സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന്

സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന്

മുംബൈ: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ എതിരാളി ആരെന്ന് ഇന്നറിയാം. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ച മത്സരം തന്നെയാണ് കാണികള്‍ പ്രതീക്ഷിക്കുന്നത്.

ഒന്നാം റാങ്കുകാരും നിലവിലെ ജേതാക്കളുമായ ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള യാത്രയിലാണെങ്കില്‍ 2022ലെ ജേതാക്കളായ ഇംഗ്ലണ്ട് കപ്പ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. മത്സരം വൈകീട്ട് ഏഴുമണി മുതലാണ്. ഇരുടീമുകളും സൂപ്പര്‍ എട്ടിലെ അവസാന മത്സരം കളിച്ച ഇലവനെ നിലനിര്‍ത്തിയേക്കും.

കഴിഞ്ഞ രണ്ടു ലോകകപ്പ് സെമിയിലും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. 2022ല്‍ ഇന്ത്യയെ തോല്‍പ്പിച്ച ഇംഗ്ലണ്ട് ഫൈനലും ജയിച്ച് കിരീടം ഉയര്‍ത്തി. 2024ല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് മുന്നേറിയ ഇന്ത്യയും കിരീടം ചൂടി. ഇക്കുറി ഇരുടീമുകളുടെയും സെമി പ്രവേശനത്തിലും സമാനതയുണ്ട്. പ്രാഥമിക റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ എല്ലാ മത്സരങ്ങളും ജയിച്ചപ്പോള്‍ പ്രാഥമിക റൗണ്ടില്‍ നാലും ജയിച്ച ഇന്ത്യ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു.

ഫോം ഔട്ടായതിനാല്‍ ആദ്യ മത്സരങ്ങളില്‍ ഇലവനില്‍ ഇടംകിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍, സെമി ഫൈനലാകുമ്പോള്‍ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിക്കുകയാണ്. സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവില്‍ നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ബൗളിങ്ങില്‍ ജസ്പ്രീത് ബുമ്ര സ്ഥിരതയോടെ ടീമിന്റെ വിശ്വാസം കാക്കുമ്പോള്‍ മിസ്റ്ററി സ്പിന്നിലൂടെ വരുണ്‍ ചക്രവര്‍ത്തി ബ്രേക്ക് ത്രൂ നല്‍കുന്നു.

ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിച്ചോ?; വിശദീകരണവുമായി കേന്ദ്രം

ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിച്ചോ?; വിശദീകരണവുമായി കേന്ദ്രം

ഡല്‍ഹി: ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിക്കുന്നുവെന്ന പ്രചാരണം തള്ളി കേന്ദ്രസര്‍ക്കാര്‍. ഇത് തെറ്റായ അവകാശവാദമാണെന്നും വ്യാജ വാര്‍ത്തയാണെന്നും വിദേശകാര്യമന്ത്രാലയം എക്‌സില്‍ കുറിച്ചു. ഇത്തരം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ അഭിപ്രായങ്ങളില്‍ വീഴരുതെന്നും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

യുഎസ് ആസ്ഥാനമായുള്ള ചാനലായ വണ്‍ അമേരിക്ക ന്യൂസ് നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ ഇറാനെ ആക്രമിക്കാന്‍ അമേരിക്ക ഇന്ത്യന്‍ നാവിക താവളങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മുന്‍ അമേരിക്കന്‍ ആര്‍മി കേണല്‍ ഡഗ്ലസ് മക്‌ഗ്രെഗര്‍ അവകാശപ്പെട്ടിരുന്നു. ‘നമ്മുടെ എല്ലാ താവളങ്ങളും നശിപ്പിക്കപ്പെട്ടു. നമ്മുടെ തുറമുഖ സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്നും നമ്മള്‍ യഥാര്‍ഥത്തില്‍ പിന്തിരിയേണ്ടതുണ്ട്. അവിടെ നില്‍ക്കുന്നത് ഒട്ടും ഉചിതമല്ല. നാവികസേന പറയുന്നത് അതാണ്,’- ഡഗ്ലസ് മക്‌ഗ്രെഗര്‍ അഭിമുഖത്തില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ തുറമുഖവുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ വിദേശകാര്യമന്ത്രാലയം തള്ളിയത്. ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അമേരിക്കന്‍ അന്തര്‍വാഹിനിയില്‍ നിന്നുള്ള ടോര്‍പ്പിഡോ ഇറാനിയന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തത്. സംഭവത്തില്‍ 87 ഇറാന്‍കാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തു. ഇറാനിയന്‍ യുദ്ധക്കപ്പലിന് നേരെ ഉണ്ടായ അന്തര്‍വാഹിനി ആക്രമണത്തിലാണ് ഐആര്‍ഐഎസ് ദേന തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ 101 ഇറാന്‍ നാവികസേനാ അംഗങ്ങളെ കാണാതാവുകയും 78 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കം തുടരുന്നതിനിടെയാണ് ശ്രീലങ്കയ്ക്ക് സമീപം കടലില്‍ ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തത്. കപ്പല്‍ ദുരന്ത സന്ദേശം നല്‍കിയതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ സൈന്യം വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. ഇറാനിയന്‍ കപ്പലില്‍ നിന്ന് അടിയന്തര സിഗ്‌നല്‍ ലഭിച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ നാവികസേന രക്ഷാ ദൗത്യം നടത്തിയതായി പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിക്ക് സമീപം മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ നിന്ന് കുറഞ്ഞത് 30 പേരെയെങ്കിലും രക്ഷപ്പെടുത്തിയതായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പാര്‍ലമെന്റില്‍ പറഞ്ഞു. രക്ഷാദൗത്യത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. പക്ഷേ സംഭവത്തിന് മറുപടിയായി ശ്രീലങ്ക ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കപ്പലില്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്ന ആളുകളുടെ എണ്ണം, അന്തര്‍വാഹിനി ആക്രമണത്തിന് ഉത്തരവാദികള്‍ ആര് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ശ്രീലങ്ക പുറത്തുവിട്ടിട്ടില്ല.

