by Midhun HP News | Sep 21, 2023 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്തെത്തി. പുലർച്ചെ നാലരയോടെയാണ് ട്രെയിൻ തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിലെത്തിയത്. ട്രെയിനിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്.
കാസർകോട്-തിരുവനന്തപുരം പാതയിൽ ആലപ്പുഴ വഴിയാകും രണ്ടാം വന്ദേഭാരത് ട്രെയിൻ ഓടുക. 24-ന് മൻകിബാത് പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി കേരളത്തിലേത് ഉൾപ്പെടെ ഒമ്പത് വന്ദേഭാരത് ട്രെയിനുകൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ആദ്യദിവസം ഷെഡ്യൂൾപ്രകാരമുള്ള യാത്ര ഉണ്ടാകില്ല.
ആഴ്ചയിൽ ആറു ദിവസമാകും ട്രെയിൻ സർവീസ് നടത്തുക. ചൊവ്വാഴ്ച ട്രെയിൻ ഉണ്ടാകില്ല. രാവിലെ ഏഴിന് കാസർകോടുനിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് മൂന്നരയ്ക്കുമുമ്പ് തിരുവനന്തപുരത്തെത്തും വിധമാകും സമയക്രമം. കണ്ണൂർ 8.03, കോഴിക്കോട് 9.03, ഷൊർണൂർ 10.03, തൃശ്ശൂർ 10.38, എറണാകുളം 11.45, ആലപ്പുഴ 12.38, കൊല്ലം 1.55 എന്നിങ്ങനെയുള്ള സമയക്രമമാകും ട്രെയിനിന്റേത് എന്നാണ് വിവരം.
മടക്കയാത്രയിൽ വൈകീട്ട് 4.05-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ കൊല്ലം 4.53, ആലപ്പുഴ 5.05, എറണാകുളം 6.35, തൃശ്ശൂർ 7.40, ഷൊർണൂർ 8.15, കോഴിക്കോട് 9.16, കണ്ണൂർ 10.16, കാസർകോട് 11.55-ന് എത്തും. തിരുവനന്തപുരം കൊച്ചുവേളി യാർഡിലാണ് ട്രെയിനിന്റെ അറ്റകുറ്റപ്പണിയും പരിപാലനവും നിശ്ചയിച്ചിട്ടുള്ളത്.
by Midhun HP News | Sep 21, 2023 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ആണ് ബില്‍ അവതരിപ്പിക്കുക. ബില്ലിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നാളെ നടക്കും. വനിതാ സംവരണ ബില്‍ ലോക്‌സഭ ഇന്നലെ പാസ്സാക്കിയിരുന്നു. 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ രണ്ടു എംപിമാര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. സ്ലിപ് നല്‍കിയാണ് ബില്ലിന്‍മേല്‍ വോട്ടെടുപ്പ് നടത്തിയത്.
വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിലെത്തിയിരുന്നു. എഐഎംഐഎമ്മിന്റെ അസദുദ്ദീന്‍ ഉവൈസിയുടെ ഭേദഗതി നിര്‍ദേശം ലോക്‌സഭ ശബ്ദവോട്ടോടെ തള്ളിയിരുന്നു.
‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. ഭരണഘടനയുടെ 128–ാം ഭേദഗതിയാണിത്. ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണ് ബിൽ. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
by Midhun HP News | Sep 19, 2023 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്നു സീറ്റ് സ്ത്രീകള്‍ക്കു സംവരണം ചെയ്യാന്‍ നിര്‍ദേശിക്കുന്ന വനിതാ സംവരണ ബില്‍ കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ സിങ് മേഘ്വാള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ നിയമ നിര്‍മാണമായാണ്, 128ാം ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിച്ചു. ബില്‍ അവതരത്തിനു ശേഷം സഭ ഇന്നത്തേക്കു പിരിഞ്ഞു.
