സൗദി അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; തൊടുത്തത് രണ്ട് ഡ്രോണുകൾ

സൗദി അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; തൊടുത്തത് രണ്ട് ഡ്രോണുകൾ

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറയിലുള്ള സൗദി അരാംകോയുടെ എണ്ണശുദ്ധീകരണ ശാലയ്ക്ക് (റിഫൈനറി) നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. വിദേശ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി റിഫൈനറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.

രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമം നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ആകാശത്തുവെച്ച് തന്നെ സൈന്യം ഡ്രോണുകളെ വെടിവെച്ചിട്ടു. തകർക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് പ്ലാൻറിൽ ചെറിയ രീതിയിൽ തീപിടുത്തമുണ്ടായെങ്കിലും ഉടൻ തന്നെ അത് നിയന്ത്രണവിധേയമാക്കി. ഇറാൻ ബന്ധമുള്ള ഡ്രോണുകളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് പ്ലാൻറ് താത്കാലികമായി അടച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സ്ഥലത്തുനിന്നും പുക ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നിലവിൽ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാണെന്നും മേഖലയിൽ സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.

എണ്ണ ഉൽപ്പാദനത്തെ ബാധിക്കുമോ?

ആക്രമണം എണ്ണ ഉൽപ്പാദനത്തെയോ വിതരണത്തെയോ ബാധിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയെങ്കിലും, പ്ലാൻറ് അടച്ചിട്ടത് ഭാവിയിൽ ബാധിക്കുമോ എന്ന കാര്യത്തിൽ അരാംകോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കുവൈത്തിൽ എംബസി മുന്നറിയിപ്പ്

യുഎസ് എംബസി കുവൈത്തിലുള്ള അമേരിക്കൻ പൗരന്മാർക്ക് അത്യാവശ്യ സുരക്ഷാ മുന്നറിയിപ്പ് നൽകി. രാജ്യത്ത് മിസൈൽ- ഡ്രോൺ ആക്രമണ ഭീഷണി തുടരുന്നതായി എംബസി അറിയിച്ചു. സാഹചര്യം പരിഗണിച്ച്, എംബസി പരിസരത്തേക്ക് വരാതിരിക്കണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടു. കൂടാതെ, വീടുകളിൽ തന്നെ തുടരുകയും ജനാലകളിൽ നിന്ന് അകന്ന് സുരക്ഷിത സ്ഥാനങ്ങളിൽ അഭയം പ്രാപിക്കണമെന്നും നിർദേശിച്ചു.

ഹിസ്ബുള്ളയ്ക്ക് മറുപടി, ലബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 31 മരണം

ഹിസ്ബുള്ളയ്ക്ക് മറുപടി, ലബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 31 മരണം

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ലെബനന്‍ ആരോഗ്യ മന്ത്രാലയമാണ് ആക്രമണത്തിന്റെ വ്യാപ്തി പുറത്തുവിട്ടത്. ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ ആയിരുന്നു ലബനനില്‍ നിന്നും ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ആക്രമണങ്ങളില്‍ 149 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ ഹിസ്ബുള്ളയുടെ ഇസ്രയേല്‍ ആക്രമണങ്ങളും തിരിച്ചടികളും യുദ്ധത്തെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. തെക്കന്‍ ലെബനന്‍ പ്രദേശങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമങ്ങള്‍ എന്നാണ് വിവരം.

അതിനിടെ, കുവൈത്തിന് എതിരായ ഇറാന്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിപ്പ് നല്‍കി അമേരിക്ക. എംബസി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. അമേരിക്കന്‍ പൗരന്‍മാര്‍ താമസ സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നാണ് അറിയിപ്പ്.

ഇറാന്‍ അനുകൂലികളെ നിരീക്ഷിക്കണം, സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ഇറാന്‍ അനുകൂലികളെ നിരീക്ഷിക്കണം, സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ഡല്‍ഹി: ഇറാനെതിരായ ഇസ്രായേല്‍-യുഎസ് ആക്രമണം പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് വഴിവച്ചതിന് പിന്നാലെ ഇന്ത്യയില്‍ കര്‍ശന നിരീക്ഷണം. വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അക്രമത്തിന് കാരണമായേക്കാവുന്ന പ്രകോപനപരമായ പ്രസ്താവനകള്‍, ഇറാന്‍ അനുകൂല തീവ്ര നിലപാടുകള്‍ എന്നിവ നടത്തുന്നവരെ നിരീക്ഷിക്കണം എന്നാണ് കേന്ദ്ര നിര്‍ദേശം.

