വാ​ഗ്ദാനങ്ങൾ പാലിക്കാനാകുന്നില്ല; ചെരിപ്പുകൊണ്ട് സ്വന്തം മുഖത്തടിച്ച് കൗൺസിലറുടെ പ്രതിഷേധം

വാ​ഗ്ദാനങ്ങൾ പാലിക്കാനാകുന്നില്ല; ചെരിപ്പുകൊണ്ട് സ്വന്തം മുഖത്തടിച്ച് കൗൺസിലറുടെ പ്രതിഷേധം

ഹൈദരാബാദ് : തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ ചെരിപ്പുകൊണ്ട് സ്വന്തം മുഖത്തടിച്ച് കൗണ്‍സിലറുടെ പ്രതിഷേധം. തെലുങ്കുദേശം പാര്‍ട്ടി കൗണ്‍സിലര്‍ മുളപാര്‍ത്തി രാമരാജുവാണ് ന​ഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ രോഷം പ്രകടിപ്പിച്ചത്. ആന്ധ്രയിലെ ആനകപള്ളി നാര്‍സിപട്ടണം മുനിസിപ്പാലിറ്റി 20-ാം വാര്‍ഡിലെ കൗൺസിലറാണ് രാമരാജു. കൗണ്‍സിലര്‍ സ്ഥാനത്തെത്തിയിട്ട് 31 മാസങ്ങളായി. പക്ഷേ ജനങ്ങളെ ബാധിക്കുന്ന ഏറ്റവും അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ തനിക്കു കഴിഞ്ഞിട്ടില്ല.

വാര്‍ഡിലെ റോഡുകളും വൈദ്യുതിവിതരണവും ശുചീകരണപദ്ധതികളുമൊക്കെ തകർന്ന അവസ്ഥയിലാണ്. വോട്ടര്‍മാര്‍ക്ക് കുടിവെള്ളം എത്തിച്ചു നല്‍കാന്‍ പോലും തനിക്ക് കഴിഞ്ഞില്ലെന്നും രാമരാജു പറഞ്ഞു. നഗരസഭാ അധികൃതര്‍ തന്റെ വാര്‍ഡിനെ അവഗണിക്കുകയാണെന്നും രാമരാജു ആരോപിച്ചു.

40-കാരനായ രാമരാജു ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്. വാര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വോട്ടര്‍മാര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാനും കഴിയാത്തതിലും ഭേദം കൗണ്‍സില്‍ യോഗത്തില്‍ മരിക്കുന്നതാണെന്നും രാമരാജു അഭിപ്രായപ്പെട്ടു.

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. എണ്ണ വിതരണ കമ്പനികള്‍ സിലിണ്ടറിന്മേല്‍ 99.75 രൂപയുടെ കുറവാണ് വരുത്തിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

എല്ലാം മാസത്തിന്റെ തുടക്കത്തിലും പാചകവാതക സിലിണ്ടറിന്റെ വില എണ്ണ വിതരണ കമ്പനികള്‍ പുനഃപരിശോധിക്കാറുണ്ട്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 1680 രൂപയായി താഴ്ന്നു.

കഴിഞ്ഞമാസവും വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ കുറവ് വരുത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലയാണ് ഇതിനെ സ്വാധീനിക്കുന്നത്

സിനിമറ്റോഗ്രാഫ് ഭേദഗതി ബില്‍ പാസാക്കി

സിനിമറ്റോഗ്രാഫ് ഭേദഗതി ബില്‍ പാസാക്കി

ന്യൂഡല്‍ഹി: സിനിമറ്റോഗ്രാഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി. ഭേദഗതി നിലവില്‍ വരുന്നതോടെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ ചലച്ചിത്രങ്ങള്‍ തിയറ്ററുകളില്‍ നിന്നു പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടാകും. സിനിമ പൈറസിക്ക് കടുത്ത ശിക്ഷയും ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സിനിമ പകര്‍ത്തി പ്രദര്‍ശിപ്പിച്ചാല്‍ വ്യക്തിക്ക് മൂന്നുവര്‍ഷം വരെയാണ് തടവ്. കൂടാതെ നിര്‍മ്മാണ ചെലവിന്റെ അഞ്ച് ശതമാനം പിഴയും നല്‍കണം. വ്യാഴാഴ്ച രാജ്യസഭ പാസാക്കിയ ബില്ലിന് ലോക്‌സഭാ അംഗീകാരം നല്‍കി. ടെലിവിഷനിലും ഒടിടി പ്രദര്‍ശനത്തിനുമായി പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

1952ലെ സിനിമാറ്റോഗ്രാഫ് ബില്‍ ഭേദഗതി ചെയ്തുകൊണ്ട് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് ബില്‍ അവതരിപ്പിച്ചത്. സിനിമാറ്റോഗ്രാഫ് നിയമം ഭേദഗതി ചെയ്യാന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പൊതുജനാഭിപ്രായം തേടിയിരുന്നു.