വനിതാ സംവരണ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ലോക്‌സഭയിലെ വനിതകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാവുമെന്ന് അര്‍ജുന്‍ സിങ് മേഘ്വാള്‍ പറഞ്ഞു. നിലവില്‍ 82 അംഗങ്ങളാണ് സഭയിലുള്ളത്. ഇത് 181 ആവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നാരീശക്തി വന്ദന്‍ അധിനിയം എന്നാണ് ബില്ലിനു പേര്.
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ഡല്‍ഹി അസംബ്ലിയിലും മൂന്നിലൊന്നു സീറ്റ് വനിതകള്‍ക്കു സംവരണം ചെയ്യാനാണ് ഭരണഘടന ഭേദഗതി ബില്‍ ലക്ഷ്യമിടുന്നത്. ദേശീയ, സംസ്ഥാന തലങ്ങളിലെ നയ രൂപീകരണത്തില്‍ വനിതകള്‍ക്കു കൂടുതല്‍ പങ്കാളിത്തം നല്‍കാനാണ് നിയമ നിര്‍മാണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ വനിതകളുടെ പങ്ക് നിര്‍ണായകമാണ്. വനിതകള്‍ പുതിയ കാഴ്ചപ്പാടുകള്‍ കൊണ്ടുവരുമെന്നും അതു നിയമ നിര്‍മാണ പ്രക്രിയയുടെ ഗുണമേന്മ വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.
മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയായതിനു ശേഷമേ വനിതാ സംവരണം പ്രാബല്യത്തില്‍ വരൂ. പതിനഞ്ചു വര്‍ഷത്തേക്കു സംവരണം തുടരാനാണ് ബില്ലിലെ വ്യവസ്ഥ. ഓരോ മണ്ഡല പുനര്‍ നിര്‍ണയത്തിനു ശേഷവും വനിതാ സംവരണ സീറ്റുകള്‍ മാറും. എസ് സി, എസ്ടി വിഭാഗത്തിന് വനിതാ സംവരണത്തില്‍ ഉപ സംവരണമുണ്ടാവും. മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാവാനിടയില്ല.
1996 മുതല്‍ പലവട്ടം ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ച വിഷയമായെങ്കിലും ബില്‍ ഇതുവരെ പാര്‍ലമെന്റ് കടന്നിരുന്നില്ല. 2010ല്‍ രാജ്യസഭ പാസാക്കിയ ബില്‍ പിന്നീട് ലോക്‌സഭയില്‍ എത്തിയില്ല. വിവിധ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പാണ് ബില്ലിനു വിലങ്ങുതടിയായത്.
by Midhun HP News | Sep 19, 2023 | Latest News, ദേശീയ വാർത്ത
നാമക്കല്‍: തമിഴ്നാട് നാമക്കലിൽ ഷവർമ കഴിച്ച 14കാരി മരിച്ചു. ഷവര്‍മ്മ കഴിച്ച 43 പേര്‍ ആശുപത്രിയിൽ ചികിത്സയിലായതോടെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ജില്ലയിൽ ഷവർമയ്ക്കും നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പാരമതി വേലൂറിന് സമീപത്തെ റെസ്റ്റോറന്റില്‍ നിന്നാണ് ചികിത്സയിലുള്ളവര്‍ ഭക്ഷണം കഴിച്ചത്. ശനിയാഴ്ചയായിരുന്നു 14കാരി ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചത്.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ ചികിത്സ തേടിയവരുടെ പട്ടികയിലുണ്ടെന്ന് കളക്ടര്‍ വിശദമാക്കി. തന്തൂര്‍ വിഭവങ്ങള്‍ക്കും ഷവര്‍മ്മയ്ക്കുമാണ് താല്‍ക്കാലികമായി നിരോധിച്ചിട്ടുള്ളത്. നാമക്കല്‍ മുന്‍സിപ്പാലിറ്റി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ടി കലൈഅരസിയാണ് മരിച്ചക്.