ഫെബ്രുവരി 28 നാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങളുമായി കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്ത് നല്‍കിയത്. തീവ്രവാദികളുടെയും ആഗോള ഭീകര സംഘടനകളുടെയും സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ നിരീക്ഷിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും, ആഗോള സാഹചര്യങ്ങളില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നതിനാല്‍ ജാഗ്രത വര്‍ദ്ധിപ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും സമാധാനവും ശാന്തിയും നിലനിര്‍ത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. അമേരിക്ക, ഇസ്രയേല്‍ കോണ്‍സുലേറ്റുകള്‍, എംബസികള്‍, മറ്റ് നയതന്ത്ര ഓഫീസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കണം എന്നും സംസ്ഥാനങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ കേന്ദ്രം നിര്‍ദേശിച്ചു. യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തില്‍ രാജ്യത്തും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഷിയാ മുസ്ലീം വിഭാഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ജമ്മു കശ്മീരില്‍ പ്രതിഷേധം സംഘര്‍ഷഭരിതമായിരുന്നു. ബന്ദിന് ഉള്‍പ്പെടെ ആഹ്വനം ചെയ്ത സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തു.

ഇറാനിലെ ആക്രമണങ്ങളോട് താല്‍പ്പര്യമില്ലെന്ന് അമേരിക്കക്കാര്‍, പിന്തുണ നാലിലൊന്ന് മാത്രം- സര്‍വേ

ഇറാനിലെ ആക്രമണങ്ങളോട് താല്‍പ്പര്യമില്ലെന്ന് അമേരിക്കക്കാര്‍, പിന്തുണ നാലിലൊന്ന് മാത്രം- സര്‍വേ

വാഷിങ്ടണ്‍: ഇറാനില്‍ അമേരിക്ക നടത്തുന്ന ആക്രമണങ്ങളോട് താല്‍പ്പര്യമില്ലെന്ന് യുഎസ് ജനത. 43 ശതമാനം ആളുകളും ഇറാനെതിരായ ആക്രമണത്തെ അംഗീകരിക്കാത്തവരാണെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്. ഇവരെല്ലാവരും ട്രംപിന്റെ നീക്കത്തെ വിമര്‍ശിക്കുകയും ചെയ്തു. 27% ആളുകള്‍ ട്രംപിനെ പിന്തുണച്ചപ്പോള്‍ ശേഷിക്കുന്ന 29% ആളുകള്‍ അഭിപ്രായം വ്യക്തമാക്കിയില്ല.

ഇറാന്‍ നേതാക്കളെ അമേരിക്ക കൊലപ്പെടുത്തിയതിനെ നാലിലൊന്ന് അമേരിക്കക്കാര്‍ മാത്രമാണ് അംഗീകരിക്കുന്നത്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലും യുഎസ് നീക്കത്തെ എതിര്‍ക്കുന്നവരുണ്ട്. 55% റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ യുഎസ് നടത്തിയ ആക്രമണത്തെ പിന്തുണച്ചു. 13% പേര്‍ പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കി. 32% പേര്‍ അഭിപ്രായമില്ലെന്നാണ് സര്‍വേയില്‍ പറഞ്ഞത്. യുഎസ് സൈനികര്‍ കൊല്ലപ്പെടുകയോ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ ചെയ്താല്‍ ഏകദേശം 42% റിപ്പബ്ലിക്ക് പാര്‍ട്ടിക്കാരും ട്രംപിന്റെ ഓപ്പറേഷനെ പിന്തുണയ്ക്കാനുള്ള സാധ്യത കുറയുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

