വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നു പൊങ്ങി; വിജയം തുടര്‍ന്ന് ഐഎസ്ആര്‍ഒ

വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നു പൊങ്ങി; വിജയം തുടര്‍ന്ന് ഐഎസ്ആര്‍ഒ

ഡല്‍ഹി: ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നു പൊങ്ങുന്ന പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട് വിക്രം ലാന്‍ഡര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തതായും ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു.

ചാന്ദ്ര രഹസ്യങ്ങള്‍ തേടുന്ന പ്രഗ്യാന്‍ റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കിയത് വിക്രം ലാന്‍ഡറാണ്. വിക്രം ലാന്‍ഡറുമായി ബന്ധപ്പെട്ട് നടത്തിയ വീണ്ടും പറന്നു പൊങ്ങുന്ന പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. പറന്നു പൊങ്ങിയ വിക്രം ലാന്‍ഡര്‍ അല്‍പ്പം മാറി ലാന്‍ഡ് ചെയ്തതായും ഐഎസ്ആര്‍ഒ വിശദീകരിച്ചു.

നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചാണ് വിക്രം ലാന്‍ഡര്‍ പറന്നു പൊങ്ങിയത്. മുകളിലേക്ക് 40 സെന്റിമീറ്റര്‍ പറന്നു പൊങ്ങിയ ലാന്‍ഡര്‍ 30 മുതല്‍ 40 സെന്റിമീറ്റര്‍ വരെ അകലെയാണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്തതെന്നും ഐഎസ്ആര്‍ഒ കുറിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടുണ്ട്.

ഈ വിജയം ഭാവി പരീക്ഷണങ്ങള്‍ക്കും മനുഷ്യ ദൗത്യങ്ങള്‍ക്കും ആവേശം പകരും. ചന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരീക്ഷണത്തിന് ശേഷം റാംപും ChaSTE, ILSA എന്നി പേലോഡുകളും കൃത്യമായി വിന്യസിച്ചതായും ഐഎസ്ആര്‍ഒ അറിയിച്ചു.

ലോകത്തെ ഒറ്റ വിരൽത്തുമ്പിലാക്കിയ ഗൂഗിളിന് 25 വയസ്

ലോകത്തെ ഒറ്റ വിരൽത്തുമ്പിലാക്കിയ ഗൂഗിളിന് 25 വയസ്

ലോകത്തെ ഒറ്റ വിരൽത്തുമ്പിലാക്കിയ ഗൂഗിളിന് 25 വയസ് തികയുന്നു. ആഗോള ടെക് ഭീമനായ ഗൂഗിൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ വൻകുതിപ്പാണ് ഇരുപത്തിയഞ്ചാം വയസിൽ ലക്ഷ്യമിടുന്നത്. സ്റ്റാൻഫോഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഗൂഗിളിന്റെ കഥ ആരംഭിക്കുന്നത്. സഹപാഠികളായ ലാറി പേജും സെർജി ബ്രിനും ഒരുമിച്ച് വികസിപ്പിച്ചെടുത്ത സെർച്ച് എൻജിനാണ് ഗൂഗിൾ.

മുമ്പുണ്ടായിരുന്ന സെർച്ച് എൻജിനുകളിൽ നിന്ന് വ്യത്യസ്തമായി വ്യക്തിഗത പേജുകളിലേക്ക് എളുപ്പമെത്താൻ കണക്ടിങ് ലിങ്കുകൾ ഉപയോഗിക്കുന്ന രീതിയാണ് അവർ അവലംബിച്ചത്. അതുവരെ ഇന്റർനെറ്റ് ലോകം അടക്കി വാണ സെർച്ച് എൻജിനുകളുടെ കുത്തക തകർക്കാൻ ഞൊടിയിടയിൽ ഗൂഗിളിനായി. അക്കാദമിക് സമൂഹത്തിനുപകാരപ്പെട്ടതോടെ, ഗൂഗിളിന്റെ വളർച്ച തുടങ്ങി.