മാതാപിതാക്കള്‍ക്കും സഹോദരനും ബന്ധുവിനൊപ്പവുമാണ് കലൈഅരൈസി ഈ റെസ്റ്റോന്റില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ഫ്രൈഡ് റൈസും, ഷവര്‍മ്മയും ഇറച്ചി വിഭവങ്ങളുമാണ് ഇവര്‍ ഇവിടെ നിന്ന് കഴിച്ചത്. എ എസ് പേട്ടയിലെ വീട്ടിലെത്തിയതിന് പിന്നാലെ പെണ്‍കുട്ടി ഛര്‍ദിക്കാന്‍ ആരംഭിക്കുകയായിരുന്നു. പനിയും തളര്‍ച്ചയും കൂടിയായതോടെ പെണ്‍കുട്ടിയെ കുടുംബം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയ കലൈഅരൈസിയെ തിങ്കളാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായി ഈ ഭക്ഷണ ശാലയില്‍ നിന്ന് 200ഓളം പേരാണ് ഭക്ഷണം കഴിച്ചിട്ടുള്ളത്.
നാമക്കല്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ 11 പേര്‍ക്കും ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്. ചികിത്സ തേടിയവരില്‍ അഞ്ച് കുട്ടികളും ഗര്‍ഭിണിയുമുണ്ട്. ഭക്ഷണശാലയിലെ പരിശോധനയില്‍ സാംപിളുകള്‍ ശേഖരിച്ച ശേഷം മിച്ചമുള്ളവ നശിപ്പിച്ച് കളഞ്ഞതായി കളക്ടര്‍ വിശദമാക്കി. ഹോട്ടല്‍ ഉടമയും ഭക്ഷണം ഉണ്ടാക്കിയ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
by Midhun HP News | Sep 19, 2023 | Latest News, ദേശീയ വാർത്ത
ബംഗളൂരു: സൂര്യനെ കുറിച്ച് പഠിക്കാന്‍ അയച്ച ആദിത്യ എല്‍ വണ്‍ പേടകം ഭൂഗുരുത്വ വലയം ഭേദിച്ച് ലക്ഷ്യത്തിലേക്ക് കുതിച്ചു. പതിനേഴ് ദിവസമായി ഭൂമിയെ ഭ്രമണം ചെയ്തിരുന്ന പേടകത്തെ പത്ത് മിനിട്ട് നീണ്ട ജ്വലന പ്രക്രിയയിലൂടെയാണ് തൊടുത്തു വിട്ടത്. 110 ദിവസത്തിന് ശേഷം ജനുവരി ആദ്യവാരം ലഗ്രാഞ്ച് പോയിന്റ് വണ്‍ ഭ്രമണപഥത്തില്‍ എത്തും. 15 ലക്ഷത്തിലധികം കിലോമീറ്റര്‍ ദൂരം വരുന്ന യാത്രക്കിടയില്‍ ചില പാത തിരുത്തല്‍ കൂടിയുണ്ടാകും.
ശ്രീഹരിക്കോട്ടയില്‍നിന്ന് സെപതംബര്‍ രണ്ടിനാണ് ഐഎസ്ആര്‍ഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ വിക്ഷേപിച്ചത്. നാല് ഘട്ടങ്ങളിലായി പഥം ഉയര്‍ത്തി. ചൊവ്വ പുലര്‍ച്ചെ 1.50ന് ബംഗളൂരുവിലെ ഇസ്ട്രാക്കില്‍ നിന്നുള്ള കമാന്‍ഡിനെ തുടര്‍ന്ന് പേടകത്തിലെ ത്രസ്റ്റര്‍ ജ്വലിച്ചു. പേടകം അതിവേഗത കൈവരിച്ച് ഗുരുത്വാകര്‍ഷണ വലയം കൃത്യമായി ഭേദിച്ചു.
