ജെറ്റ് എയര്‍വേയ്സ് മേധാവി നരേഷ് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തു

ജെറ്റ് എയര്‍വേയ്സ് മേധാവി നരേഷ് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 538 കോടിയുടെ ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ആണ് നടപടി. എട്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരമാണ് 74 കാരനായ ഗോയലിനെ ഇഡി കസ്റ്റഡിയിലെടുത്തത്. ഗോയലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കനറാ ബാങ്കില്‍ 538 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഗോയലിനെതിരെ കള്ളപ്പണ ഇടപാട് ആരോപണം ഉയരുന്നത്. നേരത്തെ നരേഷ് ഗോയലിന്റെ വീട്ടിലും ജെറ്റ് എയർവെയ്സ് ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു.

സൂര്യനെ പഠിക്കാൻ ആദിത്യ എൽ 1; വിക്ഷേപണം നാളെ

സൂര്യനെ പഠിക്കാൻ ആദിത്യ എൽ 1; വിക്ഷേപണം നാളെ

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൗരപഠന ഉപഗ്രഹം ആദിത്യ എൽ വണ്ണിന്റെ വിക്ഷേപണം നാളെ. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50നാണ് വിക്ഷേപണം. പിഎസ്എൽവിയാണ് ആദിത്യ എൽ വണ്ണിനെ ബഹിരാകാശത്ത് എത്തിക്കുക. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സൽ ഇന്നലെ പൂർത്തിയാക്കിയിരുന്നു. കൗണ്ട് ഡൗൺ ഇന്ന് തുടങ്ങും. വിക്ഷേപണം കഴിഞ്ഞ് നാല് മാസമെടുക്കും ഉപഗ്രഹം ലക്ഷസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലെത്താൻ.

യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലെഗ്രാഞ്ച് ഒന്നിൽ ആണ് ആദിത്യ എത്തുക. സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണ ബലത്തിന്റെ പിടിവലി ഇവിടെ ഏകദേശം തുല്യമാണ്. ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ നിന്ന് മറ്റൊരു തടസവും കൂടാതെ സൂര്യനെ നിരീക്ഷിക്കാം.

ഭൂമിയുമായുള്ള ആശയവിനിമയവും തടസമില്ലാതെ നടക്കും. ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലാണ് പേടകത്തെ സ്ഥാപിക്കുക. ഭൂമിയുടെ സഞ്ചാരത്തിനൊപ്പം ലഗ്രാഞ്ച് പോയിന്‍റും മാറുന്നതിനാൽ 365 ദിവസം കൊണ്ട് ആദിത്യ എൽ വണ്ണും സൂര്യനെ ചുറ്റി വരും. ശാസ്ത്രലോകത്തെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള സൗര സ്ഫോടനങ്ങളടക്കമുള്ളവയുടെ പുത്തൻ വിവരങ്ങൾ ആദിത്യ എൽ വൺ നൽകുമെന്നാണ് പ്രതീക്ഷ.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; സമിതിക്ക് രൂപം നല്‍കി, രാം നാഥ് കോവിന്ദ് അധ്യക്ഷന്‍

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; സമിതിക്ക് രൂപം നല്‍കി, രാം നാഥ് കോവിന്ദ് അധ്യക്ഷന്‍

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ സമിതിക്ക് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് അധ്യക്ഷന്‍. രണ്ട് വിരമിച്ച ജഡ്ജിമാരും സമിതിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്രതീക്ഷിതമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ ലക്ഷ്യമിട്ട് പാര്‍ലമെന്റില്‍ ഉടന്‍ തന്നെ ബില്‍ കൊണ്ടുവരാനാണ് പ്രത്യേക സമ്മേളനം വിളിച്ചത് എന്ന തരത്തില്‍ ഇന്നലെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

അഞ്ചുദിവസമാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുക. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക സമ്മേളനം. ക്രിയാത്മക ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പതിനേഴാമത് ലോക്‌സഭയുടെ പതിമൂന്നാമത് സമ്മേളനവും രാജ്യസഭയുടെ 261-മത് സമ്മേളനവും സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ അഞ്ച് ദിവസമായി നടക്കും. പാര്‍ലമെന്റില്‍ ഫലപ്രദമായ ചര്‍ച്ചകളും സംവാദങ്ങളും നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആയിരിക്കും സമ്മേളനം ചേരുകയെന്ന് സൂചനയുണ്ട്. ജി 20 ഉച്ചകോടി കഴിയുന്നതിന് തൊട്ടുപിന്നാലെയാണ് പാര്‍ലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്.