യുഎഇയ്ക്കു നേരെ ഇറാന്‍ തൊടുത്തത് 194 മിസൈലുകളും 812 ഡ്രോണുകളും, ലക്ഷ്യം കണ്ടത് ഒന്നു മാത്രം

യുഎഇയ്ക്കു നേരെ ഇറാന്‍ തൊടുത്തത് 194 മിസൈലുകളും 812 ഡ്രോണുകളും, ലക്ഷ്യം കണ്ടത് ഒന്നു മാത്രം

ദുബൈ: ഇസ്രയേലും യുഎസും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ ആസ്തികള്‍ ലക്ഷ്യമിടുന്ന ഇറാന്റെ നീക്കത്തില്‍ യുഎഇ നേരിട്ടത് ആയിരത്തോളം വ്യോമാക്രമണ ശ്രമങ്ങള്‍. ശനിയാഴ്ച മുതല്‍ രൂക്ഷമായ സംഘര്‍ഷത്തില്‍ ഇതുവരെ യുഎഇ ലക്ഷ്യമാക്കിയെത്തിയത് 194 മിസൈലുകളും 812 ഡ്രോണുകളുമാണെന്ന് യുഎഇ വ്യോമ പ്രതിരോധ വിഭാഗം അറിയിച്ചു. ഇറാനില്‍ നിന്നുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സാധിച്ചതായും യുഎഇ അധികൃതര്‍ അറിയിച്ചു.

186 ബാലിസ്റ്റിക് മിസൈലുകള്‍ യുഎഇ ലക്ഷ്യമിട്ടെത്തി. ഇതില്‍ 172 എണ്ണം പ്രതിരോധിച്ചു. 13 എണ്ണം സമുദ്രത്തില്‍ പതിച്ചു. ഒന്ന് യുഎഇയുടെ മണ്ണില്‍ ആഘാതം ഉണ്ടാക്കി. എട്ട് ക്രൂസ് മിസൈലുകളും പ്രയോഗിക്കപ്പെട്ടെങ്കിലും മുഴുവനും പ്രതിരോധിക്കാന്‍ സാധിച്ചു. 812 ഡ്രോണുകളും യുഎഇ ലക്ഷ്യമിട്ടെത്തിയെന്നും ഇതില്‍ 755 എണ്ണം പ്രതിരോധിക്കുകയും ചെയ്തു. 57 എണ്ണം രാജ്യത്തിന് അകത്ത് നാശ നഷ്ടങ്ങള്‍ക്ക് ഇടയാക്കി. ദുബൈയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാനിയന്‍ ആക്രമണങ്ങള്‍ ‘സ്വയം പ്രതിരോധത്തിനുള്ള നിയമപരമായ അവകാശം’ തങ്ങള്‍ക്ക് ഉറപ്പിച്ച് നല്‍കുന്നതാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പുതിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ‘ഈ യുദ്ധത്തില്‍ പങ്കാളിയല്ല’ എന്നും ഇറാനെതിരായ ആക്രമണത്തിനായി തങ്ങളുടെ പ്രദേശമോ ജലപാതയോ വ്യോമാതിര്‍ത്തിയോ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും അബുദാബിയും ആവര്‍ത്തിച്ചു.

