by Midhun HP News | Jun 20, 2026 | Latest News, ദേശീയ വാർത്ത
കൊച്ചി: അറ്റകുറ്റപ്പണിക്കായി കൊച്ചിന്‍ ഷിപ്പ്‌യാർഡിലെത്തിച്ച കപ്പലിനുള്ളില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ എന്ന എഴുത്ത് കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. ഷിപ്പ്‌യാർഡിലെ നൂറ്റമ്പതോളം തൊഴിലാളികളെ ചോദ്യം ചെയ്തു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ഈ മാസം 14നാണ് കപ്പലിനകത്തെ ചുമരില്‍ എഴുത്ത് കണ്ടെത്തിയത്. തുടര്‍ന്ന് കപ്പല്‍ശാലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കപ്പലിന്റെ ഉള്‍വശത്തെ ചുമരില്‍ മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് കോറിവരച്ച് എഴുതിയ നിലയിലായിരുന്നു എഴുത്ത്. പ്രതിരോധ മേഖലയില്‍ തന്ത്രപരമായ പ്രാധാന്യമാണ് കൊച്ചിന്‍ ഷിപ്‌യാര്‍ഡിന് ഉള്ളത് എന്നതിനാല്‍ വിഷയത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കപ്പല്‍ശാല അധികൃതര്‍ ആദ്യം ആഭ്യന്തര അന്വേഷണം നടത്തുകയും പിന്നീട് പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കുകയുമായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് നിരവധി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും വിശദമായ പരിശോധനകള്‍ പുരോഗമിക്കുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഷിപ്പ്‌യാർഡ് അധികൃതര്‍ തയ്യാറായിട്ടില്ല. അറ്റകുറ്റപ്പണികള്‍ നടന്ന സമയത്ത് സ്ഥിരം ജീവനക്കാരും കരാര്‍ തൊഴിലാളികളും ഉള്‍പ്പെടെ നൂറോളം പേര്‍ക്ക് ഈ കപ്പലിലേക്ക് പ്രവേശനമുണ്ടായിരുന്നു എന്നാണ് വിവരം.
എഴുത്ത് കണ്ടെത്തിയ ഭാഗത്ത് സിസിടിവി ക്യാമറകള്‍ ഇല്ലായിരുന്നു എന്നത് അന്വേഷണത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍, ഇവിടേക്ക് പ്രവേശനം ഉണ്ടായിരുന്നവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കപ്പല്‍ അറ്റകുറ്റപ്പണിക്കായി കൊച്ചിയില്‍ എത്തുന്നതിന് മുന്‍പാണോ ഈ എഴുത്ത് രേഖപ്പെടുത്തിയത് എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കപ്പല്‍ കൊച്ചിയില്‍ എത്തുന്നതിന് മുന്‍പാണോ ഇത് എഴുതിയതെന്ന് സംശയം ഉയര്‍ന്നിരുന്നെങ്കിലും പഴക്കമില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. കേന്ദ്ര ഏജന്‍സികളും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.
2019ല്‍ ഐഎന്‍എസ് വിക്രാന്ത് നിര്‍മാണത്തിലിരിക്കെ ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷ്ടിച്ച പ്രതികളെ പിടികൂടിയതിന് സമാന രീതിയില്‍ ഈ സംഭവത്തിന് പിന്നിലുള്ളവരെയും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പാകിസ്താന്‍ ഏജന്റുമാര്‍ക്ക് തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഷിപ്പ്യാര്‍ഡിന്റെ മാല്‍പെ യൂണിറ്റില്‍നിന്ന് 2025ല്‍ യുപിക്കാരായ രണ്ട് കരാര്‍ തൊഴിലാളികള്‍ അറസ്റ്റിലായിരുന്നു.
by Midhun HP News | Jun 20, 2026 | Latest News, ദേശീയ വാർത്ത
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കുവൈത്ത്, റിയാദ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ജൂലൈ 3 മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്. റിയാദ് സെക്ടറില്‍ ഞായര്‍, തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 4.35ന് റിയാദില്‍ എത്തും.