ആൽഫബെറ്റ് എന്ന വലിയ മാതൃഗ്രൂപ്പിന് കീഴിലാണ് ഗൂഗിളിപ്പോൾ. നൂറിലേറെ ഉത്പ്പന്നങ്ങളും സർവീസുകളും ഗൂഗിളിനുണ്ട്. നിലവിൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക വിദ്യയോടുകൂടിയ സെർച്ച് ടൂൾ ഗൂഗിൾ വികസിപ്പിച്ചുകഴിഞ്ഞു. അന്വേഷിക്കുന്ന വിവരങ്ങളുടെ സംഗ്രഹ രൂപം ,ചിത്രങ്ങൾ ഉൾപ്പെടെ ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇരുപത്തിയഞ്ചാം വയസിലെത്തിയ ഗൂഗിളിൻറെ തലപ്പത്ത് ഇന്ത്യക്കാരനായ സുന്ദർ പിച്ചെയാണെന്നതിൽ ഇന്ത്യയ്ക്കും അഭിമാനം.

ഐഎസ്ആർഒ വിക്ഷേപണ കൗണ്ട്ഡൗണിന് പിന്നിലെ ശബ്ദ സാന്നിധ്യം എൻ വളർമതി അന്തരിച്ചു

ഐഎസ്ആർഒ വിക്ഷേപണ കൗണ്ട്ഡൗണിന് പിന്നിലെ ശബ്ദ സാന്നിധ്യം എൻ വളർമതി അന്തരിച്ചു

ഐഎസ്ആർഒയുടെ ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള വിക്ഷേപണ കൗണ്ട്‌ഡൗണിന് പിന്നിലെ ഐകോണിക് ശബ്ദസാന്നിധ്യമായ ശാസ്ത്രജ്ഞ എൻ വളർമതി(64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിജയകരമായ വിക്ഷേപണത്തിലും സ്വര സാന്നിധ്യമുണ്ടായിരുന്നു വളർമതി.തമിഴ്‌നാട് അരിയനല്ലൂര്‍ സ്വദേശിയായ വളര്‍മതി ശ്രീഹരിക്കോട്ടയിലെ മിഷന്‍ കണ്‍ട്രോള്‍ സെന്റര്‍ റേഞ്ച് ഓപ്പറേഷന്‍ വിഭാഗം മാനേജരായിരുന്നു. ശ്രീഹരിക്കോട്ടയിൽ നിന്നുമുള്ള ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങളിൽ വളർമതിയുടെ ശബ്ദസാന്നിദ്ധ്യം ഉണ്ടായിരിക്കില്ല എന്നത് വേദനാജനകമാണെന്ന് മുൻ ഡയറക്ടർ ഡോക്ടർ പി.വി വെങ്കിടകൃഷ്ണൻ പറഞ്ഞു.

1984 ൽ ഐഎസ്ആർഒയുടെ ഭാഗമായ വളർമതി, ഇന്ത്യയുടെ അഭിമാന ദൗത്യങ്ങളായ ഇൻസാറ്റ് 2എ, ഐ ആർ എസ് 1സി, ഐ ആർ എസ് 1ഡി, ടെസ് എന്നിവയ്ക്ക് പിന്നിൽ പ്രവർത്തിച്ചു. 2011ൽ ജിസാറ്റ്-12 ദൗത്യം നയിച്ച ടി.കെ അനുരാധക്ക് ശേഷം ഐഎസ്ആർഒയുടെ ഒരു ദൗത്യം നയിച്ച രണ്ടാമത്തെ വനിതയായിരുന്നു എൻ വളർമതി. ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിർമ്മിത റഡാർ ഇമേജിംഗ് ഉപഗ്രഹമായ റിസാറ്റ്-1ന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു വളർമതി. മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ അബ്ദുൾ കലാം പുരസ്കാരം 2015ൽ നേടിയത് വളർമതിയായിരുന്നു.

