സെമി ഹൈസ്പീഡ് റെയില്‍ പാതയ്ക്കായി മുഖ്യമന്ത്രി; റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി

സെമി ഹൈസ്പീഡ് റെയില്‍ പാതയ്ക്കായി മുഖ്യമന്ത്രി; റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി

ന്യൂഡല്‍ഹി: നിര്‍ദിഷ്ട സെമി ഹൈസ്പീഡ് റെയില്‍ പാതയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തുന്നതിന് സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മാറ്റം വരുത്തി അതിവേഗ പാത നടപ്പാക്കണമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ നിര്‍ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ നീക്കം.

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലാണ് മുഖ്യമന്ത്രി. അതിനിടെയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം തേടിയത്.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് ഡിപിആര്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ പുരോഗതി മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ആരായും. ഡിപിആറുമായി ബന്ധപ്പെട്ട് റെയില്‍വേ ബോര്‍ഡ് വിശദാംശങ്ങള്‍ തേടിയിരുന്നു. ഇതിന് കെ റെയില്‍ മറുപടി നല്‍കിയിരുന്നു. ഇത് പരിശോധിക്കാന്‍ ദക്ഷിണ റെയില്‍വേയോട് ആവശ്യപ്പെട്ടിരിക്കുകയാണ് റെയില്‍വേ ബോര്‍ഡ്.

സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി കെ വി തോമസുമായുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഇ ശ്രീധരന്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.

അടുത്തിടെ, പുതിയ പാത എന്ന നിലയില്‍ സില്‍വര്‍ ലൈനെ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ വി തോമസ് വ്യക്തമാക്കിയിരുന്നു. ഇ ശ്രീധരന്റെ നിര്‍ദേശങ്ങള്‍ റെയില്‍വേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവുമെന്നാണ് സൂചന. പുതിയ നിര്‍ദേശങ്ങള്‍ കൂടി മുന്നോട്ടുവെച്ച് വേഗത്തില്‍ സെമി ഹൈസ്പീഡ് റെയില്‍ പാതയ്ക്ക് അംഗീകാരം വാങ്ങിയെടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

രാഹുലിന്റെ അയോഗ്യത നീങ്ങും; അപകീര്‍ത്തി കേസ് വിധിക്കു സുപ്രീം കോടതി സ്‌റ്റേ

രാഹുലിന്റെ അയോഗ്യത നീങ്ങും; അപകീര്‍ത്തി കേസ് വിധിക്കു സുപ്രീം കോടതി സ്‌റ്റേ

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അംഗത്വത്തിനുള്ള അയോഗ്യത നീങ്ങും.

എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരു വന്നതെങ്ങനെ എന്ന പരാമര്‍ശത്തിന്റെ പേരിലാണ്, രാഹുല്‍ കുറ്റക്കാരനാണെന്നു കോടതി വിധിച്ചത്. രാഹുലിന്റെ പരാമര്‍ശങ്ങള്‍ ഔചിത്യമുള്ളതെന്നു കരുതാനാവില്ലെന്ന്, ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു.

പൊതുരംഗത്തുള്ളവര്‍ പ്രസംഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കോടതി പറഞ്ഞു. എന്നാല്‍ രാഹുലിനു പരമാവധി ശിക്ഷ നല്‍കിയ വിചാരണക്കോടതി നടപടിക്കു കാരണമൊന്നും കാണുന്നില്ല. അതുകൊണ്ടു കുറ്റക്കാരനെന്നു കണ്ടെത്തിയതു സ്റ്റേ ചെയ്യുകയാണെന്നും അന്തിമ വിധിക്കു വിധേയമായിരിക്കും ഇതെന്നും സുപ്രീം കോടതി വിധിച്ചു. രാഹുലിന്റെ അപ്പീല്‍ പരിഗണിച്ചപ്പോള്‍ ഇരുപക്ഷത്തിനും പതിനഞ്ചു മിനിറ്റു വീതം വാദങ്ങള്‍ അവതരിപ്പിക്കാമെന്ന് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.

