റൺവേയിൽ ടയറിന്റെ അവശിഷ്ടങ്ങൾ; ഡൽഹി- പാരിസ് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

റൺവേയിൽ ടയറിന്റെ അവശിഷ്ടങ്ങൾ; ഡൽഹി- പാരിസ് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ഡൽഹി: ഡൽഹിയിൽ നിന്നു പാരിസിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. പറന്നുയർന്നതിനു തൊട്ടുപിന്നാലെയാണ് വിമാനം തിരികെ ഇറക്കിയത്.
പറന്നുയർന്നതിനു പിന്നാലെ റൺവേയിൽ ടയറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഡൽഹി എടിസി, ഫ്ലൈറ്റ് ക്രൂ അം​ഗങ്ങൾക്കാണ് വിവരം നൽകിയത്. പിന്നാലെയാണ് നടപടി. മറ്റ് വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്സി നഴ്‌സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു. നഴ്‌സിങ്ങില്‍ ബി.എസ്സി/പോസ്റ്റ് ബി.എസ്സി/എം.എസ്സിയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും നിര്‍ബന്ധം. പ്രായപരിധി 35 വയസ്. ഓഗസ്റ്റ് ഏഴ് മുതല്‍ 10 വരെ കൊച്ചിയില്‍ അഭിമുഖം നടക്കും.

ശമ്പളം സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്ച് ലഭിക്കും. താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവര്‍ ഫോട്ടോ അടങ്ങിയ ബയോഡാറ്റ, ആധാര്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ ഓഗസ്റ്റ് അഞ്ചിനകം gcc@odepc.in ലേക്ക് മെയില്‍ അയയ്ക്കുക. വിശദവിവരങ്ങള്‍ക്ക്: www.odepc.kerala.gov.in, 04712329440/41/42/6238514446.

വിയ്യൂരില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു

വിയ്യൂരില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു

തൃശൂര്‍: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ വിയ്യൂരില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശി മാരിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനും തമിഴ്‌നാട്ടുകാരനുമായ മുത്തുവിനെ വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കെഎസ്ഇബി വിയ്യൂരിലെ കരാര്‍ തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു.

ഇരുവരും തമ്മില്‍ മദ്യപിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. വഴക്ക് സംഘര്‍ഷത്തിലേക്ക് മാറിയപ്പോള്‍ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് മുത്തു മാരിയെ കുത്തുകയായിരുന്നു.

മാരി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായും പൊലീസ് പറഞ്ഞു. കെഎസ്ഇബി ക്വാട്ടേഴ്‌സിന് സമീപത്തുവച്ചായിരുന്നു സംഭവം. അറസ്റ്റിലായ പ്രതിയെ കൂടുതല്‍ ചോദ്യം വരികയാണെന്നും വിയ്യൂര്‍ പൊലീസ് അറിയിച്ചു.

ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ നിയമനത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ നിയമനത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആലപ്പുഴ അനന്തനാരായണപുരം ക്ഷേത്രത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായി വിരമിച്ച ജില്ലാ ജഡ്ജി നടരാജനെ നിയമിച്ച ഹൈക്കോടതി നടപടിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, ക്ഷേത്രത്തിന്റെ പണം ഉപയോഗിക്കുന്നത് സംബന്ധിച്ച് നയപരമായ തീരുമാനം അഡ്മിനിസ്‌ട്രേറ്റര്‍ എടുക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കേണ്ട കാര്യമില്ലെന്നാരോപിച്ച് പഴയ ഭരണസമിതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ തങ്ങളെ തുടരാന്‍ അനുവദിക്കണമെന്നും ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സീനിയര്‍ അഭിഭാഷകന്‍ വി. ഗിരി, അഭിഭാഷകന്‍ റോയ് എബ്രഹാം എന്നിവരാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.എന്നാല്‍, അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

എന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിര്‍ദേശം നല്‍കി. തടസ്സഹര്‍ജി നല്‍കിയിരുന്ന എതിര്‍ കക്ഷികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ്, അഭിഭാഷകന്‍ ലക്ഷ്മീഷ് കാമത്തും വാദിച്ചു.

ബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഭര്‍ത്താവ്; കാമുകനെ വിവാഹം കഴിക്കാനാകില്ല

ബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഭര്‍ത്താവ്; കാമുകനെ വിവാഹം കഴിക്കാനാകില്ല

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ഫെയ്‌സ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ച ഇന്ത്യന്‍ യുവതി അഞ്ജുവിനെതിരെ ഭര്‍ത്താവ് അരവിന്ദ്. അഞ്ജുവുമായിട്ടുള്ള വിവാഹബന്ധം താന്‍ വേര്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ അതിര്‍ത്തി കടന്നുപോയി പാകിസ്ഥാനിലെത്തി കാമുകനെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്നും അരവിന്ദ് പറയുന്നു. ‘മൂന്നു വര്‍ഷം മുന്‍പ് ഡല്‍ഹി കോടതിയില്‍ വിവാഹ മോചനത്തിനുള്ള പേപ്പറുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അഞ്ജു പറഞ്ഞത്. എന്നാല്‍ എനിക്ക് ഇതുവരെ കോടതിയില്‍നിന്ന് സമന്‍സോ നോട്ടിസോ ലഭിച്ചിട്ടില്ല.

