by Midhun HP News | Aug 15, 2023 | Latest News, ദേശീയ വാർത്ത
റാഞ്ചി: മാവോയിസ്റ്റുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു. ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ബും ജില്ലയിലെ ടോന്‍ടോയിലാണ് തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടലുണ്ടായത്. ഝാര്‍ഖണ്ഡ് ജാഗ്വാര്‍ ഫോഴ്‌സിലെ ജവാന്മാരായ അമിത് തിവാരി, ഗൗതം കുമാര്‍ എന്നിവരാണ് മരിച്ചത്. ഇവിടെ ഏതാനും ദിവസം മുമ്പ് മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.
by Midhun HP News | Aug 15, 2023 | Latest News, ദേശീയ വാർത്ത
ഷിംല: ഹിമാചൽ പ്രദേശിനെ ദുരിതത്തിലാഴ്ത്തിയ മഴക്കെടുതിയിൽ മരണം 51 ആയി. മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലുമായി 51 പേർ മരിച്ചതായി ഹിമാചൽ മുഖ്യമന്ത്രി സുഖ് വിന്ദർ സുഖു അറിയിച്ചു. 14 പേർ ഷിംലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആണ് മരിച്ചത്. സമ്മർഹിൽസിലെ ശിവക്ഷേത്രം തകർന്ന് ഏഴുപേർ കൊല്ലപ്പെട്ടു. പ്രളയത്തിലും മഴവെള്ളപ്പാച്ചിലിലുമായി 20 പേരെ കാണാതായിട്ടുണ്ടെന്നും ഹിമാചൽ മുഖ്യമന്ത്രി അറിയിച്ചു.
തകർന്ന കെട്ടിടങ്ങൾക്ക് അടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ ഇപ്പോഴും രക്ഷാ പ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യത ഉണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഹിമാചലിൽ 752 റോഡുകൾ അടച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലും ശക്തമായ മഴ തുടരുകയാണ്. ഉത്തരാഖണ്ഡിൽ തിങ്കളാഴ്ച 4 പേർ മരിച്ചു. ഇതുവരെ 9 പേരെ കാണാതായിട്ടുണ്ട്. കനത്ത മഴ കണക്കിലെടുത്ത് ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തി വച്ചു.
ഹിമാചലിലെ സോളൻ ജില്ലയിൽ മേഘവിസ്ഫോടനം സംഭവിച്ചതിന് പിന്നാലെയാണ് ഹിമാചനിലെ ദുരിതത്തിലാക്കിയ മഴക്കെടുത്തിയുണ്ടായത്. പ്രളയത്തിൽ നിരവധി കെട്ടിടങ്ങളും കന്നുകാലി ഷെഡുകളും വീടുകളും ഒലിച്ചുപോയിട്ടുണ്ട്. സോളനിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്‌ഫോടനത്തെത്തുടർന്ന് രണ്ട് വീടുകൾ ഒഴുകിപ്പോയിരുന്നു. ഇപ്പോഴും വിവിധ ഇടങ്ങളിലായി ധാരാളം പേരാണ് കുടുങ്ങി കിടക്കുന്നത്.

മണ്ഡി – മണാലി – ചണ്ഡിഗഢ് ദേശീയപാത കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഈ ദേശീയ പാത പലയിടത്തായി തകർന്നതിനാൽ ചരക്ക് ഗതാഗതത്തിന് അടക്കം തടസ്സം നേരിടുന്നുണ്ട്. മണ്ഡിയിലും നാച്ചനിലും സോളനിലും ഷിംലയിമെല്ലാം നൂറ് കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു. ഉത്തരാഖണ്ഡില്‍ കനത്ത മഴയെത്തുടർന്ന് ഡെറാഡൂണിൽ മാൽദേവ്ധയിലുള്ള ഡിഫൻസ് കോളേജിൻറെ കെട്ടിടം കന്നത്ത മഴയിൽ തകർന്നു. കെട്ടിടം ഒലിച്ചു പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
by Midhun HP News | Aug 14, 2023 | Latest News, ദേശീയ വാർത്ത
സിംല: ഹിമാചല്‍ പ്രദേശിലെ മേഘവിസ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും പതിനാറ് പേര്‍ മരിച്ചു. നിര്‍ത്താതെ പെയ്ത മഴയില്‍ സിംല നഗരത്തിലെ സമ്മര്‍ഹില്‍ ക്ഷേത്രം തകര്‍ന്ന് 9 പേരും സോളന്‍ ജില്ലയിലെ മേഘവിസ്‌ഫോടനത്തെതുടര്‍ന്ന് 7 പേരുമാണ് മരിച്ചത്. മറ്റ് പലയിടത്തും മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായി ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് ചണ്ഡിഗഡ്- സിംല ദേശീയപാത അടച്ചു.