തിരിച്ച് പ്രാദേശിക സമയം 5.35ന് റിയാദില്‍ നിന്ന് പുറപ്പെട്ട് രാത്രി 1.35ന് കണ്ണൂരിലെത്തിച്ചേരും. ഇതേദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3.25 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 6 മണിക്ക് കുവൈത്തില്‍ എത്തും. തിരിച്ച് 7 മണിക്ക് കുവൈത്തില്‍ നിന്ന് പുറപ്പെട്ട് 2.40ന് കണ്ണൂരില്‍ എത്തിച്ചേരും.
by Midhun HP News | Jun 19, 2026 | Latest News, ദേശീയ വാർത്ത
അബുദാബി: യുഎഇയില്‍ പ്രവാസികള്‍ക്ക് വിസ ഗ്രേസ് പിരീഡ് അനുവദിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). പ്രാദേശിക സാഹചര്യങ്ങള്‍ മൂലം പ്രയാസം നേരിട്ടവര്‍ക്ക് രാജ്യത്ത് അവരുടെ പദവി നിയമവിധേയമാക്കാനോ, പിഴകള്‍ നേരിടാതെ മടങ്ങുന്നതിനും 30 ദിവസത്തെ ഇളവാണ് അനുവദിച്ചിരിക്കുന്നത്. 2026 ജൂണ്‍ 10 മുതല്‍ ജൂലൈ 9 വരെയാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.
മേഖലയിലെ അസാധാരണമായ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ കാരണം യുഎഇ വിടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് മുമ്പ് ഓവര്‍സ്റ്റേ പിഴകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട എല്ലാവര്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്.
വ്യക്തികള്‍ക്ക് നിയമപരമായി രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും അവസരം നല്‍കുന്നതിനോടൊപ്പം യുഎഇ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് ശക്തിപ്പെടുത്തുകയാണ് നീക്കത്തിന്റെ ലക്ഷ്യമെന്ന് അതോറിറ്റി പറഞ്ഞു. ഓവര്‍സ്റ്റേ പിഴകള്‍ ഒഴിവാക്കാനുള്ള മുന്‍ തീരുമാനം അടിയന്തര സാഹചര്യങ്ങളിലും അസാധാരണ സാഹചര്യങ്ങളിലും യാത്രക്കാരെയും സന്ദര്‍ശകരെയും പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ മാനുഷിക സമീപനത്തെയും പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.
ഗുണഭോക്താക്കള്‍ അധിക പ്രാഥമിക നടപടികളൊന്നും സ്വീകരിക്കേണ്ടതില്ല. യുഎഇയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗ്രേസ് പിരീഡില്‍ അവരുടെ താമസസ്ഥലമോ തൊഴില്‍ നിലയോ നിയമപരമാക്കാം, രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നിലവിലുള്ള നടപടിക്രമങ്ങള്‍ പ്രകാരം പോകാം. അപ്ഡേറ്റുകള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും ഔദ്യോഗിക ചാനലുകള്‍ പിന്തുടരാന്‍ അതോറിറ്റി ആവശ്യപ്പെട്ടു.

by Midhun HP News | Jun 18, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: യുഎസും ഇറാനും തമ്മില്‍ ഇടക്കാല ധാരണയിലെത്തുകയും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തതോടെ അസംസ്‌കൃത എണ്ണവില താഴുന്നു. 100 ദിവസത്തിലേറെ നീണ്ട ഊര്‍ജവിതരണ പ്രതിസന്ധിക്ക് ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയാണ് വിപണികളില്‍ പ്രകടമാകുന്നത്. വ്യാഴാഴ്ച രാവിലെ വ്യാപാരത്തില്‍ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് ബാരലിന് 76.10 ഡോളറായും ബ്രെന്റ് ക്രൂഡിന് 78.86 ഡോളറായും ഇടിഞ്ഞു. ഇരുവിഭാഗം എണ്ണവിലകളിലും ഒരു ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്.
യുഎസും ഇറാനും തമ്മില്‍ ഒപ്പുവച്ച 14 ഇന ധാരണാപത്രത്തിന് 60 ദിവസത്തെ ചര്‍ച്ചാ കാലയളവാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ കാലയളവില്‍ ആഗോള എണ്ണ-വാതക ഗതാഗതത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിലൂടെ ടോള്‍ ഈടാക്കാതെ കപ്പല്‍ ഗതാഗതം അനുവദിക്കുമെന്ന് ഇറാന്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ഹോര്‍മുസിലെ ഗതാഗതം അടുത്ത 30 ദിവസത്തിനുള്ളില്‍ പൂര്‍ണ ശേഷിയിലേക്ക് പുനഃസ്ഥാപിക്കാനുള്ള പദ്ധതിയും കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇറാന്റെ ആണവ പദ്ധതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇതുവരെ അന്തിമ ധാരണയിലെത്തിയിട്ടില്ല.
