തിരക്ക് കുറവുള്ളപ്പോള്‍ നിരക്കില്‍ ഇളവുമായി റെയിൽവേ; വന്ദേഭാരതിന് ഉൾപ്പെടെ ബാധകം

തിരക്ക് കുറവുള്ളപ്പോള്‍ നിരക്കില്‍ ഇളവുമായി റെയിൽവേ; വന്ദേഭാരതിന് ഉൾപ്പെടെ ബാധകം

ഡൽഹി: ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് നൽകാൻ റെയിൽവേ. എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ്. അടിസ്ഥാന നിരക്കിൽ പരമാവധി 25% വരെയാണ് ഇളവ് നല്‍കുക. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ്, ജിഎസ്ടി എന്നിവയ്ക്ക് പുറമേയാണിത്. ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും ഇളവ്. ഒരു മാസത്തെ കണക്ക് നോക്കുമ്പോൾ 50 ശതമാനം സീറ്റുകൾ ഒഴിവുള്ള ട്രെയിനുകൾക്കായിരിക്കും ഇളവ് നല്‍കുക.

ഇളവ് ഒരുമാസത്തിനകം പ്രാബല്യത്തിൽ വരും. വന്ദേഭാരതിന് ഉൾപ്പെടെ ബാധകമായിരിക്കും. യാത്രക്കാര്‍ ഒഴിവുള്ള ട്രെയിനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ ഈ പദ്ധതി ബാധകമാകുക. ഒരുവര്‍ഷത്തേക്കാണ് പദ്ധതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
തീരുമാനം നടപ്പിലാക്കാനുള്ള അധികാരം സോണല്‍ റെയില്‍വേക്കാണ്. എന്നാൽ, കേരളത്തിൽ പദ്ധതിയുടെ ഗുണം ലഭിക്കാനിടയില്ല. കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് യാത്രക്കാർ കുറവില്ലാത്ത സാഹചര്യമാണ്. വന്ദേഭാരതിൽ രാജ്യത്തെ ഏറ്റവും കൂടുതൽ യാത്രക്കാരുള്ളതും കേരളത്തിലാണ്. അതേസമയം, കേരളത്തിന് പുറത്ത് വിനോദയാത്രയ്ക്ക് അടക്കം പോകുന്നവർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താനാകും.

ബാലസോർ ട്രെയിൻ ദുരന്തം: മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ സി ബി ഐ അറസ്റ്റ് ചെയ്തു

ബാലസോർ ട്രെയിൻ ദുരന്തം: മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ സി ബി ഐ അറസ്റ്റ് ചെയ്തു
290 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിൽ മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ സി ബി ഐ സംഘം അറസ്റ്റ് ചെയ്തു. സീനിയർ സെക്ഷൻ എഞ്ചിനീയർമാരായ അരുൺ കുമാർ മഹന്ത, മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304, 201 വകുപ്പുകൾ പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് കേന്ദ്ര അന്വേഷണ ഏജൻസി വ്യക്തമാക്കി.

ഒരു മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് മൂന്ന് പേരെ സി ബി ഐ അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് കർക്കശമായ വകുപ്പുൾ ഉദ്യോഗസ്ഥർക്ക് എതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്‌ഐആർ) ഏജൻസി ഈ വകുപ്പുകൾ ചുമത്തിയിരുന്നില്ല. ട്രെയിൻ ദുരന്തം സംബന്ധിച്ച് റെയിൽവേ സുരക്ഷാ കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം റെയിൽവേ ബോർഡിന് സമർപ്പിച്ചിരുന്നു. അപകടം നടക്കുന്നതിന് ഒരു മണിക്കൂർ മുമ്പും 2018ലുംന നടന്ന അറ്റകുറ്റപ്പണികൾ കാരണം സിഗ്നൽ തകരാറിലായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്

ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കോടികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കോടികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മിപാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ കോടികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. 52.324 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. വ്യവസായികളായ അമന്‍ദീപ് സിംഗ് ധാല്‍, ഗൗതം മല്‍ഹോത്ര, രാജേഷ് ജോഷി എന്നിവരുടെ സ്വത്തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. സിസോദിയയുടെ ഭാര്യ സീമയുടെ ബാങ്ക് അക്കൗണ്ടുകളിലെ 11 ലക്ഷം രൂപയും കണ്ടുകെട്ടിയതായി ഇ.ഡി അറിയിച്ചു. മനീഷ് സിസോദിയയുമായി അടുപ്പമുണ്ടായിരുന്ന ഡല്‍ഹി വ്യവസായി ദിനേഷ് അറോറയെ അറസ്റ്റ് ചെയ്ത തൊട്ടടുത്തദിവസമാണ് സ്വത്തുകണ്ടുകെട്ടലുമായി ഇ.ഡി രംഗത്തെത്തിയത്.

ഇന്ത്യൻ വനിതാ ടീം ബംഗ്ലാദേശിൽ; പര്യടനം 9ന് ആരംഭിക്കും

ഇന്ത്യൻ വനിതാ ടീം ബംഗ്ലാദേശിൽ; പര്യടനം 9ന് ആരംഭിക്കും

ഇന്ത്യൻ വനിതാ ടീം ബംഗ്ലാദേശിലെത്തി. പരിമിത ഓവർ മത്സരങ്ങൾക്കായാണ് ഇന്ത്യ ധാക്കയിലെത്തിയത്. വിവരം ബിസിസിഐ തന്നെ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു. മൂന്ന് വീതം ടി-20, ഏകദിന മത്സരങ്ങളാണ് ഇന്ത്യ ബംഗ്ലാദേശ് പര്യടനത്തിൽ കളിക്കുക. ഈ മാസം 9ന് ടി-20 പരമ്പരയോടെ പര്യടനം ആരംഭിക്കും. മലയാളി താരം മിന്നു മണി ടി-20 ടീമിൽ ഇടം നേടിയിട്ടുണ്ട്.

ആദ്യമായാണ് കേരളത്തിൽ നിന്നൊരു വനിതാ താരം ഇന്ത്യൻ ടീമിൽ ഇടം പിടിക്കുന്നത്. കേരള ജൂനിയർ, സീനിയർ ടീമുകൾക്കായി മത്സരിച്ചിട്ടുള്ള മിന്നു ഇന്ത്യ എ ടീമിലും ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായും കളിച്ചു.

24 കാരിയായ താരം വയനാട് തൃശ്ശിലേരി സ്വദേശിയാണ്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ പരിശീലനത്തിനിടയാണ് താരം ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതറിയുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും നടത്തിയ മികച്ച പ്രകടനങ്ങളാണ് താരത്തെ ഇന്ത്യൻ ടീമിലെത്തിച്ചത്.

ഇന്ത്യൻ വനിതാ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദന, ദീപ്തി ശർമ, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), ഹർലീൻ ഡിയോൾ, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, സബ്ബിനേനി മേഘ്ന, പൂജ വസ്ട്രകാർ, മേഘ്ന സിങ്, അഞ്ജലി സർവാനി, മോണിക പട്ടേൽ, റാഷി കനോജിയ, അനുഷ ബറേദി, മിന്നു മണി.