അപകീര്‍ത്തി കേസിലെ വിധി സ്റ്റേ ചെയ്യണമെങ്കില്‍ അതിനു തക്ക കാരണം വേണമന്നും ബെഞ്ച് വ്യക്തമാക്കി. മോദി സമുദായത്തില്‍പ്പെട്ട പതിമൂന്നു കോടി ജനങ്ങളില്‍ ബിജെപി നേതാക്കള്‍ മാത്രമാണ് രാഹുലിനെതിരെ പരാതി നല്‍കിയിട്ടുള്ളതെന്ന്, അദ്ദേഹത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്വി പറഞ്ഞു.

വിധി പറഞ്ഞ കേസിലെ പരാതിക്കാരനായ പൂര്‍ണേഷ് മോദിയാവട്ടെ, യഥാര്‍ഥ മോദി സമുദായക്കാരന്‍ അല്ലെന്നും സിങ്വി ചൂണ്ടിക്കാട്ടി. ഇത് പൂര്‍ണേഷ് മോദി തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണെന്നും അഭിഷേക് സിങ്വി പറഞ്ഞു. ഒരാളെ ഇടിച്ചു താഴ്ത്തുകയെന്ന ഉദ്ദേശ്യത്തോടെ പരാമര്‍ശിച്ചാല്‍ മാത്രമേ അപകീര്‍ത്തി കേസ് നിലനില്‍ക്കുകയുള്ളൂ.

499ാം വകുപ്പില്‍ ഇതു വ്യക്തമായി പറയുന്നുണ്ട്. ഇവിടെ മോദി സമുദായത്തിലെ എല്ലാവരെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യം രാഹുലിന് ഇല്ലായിരുന്നുവെന്നു വ്യക്തമാണ്. ഇത്തരമൊരു ലക്ഷ്യം രാഹുലിന് ഉണ്ടായിരുന്നുവെന്ന് സാക്ഷികള്‍ ആരും പറഞ്ഞിട്ടില്ല- സിങ്വി പറഞ്ഞു.

രാഹുലിന്റേത് ധാര്‍മിക അധഃപതനമാണെന്നാണ് വിചാരണക്കോടതി ജഡ്ജി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനം എന്തെന്ന് സിങ്വി ചോദിച്ചു. ഏതെങ്കിലും നിയമത്തിന്റെയോ കോടതി വിധിയുടെയോ അടിസ്ഥാനത്തിലാണോ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്? പരമാവധി ശിക്ഷ വിധിക്കുന്നതിന് തട്ടിക്കൊണ്ടുപോവലോ കൊലപാതകമോ ബലാത്സംഗമോ അല്ല രാഹുലിന്റെ പേരിലുള്ള കുറ്റം. എട്ടു വര്‍ഷമാണ് ഇതിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്നതെന്ന് സിങ്വി ചൂണ്ടിക്കാട്ടി. സമാനമായ കുറ്റങ്ങള്‍ ചെയ്തതായി വിധിയില്‍ പറയുന്നുണ്ടല്ലോയെന്നു കോടതി ഓര്‍മിപ്പിച്ചപ്പോള്‍ ഒരു കേസിലും കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടില്ലെന്ന് സിങ്വി പറഞ്ഞു.

കേസുകളെല്ലാം ബിജെപി പ്രവര്‍ത്തകരോ നേതാക്കളോ നല്‍കിയതാണെന്നും സിങ്വി വാദിച്ചു. ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ ഒരാള്‍ അയോഗ്യത നേരിടുകയാണ്. കേസ് നിലനില്‍ക്കാനുള്ള സാധ്യത ഇല്ലെന്നു തോന്നിയതുകൊണ്ടാവാം വയനാട് ഉപതെരഞ്ഞെടുപ്പിന് ഇനിയും വിജ്ഞാപനം ഇറക്കാത്തതെന്ന് സിങ്വി പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ വേണ്ടെന്ന കോടതിയുടെ പ്രതികരണത്തെത്തുടര്‍ന്ന് ഇത് സിങ്വി പിന്‍വലിച്ചു.

