കൺമുന്നിൽ ചന്ദ്രൻ; ചന്ദ്രയാൻ-3 പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങൾ പുറത്ത്,

കൺമുന്നിൽ ചന്ദ്രൻ; ചന്ദ്രയാൻ-3 പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങൾ പുറത്ത്,

ബെംഗളൂരു: ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ-3 പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ചന്ദ്രയാൻ-3ന്റെ ആദ്യ ഭ്രമണപഥം താഴ്ത്തൽ ദൗത്യവും വിജയിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഭ്രമണപഥം താഴ്ത്തിയത്. അടുത്ത ഭ്രമണപഥം താഴ്ത്തുന്ന ദൗത്യം ബുധനാഴ്ച ഉച്ചയ്ക്ക് നടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.

പേടകം ഇപ്പോൾ ചന്ദ്രനിൽനിന്ന് കൂടിയ അകലം 4313 കിലോമീറ്ററും കുറഞ്ഞ അകലം 170 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലായി. ഭ്രമണപഥത്തിൽ പ്രവേശിച്ചതിനുപിന്നാലെ പേടകത്തിലെ കാമറ പകർത്തിയ ചന്ദ്രന്റെ ദൃശ്യമാണ് ഐഎസ്ആർ പുറത്തുവിട്ടത്. ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങൾ വ്യക്തമായിക്കാണുന്ന 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോദൃശ്യമാണിത്.

ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിച്ചത്. ഓഗസ്റ്റ് ഒന്നോടെ ചന്ദ്രയാന്‍ മൂന്ന്, ഭൂമിയെ ഭ്രമണം ചെയ്യുന്നത് പൂര്‍ത്തിയാക്കുകയും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്ര ആരംഭിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ചയാണ് ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.

കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസിനും കേസെടുക്കാം: ഹൈക്കോടതി

കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസിനും കേസെടുക്കാം: ഹൈക്കോടതി

കൊച്ചി: അഴിമതി നിരോധന നിയമ പ്രകാരം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസിന് കേസെടുക്കാമെന്ന് ഹൈക്കോടതി. തലയോലപ്പറമ്പ് പഞ്ചായത്തിലെ ഭവന നിർമ്മാണ അഴിമതിയിൽ പ്രതിയായ ബാങ്ക് ഉദ്യോഗസ്ഥരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയ കോട്ടയം വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സർക്കാർ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര ഏജൻസിയായ സിബിഐയ്ക്ക് മാത്രമേ അന്വേഷണത്തിന് അധികാരമുള്ളൂവെന്ന വാദം തെറ്റാണെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരവും അതുമായി ബന്ധപ്പെട്ട ഐപിസി ആക്റ്റും ഉപയോഗിച്ച് കേസ് എടുക്കാം. കേസ് റജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിക്കുന്നതിന് വിജിലൻസ് മാനുവൽ തടസമില്ല.

സംസ്ഥാന വിജിലൻസ് മാനുവൽ കേസ് അന്വേഷണത്തിനുള്ള മാർഗ നിർദ്ദേശം മാത്രമാണ്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര ഏജൻസികൾക്ക് മാത്രമേ കേസെടുക്കാനാവൂ എന്ന് നിയമമില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. കേന്ദ്ര സർക്കാറിന് കീഴിലുള്ള ഉദ്യോഗസ്ഥർ അഴിമതി നടത്തിയാൽ കേസ് എടുക്കാൻ വിജിലൻസ് മാനുവലിൽ പറയുന്നില്ലെന്നും സിബിഐയെ അറിയിക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കിയായിരുന്നു വിചാരണ കോടതി പ്രതികളെ ഒഴിവാക്കിയത്.

ഭവന പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട ഒരു ലക്ഷത്തി എൺപത്തയ്യായിരം രൂപ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് ഗ്രാമസേവിക തിരിമറി നടത്തിയെന്നായിരുന്നു കേസ്. കേസിൽ ബാങ്ക് ഉദ്യോഗസ്ഥരെ പ്രതി ചേർത്തായിരുന്നു വിജിലൻസിന്റെ കുറ്റപത്രം. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ കേസിൽ നിന്നും ഒഴിവാക്കിയ കോട്ടയം വിജിലൻസ് കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി, ഉദ്യോഗസ്ഥരോട് വിചാരണ നേരിടാൻ ഉത്തരവിട്ടു.

ഡൽഹിയിലും ജമ്മുവിലും ഭൂചലനം

ഡൽഹിയിലും ജമ്മുവിലും ഭൂചലനം

ന്യൂഡൽഹി: ഡൽഹിയിലും ജമ്മു കശ്മീരിന്റെ ചില ഭാ​ഗങ്ങളിലും ഭൂചലനം. ഇന്നലെ രാത്രി 9.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.

അഫ്​ഗാനിസ്ഥാൻ, പാകിസ്ഥാൻ അതിർത്തികളിലും ഭൂചലനം അനുഭവപ്പെട്ടു. അഫ്​ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. രണ്ട് തവണയായി ഭൂചലനം അനുഭവപ്പെട്ടു.

അഴിമതിക്കേസ്: ഇമ്രാന്‍ ഖാന് മൂന്നു വര്‍ഷം തടവ്; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അഞ്ചു വര്‍ഷം വിലക്ക്

അഴിമതിക്കേസ്: ഇമ്രാന്‍ ഖാന് മൂന്നു വര്‍ഷം തടവ്; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അഞ്ചു വര്‍ഷം വിലക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനുമായ ഇമ്രാന്‍ ഖാന് അഴിമതിക്കേസില്‍ മൂന്നു വര്‍ഷം തടവു ശിക്ഷ. പ്രധാനമന്ത്രിയായിരുന്ന കാലത്ത് രാജ്യത്തിനു ലഭിച്ച പാരിതോഷികങ്ങള്‍ വിറ്റെന്ന കേസിലാണ് (തോഷഖാന കേസ്) കോടതി വിധി. ഇതോടെ ഇമ്രാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അഞ്ചു വര്‍ഷത്തേക്കു വിലക്കു വരും.

