ചന്ദ്രയാന്‍ മൂന്ന് വിജയം; ഇന്ത്യയെയും ഐഎസ്ആര്‍ഒയെയും അഭിനന്ദിച്ച് നാസ

ചന്ദ്രയാന്‍ മൂന്ന് വിജയം; ഇന്ത്യയെയും ഐഎസ്ആര്‍ഒയെയും അഭിനന്ദിച്ച് നാസ

ന്യൂയോര്‍ക്ക്: ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയിച്ചതില്‍ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ഈ ദൗത്യത്തില്‍ ഇന്ത്യയുടെ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇറങ്ങുന്ന ആദ്യത്തെ ബഹിരാകാശ ദൗത്യമായാണ് ചന്ദ്രയാന്‍ മൂന്ന് മാറിയത്. റഷ്യയുടെ ലൂണ- 25 പേടകം നിയന്ത്രണം വിട്ട് ചന്ദ്രനില്‍ പതിച്ച്് ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍ മൂന്നിന്റെ വിജയം.
‘ചന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയതിന് ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനങ്ങള്‍. ചന്ദ്രനില്‍ ഒരു ബഹിരാകാശ പേടകം വിജയകരമായി ലാന്‍ഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായതിന് ഇന്ത്യയ്ക്കും അഭിനന്ദനങ്ങള്‍.ഈ ദൗത്യത്തില്‍ നിങ്ങളുടെ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്’ – നെല്‍സല്‍ എക്‌സില്‍ കുറിച്ചു.

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വൈകീട്ട് 6.04നാണ് സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. യുഎസ്, ചൈന, റഷ്യ എന്നിവയാണ് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ മറ്റു മൂന്ന് രാജ്യങ്ങള്‍.

ജി 20 ഉച്ചകോടി: സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ ഡല്‍ഹിയില്‍ പൊതു അവധി

ജി 20 ഉച്ചകോടി: സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ ഡല്‍ഹിയില്‍ പൊതു അവധി

ഡല്‍ഹി: ജി 20 ഉച്ചകോടി നടക്കുന്നത് കണക്കിലെടുത്ത് സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ ഡല്‍ഹിയില്‍ പൊതു അവധി. എല്ലാ സര്‍ക്കാര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, സ്വകാര്യ ഓഫീസുകളും സ്‌കൂളുകളും അടച്ചിടും. ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും കടകളും ഈ മൂന്ന് ദിവസങ്ങളില്‍ പ്രവർത്തിക്കില്ല.

ഗതാഗത കുരുക്കും സാങ്കേതിക വെല്ലുവിളികളും ഒഴിവാക്കുക ലക്ഷ്യമിട്ടാണ് പൊതു അവധി നല്‍കിയത്. ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ പത്ത് വരെ സര്‍ക്കാര്‍ അവധിയായി പ്രഖ്യാപിക്കണമെന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ഡല്‍ഹി പ്രഗതി മൈതാനിലാണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ നേതാക്കളുടെ സംഗമമായ ജി 20 ഉച്ചകോടി നടക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തുടങ്ങിയ നേതാക്കളെല്ലാം ഉച്ചകോടിയിൽ സംബന്ധിക്കും.

കൈയെത്തും ദൂരത്ത് ചന്ദ്രൻ, ആകാംക്ഷയിൽ രാജ്യം; ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് വൈകിട്ട്

കൈയെത്തും ദൂരത്ത് ചന്ദ്രൻ, ആകാംക്ഷയിൽ രാജ്യം; ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് വൈകിട്ട്

ഡൽഹി: ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ലാൻഡറും (വിക്രം) റോവറും (പ്രഗ്യാൻ) ഉൾപ്പെടുന്ന ലാൻഡിങ് മൊഡ്യുൾ ഇന്ന് വൈകിട്ട് 6:04 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം സ്പർശിക്കാനായി തയ്യാറെടുക്കുകയാണ്. ലാൻ‍ഡർ ഇറങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ ഓർബിറ്റർ വഴി ഭൂമിയിലെ കൺട്രോൾ സെന്ററിലെത്തുമെന്നാണ് ഐഎസ്ആർഒ അറിയിച്ചത്.