പ്രമുഖ തമിഴ് നടന്‍ ആര്‍എസ് ശിവാജി അന്തരിച്ചു

പ്രമുഖ തമിഴ് നടന്‍ ആര്‍എസ് ശിവാജി അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് നടന്‍ ആര്‍എസ് ശിവാജി അന്തരിച്ചു. 66 വയസായിരുന്നു. തിങ്കളാഴ്ച ചെന്നെയില്‍ വച്ചായിരുന്നു അന്ത്യം. നിരവധി തമിഴ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

നടനും നിര്‍മാതാവുമായ എംആര്‍ സന്താനത്തിന്റെ മകനായി 1956ലാണ് ജനനം. 1980കളിലാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ശിവാജി നിരവധി കാരക്റ്റര്‍ റോളുകളിലും എത്തി. നടന്‍ കമല്‍ഹാസനുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. നിരവധി കമല്‍ സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. അഭിനയം കൂടാതെ അസിസ്റ്റന്റ് ഡയറക്ടര്‍, സൗണ്ട് ഡിസൈന്‍, ലൈന്‍ പ്രൊഡക്ഷന്‍ എന്നീ മേഖലകളിലും കൈവച്ചു.

വിക്രം, അപൂര്‍വ സഹോദരങ്ങള്‍, കൊലമാവ് കോകില, ധാരാള പ്രഭു തുടങ്ങിയ നിരവധി സിനിമകളില്‍ വേഷമിട്ടു. ഇന്നലെ റിലീസ് ചെയ്ത യോഗി ബാബു ചിത്രം ലക്കിമാന്‍ ആണ് അവസാന ചിത്രം. ശിവാജിയുടെ സഹോദരന്‍ സന്താന ഭാരതിയും തമിഴില്‍ അറിയപ്പെടുന്ന നടനാണ്.

കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; ബഹ്‌റൈനില്‍ നാലു മലയാളികള്‍ മരിച്ചു

കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; ബഹ്‌റൈനില്‍ നാലു മലയാളികള്‍ മരിച്ചു

മനാമ: ബഹ്‌റൈനില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. മുഹറഖിലെ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററിലെ ജീവനക്കാരാണ് മരിച്ച അഞ്ചുപേരും. കോഴിക്കോട് സ്വദേശി വിപി മഹേഷ്, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തലശേരി സ്വദേശി അഖില്‍ രഘു എന്നിവരാണ് മരിച്ച മലയാളികള്‍. തെലങ്കാന സ്വദേശി സുമന്‍ രാജണ്ണയാണ് മരിച്ച അഞ്ചാമന്‍.

ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി 10 മണിയോടെ സല്‍മാബാദില്‍ നിന്ന് മുഹറഖിലേക്കു പോകുമ്പോഴാണ് മലയാളികള്‍ ഉള്‍പ്പെട്ട സംഘം അപകടത്തില്‍പ്പെട്ടത്. മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു.

സൂര്യതേജസ്സിലേക്ക്; ആദിത്യ കുതിപ്പു തുടങ്ങി

സൂര്യതേജസ്സിലേക്ക്; ആദിത്യ കുതിപ്പു തുടങ്ങി

ചെന്നൈ: രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1 ലക്ഷ്യത്തിലേക്കു കുതിപ്പു തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പിഎസ്എല്‍വി സി57 റോക്കറ്റ് ഉപഗ്രഹവുമായി കുതിച്ചുയര്‍ന്നു.

ഇന്നലെയാണ് ആദിത്യ വിക്ഷേപണത്തിനുള്ള 23 മണിക്കൂര്‍ 40 മിനിറ്റ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എല്‍1)വിനു ചുറ്റുമുള്ള സാങ്കല്‍പ്പിക ഭ്രമണപഥത്തിലാണ് ആദിത്യ എല്‍1 എത്തുക. ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലെഗ്രാഞ്ചേ പോയിന്റില്‍ നിന്നാണ് പേടകം സൂര്യനെ പഠിക്കുക.

മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയില്‍ എത്തുക. സൗരവാതങ്ങള്‍, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗരപ്രതിഭാസങ്ങളെ പറ്റി പഠിക്കുകയാണ് ലക്ഷ്യം. ഇതിനായി ഏഴു പേലോഡുകള്‍ ആദിത്യയിലുണ്ട്.

സൗരാന്തരീക്ഷത്തിന്റെ മുകള്‍ഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷന്‍ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും. ആദിത്യ എല്‍1 ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണമായി തദ്ദേശീയമായി നിര്‍മിച്ചതാണ്.