സിബിഐ അന്വേഷണം വേണ്ട; മണിപ്പൂര്‍ സ്ത്രീകള്‍ സുപ്രീം കോടതിയില്‍

സിബിഐ അന്വേഷണം വേണ്ട; മണിപ്പൂര്‍ സ്ത്രീകള്‍ സുപ്രീം കോടതിയില്‍

ഡല്‍ഹി: തങ്ങള്‍ക്കെതിരെ നടന്ന അതിക്രമത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്കു വിടുന്നതിനെ എതിര്‍ത്ത്, മണിപ്പൂരില്‍ നഗ്നപരേഡിനും കൂട്ട ബലാത്സംഗത്തിനും ഇരയായ രണ്ടു സ്ത്രീകള്‍ സുപ്രീം കോടതിയില്‍. വിചാരണ അസമിലേക്കു മാറ്റുന്നതിനെയും സ്ത്രീകള്‍ എതിര്‍ത്തു. മണിപ്പൂരില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതിനോട് എതിര്‍പ്പില്ലെന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

സിബിഐ അന്വേഷണത്തോടു യോജിക്കുന്നില്ലെന്ന്, അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു. വിചാരണ അസമിലേക്കു മാറ്റുന്നതിനെയും സിബല്‍ എതിര്‍ത്തു. സ്വതന്ത്ര അന്വേഷണമാണ് നടക്കേണ്ടതെന്ന് സിബല്‍ പറഞ്ഞു.

അതിക്രമം നടന്നത് രണ്ടു സ്ത്രീകള്‍ക്കെതിരെ മാത്രമല്ലെന്നും ഒട്ടേറെ പേര്‍ സമാനമായ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നും കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയവര്‍ക്കു വേണ്ടി ഇന്ദിര ജയ്‌സിങ് അറിയിച്ചു. ഈ ഘട്ടത്തില്‍, എത്ര എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കോടതി ആരാഞ്ഞു. കലാപം രൂക്ഷമായ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം ഉണ്ടാവേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനോട് യോജിപ്പാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. കേസ് അസമിലേക്കു മാറ്റാന്‍ കേന്ദ്രം തീരുമാനിച്ചിട്ടില്ല. മണിപ്പൂരിനു പുറത്തേക്കു മാറ്റാമെന്നാണ് തീരുമാനമെന്ന് തുഷാര്‍ മേത്ത പറഞ്ഞു. കേസില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്.

കൃഷ്ണഗിരിയില്‍ പടക്കക്കടയ്ക്കു തീപിടിച്ച് അഞ്ചു മരണം; ഇരുപതോളം പേര്‍ക്കു പരിക്ക്

കൃഷ്ണഗിരിയില്‍ പടക്കക്കടയ്ക്കു തീപിടിച്ച് അഞ്ചു മരണം; ഇരുപതോളം പേര്‍ക്കു പരിക്ക്

കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ പടക്കക്കടയ്ക്കു തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴയപേട്ട മുരുകന്‍ ക്ഷേത്രത്തിനു സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. പടക്കക്കടയ്ക്കു സമീപമുള്ള വീടുകള്‍ക്കും കടകള്‍ക്കും കേടുപാടു സംഭവിച്ചു.

ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയില്‍ വന്‍ സുരക്ഷാവീഴ്ച

ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയില്‍ വന്‍ സുരക്ഷാവീഴ്ച

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയില്‍ വന്‍ സുരക്ഷാവീഴ്ച. ഗവര്‍ണര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് രണ്ടുതവണ സ്‌കോര്‍പ്പിയോ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചു. ഇന്നലെ രാത്രി നോയിഡയില്‍ വച്ചാണ് സംഭവം. രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. നോയിഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്നതിനിടെ രാത്രി പത്തുമണിയോടെയാണ് സംഭവം ഉണ്ടായത്.

ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള കറുത്ത സ്‌കോര്‍പ്പിയോ ആണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ ഇടിച്ചുകയറാന്‍ രണ്ടുതവണ ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കാനായത്. വാഹനം ഓവര്‍ടേക്ക് ചെയ്തപ്പോള്‍ രണ്ടുതവണയും വാഹനം വലതുഭാഗത്തേക്ക് വെട്ടിച്ചുമാറ്റുകയായിരുന്നു. സംഭവസമയത്ത് യുവാക്കള്‍ മദ്യലഹരിയിലായിരുന്നെന്ന് സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.