മദ്യപിക്കാന്‍ പണം നല്‍കിയില്ല; യുവാവ് അച്ഛനെ അടിച്ചുകൊന്നു

മദ്യപിക്കാന്‍ പണം നല്‍കിയില്ല; യുവാവ് അച്ഛനെ അടിച്ചുകൊന്നു

മുംബൈ: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ അച്ഛനെ അടിച്ചുകൊന്നു. 45കാരനായ അമിത് റായ്പുര്‍ക്കറാണ് വയോധികനായ പിതാവിനെ ഇരുമ്പുവടികൊണ്ട് ക്രൂരമായി മര്‍ദിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. കേസില്‍ റായ്പൂര്‍ക്കറെ പൊലീസ് അറസ്റ്റ് ചെയ്തു.

ലോറി ഡ്രൈവറായ അമിത് ശനിയാഴ്ച രാത്രി മദ്യപിച്ചാണ് വീട്ടിലെത്തിയത്. മദ്യം വാങ്ങാനായി ഭാര്യയോടും പിതാവിനോടും പണം ആവശ്യപ്പെട്ടെങ്കിലും അവരാരും പണം നല്‍കിയില്ല. തുടര്‍ന്ന് അമിത് ഭാര്യയെ മര്‍ദിക്കാന്‍ തുടങ്ങി. മകന്റെ മര്‍ദനത്തില്‍ നിന്ന് യുവതിയെ രക്ഷിക്കുന്നതിനിടെയാണ് പിതാവിന് അടിയേറ്റത്. ഉടന്‍ തന്നെ വയോധികനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. അമിത്തിനെതിരെ കൊലപാതകത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

ഡല്‍ഹിയില്‍ ഇരുപതുകാരനെ നടുറോഡില്‍ കുത്തിക്കൊന്നു; പ്രതികള്‍ 8 പേരും പ്രായപൂര്‍ത്തിയാകാത്തവര്‍

ഡല്‍ഹിയില്‍ ഇരുപതുകാരനെ നടുറോഡില്‍ കുത്തിക്കൊന്നു; പ്രതികള്‍ 8 പേരും പ്രായപൂര്‍ത്തിയാകാത്തവര്‍

ഡല്‍ഹിയില്‍ ഇരുപതുകാരനെ എട്ടംഗസംഘം കുത്തിക്കൊന്നു. സംഗം വിഹാറില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. പ്രതികളെന്ന് സംശയിക്കുന്ന എട്ടുപേരേയും പോലീസ് കസ്റ്റഡിയിലെടുത്തു. ദില്‍ഷാദ് എന്ന യുവാവാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്തവരാണ് കസ്റ്റഡിയിലുള്ളവര്‍. കഴിഞ്ഞ കൊല്ലം നടന്ന ഒരു തര്‍ക്കമാണ് ഇപ്പോള്‍ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികവിവരം.

ദില്‍ഷാദും പ്രതികളും സംഗം വിഹാര്‍ സ്വദേശികളാണ്.പരിക്കേറ്റ ദില്‍ഷാദിനെ മജീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും കുത്തേറ്റ ദില്‍ഷാദിന് വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയിരുന്നു. വിദഗ്ധ ചികിത്സക്കായി മറ്റൊരാശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം ലഭിച്ചിരുന്നുവെങ്കിലും മൊഴി രേഖപ്പെടുത്തുന്നതിന് മുമ്പുതന്നെ ദില്‍ഷാദ് മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആക്രമണത്തിനിരയായ യുവാവിനെ തെരുവിലൂടെ വലിച്ചിഴയ്ക്കുന്നതും ഉപദ്രവിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ജി20 ഉച്ചകോടിക്ക് സമാപനം; അധ്യക്ഷ സ്ഥാനം ഇന്ത്യ ബ്രസീലിന് കൈമാറി, നവംബറില്‍ വിര്‍ച്വല്‍ ഉച്ചകോടിക്ക് ശുപാര്‍ശ

ജി20 ഉച്ചകോടിക്ക് സമാപനം; അധ്യക്ഷ സ്ഥാനം ഇന്ത്യ ബ്രസീലിന് കൈമാറി, നവംബറില്‍ വിര്‍ച്വല്‍ ഉച്ചകോടിക്ക് ശുപാര്‍ശ

ദില്ലി: നിർണായക ചർച്ചകൾക്കും പ്രഖ്യാപനങ്ങൾക്കും വേദിയായ ജി20 ഉച്ചകോടിക്ക് സമാപനം. ജി20 അധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കൈമാറി. നവംബറിൽ ജി20 വിർച്വൽ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാർശ ചെയ്തു. ജി20 യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനാണ് വിർച്വൽ ഉച്ചകോടി. ജി20 ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.

സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടായി. സമാപന ദിവസമായ ഇന്ന് രാവിലെ ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ ഒന്നിച്ച് രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തിയ നേതാക്കളെ സ്വീകരിച്ചു. കനത്ത മഴ അവഗണിച്ചാണ് നേതാക്കൾ രാജ്ഘട്ടിൽ ഒത്തുകൂടിയത്. എല്ലാ നേതാക്കളും ഒന്നിച്ച് പുഷ്പചക്രം അർപ്പിച്ച ശേഷം ഒരു മിനിറ്റ് മൗനം ആചരിച്ചു.

ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിനെതിരെ പോരാടിയ മഹാത്മാവിന് ആദരമർപ്പിക്കാൻ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തിയതും പ്രത്യേകതയായി. സബർമതി ആശ്രമത്തിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഷാളണിയിച്ച് മോദി നേതാക്കളെ സ്വീകരിച്ചു. രാജ്ഘട്ടിൽ ഇത്രയും ലോകനേതാക്കൾ ഒത്തുചേർന്ന് ആദരമർപ്പിക്കുന്നത് ഇതാദ്യമായാണ്. പിന്നീട് ഭാരത് മണ്ഡപത്തിൽ അവസാന സെഷൻ തുടങ്ങും മുമ്പ് ഇന്തോനേഷ്യയുടെയും ബ്രസീലിൻറെയും പ്രസിഡൻറുമാർ പ്രധാനമന്ത്രിക്ക് വൃക്ഷതൈകൾ സമ്മാനിച്ചു.

ജി 20 സംയുക്ത പ്രഖ്യാപനം ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മെച്ചപ്പെട്ട ഭാവിക്കായി ഒരുമിച്ചുള്ള പ്രതിജ്ഞ എന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ജി 20 അം​ഗങ്ങൾക്ക് മോദി നന്ദി അറിയിക്കുകയും ചെയ്തു. യുക്രെയിൻ സംഘർഷം കൂടി ഉൾപ്പെടുത്തിയുള്ള സംയുക്തപ്രഖ്യാപനം ദില്ലിയിൽ തുടരുന്ന ജി20 ഉച്ചകോടി അംഗീകരിച്ചു. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങൾക്കെതിരെ താക്കീത് നല്കിയാണ് പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കിയത്. ഇന്ത്യ ഗൾഫ് യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉച്ചകോടിക്കിടെ പ്രഖ്യാപിക്കാനായതും വൻ നേട്ടമായി.

ഇനി കാർഡ് ഇല്ലാതെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; യുപിഐ എടിഎം വരുന്നു

ഇനി കാർഡ് ഇല്ലാതെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; യുപിഐ എടിഎം വരുന്നു

യു.പി.ഐ എ. ടി .എം. മെഷീനുകൾ കേരളത്തിൽ പെട്ടെന്ന് തന്നെ വിതരണം ചെയ്യുമെന്ന് സഹകരണ സ്ഥാപനമായ മലബാർ കോപ് – ടെക് അധികൃതർ അറിയിച്ചു. എ. ടി.എമ്മിൽ നിന്ന് കാർഡ് ഉപയോഗിക്കാതെ തന്നെ പണമെടുക്കാവുന്ന ഇന്റർറോപ്പറബിൾ കാർഡ്ലെസ് ക്യാഷ് വിത്ഡ്രോവൽ (ഐ.സി.ഡബ്ല്യു) സേവനം യാഥാർഥ്യമായി.