ഇന്ന് വൈകിട്ട് 5.45ന് ചന്ദ്രോപരിതലത്തിൽ നിന്ന് ലാൻഡർ താഴ്ത്താനാരംഭിക്കും. ദൗത്യം വിജയിച്ചാൽ ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹത്തിന്റെ അജ്ഞാത പ്രദേശമായ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ചന്ദ്രനിൽ സ്പർശിക്കാനും റോബോട്ടിക് ചാന്ദ്ര റോവർ ഇറക്കാനും കഴിഞ്ഞാൽ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് സാങ്കേതികവിദ്യ നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ലാൻഡിങ്ങിനുള്ള സ്ഥലം അനുയോജ്യമല്ലെന്ന് ലാൻഡറിന് തോന്നിയാൽ ദൗത്യം ഓഗസ്റ്റ് 27ലേക്ക് നീട്ടുമെന്നാണ് സൂചന.

പഴകിയ ഓട്സ് നൽകിയെന്ന് പരാതി; 10,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി

പഴകിയ ഓട്സ് നൽകിയെന്ന് പരാതി; 10,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി

പഴകിയ ഓട്സ് നൽകിയെന്ന് സൂപ്പർമാർക്കറ്റിനെതിരെ നൽകിയ പരാതിയിൽ പരാതിക്കാരന് അനുകൂലവിധി. 49 കാരനായ ബെഗളൂരു സ്വദേശിയാണ് പരാതി നൽകിയത്. സൂപ്പർമാർക്കറ്റ് 10000 രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി വിധി. ചികിൽസാചെലവുകളും നിയമചെലവുകളുമടക്കം എല്ലാ നഷ്ടങ്ങളും ചേർത്താണ് 10000 രൂപ നഷ്ടപരിഹാരം
നൽകാൻ ഉപഭോക്തൃകമ്മിഷൻ ഉത്തരവിട്ടത്. ബംഗളൂരുവിലെ ജയ നഗറിലെ സൂപ്പർ മാർക്കറ്റിൽ നിന്നുമാണ് 925 രൂപ വിലയുള്ള ഓട്‌സ് വാങ്ങിയത്. ഓട്സ് കഴിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

പരിശോധനയിൽ ഭക്ഷ്യവിഷബാധയേറ്റതായി കണ്ടെത്തി. സംശയം തോന്നിയ പരാതിക്കാരൻ ഓട്സിന്റെ പാക്കേജിംഗ് പരിശോധിച്ചപ്പോഴാണ് സൂപ്പർമാർക്കറ്റ് ഒരു പുതിയ ലേബൽ ഉപയോഗിച്ച് യഥാർത്ഥ എക്സ്പയറി ഡേറ്റ് മറച്ചുവെച്ചതായും മറ്റൊരു തീയതി ചേർത്തതായും കണ്ടെത്തിയത്.

സൂപ്പർമാർക്കറ്റുമായി ബന്ധപ്പെട്ടെങ്കിലും കാര്യമായ പ്രതികരണം ഒന്നും തന്നെ ലഭിച്ചില്ല. ഇതെത്തുടർണ് പരാതി നല്കാൻ തീരുമാനിച്ചത്. സർവ്വീസ് പോരായ്മയും അന്യായമായ വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും ആരോപിച്ച് സൂപ്പർമാർക്കറ്റിലേക്ക് വക്കീൽ നോട്ടീസ് അയച്ചു. ഒടുവിൽ കേസ് ബെംഗളൂരു ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ എത്തുകയും അനുകൂല വിധി നേടുകയുമായിരുന്നു.

കാലാവധി കഴിഞ്ഞ ഓട്സ് കഴിച്ച് 49കാരന് ഭക്ഷ്യവിഷബാധ; സൂപ്പർമാർക്കറ്റിനെതിരെ പരാതി‌, 10,000രൂപ നഷ്ടപരിഹാരം

കാലാവധി കഴിഞ്ഞ ഓട്സ് കഴിച്ച് 49കാരന് ഭക്ഷ്യവിഷബാധ; സൂപ്പർമാർക്കറ്റിനെതിരെ പരാതി‌, 10,000രൂപ നഷ്ടപരിഹാരം

ബം​ഗളൂരു: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയതിനെതിരെ പരാതി നൽകിയ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ വിധി. പഴകിയ ഓട്സ് വില്പന നടത്തിയ സൂപ്പർമാർക്കറ്റിനെതിരെ ബംഗളൂരു സ്വദേശിയായ ഉപഭോക്താവ് നൽകിയ പരാതിയിലാണ് നിയമ നടപടി. ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നൽകാനാണ് വിധി.

49കാരനായ പരപ്പ എന്നയാളാണ് പരാതിക്കാരൻ. ബംഗളൂരുവിലെ ജയ നഗറിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്നാണ് ഇയാൾ ഓട്സ് പാക്കറ്റ് വാങ്ങിയത്. 925 രൂപയായുരുന്നു ഇതിന്റെ വില‌. വീട്ടിലെത്തി ഓട്സ് കഴിച്ചപ്പോഴും എക്സ്പൈറി ഡേറ്റ് കഴിഞ്ഞതാണെന്ന് ഇയാൾ അറിഞ്ഞിരുന്നില്ല. ഓട്സ് കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയേറ്റതായി കണ്ടെത്തിയത്.