സമ്മര്‍ഹില്ലിലെ ക്ഷേത്രത്തിനുള്ളില്‍ 30 പേര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ക്ഷേത്രത്തില്‍ മാസപൂജയ്ക്കായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം, സോളനിലെ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട ആറുപേരെയും രക്ഷപ്പെടുത്തിയതായി ജില്ലാഭരണകൂടം അറിയിച്ചു.
by Midhun HP News | Aug 12, 2023 | Latest News, ദേശീയ വാർത്ത
അമരാവതി: തിരുപ്പതിയില്‍ ആറ് വയസ്സുകാരിയെ പുലി ആക്രമിച്ച് കൊന്നു. മാതാപിതാക്കള്‍ക്കൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴാണ് കുട്ടിയെ പുലി ആക്രമിച്ചത്. ആന്ധ്ര സ്വദേശി ലക്ഷിത ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയില്‍ വച്ചായിരുന്നു ആക്രമണം. അച്ഛന്‍ ദിനേശിനും അമ്മ ശശികലയ്ക്കുമൊപ്പമുണ്ടായിരുന്ന കുട്ടിയുടെ അടുത്തേക്ക് പാഞ്ഞടുത്ത പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും വനംവകുപ്പ് ജീവനക്കാരും നടത്തിയ തെരച്ചിലില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുപ്പതിയിലെ എസ് വി ആര്‍ റൂയ ആശുപത്രിയിലേക്ക് മാറ്റി.

by Midhun HP News | Aug 11, 2023 | കേരളം, ദേശീയ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നിൽ. 17 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എൽഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായപ്പോൾ പുതുതായി മൂന്നെണ്ണം പിടിച്ചെടുക്കാനായി. യുഡിഎഫിന് മൂന്നെണ്ണം നഷ്ടമായപ്പോൾ രണ്ട് സീറ്റുകൾ പിടിച്ചെടുത്തു. സിപിഎമ്മിൽ നിന്നാണ് ഒരു വാർഡ് ബിജെപി പിടിച്ചെടുത്തത്. ഒൻപത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. 22 വനിതകൾ അടക്കം ആകെ 54 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. മലപ്പുറം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി. പെരിന്തല്‍ ബ്ലോക്ക് പഞ്ചായത്ത് ചെമ്മാണിയോട് ഡിവിഷനില്‍ യുഡിഎഫിന്റെ യു ടി മുര്‍ഷിദ് ജിയിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് വാര്‍ഡ് 15 ല്‍ യുഡിഎഫിന്റെ അബ്ദുള്‍ അസീസ് ജയിച്ചു. ചുങ്കത്തറ പഞ്ചായത്ത് 14 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മൈമൂനയും തുവ്വൂര്‍ പഞ്ചായത്ത് 11 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യില്‍ അയ്യപ്പനും ജയിച്ചു. ചുങ്കത്തറ കളക്കുന്ന് വാര്‍ഡില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ആയിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് ജയിച്ചതോടെ ഇരു കക്ഷികള്‍ക്കും പഞ്ചായത്തിൽ പത്ത് വീതം അംഗങ്ങളായി. ഭരണം നിശ്ചയിക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരും.എറണാകുളം ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നാലിൽ നാലിടത്തും യുഡിഎഫിന് വിജയം. രണ്ട് സീറ്റ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. എന്നാൽ ഉപതെരഞ്ഞെടുപ്പ് ഫലം ജില്ലയിലെ പഞ്ചായത്തുകളിൽ എവിടെയും ഭരണമാറ്റാം ഉണ്ടാക്കില്ല. വടക്കൻ പറവൂരിലെ ഏഴിക്കര, വടക്കേക്കര പഞ്ചായത്തത്തുകളിലും വൈപിനിലെ പള്ളിപ്പുറം പഞ്ചായത്തിലും അങ്കമാലി മൂക്കന്നൂർ പഞ്ചായത്തിലുമാണ് യുഡിഎഫ് മികച്ച വിജയം നേടിയത് പള്ളിപ്പുറം പഞ്ചായത്തിലെ പത്താം വാർഡിലും, ഏഴിക്കര പഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് സീറ്റ് പിടിച്ചെടുത്തത്. നാലിൽ മൂന്നിടത്തും വാർഡ് മെമ്പർമാർ രാജി വെച്ച് വിദേശത്തേക്ക് പോയ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വടക്കേക്കര പഞ്ചായത്ത് പതിനൊന്നാം വാർഡിൽ മെമ്പർ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കോഴിക്കോട് വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് വാർഡ് യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ ഇ.