ഇറാന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനായി 30,000 കോടി ഡോളറിന്റെ സാമ്പത്തിക സഹായ പദ്ധതി തയ്യാറാക്കണമെന്നും കരാര്‍ വ്യവസ്ഥകളില്‍ പറയുന്നു. അതേസമയം, കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഇറാന്‍ വീഴ്ച വരുത്തിയാല്‍ വീണ്ടും ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ വിലയിരുത്തല്‍ പ്രകാരം ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നാല്‍ നിലവിലെ വിതരണ പ്രതിസന്ധി, 2027ഓടെ എണ്ണയുടെ അധിക ലഭ്യതയിലേക്ക് മാറാന്‍ സാധ്യതയുണ്ട്. യുഎസ്, ഇസ്രായേല്‍ സംയുക്ത ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ആഗോള ഊര്‍ജവിതരണം തകരാറിലായിരുന്നു. ഇതോടെ എണ്ണവില ഒരു ഘട്ടത്തില്‍ ബാരലിന് 126 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സമാധാന നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ വിപണികളില്‍ ആശ്വാസ സൂചനകള്‍ പ്രകടമാകുകയാണ്.
by Midhun HP News | Jun 17, 2026 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം ഡ്രൈ ഡേ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഡ്രൈ ഡേയുടെ ഭാഗമായി വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും ജില്ലാ കലക്ടര്‍മാരുമായും ആരോഗ്യമന്ത്രി കെ മുരളീധരന്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം.
മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ കണക്കിലെടുത്താണ് അടിയന്തരമായി ഡ്രൈ ഡേ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തവണ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മുങ്ങിപ്പോകുന്നതാണ് കണ്ടത്. ഇക്കാര്യം കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ മുരളീധരന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.ഇന്നലെ മാത്രം എട്ടുപേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി കേസുകളും വര്‍ധിക്കുന്നുണ്ട്. പതിനായിരത്തിന് മുകളിലാണ് ഓരോ ദിവസവും പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം. മഴ ശക്തമായാല്‍ ഡെങ്കിപ്പനി കേസുകളും എലി പനി കേസുകളും വര്‍ധിച്ചേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് ആരോഗ്യരംഗം കൂടുതല്‍ വഷളാവാന്‍ ഇടയാക്കിയേക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് നടപടി സ്വീകരിച്ചത്. വരുംദിവസങ്ങളില്‍ ആരോഗ്യരംഗത്ത് കൂടുതല്‍ ജാഗ്രത ആവശ്യമാണ്. ഇതും കൂടി കണക്കിലെടുത്താണ് ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്.

by Midhun HP News | Jun 17, 2026 | Latest News, ദേശീയ വാർത്ത
ഷാര്‍ജ: ഷാര്‍ജയ്ക്കും ദുബൈക്കും ഇടയില്‍ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി സുപ്രധാന ഗതാഗത പദ്ധതി പ്രഖ്യാപിച്ച് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. രണ്ട് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഏറ്റവും തിരക്കേറിയ യാത്രാ ഇടനാഴികളിലൊന്നായ അല്‍ താവൂന്‍ റോഡിന് താഴെയായി ഇരട്ടവരി ഭൂഗര്‍ഭ തുരങ്കമാണ് ലക്ഷ്യം. ഭൂഗര്‍ഭ തുരങ്കം നിര്‍മിക്കാന്‍ 750 മില്യണ്‍ ദിര്‍ഹം ചെലവാണ് കണക്കാക്കുന്നത്.
ഇരു എമിറേറ്റുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനപാതയായി അല്‍ താവൂണ്‍ റോഡ് മാറിയ സാഹചര്യത്തിലാണ് പുതിയ ഗതാഗത പദ്ധതിക്ക് രൂപംനല്‍കിയത്. തുരങ്കനിര്‍മാണത്തിനായി അല്‍ താവൂണ്‍ റൗണ്ട് എബൗട്ടിലെ പ്രശസ്തമായ സ്മാരകം താത്കാലികമായി നീക്കംചെയ്യേണ്ടിവരുമെന്ന് ഷാര്‍ജ ഭരണാധികാരി വ്യക്തമാക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ സ്മാരകം അതേരൂപത്തില്‍ പഴയസ്ഥാനത്തുതന്നെ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജയ്ക്കും ദുബൈയിക്കും ഇടയില്‍ തടസ്സമില്ലാത്ത ഗതാഗത മാര്‍ഗം ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഷാര്‍ജയെ കൂടുതല്‍ ജനസൗഹൃദ നഗരമാക്കുക എന്നതാണ് ലക്ഷ്യം എന്ന് ശൈഖ് ഡോ. സുല്‍ത്താന്‍ വ്യക്തമാക്കി. ദിവസവും ജോലിസ്ഥലത്തേക്കും തിരിച്ചും യാത്രചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും.ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം ഇരുനഗരങ്ങളും തമ്മിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും ഇതിലൂടെ സാധിക്കും.

Recent Comments