മൗറീഷ്യസ്, ബംഗളൂരു, ഫിജി, ശ്രീഹരിക്കോട്ട ട്രാക്കിങ് സ്റ്റേഷനുകളുടെ സഹായത്തോടെയായിരുന്നു ഇത്. ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍ എത്തുന്ന പേടകം പ്രത്യേക ഭ്രമണപഥത്തില്‍ സൂര്യനെ വലംവയ്ക്കും. സൂര്യനിലെ കാലാവസ്ഥ, സൗരവാതങ്ങള്‍, സൗരോപരിതല ദ്രവ്യ ഉത്സര്‍ജനം, കാന്തികമണ്ഡലം തുടങ്ങിയവ സമഗ്രമായി പഠിക്കുകയാണ് ലക്ഷ്യം.
by Midhun HP News | Sep 17, 2023 | Latest News, ദേശീയ വാർത്ത
മുംബൈ: വായ്പാ തിരിച്ചടവ് സമയത്ത് തന്നെ നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ വേറിട്ട മാര്‍ഗവുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. പ്രതിമാസ തവണകളില്‍ വീഴ്ച വരുത്താന്‍ സാധ്യതയുള്ളവര്‍ക്ക് ഒരു പായ്ക്ക് ചോക്ലേറ്റ് നല്‍കി അഭിവാദ്യം ചെയ്ത് ഓര്‍മ്മപ്പെടുത്തുന്ന രീതിയാണ് പ്രാവര്‍ത്തികമാക്കുന്നത്. റീട്ടെയില്‍ വായ്പകളുമായി ബന്ധപ്പെട്ടാണ് പുതിയ നീക്കം.
ഏതെങ്കിലും കാരണവശാല്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തേണ്ട സ്ഥിതി വന്നാല്‍, ബാങ്കില്‍ നിന്ന് വായ്പാ തിരിച്ചടവ് ഓര്‍മ്മിപ്പിച്ച് വിളിക്കുന്ന കോളുകള്‍ക്ക് കടം വാങ്ങിയയാള്‍ പൊതുവേ മറുപടി നല്‍കാതിരിക്കുന്നതാണ് സാധാരണ കണ്ടുവരാറ്.അതിനാല്‍ അവരെ അറിയിക്കാതെ അവരുടെ വീടുകളില്‍ പോയി നേരിട്ട് കാണുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് ബാങ്ക് പറയുന്നു.
മെച്ചപ്പെട്ട കളക്ഷന്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഒരു വശത്ത് പലിശനിരക്ക് ഉയരുമ്പോള്‍ മറുവശത്ത് വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്.’കടം വാങ്ങുന്നവരെ അവരുടെ തിരിച്ചടവ് ബാധ്യതകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതിനുള്ള ഒരു പുതിയ മാര്‍ഗം ഞങ്ങള്‍ പൈലറ്റ് ചെയ്യുകയാണ്. ഒരാള്‍ കടം വാങ്ങുന്നവരുമായി അനുരഞ്ജനം നടത്തുമ്പോള്‍, മറ്റൊരാള്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്താന്‍ സാധ്യതയുള്ളവരെ കണ്ടെത്തി അവര്‍ക്ക് മുന്നറിയിപ്പ് നല്‍കും. പ്രതിനിധികള്‍ അവരെ സന്ദര്‍ശിച്ച് ഓരോരുത്തര്‍ക്കും ഒരു പാക്കറ്റ് ചോക്ലേറ്റ് നല്‍കിയാണ് വായ്പാ തിരിച്ചടവിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തുക. വരാനിരിക്കുന്ന ഇഎംഐകളെക്കുറിച്ചും അവരെ ഓര്‍മ്മപ്പെടുത്തും,’ റിസ്‌ക് മാനേജിംഗ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ് അശ്വിനി കുമാര്‍ തിവാരി പറഞ്ഞു.
‘മുന്‍കൂട്ടി അറിയിക്കാതെ അപ്രതീക്ഷിതമായി നേരിട്ട് കണ്ടാണ് വായ്പാ തിരിച്ചടവിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തുക. ഈ നീക്കം പൈലറ്റ് ഘട്ടത്തിലാണെന്നും ഏകദേശം 15 ദിവസം മുമ്പാണ് ഇത് നടപ്പിലാക്കിയതെന്നും വിജയിച്ചാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അശ്വനി കുമാര്‍ തിവാരി കൂട്ടിച്ചേര്‍ത്തു.
Recent Comments