യു.പി.ഐ വിവരങ്ങൾ നൽകിയാണ് പണം പിൻവലിക്കേണ്ടത്. മെഷീൻ ബുക്കിംങ് ആരംഭിച്ചതായി അധീകൃതർ അറിയിച്ചു. രാജ്യത്ത് രജിസ്റ്റർ ചെയ്ത യുപിഐ ആപ്പ് ഉള്ള ആർക്കും ഇത്തരത്തിൽ പണം പിൻവലിക്കാൻ സാധിക്കുന്നതാണ്. നിലവിൽ രാജ്യത്ത് മുംബൈയിൽ മാത്രമാണ് യുപിഐ -എടിഎം ഉള്ളത്. വരും മാസങ്ങളിൽ രാജ്യത്തിന്റെ മറ്റ് ഭാ​ഗങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കും.

അതേസമയം പുതിയ കൗണ്ടർ സ്ഥാപിക്കുന്നതിന് പകരം രാജ്യത്തുടനീളമുള്ള എടിഎം കൗണ്ടറുകളിൽ പുതിയ ഫീച്ചർ ഉൾപ്പെടുത്താൻ ആണ് കൂടുതൽ സാധ്യത. ഈ നൂതന പ്ലാറ്റ്ഫോം സുരക്ഷിതവും സൗകര്യപ്രദവുമായ കാർഡ്ലെസ് ക്യാഷ് പിൻവലിക്കലുകൾ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ സാമ്പത്തിക സാങ്കേതിക മേഖലയിൽ അടുത്ത കാലത്ത് നടന്ന പ്രധാന ചുവടുവെയ്പുകളിൽ ഒന്നായി ഇത് മാറും എന്നാണ് പ്രതീക്ഷിക്കുന്നത്

ജി 20 ഉച്ചകോടി: ഇന്ത്യ-​ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു

ജി 20 ഉച്ചകോടി: ഇന്ത്യ-​ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു

ഡൽഹി: ജി 20 ഉച്ചകോടിയിൽ ഇന്ത്യ – ഗൾഫ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി പ്രഖ്യാപനത്തിൽ രാജ്യങ്ങളെ ബന്ധിപ്പിക്കുന്നത് ആണ് പ്രഥമ പരിഗണന എന്ന് മോദി വ്യക്തമാക്കി. ചൈനയുടെ വൺ ബെൽറ്റ് പദ്ധതിക്ക് ബദൽ ആയ പദ്ധതിയാണിത്.

പുതിയ അവസരങ്ങൾക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. അമേരിക്കയുടെ പങ്കാളികളോടൊപ്പം സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് സഹകരിച്ച് പ്രവർത്തിക്കുമെന്ന് ബൈഡൻ വ്യക്തമാക്കി. സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധമെന്ന് ഫ്രാൻസ് പറഞ്ഞു. ഇടനാഴിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജർമ്മൻ ചാൻസലർ പിന്തുണ അറിയിച്ചു.

യുദ്ധമുണ്ടാക്കിയ വിശ്വാസരാഹിത്യം പരിഹരിക്കണമെന്ന നരേന്ദ്ര മോദിയുടെ നിർദ്ദേശത്തോടെയാണ് ജി 20 ഉച്ചകോടിക്ക് തുടക്കം കുറിച്ചത്. കൊവിഡ് ഭീഷണി മറികടന്നതു പോലെ പരസ്പര വിശ്വാസമില്ലായ്മയും കൂട്ടായി പരിഹരിക്കണമെന്ന് ഉച്ചകോടിയുടെ ആമുഖപ്രസംഗത്തിൽ മോദി നിർദ്ദേശിച്ചു. ആഫ്രിക്കൻ യൂണിയന് ജി 20യിൽ അംഗത്വം നല്കണമെന്ന ഇന്ത്യയുടെ നിർദ്ദേശം ഉച്ചകോടി അംഗീകരിച്ചു.

മൊറോക്കോ ഭൂകമ്പത്തില്‍ മരണം ആയിരം കടന്നു; 1200ലധികം പേര്‍ക്ക് പരിക്ക്

മൊറോക്കോ ഭൂകമ്പത്തില്‍ മരണം ആയിരം കടന്നു; 1200ലധികം പേര്‍ക്ക് പരിക്ക്

റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ ആയിരം കടന്നു. 1200 ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്
അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 1037 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. 1204 പേര്‍ക്ക് പരിക്കേറ്റതായും 721 പേരുടെ പരിക്കുകള്‍ ഗുരുതരമാണെന്നും മൊറോക്ക ആഭ്യന്തരമന്ത്രാലയം അറിയിച്ചു