തടവു ശിക്ഷയ്ക്കു പുറമേ ഇമ്രാന്‍ ഒരു ലക്ഷം രൂപ പിഴ ഒടുക്കണമെന്നും അഡീഷനല്‍ ജഡ്ജി ഹൂമയൂണ്‍ ദിലാവാര്‍ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം. കോടതി വിധി വന്നതിനു പിന്നാലെ ഇമ്രാനെ അറസ്റ്റ് ചെയ്ത് ജയിലിലേക്കു മാറ്റി.

പാകിസ്ഥാന്‍ ഇലക്ഷന്‍ കമ്മിഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. നേരത്തെ ഇതേ വിഷയം ചൂണ്ടിക്കാട്ടി ഇലക്ഷന്‍ കമ്മിഷന്‍ ഇമ്രാന് അയോഗ്യത ഏര്‍പ്പെടുത്തിയിരുന്നു. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മിഷന്റെ കണ്ടെത്തല്‍.

ഭരണാധികാരികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്ന പാരിതോഷികങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വകുപ്പാണ് തോഷഖാന.

വീണ്ടും കോവിഡ്; പുതിയ വകഭേദം ‘ഏരിസ്’ യുകെയിൽ പടരുന്നു

വീണ്ടും കോവിഡ്; പുതിയ വകഭേദം ‘ഏരിസ്’ യുകെയിൽ പടരുന്നു

ലണ്ടൻ: കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഇജി 5.1 യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ റെസ്‌പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവ സാമ്പിളിൽ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തി. ‘ഏരിസ്’ എന്നാണ് പുതിയ വകഭേദത്തെ അറിയപ്പെടുന്നത്.

ജൂലൈ 31നാണ് ഏരിസിനെ പുതിയ വകഭേദമായി തരംതിരിച്ചത്. യുകെയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കോവിഡ് കേസുകളും ഏരിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കോവിഡ് വകഭേദങ്ങളുടെ പട്ടികയിൽ ഇജി 5.1 ഉണ്ട്. എക്സ്ബിബി.1.5, എക്സ്ബിബി.1.16, ബിഎ.2.75, സിഎച്ച്.1.1, എക്സ്ബിബി, എക്സ്ബിബി1.9.1, എക്സ്ബിബി 1.9.2, എക്സ്ബിബി.2.3 എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റ് വകഭേദങ്ങള്‍.

ജൂലൈ രണ്ടാം വാരത്തിൽ യുകെയിലെ സീക്വൻസുകളിൽ 11.8 ശതമാനത്തിലും ഏരിസ് സാന്നിധ്യം കണ്ടെത്തിയെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ വെബ്സൈറ്റില്‍ പറയുന്നത്. അമേരിക്കയിലും കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിന് ശേഷം 10 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് സിഡിസി പറയുന്നു.

സംഘർഷം നിലയ്ക്കാതെ മണിപ്പൂർ; മൂന്ന് മെയ്തികൾ വെടിയേറ്റ് മരിച്ചു

സംഘർഷം നിലയ്ക്കാതെ മണിപ്പൂർ; മൂന്ന് മെയ്തികൾ വെടിയേറ്റ് മരിച്ചു

മണിപ്പൂരിൽ സംഘർഷത്തിനു അയവില്ല. ബിഷ്ണുപൂരിൽ മൂന്ന് പേർ വെടിയേറ്റു മരിച്ചു. മെയ്തി വിഭാ​ഗക്കാരാണ് മരിച്ചത്. ബിഷ്ണുപുർ- ചുരാചന്ദ്പുർ അതിർത്തിയിലാണ് വ്യാപക ആക്രമണം.

സംഘർഷത്തിൽ നിരവധി വീടുകൾ തകർത്തു. കുക്കി, മെയ്തി വിഭ​ഗക്കാരുടെ വീടുകൾ ഒരുപോലെ തകർക്കപ്പെട്ടു. ക്വക്ത ഗ്രാമത്തിലെ മെയ്തി വിഭാഗത്തിന്റെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പിന്നാലെയാണ് തിരിച്ചും ആക്രമണം നടന്നത്. വീടുകൾ തീ വച്ച് നശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ​ദിവസം സെഞ്ചാം ചിരാം​ഗിലും ആക്രമണമുണ്ടായിരുന്നു. ഒരു പൊലീസുകാരൻ വെടിയേറ്റു മരിച്ചു. അതിനിടെ അക്രമി സംഘം ബിഷ്ണുപൂരില്‍ പൊലീസിന്റെ രണ്ട് സെക്യൂരിറ്റി പോസ്റ്റ് ആക്രമിച്ച സംഘം തോക്കുകള്‍ അടക്കം ആയുധങ്ങള്‍ കവര്‍ന്നു. മണിപ്പൂര്‍ പൊലീസിന്റെ കൈരന്‍ഫാബി, തംഗലാവായി ഔട്ട് പോസ്റ്റുകളാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സംഘം ആക്രമിച്ച് കൊള്ളയടിച്ചത്.

ഹെയ്ംഗാഗ്, സിംഗ്ജാമെ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കാന്‍ ആള്‍ക്കൂട്ടം എത്തിയെങ്കിലും സുരക്ഷാസേന അവരെ തുരത്തി. സുരക്ഷാസേനയും അക്രമികളും തമ്മില്‍ കൗട്രുക്, ഹരോത്തെല്‍, സെഞ്ചാം, ചിരാംഗ് മേഖലകളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.