പേപ്പറുകളില്‍ അഞ്ജു ഇപ്പോഴും എന്റെ ഭാര്യയാണ്. അതുകൊണ്ടു തന്നെ അവര്‍ക്കു മറ്റൊരാളെ വിവാഹം കഴിക്കാനാകില്ല. സര്‍ക്കാര്‍ ഈ കാര്യങ്ങള്‍ അന്വേഷിക്കണം’ അരവിന്ദ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അഞ്ജുവുമായിട്ടുള്ളത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. കുട്ടികളുമായി അഞ്ജു നല്ല രീതിയിലാണ് മുന്നോട്ടു പോയിരുന്നത്. കുട്ടികള്‍ എന്നോടൊപ്പം തന്നെ താമസിക്കും. അഞ്ജുവിനെ ഇനി അമ്മയായി കാണാന്‍ കഴിയില്ലെന്നാണ് മകള്‍ പറയുന്നത്. എനിക്കും ഇനി അങ്ങനെ തന്നെ ആയിരിക്കുമെന്നും അരവിന്ദ് പറഞ്ഞു.

പാക്കിസ്ഥാനിലേക്ക് പോകാൻ അഞ്ജു വ്യാജ പാസ്പോർട്ടും രേഖകളുമാണോ സമർപ്പിച്ചതെന്ന് അന്വേഷിക്കണമെന്നും അരവിന്ദ് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെത്തിയ അഞ്ജു ഫെയ്സ്ബുക് സുഹൃത്ത് നസറുള്ളയെ വിവാഹം കഴിച്ചെന്നും, ഇസ്‍ലാം മതം സ്വീകരിച്ച് ഫാത്തിമ എന്നു പേരു മാറ്റിയെന്നുമാണ് റിപ്പോർട്ട്. അപ്പർ ദിറിലെ ജില്ലാ കോടതിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

2019ലാണ് നസറുള്ളയും അഞ്ജുവും ഫെയ്സ്ബുക്ക് സുഹൃത്തുക്കളാകുന്നത്. ഈ മാസം 23നാണ് നസറുള്ളയെ കാണാൻ അഞ്ജു അതിർത്തി കടന്നത്. ഭർത്താവ് അരവിന്ദിനോടു കുറച്ചു ദിവസത്തേക്ക് ജയ്പുരിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. അഞ്ജു അതിർത്തി കടന്ന് പോകുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കുഞ്ഞിനെ വിറ്റ് മൊബൈല്‍ ഫോണ്‍ വാങ്ങി; ഹണിമൂണ്‍ ട്രിപ്പടിച്ച് ദമ്പതികള്‍

കുഞ്ഞിനെ വിറ്റ് മൊബൈല്‍ ഫോണ്‍ വാങ്ങി; ഹണിമൂണ്‍ ട്രിപ്പടിച്ച് ദമ്പതികള്‍

കൊല്‍ക്കത്ത: മൊബൈല്‍ ഫോണ്‍ വാങ്ങാനായി എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയിലാണ് സംഭവം. ദമ്പതികളുടെ കൈവശം പുതിയ ഫോണ്‍ കണ്ട്, സംശയം തോന്നിയ അല്‍വാസികള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഒരുമകള്‍ കൂടിയുള്ള ദമ്പതികള്‍ സംസ്ഥാനത്ത് ഉടനീളം ഉല്ലാസ യാത്രനടത്തിയതായും, മധുവിധുവിനായി ദിഘ, മന്ദര്‍മണി ബീച്ചുകളിൽ സന്ദര്‍ശിച്ചതായും സമീപവാസികള്‍ പറയുന്നു. ഒരുമാസം മുന്‍പാണ് കുഞ്ഞിനെ വിറ്റതെങ്കിലും വിവരം പുറത്തറിഞ്ഞത് ജൂലായ് 24നാണ്.

സംഭവത്തില്‍ ദമ്പതികളായ ജയദേവ് ഘോഷ്, സതി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികള്‍ വിറ്റ കുഞ്ഞിനെയും പൊലീസ് കണ്ടെത്തി. ‘ജയ്‌ദേവ് ഘോഷും സതിയും കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിറ്റു. പിന്നീട്, ആ പണം ഉപയോഗിച്ച് നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അവര്‍ ഒരു പുതിയ മൊബൈല്‍ ഫോണും വാങ്ങി’-അയല്‍വാസിയായ ലക്ഷ്മി പറഞ്ഞു.

കറുപ്പും കഞ്ചാവും വാങ്ങാനാണ് ദമ്പതികള്‍ കുഞ്ഞിനെ വിറ്റതെന്നും ഇവര്‍ ആരോപിക്കുന്നു. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ അമ്മാവന്റെ വീട്ടിലാക്കിയിരിക്കുകയാണെന്നാണ് തന്നോട് പറഞ്ഞതെന്ന് ജയ്‌ദേവിന്റെ പിതാവ് പറഞ്ഞു. പിന്നീട് കുഞ്ഞിനെ വിറ്റതായി അറിയാന്‍ കഴിഞ്ഞു. എന്തിനാണ്, ആര്‍ക്കാണ് കുഞ്ഞിനെ വിറ്റതെന്ന് തനിക്ക് അറിയില്ല. മകനും ഭാര്യയും ദിഘ, മന്ദര്‍മണി ബീച്ച്, താരാപീഠ് കാളി ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതായും പിതാവ് പറഞ്ഞു.