നെ തിരികെ കൊണ്ടുപോകാന്‍ കളിക്കളത്തില്‍ ഇറങ്ങിയ മെസി പ്രായം വെറും നമ്പര്‍ ആണ് എന്ന് ബോധ്യപ്പെടുത്തുന്ന പ്രതിഭയുടെ മിന്നലാട്ടമാണ് പ്രകടമാക്കുന്നത്. നിലവില്‍ ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന റെക്കോര്‍ഡ് ഈ ലോകകപ്പില്‍ സ്വന്തമാക്കി വരവറിയിച്ചിരിക്കുകയാണ് മെസി.

39-ാം വയസ്സിലും ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളറായി മെസി തുടരുന്നത് പ്രതിഭ കൊണ്ട് മാത്രമല്ല. ഓരോ കാലഘട്ടത്തില്‍ സ്വയം പുനനിര്‍മിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു എന്നത് കൊണ്ടുകൂടിയാണ്. കളിക്കുകയും കളിപ്പിക്കുകയും, ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്യുന്ന, ലോകത്തിലെ ഏറ്റവും മികച്ച ഡ്രിബ്ലറും അതോടൊപ്പം മികച്ച പാസറും, വിങ്ങറായും, മിഡ്ഫീല്‍ഡറായും, അറ്റാക്കിങ് ഫീല്‍ഡറായും, സ്‌ട്രൈക്കാറായും മാറി മറിയുന്ന സമ്പൂര്‍ണ ഫുട്‌ബോളറായാണ് മെസി മാറിയത്.

ഇനി പത്മഭൂഷൺ മമ്മൂട്ടി; വാപ്പച്ചിയ്ക്ക് കയ്യടിച്ച് ദുൽഖർ സൽമാൻ

ഇനി പത്മഭൂഷൺ മമ്മൂട്ടി; വാപ്പച്ചിയ്ക്ക് കയ്യടിച്ച് ദുൽഖർ സൽമാൻ

ന്യൂഡൽഹി: പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. ചടങ്ങിനായി കഴിഞ്ഞ ദിവസം മമ്മൂട്ടി കുടുംബസമേതം ഡൽഹിയിൽ എത്തിയിരുന്നു. മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങവേ സദസിലിരുന്ന് ‌കയ്യടിക്കുന്ന മകൻ ദുൽഖർ സൽമാനെ ദൃശ്യങ്ങളിൽ കാണാം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്‌സഭ സ്പീക്കർ ഓം ബിർളയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി രാഷ്ട്രപതിക്കരികിലേക്ക് നടന്നത്. മമ്മൂട്ടിയുടെ സന്തത സഹചാരിയും നിർമാതാവുമായ എസ് ജോർജും സദസിലുണ്ടായിരുന്നു. നിർമാതാവ് ആന്റോ ജോസഫും ചടങ്ങിന് സാക്ഷിയായി.

കഴിഞ്ഞവർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങുന്ന അതേദിവസമാണ് പദ്മഭൂഷൺ പുരസ്കാര വാർത്തയെത്തിയത്. 1998 ൽ രാജ്യം മമ്മൂട്ടിയെ പദ്മശ്രീ നൽകി ആദരിച്ചു. പദ്മഭൂഷന്റെ തിളക്കത്തിലെത്തുന്നത് 28 വർഷത്തിനുശേഷമാണ്. മികച്ച നടനുള്ള ഏഴു പുരസ്കാരമുൾപ്പെടെ 10 സംസ്ഥാന അവാർഡുകളാണ് അദ്ദേഹം നേടിയത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നു തവണയും അദ്ദേഹത്തെ തേടിയെത്തി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പത്മഭൂഷണും പി നാരായണന്‍, ജസ്റ്റിസ് കെ ടി തോമസ് എന്നിവര്‍ പത്മവിഭൂഷണും ഏറ്റുവാങ്ങി. തമിഴ്‌നാട്ടില്‍ നിന്നുള്ള മുന്‍ ടെന്നീസ് കളിക്കാരനായ ഡോ വിജയ് അമൃത്‌രാജ് പത്മഭൂഷണ്‍ ഏറ്റുവാങ്ങി. തമിഴ്‌നാട്ടില്‍ നിന്ന് തന്നെയുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഡോ എസ് കെ എം മയിലാനന്ദന്‍, ഡോക്ടര്‍ ദത്രാത്തേയുദു നോരി എന്നിവരും പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

അയോധ്യയിലെ കോടികളുടെ കൊള്ള: പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

അയോധ്യയിലെ കോടികളുടെ കൊള്ള: പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് യുപി മുഖ്യമന്ത്രി യോഗ് ആദിത്യനാഥ് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. അതിനിടെ, ക്ഷേത്ര ട്രസ്റ്റിന്റെ അധികാരങ്ങള്‍ മരവിപ്പിച്ചു. ക്ഷേത്രത്തിന്റെ ചുമതല ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ത്രിപാഠി ഏറ്റെടുത്തു.