അമേരിക്കയില്‍ ഗ്യാസ്, എണ്ണ വിലകള്‍ വര്‍ദ്ധിച്ചാലും ഇറാനെതിരായ നീക്കത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുറയുമെന്നും സര്‍വേയില്‍ പറയുന്നു. 45% അമേരിക്കക്കാരും 34% റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും 44% സ്വതന്ത്രരും എണ്ണവില കൂടിയാല്‍ ട്രംപിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി. ഡെമോക്രാറ്റുകളില്‍ 74% പേരും ഇറാനെതിരായ ആക്രമണത്തെ എതിര്‍ക്കുന്നവരാണ്. ഏഴ് ശതമാനം മാത്രമാണ് പിന്തുണയ്ക്കുന്നത്. 19% പേര്‍ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി. ഇറാനെതിരായ അമേരിക്കയുടെ സൈനിക നീക്കത്തിനെതിരെ അമേരിക്കയില്‍ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ്, വാഷിങ്ടണ്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധിക്കാരെത്തി.

’21 തവണ ഡക്ക് ആയാലും അവനെ ഞാൻ കൈവിടില്ല’; സഞ്ജുവിന്റെ പ്രകടനത്തിന് പിന്നിലെ ‘എക്സ് ഫാക്ടർ’ ആരാണ്?

’21 തവണ ഡക്ക് ആയാലും അവനെ ഞാൻ കൈവിടില്ല’; സഞ്ജുവിന്റെ പ്രകടനത്തിന് പിന്നിലെ ‘എക്സ് ഫാക്ടർ’ ആരാണ്?

കൊൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ കിടിലം പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഫോം ഔട്ട് ആയതിന്റെ പേരിൽ കേട്ട വിമർശനങ്ങൾക്കു ബാറ്റ് കൊണ്ട് മറുപടി പറഞ്ഞപ്പോൾ ഈഡൻ ഗാർഡൻസിൽ സഞ്ജു അടിച്ചെടുത്തത് 97 റൺസ്. സഞ്ജുവിന്റെ ഈ പ്രകടനത്തിന് പിന്നിൽ ഒരാളുടെ സഹായം കൂടിയുണ്ട്, മറ്റാരുമല്ല ഇന്ത്യൻ ടീമിന്റെ പ്രധാന പരിശീലകൻ ഗൗതം ഗംഭീർ തന്നെയാണ് ആ വ്യക്തി.

മത്സരത്തിന് ശേഷം സഞ്ജുവിനെ കെട്ടിപ്പിടിച്ചാണ് ഗംഭീർ സന്തോഷം പങ്ക് വെച്ചത്. മത്സരത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഗംഭീർ ഏറ്റവും കൂടുതൽ നേരിട്ടത് സഞ്ജുവിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ആയിരുന്നു. സഞ്ജുവിന് എന്ത് ഉപദേശമാണ് താങ്കൾ നൽകിയത്, സഞ്ജു തുടർന്നും ടീമിൽ ഉണ്ടാകുമോ ? എങ്ങനെ ഇത്രയും നല്ല ഷോട്ടുകൾ കളിക്കാൻ താരത്തിന് കഴിയുന്നു എന്നിങ്ങനെ ചോദ്യം നീണ്ടു.

ചോദ്യങ്ങൾക്ക് ഗംഭീർ കൃത്യമായി ഒരു മറുപടി പറഞ്ഞു. ” ടീമിൽ എല്ലാവരോടും സംസാരിക്കുന്നത് പോലെ ആണ് സഞ്ജുവിനോട് ഞാൻ കാര്യങ്ങൾ പറയാറുള്ളത്. സ്പെഷ്യൽ ആയി ഒന്നും പറഞ്ഞിട്ടില്ല. അസാധാരണ ഷോട്ടുകളൊന്നും സഞ്ജു കളിച്ചിട്ടില്ല. കഴിവിനൊത്ത പ്രകടനമാണ് പുറത്തെടുത്തത്.