അതിടെ, യുഎഇയിലെ തങ്ങളുടെ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ യുഎസ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ലെവല്‍ 3 അലര്‍ട്ട് നല്‍കിക്കൊണ്ട് യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് നല്‍കിയ മുന്നറിയിപ്പിലാണ് ഇക്കാര്യം നിര്‍ദേശിക്കുന്നത്. വിമാനങ്ങള്‍ ലഭ്യമല്ലെങ്കില്‍ അബുദാബി, ദുബായ്, മറ്റ് നഗരങ്ങള്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ പൗരന്മാരോട് ഒമാന്‍, സൗദി അറേബ്യ എന്നിവയുമായുള്ള കര അതിര്‍ത്തികള്‍ വഴി രാജ്യത്തിന് പുറത്തെത്തണം എന്നാണ് നിര്‍ദേശം. യുഎഇയിലെ ഇന്ത്യന്‍ പൗരന്മാര്‍ അബുദാബിയിലെ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്ന് ന്‍ ഇന്ത്യന്‍ സര്‍ക്കാരും പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. ‘അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ജാഗ്രത പാലിക്കാനും നിര്‍ദേശം പറയുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം, ഓഹരി വിപണികളില്‍ വന്‍ ഇടിവ്, രൂപയ്ക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച

പശ്ചിമേഷ്യന്‍ സംഘര്‍ഷം, ഓഹരി വിപണികളില്‍ വന്‍ ഇടിവ്, രൂപയ്ക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയെയും രൂക്ഷമായി ബാധിക്കുന്നു. വിപണിയില്‍ കനത്ത തകര്‍ച്ചയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സും നിഫ്റ്റിയും കനത്ത ഇടിവ് നേരിട്ടു. 2.1 ശതമാനം ഇടിവാണ് സെന്‍സെക്സ് രേഖപ്പെടുത്തിയത്. 1,600 പോയന്റിലേറെയാണ് ഇന്ന് കുറഞ്ഞത്. നിഫ്റ്റി രണ്ട് ശതമാനം ഇടിഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, ഓട്ടോമൊബൈല്‍ മേഖലകളാണ് വലിയ തിരിച്ചടി നേരിട്ടത്. ആഗോള വിപണികളിലെ അനിശ്ചിതത്വം, ക്രൂഡ് ഓയില്‍ വില ബാരലിന് 82 ഡോളറിലെത്തിയതും വിപണിയെ സ്വാധീനിച്ചു.

ആഗോള വിപണയിലും സമാനമായ തകര്‍ച്ചയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ജപ്പാനിലെ ടോപിക്സ് സൂചിക നാല് ശതമാനത്തിലധികം ഇടിഞ്ഞു. ഹോങ്കോങ്ങ് ഹാങ്സെങ് രണ്ട് ശതമാനത്തിലധികം താഴ്ന്നു. കഴിഞ്ഞ വ്യാപാര ദിനത്തില്‍ അമേരിക്കന്‍ വിപണികളായ ഡോ ജോണ്‍സ്, എസ് ആന്റ് പി 500, നാസ്ഡാക് എന്നിവയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

രൂപയുടെ മൂല്യത്തില്‍ ഇന്ന് റെക്കോര്‍ഡ് ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 69 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 92.18 രൂപ എന്ന നിലയിലെത്തി. സംസ്ഥാനത്ത് സ്വര്‍ണവിലയിലും വലിയ ഇടിവ് രേഖപ്പെടുത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ എണ്ണ വിലയില്‍ ഉണ്ടാകുന്ന ഉയര്‍ച്ച വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ ഇറക്കുതി ചെലവില്‍ ഉണ്ടാകുന്ന വര്‍ധന വ്യാപാര കമ്മിയെയും ബാധിച്ചേക്കും.

ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളി നിയമവിദ്യാര്‍ഥിനി മരിച്ചു

ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളി നിയമവിദ്യാര്‍ഥിനി മരിച്ചു

ചെന്നൈ: ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളി നിയമവിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍. വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകള്‍ ജിനു(21)വാണ് മരിച്ചത്. ചെന്നൈ അംബേദ്കര്‍ ലോ കോളജിലെ നാലാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. കോട്ടൂര്‍പുരം ഗാന്ധിമണ്ഡപം റോഡില്‍ അണ്ണാ സര്‍വകലാശാലയുടെ ഔട്ടര്‍ ഗേറ്റിനുസമീപം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം.

ജിനുവും സഹപാഠികളായ പ്രിയ(21), ജഗദീപ്(21), ആര്‍ത്തിപ്(21) എന്നിവരും കോളജിലെ പരിപാടിയില്‍ പങ്കെടുത്ത അതിഥിയെ നുങ്കമ്പാക്കത്തെ വീട്ടില്‍ കൊണ്ടുവിട്ട് കോളജിലേക്ക് തിരിച്ചുവരുകയായിരുന്നു. അണ്ണാ സര്‍വകലാശാലയ്ക്ക് സമീപമെത്തിയപ്പോള്‍ മുന്നില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാര്‍ പെട്ടെന്ന് യൂ ടേണ്‍ എടുത്ത് തൊട്ടു പിന്നിലുണ്ടായിരുന്ന നിയമവിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ജിനു തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മുന്നില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ വെങ്കിടേശി(35)നും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ റോയപ്പേട്ട ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിനുവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് രാവിലെ 10-ന് തിരുവല്വാമല ഐവര്‍മഠം ശ്മശാനത്തില്‍. സഹോദരന്‍: ജിബിന്‍.