അയോധ്യ രാമക്ഷേത്രത്തില്‍ സമര്‍പ്പിച്ച വഴിപാടുകളില്‍ നിന്ന് ഏഴ് കോടി രൂപയോളം രൂപയും കാണിക്കയായി നല്‍കിയ വെള്ളിക്കട്ടികളും അടക്കം കാണാതായെന്ന പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) രാമക്ഷേത്ര ട്രസ്റ്റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള മുഴുവന്‍ വിഷയത്തിലും സിബിഐ/ഇഡി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ഡോ. രജനീഷ് സിങ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

‘ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസകേന്ദ്രമാണ് രാമക്ഷേത്രം. അതിനാല്‍, വഴിപാടുകള്‍, സംഭാവനകള്‍, ക്ഷേത്ര ഭരണം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ആരോപണങ്ങളിലും സുതാര്യത അത്യാവശ്യമാണ്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെങ്കില്‍, അന്വേഷണത്തിലൂടെ സത്യം വെളിപ്പെടുത്തണം’ എന്നാണ് അയോധ്യയിലെ ബിജെപി നേതാവ് ഡോ. രജനീഷ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതില്‍ അടക്കം പുതിയ മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ഇരുന്നുകൊണ്ട് മേശപ്പുറത്ത് വെച്ച് പണം എണ്ണുകയായിരുന്നു. അതിനു പകരം തറയില്‍ പരവതാനി വിരിച്ച് അതില്‍ വെച്ച് എണ്ണാനാണ് പുതിയ നിര്‍ദേശം. ക്ഷേത്രത്തില്‍ 35 ഭണ്ഡാരങ്ങളാണ് ഉള്ളത്. ഈ ഭണ്ഡാരങ്ങളില്‍ നിന്നും പണം പുറത്തേക്ക് എടുക്കുമ്പോഴും, എണ്ണുമ്പോഴും നിര്‍ബന്ധമായും വീഡിയോ ചിത്രീകരിച്ചിരിക്കണം. നേരത്തെ ഒരു സിസിടിവി കാമറ മാത്രമാണ് പണം എണ്ണുന്ന മുറിയില്‍ ഉണ്ടായിരുന്നത്.

ഇവിടെ ആറു സിസിടിവികള്‍ സ്ഥാപിച്ചു. സിസിടിവികളുടെ സ്റ്റോറേജ് കപ്പാസിറ്റിയും കൂട്ടിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് പുറത്തു വന്ന പശ്ചാത്തലത്തില്‍ ക്ഷേത്ര ട്രസ്റ്റിയെ പൂര്‍ണമായും ചുമതലകളില്‍ നിന്നും മാറ്റിയിരിക്കുകയാണ്. സാമ്പത്തിക ക്രമക്കേടില്‍ വിശ്വഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റും നിലവില്‍ ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്രത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ ആരോപണങ്ങളുമായി എഎപി നേതാവ് അരവിന്ദ് കെജരിവാള്‍ രംഗത്തു വന്നു.

രാമക്ഷേത്രത്തില്‍ നിന്നും സംഭാവനകളായി ലഭിച്ച കോടിക്കണക്കിന് പണമാണ് കൊള്ളയടിക്കപ്പെട്ടത്. ഇതില്‍ രാമഭക്തര്‍ക്കിടയില്‍ വലിയ രോഷമുണ്ട്, അവരുടെ മനസ്സില്‍ നിരവധി ചോദ്യങ്ങളും ഉയര്‍ന്നുവരുന്നു. രാമക്ഷേത്രത്തിന്റെ മുഴുവന്‍ നിയന്ത്രണവും ചമ്പത് റായിയുടെ കൈകളിലാണ്. ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ചമ്പത് റായിക്കെതിരെയാണ് ഉന്നയിക്കപ്പെടുന്നത്. അദ്ദേഹത്തെ ഇതുവരെ പുറത്താക്കാത്തത് എന്തുകൊണ്ട്? ചമ്പത് റായി വായ തുറന്നാല്‍ നിരവധി വലിയ മുഖങ്ങള്‍ വെളിപ്പെടുമെന്ന് ഭയമുണ്ടോ? എന്നും അരവിന്ദ് കെജരിവാള്‍ ചോദിച്ചു.

വാട്‌സ്‌ആപ്പിന്റ പുതിയ ആഗോള മേധാവിയായി ഇന്ത്യൻ ഫിൻടെക് സ്ഥാപനമായ ‘ക്രെഡ്’ സ്ഥാപകൻ കുനാല്‍ ഷായെ നിയമിച്ചു

വാട്‌സ്‌ആപ്പിന്റ പുതിയ ആഗോള മേധാവിയായി ഇന്ത്യൻ ഫിൻടെക് സ്ഥാപനമായ ‘ക്രെഡ്’ സ്ഥാപകൻ കുനാല്‍ ഷായെ നിയമിച്ചു

വില്‍ കാത്കാർട്ടിന് പകരക്കാരനായാണ് ഈ നിയമനം. ആഗോള സാങ്കേതിക രംഗത്ത് ഒരു ഇന്ത്യൻ സംരംഭകന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പദവികളിലൊന്നാണിത്.

നിലവിലെ വാട്‌സ്‌ആപ്പ് മേധാവി വില്‍ കാത്കാർട്ട് തിങ്കളാഴ്ച എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. 2019 മുതല്‍ വാട്‌സ്‌ആപ്പിനെ നയിച്ചിരുന്നത് കാത്കാർട്ടായിരുന്നു. മെറ്റാ കമ്പനി ക്രെഡില്‍ ഏകദേശം 900 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു എന്ന വാർത്തകള്‍ക്ക് പിന്നാലെയാണ് ഈ പുതിയ സംഭവവികാസം.