ന്യൂസിലൻഡിനെതിരായ പരമ്പര മോശമായിരുന്നു. ഒരു ഇടവേള സഞ്ജുവിന് അത്യാവശ്യമായിരുന്നു അത് നൽകി. ലോകകപ്പിൽ ആവശ്യമുള്ളപ്പോൾ എത്തി പ്രകടനം കാഴ്ചവെക്കും എന്ന ആത്മവിശ്വാസം ഞങ്ങൾക്ക് ഉണ്ടായിരുന്നു,” എന്നായിരുന്നു ഗംഭീറിന്റെ മറുപടി.ഗംഭീർ സഞ്ജുവിനെ കുറിച്ച് എപ്പോഴും പറയുമ്പോഴെല്ലാം മികച്ച പ്രകടനം നടത്താൻ കഴിവുള്ള ആളാണെന്ന് പറയാറുണ്ടെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറഞ്ഞു. “ഗൗതം എല്ലായ്പ്പോഴും അവനെക്കുറിച്ചു പറയുമ്പോൾ ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്ററാണെന്നാണ് വിശേഷിപ്പിക്കുന്നത്. വിക്കറ്റ് കീപ്പർ മാത്രമായി അവനെ ഒതുക്കാൻ പാടില്ലെന്നും അദ്ദേഹം പറയുമായിരുന്നു” ചോപ്ര വ്യക്തമാക്കി.

“നീ 21 തവണ പൂജ്യത്തിന് പുറത്തിയാലും ഞാൻ നിന്നെ പുറത്താക്കില്ല എന്നായിരുന്നു ഗംഭീർ സഞ്ജുവിനോട് പറഞ്ഞിരുന്നത്. ആ ആത്മവിശ്വാസം തന്നെയാണ് സഞ്ജുവിനെ മുന്നോട്ടു നയിച്ചത്” മുൻ താരം ആർ അശ്വിൻ മത്സരശേഷം പറഞ്ഞത്.

യുഎഇയിലെ ആമസോണ്‍ ഡേറ്റാ സെന്ററിന് നേരെ ആക്രമണം: തീപിടിത്തം, പ്രവര്‍ത്തനം നിര്‍ത്തി

യുഎഇയിലെ ആമസോണ്‍ ഡേറ്റാ സെന്ററിന് നേരെ ആക്രമണം: തീപിടിത്തം, പ്രവര്‍ത്തനം നിര്‍ത്തി

അബുദാബി: യുഎഇയിലെ ആമസോണിന്റെ ഡേറ്റാ സെന്ററിനുനേരെ ആക്രമണമെന്ന് സൂചന. അജ്ഞാതവസ്തു പതിച്ചതിനെത്തുടര്‍ന്ന് തീപിടിത്തം ഉണ്ടായതിനാല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി ആമസോണിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഡേറ്റാ സെന്ററിലേയ്ക്കുള്ള വൈദ്യുതി വിതരണം താല്‍ക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്.

ഇറാന്റെ മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ യുഎഇ നേരിടുന്നതിനിടെയാണ് പുതിയ സംഭവം. അമേരിക്കയും ഇസ്രയേലും ഇറാനില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ഇറാനില്‍നിന്ന് തിരിച്ചടി ഉണ്ടാകുന്നത്. ഇതോടെ പശ്ചിമേഷ്യയില്‍ ഭീതി പടരുകയും യുഎഇയിലെയും അയല്‍രാജ്യങ്ങളിലെയും വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, താമസസ്ഥലങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.പുലര്‍ച്ചെ 4:30 ഓടെയാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന. തുടര്‍ന്ന് തീപ്പൊരിയും തീയും ഉണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഒന്നിലധികം ഡാറ്റാ സെന്ററുകള്‍ സ്ഥാപിച്ചിട്ടുള്ള അവൈലബിലിറ്റി സോണിലാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. സേവന തടസം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ ഒന്നിലധികം ഡാറ്റാ സെന്ററുകള്‍ കമ്പനികള്‍ സ്ഥാപിക്കുന്നത്.

പ്രാദേശിക അഗ്‌നിശമന സേന വൈദ്യുതി വിച്ഛേദിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം മാത്രമേ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്നാണ് സൂചന. യുഎഇയിലെ മറ്റ് ഡേറ്റാ സെന്ററുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യം വിലയിരുത്തുകയാണെന്നും ഡേറ്റാ സെന്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കമ്പനി പറയുന്നു.