വാട്‌സ്ആപ്പിലൂടെ ലഭിച്ച പത്ര കട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. തെളിവു നിയമം അനുസരിച്ച് ഇതു നിലനില്‍ക്കില്ല. രാഹുല്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്നതിന് ഒരു തെളിവുമില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് 21 മാസത്തിനു ശേഷം സാക്ഷിയായി ബിജെപി നേതാവിനെ കണ്ടെത്തുകയായിരുന്നും സിങ്വി പറഞ്ഞു. രാഹുലിന്റെ പ്രസംഗം നേരിട്ടു കേട്ടയാളാണ് സാക്ഷിയെന്ന്, പൂര്‍ണേഷ് മോദിക്കു വേണ്ടി ഹാജരായ മഹേഷ് ജഠ്മലാനി അറിയിച്ചു.

പ്രധാനമന്ത്രിയുടെ പേരു വച്ച് മോദി സമൂദായത്തെ മുഴുവന്‍ അപമാനിക്കലായിരുന്നു രാഹുലിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ മോദി സമുദായത്തില്‍പ്പെട്ട ആര്‍ക്കും കേസ് നല്‍കാന്‍ അവകാശമുണ്ടെന്ന് ജഠ്മലാനി വാദിച്ചു. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ അയോഗ്യത വരുന്നത് ലില്ലി തോമസ് കേസിലെ സുപ്രീം കോടതി വിധി അനുസരിച്ചാണ്.

ഇപ്പോള്‍ സ്‌റ്റേ ആവശ്യപ്പെട്ട് ആ വിധി മറികടക്കാനാണ് ശ്രമിക്കുന്നതെന്ന് ജഠ്മലാനി പറഞ്ഞു. മണ്ഡലത്തിനു പ്രതിനിധിയില്ലാതാവുന്നത് പ്രശ്‌നമാണെന്ന് കോടതി ഇതിനോടു പ്രതികരിച്ചു. വിചാരണക്കോടതി പരമാവധി ശിക്ഷയാണ് നല്‍കിയിരിക്കുന്നത്. ഇതു എന്തുകൊണ്ടെന്ന വിശദീകരണം ആവശ്യമാണെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.

കീശ കീറും; തക്കാളി വില 300ലേക്ക്

കീശ കീറും; തക്കാളി വില 300ലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് വരും ദിവസങ്ങളില്‍ തക്കാളി വില 300ലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ തക്കാളിക്ക് ചില്ലറവിപണയില്‍ കിലോയ്ക്ക് 250 രൂപയായി. വരും ദിവസങ്ങളില്‍ തക്കാളി വില മൂന്നൂറിലെത്തുമെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു. മൊത്തവിപണിയില്‍ തക്കാളി വില 160 രൂപയില്‍ നിന്ന് 220 രൂപയായി ഉയര്‍ന്നതോടെയാണ് ചില്ലറവിപണയില്‍ തക്കാളി വില 250 രൂപവരെയായത്.

ഡല്‍ഹിയിലെ മദര്‍ ഡയറിയില്‍ തക്കാളിയുടെ ചില്ലറ വില കിലോയ്ക്ക് 259 രൂപയാണ്. തക്കാളിയുടെ ലഭ്യതക്കുറവാണ് വന്‍തോതിലുള്ള വില വര്‍ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തക്കാളിയെ കൂടാതെ സാവാള, ബീന്‍സ്, കാരറ്റ്, ഇഞ്ചി, പച്ചമുളക് തുടങ്ങിയ സാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്.

കര്‍ണാടക, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന പച്ചക്കറി വാഹനങ്ങളുടെ എണ്ണത്തിലും കുറവുണ്ടായതായി വ്യാപാരികള്‍ പറയുന്നു.

14 കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പൊലീസ് നിഗമനം

14 കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പൊലീസ് നിഗമനം

ജയ്പൂര്‍: ഇഷ്ടിക ചൂളയില്‍ 14 കാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. രാജസ്ഥാനിലെ ഭില്‍വാരയിലാണ് സംഭവം. ഇന്നു പുലര്‍ച്ചെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്.

അമ്മയ്‌ക്കൊപ്പം ഇന്നലെ ആടിനെ പുല്ലുതീറ്റാന്‍ പോയതായിരുന്നു പെണ്‍കുട്ടി. അമ്മയുടെ അടുത്തുനിന്നും ഒറ്റപ്പെട്ട പെണ്‍കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു.

തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ഇന്നലെ രാത്രി മുഴുവന്‍ പെണ്‍കുട്ടിയെ തിരഞ്ഞു. രാവിലെ ഇഷ്ടിക ചൂളയ്ക്ക് സമീപം കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അസ്ഥിക്കഷണങ്ങള്‍, വെള്ളി പാദസരം, ഷൂസ് തുടങ്ങിയവ മൃതദേഹത്തിന് സമീപത്തു നിന്നും പൊലീസ് കണ്ടെടുത്തു. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് വിധേയയായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

പ്രദേശവാസികളായ മൂന്നു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ നാട്ടുകാര്‍ പൊലീസിനെതിരെ പ്രതിഷേധിച്ചു.

പെണ്‍കുട്ടിയെ കാണാതായ വിവരം അറിയിച്ചപ്പോള്‍, പെണ്‍കുട്ടിയുടെ ഐഡി കാര്‍ഡും ജനനസര്‍ട്ടിഫിക്കറ്റും വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഈ വര്‍ഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പെണ്‍കുട്ടിയുടെ കൊലപാതകം രാജസ്ഥാന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

ലോക പോലീസ് മീറ്റിൽ രംഗന് സ്വർണ്ണം

ലോക പോലീസ് മീറ്റിൽ രംഗന് സ്വർണ്ണം

ആറ്റിങ്ങൽ കരാട്ടെ ടീമിൽ നിന്നുള്ള CRPF കരാട്ടെ താരം രംഗന് സ്വർണ്ണം. കാനഡയിൽ നടന്നുവരുന്ന ലോക പോലീസ് മീറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ ടീം കുമിത്തെയിൽ രംഗൻ ഉൾപ്പെട്ട ഇന്ത്യൻ ടീമിനാണ് സ്വർണ്ണം. ഇതോടെ ആറ്റിങ്ങൽ കരാട്ടെ ടീം കുടുബാംഗവും CRPF കരാട്ടെ താരവുമായ രംഗൻ്റെ ചാമ്പ്യൻഷിപ്പിലെ മെഡൽ നേട്ടം സ്വർണ്ണവും വെങ്കലവും ഉൾപ്പടെ രണ്ട് മെഡലുകളായി. പുരുഷന്മാരുടെ വ്യക്തിഗത കത്തയിലായിരുന്നു വെങ്കല മെഡൽ നേട്ടം. ഒഫിഷ്യൽ ഇൻ്റർനാഷ്ണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നുള്ള കരാട്ടെ താരം ആദ്യമായാണ് മെഡൽ നേടുന്നത്. വർക്കല പേരേറ്റിൽ ശ്രീരംഗത്തിൽ രാഹുലൻ്റെയും കവിതയുടെയും മകനാണ്. ഗീതു സഹോദരിയാണ്.

മണിപ്പൂര്‍: സ്ത്രീകളുടെ മൊഴിയെടുക്കരുത്; സിബിഐയോട് സുപ്രീം കോടതി

മണിപ്പൂര്‍: സ്ത്രീകളുടെ മൊഴിയെടുക്കരുത്; സിബിഐയോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ നഗ്ന പരേഡിനും കൂട്ട ബലാത്സംഗത്തിനും ഇരയായ സ്ത്രീകളുടെ മൊഴിയെടുക്കുന്ന നടപടികളുമായി മുന്നോട്ടുപോവരുതെന്ന് സിബിഐയ്ക്കു സുപ്രീം കോടതി നിര്‍ദേശം. ഇന്ന് ഉച്ചയ്ക്ക് കേസ് കോടതി പരിഗണിക്കാനിരിക്കെ, മൊഴിയെടുക്കല്‍ നിര്‍ത്തിവയ്ക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്.

മൊഴി നല്‍കുന്നതിനായി ഇന്നു ഹാജരാവാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്ത്രീകളില്‍ ഒരാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനെക്കുറിച്ച് അറിവില്ലെന്നായിരുന്നു എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രതികരിച്ചത്. തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സിബിഐയ്ക്കു നിര്‍ദേശം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

കേസ് സിബിഐയ്ക്കു കൈമാറുന്നതിനെ, അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.