സംശയത്തെത്തുടർന്ന് ഓട്സ് പാക്കറ്റ് പരിശോധിച്ചപ്പോഴാണ് ഒരു പുതിയ ലേബൽ ഉപയോഗിച്ച് യഥാർത്ഥ എക്സ്പൈറി ഡേറ്റ് മറച്ചുവെച്ചതായും മറ്റൊരു തിയതി തൽസ്ഥാനത്ത് ചേർത്തതായും കണ്ടെത്തിയത്. വാങ്ങിയ ഓട്‌സ് പാക്കറ്റ് എക്സ്പൈറി ഡേറ്റ് കഴിഞ്ഞതാണെന്ന് അങ്ങനെയാണ് മനസ്സിലായത്. സൂപ്പർമാർക്കറ്റുമായി ബന്ധപ്പെട്ടെങ്കിലും മോശം പ്രതികരണമാണ് ലഭിച്ചതെന്ന് പരപ്പ പറഞ്ഞു. അതോടെയാണ് നിയമപരമായി നേരിടാമെന്ന് തീരുമാനിച്ചത്.

ബം​ഗളൂരു ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ കേസെത്തിയപ്പോൾ പരപ്പയ്ക്ക് അനുകൂലമായി വിധി വന്നു. ചികിത്സാ ചെലവുകളടക്കം ഉപഭോക്താവിനുണ്ടായ നഷ്ടങ്ങൾ ചേർത്ത് 10,000 രൂപ നഷ്ടപരിഹാരം നൽകാൻ കടയുടമയോട് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. ഉൽപന്നത്തിന്റെ വിലയായ 925 രൂപ മടക്കി നൽകാനും നിർദേശിച്ചു.

ചന്ദ്രയാൻ-3 വിജയക്കുതിപ്പിന്റെ അവസാന നിമിഷങ്ങളിലേക്ക്; സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാകുക നാളെ വൈകിട്ട്

ചന്ദ്രയാൻ-3 വിജയക്കുതിപ്പിന്റെ അവസാന നിമിഷങ്ങളിലേക്ക്; സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാകുക നാളെ വൈകിട്ട്

രാജ്യം മുഴുവൻ കാത്തിരിക്കുന്ന അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ സോഫ്റ്റ് ലാൻഡിംഗ് നാളെ. ബൂധനാഴ്ച വൈകിട്ട് 6.04-ന് സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാകും. വൈകിട്ട് 5.30 മുതൽ എട്ട് മണിവരെയാണ് സോഫ്റ്റ് ലാൻഡിംഗെന്ന് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നു. ഇത് പിന്നീട് 6.04 എന്ന കൃത്യ സമയം ഐഎസ്ആർഒ വ്യക്തമാക്കുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ ഡീബൂസ്റ്റിംഗ് പ്രക്രിയയും വിജയകരമായതോടെ 25 കിലോമീറ്റർ അകലത്തിൽ മാത്രമാണ് ലാൻഡർ നിൽക്കുന്നത്.

ചന്ദ്രയാൻ-2ന്റെ പിഴവുകളെല്ലാം പരിഹരിച്ചാണ് ഇത്തവണ ഐഎസ്ആർഒ ലക്ഷ്യത്തിലേക്കുള്ള ദൗത്യം ആരംഭിച്ചിരിക്കുന്നത്. സോഫ്റ്റ് ലാൻഡിംഗിന് ശേഷമാകും ചന്ദ്രയാൻ പേടകം വഹിച്ചിട്ടുള്ള റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ഇത് കഴിഞ്ഞ് 14 ദിവസങ്ങൾക്ക് ശേഷമാകും പഠനം ആരംഭിക്കുക. ലാൻഡിംഗിനായി നിശ്ചയിച്ചിരിക്കുന്നത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശമാണ്. ചന്ദ്രയാൻ-2ൽ നിശ്ചയിച്ചിരുന്നത് 500 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ലാൻഡിംഗ് ഏരിയ മാത്രമാണ്.

ജൂലൈ 14-ന് വിക്ഷേപിച്ച പേടകം 22-ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്നത്. ഇതിന് ശേഷം അഞ്ച് ഘട്ടങ്ങളായാണ് ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനായി ഭ്രമണപഥം താഴ്‌ത്തുന്നത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വർക്ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്.