പി. സലിം 42 വോട്ടുകൾക്ക് എൽഡിഎഫ് സ്വതന്ത്രൻ പി.പി. വിജയനെ തോൽപ്പിച്ചു. 17 വാർഡുകളുള്ള വേളത്ത് യു ഡി എഫിന് പത്ത് സീറ്റുകളായി. പാലക്കാട് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ താനിക്കുന്ന് വാർഡ് ഇടത് മുന്നണി പിടിച്ചെടുത്തു. സിപിഎമ്മിലേ പി മനോജ് 303 വോട്ടുകൾക്ക് കോൺഗ്രസിലെ ഉണ്ണികൃഷ്ണനെ തോൽപിച്ചു. കൊല്ലം തെന്മല ഗ്രാമപഞ്ചായത്ത് ഒറ്റക്കൽ അഞ്ചാം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ എസ്. അനുപമ 34 വോട്ടിന് വിജയിച്ചു. കൊല്ലം ആദിച്ചനല്ലൂർ പഞ്ചായത്ത് പുഞ്ചിരിച്ചിറ രണ്ടാം വാർഡ് സി പി എം സിറ്റിംഗ് സീറ്റ് ബി ജെ പി പിടിച്ചെടുത്തു ബിജെപിയുടെ എ എസ് രഞ്ജിത്ത് 100 വോട്ടിന് ഭൂരിപക്ഷത്തിൽ ജയിച്ചു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണ മാറ്റ ഭീഷണിയില്ല.കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളും എൽഡിഎഫ് നിലനിർത്തി. മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ബി പി റീഷ്മ 393 വോട്ടിനാണ് വിജയിച്ചത്. ധർമ്മടം പഞ്ചായത്തിലെ പരീക്കടവ് വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ബി ഗീതമ്മ 9 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു. തൃശൂർ മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടം വാർഡ് എല്‍ഡിഎഫ് സീറ്റ് നിലനിർത്തി. സിപിഐ സ്ഥാനാർഥി മിഥുൻ തീയ്യത്തുപറമ്പിൽ178 വോട്ടുകൾക്ക് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി. വൈക്കം മറവന്തുരുത്ത് വാർഡിൽ സിപിഎമ്മിന്റെ രേഷ്മ പ്രവീൺ വിജയിച്ചു. ആലപ്പുഴ തലവടി കോടമ്പനാടി വാർഡിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ പി രാജന്‍ 197 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച വിശാഖ് വിദേശത്ത് പോയതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
by Midhun HP News | Aug 10, 2023 | Latest News, ദേശീയ വാർത്ത
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനമായ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. വിവിധ മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി ഡൽഹി പൊലീസ്. രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഡൽഹി അതിർത്തിയിൽ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങളുടെയും മറ്റും പരിശോധന കർശനമാക്കിയിട്ടുണ്ട്.സ്വാതന്ത്ര്യദിനാഘോഷം കണക്കിലെടുത്ത് രാജ്ഘട്ട്, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ സെക്ഷൻ 144 ഏർപ്പെടുത്തിയതായി ഡൽഹി പൊലീസിന്റെ സെൻട്രൽ ഡിസ്ട്രിക്ട് ഡിസിപി ട്വീറ്റ് ചെയ്തു. ഈ പ്രദേശങ്ങളിൽ ആളുകൾ കൂട്ടംകൂടാനും സമരങ്ങളും സത്യഗ്രഹങ്ങളും നടത്താനും അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.
അതേസമയം ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ എന്നിവർ ഇന്ന് ഉച്ചയ്ക്ക് 12:30 ന് രാജ്ഘട്ടിൽ വാർത്താസമ്മേളനം നടത്താനിരിക്കെയാണ് രാജ്ഘട്ട്, ചെങ്കോട്ട മുതലായവയ്ക്ക് ചുറ്റും ഡൽഹി പൊലീസ് സെക്ഷൻ 144 പ്രഖ്യാപിച്ചിരിക്കുന്നത്
Recent Comments