സമയപരിധി അവസാനിച്ചു; മഅദനി ഇന്ന് തിരികെ ബംഗളൂരുവിലേക്ക് മടങ്ങും

സമയപരിധി അവസാനിച്ചു; മഅദനി ഇന്ന് തിരികെ ബംഗളൂരുവിലേക്ക് മടങ്ങും

ജാമ്യവ്യവസ്ഥയിൽ ഇളവ് നേടി കേരളത്തിലെത്തിയ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇന്ന് തിരികെ ബംഗളൂരുവിലേക്ക് മടങ്ങും. പിതാവിനെ കാണാനായി കേരളത്തിലെത്തിയ മഅദനി ആരോഗ്യ പ്രശ്‌നങ്ങളാൽ എറണാകുളം ജനറൽ ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു.ഇന്ന് വൈകിട്ട് സമയപരിധി അവസാനിച്ചതോടെയാണ് മഅദനി മടങ്ങുന്നത്. ജാമ്യവ്യവസ്ഥയിൽ വീണ്ടും ഇളവ് തേടി സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ഇത് വരെ കോടതി മഅദനിയുടെ ഹർജി പരിഗണിച്ചിട്ടില്ല. മഅദനിയുടെ ആരോഗ്യാവസ്ഥ മോശമാണെന്നും രണ്ട് കിഡ്നിയും രോഗബാധിതമാണെന്നുമാണ് പിഡിപി നേതൃത്വം പറയുന്നത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്ന മഅദനിക്ക് ഇത് വരെ പിതാവാനെ കാണാൻ കഴിഞ്ഞിട്ടില്ല.

ബംഗളൂരുവിൽ നിന്ന് പിതാവിനെ കാണാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് മഅദനിക്ക് കേരളത്തിൽ എത്താൻ അവസരം ലഭിച്ചത്. 12 ദിവസത്തേക്കായിരുന്നു സന്ദർശനാനുമതി. ബംഗളൂരുവിൽ നിന്ന് നെടുമ്പാശേരി എയർപോർട്ടിൽ എത്തിയ മഅദനി അവിടെ നിന്ന് കൊല്ലത്തേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ക്രിയാറ്റിൻ ഉൾപ്പെടെയുള്ളവയുടെ അളവ് വലിയ രീതിയിൽ വർധിച്ചുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് തന്നെ വിചാരണ തടവുകാരനാക്കുന്നതെന്ന് മഅദനി കേരളത്തിലേക്കുള്ള യാത്രയ്ക്ക് മുൻപായി പ്രതികരിച്ചിരുന്നു. ആസൂത്രിതമായി തന്നെ കുടുക്കുകയായിരുന്നു. രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് ദീർഘമായ കാലം വിചാരണതടവുകാരായി വയ്ക്കുകയും ജീവഛവങ്ങളായി കഴിയുമ്പോൾ നിരപരാധികളെന്ന് പറഞ്ഞ് വിട്ടയയ്ക്കുകയും ചെയ്യുന്നത്. ഇതേ കുറിച്ച് ഉത്തരവാദിത്തപ്പെട്ടവർ പുനർവിചിന്തനം നടത്തണമെന്നും മഅദനി പറഞ്ഞു.

ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

ഡൽഹി: ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശചെയ്തു. കേന്ദ്ര സര്‍ക്കാര്‍ നിയമന ഉത്തരവിറക്കിയാല്‍ ഉടന്‍ കേരള ഹൈക്കോടതിയുടെ 38-ാമത് ചീഫ് ജസ്റ്റിസായി അദ്ദേ​ഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

നിലവിൽ ​ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ് ആശിഷ് ജെ.ദേശായി. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ.പി.ദേശായിയുടെ മകനാണ്. ശുപാർശ അംഗീകരിച്ചാൽ, ഗുജറാത്ത് ഹൈക്കോടതിയിൽനിന്നു കേരള ചീഫ് ജസ്റ്റിസാകുന്ന ആദ്യ ആളാകും ജസ്റ്റിസ് ദേശായി.

2011 ലാണു ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷനൽ ജഡ്ജിയായത്. നേരത്തേ, ഗുജറാത്ത് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസൽ ആയിരുന്നു. സുപ്രീം കോടതിയിലേക്കു സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കിൽ അടുത്തവർഷം ജൂലൈ നാലിനു വിരമിക്കും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഒഴിവുവരുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ജസ്റ്റിസ് എ.ജെ. ദേശായിയെ നിയമിക്കാനാണ് ശുപാര്‍ശ.