ഡോ. രവി കണ്ണന് മാഗ്സസെ പുരസ്കാരം

ഡോ. രവി കണ്ണന് മാഗ്സസെ പുരസ്കാരം

മനില: സാധാരണക്കാർക്ക് ചികിത്സ ലഭ്യമാക്കുന്ന അസമിലെ കാൻസർ ചികിത്സാകേന്ദ്രത്തിലെ ഡയറക്ടറായ ഡോ. രവി കണ്ണന് മാഗ്സസെ പുരസ്കാരം. രവി കണ്ണൻ അടക്കം 4 പേർക്കാണ് ഏഷ്യയുടെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത്. തമിഴ്നാട് സ്വദേശിയായ അദ്ദേഹം അസമിൽ സിൽചറിലെ കച്ചാൽ കാൻസർ ഹോസ്പിറ്റലിന്റെ ഡയറക്ടറാണ്. മാഗ്സസെ പുരസ്കാരം ലഭിക്കുന്ന 59–ാമത് ഇന്ത്യക്കാരനാണ് രവി കണ്ണൻ.

തന്റെ ആശുപത്രിക്ക് ലഭിച്ച ബഹുമതിയായാണ് പുരസ്‌കാരത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത് ടീമായാണ്. എല്ലാവരും ഒരേപോലെയാണ് ഈ പ്രൊജക്ടിനായി വര്‍ക്ക് ചെയ്യുന്നത്. ഇവിടെ ജോലി ചെയ്യുന്നവര്‍ മാത്രമല്ല, പുറത്തുനിന്നും നിരവധി പേര്‍ പിന്തുണയ്ക്കുന്നുണ്ട്. അവരും വിജയികളാണ്.’- രവി കണ്ണന്‍ പറഞ്ഞു.

ചെന്നൈയിലെ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സര്‍ജനായി പ്രവര്‍ത്തിക്കുകയായിരുന്നു രവി കണ്ണന്‍. 2007 ലാണ് ആശുപത്രിയുടെ ചുമതല ഏറ്റെടുത്തുകൊണ്ട് അസാമിലേക്ക് വരുന്നത്. ആരോഗ്യ രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. ഫിലിപ്പീൻസിലെ സൈനിക ഭരണത്തിനെതിരെ അക്രമരഹിതമായ പ്രചാരണം നടത്തുന്ന മിറിയം കൊറോണൽ ഫെറെർ, ബംഗ്ലദേശിലെ വിദ്യാഭ്യാസ പ്രവർത്തകനായ കോർവി രക്ഷാനന്ദ്, കിഴക്കൻ തിമൂറിലെ പരിസ്ഥിതി പ്രവർത്തകനും സംഗീതജ്ഞനുമായ ഉഗേനിയ ലെമോസ് എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ.

ഫ്ളോറിഡയെ മുക്കി ഇഡാലിയ ചുഴലിക്കാറ്റ്: ജാ​ഗ്രത നിർ​ദേശം

ഫ്ളോറിഡയെ മുക്കി ഇഡാലിയ ചുഴലിക്കാറ്റ്: ജാ​ഗ്രത നിർ​ദേശം

ഫ്ളോറിഡ: യുഎസിൽ കനത്ത നാശം വിതച്ച ഇഡാലിയ ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു. ഫ്ളോറിഡയില്‌‍ ആഞ്ഞടിച്ച ചുഴലിക്കാറ്റിനെത്തുടർന്ന് ജനജീവിതം ദുസ്സഹമായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. പ്രദേശങ്ങളിൽ നിന്ന് ആളു​കളെ ഒഴിപ്പിച്ചു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളും തുടരുകയാണ്.

കാറ്റ് വീശിയടിച്ചത് ജനസാന്ദ്രത കുറഞ്ഞ മേഖലകളിലായതിനാൽ വലിയ ആൾനാശം ഉണ്ടായിട്ടില്ല. ഫ്ലോറിഡയിൽ ഇതുവരെ രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇവ രണ്ടും വാഹനാപകടങ്ങളെ തുർന്നാണെന്ന് പൊലീസ് അറിയിച്ചു. ചുഴലിക്കാറ്റിന് പിന്നാലെ തെക്കുകിഴക്കൻ ജോർജിയയിൽ കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുകയാണ്. ഭരണകൂടം ജാഗ്രതാനിര്‍ദേശം നൽകി.

‘സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ’; ആശംസകളുമായി രാഷ്ട്രപതി

‘സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ’; ആശംസകളുമായി രാഷ്ട്രപതി

ഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും. സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു സന്ദേശത്തിൽ പറഞ്ഞു.

കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകം കൂടിയാണ് ഓണം. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണ്. രാഷ്ട്രപതി അഭിപ്രായപ്പെട്ടു.