ഐപിഎല്‍ മിനി ലേലത്തിലെ വില കൂടിയ അഞ്ച് താരങ്ങള്‍

ഐപിഎല്‍ മിനി ലേലത്തിലെ വില കൂടിയ അഞ്ച് താരങ്ങള്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2026 മിനി ലേലത്തില്‍ ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങള്‍ക്കും വന്‍ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. മിനി ലേലത്തിലൂടെ 10 ഫ്രാഞ്ചൈസികളും 25 കളിക്കാരെ തികച്ചു. ലേലത്തില്‍ ഏറ്റവും വിലയേറിയ അഞ്ച് കളിക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ്.

മൂന്ന് തവണ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) 25.20 കോടി രൂപയ്ക്കാണ് താരത്തെ ടീമിലെത്തിച്ചത്. മുംബൈ ഇന്ത്യന്‍സ് (എംഐ) ആണ് താരത്തിനെ ആദ്യം നോട്ടമിട്ടതെങ്കിലും ഫ്രാഞ്ചൈസികളുടെ 57 ബിഡുകളും ഉള്‍പ്പെട്ട മത്സരത്തിനൊടുവില്‍ ഗ്രീനിനെ കെകെആര്‍ സ്വന്തമാക്കുകയായിരുന്നു. ഏറ്റവും വിലയേറിയ രണ്ടാമത്തെ കളിക്കാരന്‍ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ മതീഷ പതിരാനയായിരുന്നു. ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംങ്സ് (സിഎസ്‌കെ) റിലീസ് ചെയ്ത താരത്തെ കെകെആര്‍ 18 കോടിക്ക് വാങ്ങി.

പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളായ പ്രശാന്ത് വീറും കാര്‍ത്തിക് ശര്‍മ്മയും ഇടം നേടി. ഐപിഎല്‍ ലേല ചരിത്രത്തിലെ ഏറ്റവും വിലകൂടിയ അണ്‍കാസ്റ്റ് താരമെന്ന ചരിത്രം സൃഷ്ടിച്ചുകൊണ്ട്, രണ്ട് കളിക്കാരെയും സിഎസ്‌കെ 14.20 കോടിക്ക് സ്വന്തമാക്കി.

സണ്‍റൈസേഴ്സ് ഹൈദരാബാദ് 13 കോടിക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയ മറ്റൊരു താരം. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവില്‍ മോശം സീസണായിരുന്നുവെങ്കിലും ഇത്തവണ ട്രാവിസ് ഹെഡ്, ഹെന്റിച്ച് ക്ലാസന്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്കൊപ്പം എസ്ആര്‍എച്ചിന്റെ വിദേശ താരങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടു.

ലേലത്തില്‍ വിദേശ കളിക്കാരില്‍ കാമറൂണ്‍ ഗ്രീന്‍, പതിരാന, ലിവിങ്സ്റ്റണ്‍ എന്നിവരായിരുന്നു ഏറ്റവും വിലകൂടിയ മൂന്ന് താരങ്ങള്‍. ബംഗ്ലാദേശ് ഇടംകൈയ്യന്‍ പേസര്‍ മുസ്തഫിസുര്‍ റഹ്മാനും ആവശ്യക്കാരുണ്ടായിരുന്നു, കെകെആര്‍ താരത്തെ 9.20 കോടിക്ക് സ്വന്തമാക്കി. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോഷ് ഇംഗ്ലിസിന് സീസണില്‍ പരിമിതമായ മത്സരങ്ങളില്‍ മാത്രമെ ലഭ്യമാകുവുളളുവെങ്കിലും ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (എല്‍എസ്ജി) 8.60 കോടിക്ക് ടീമിലെത്തിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റപത്രം സ്വീകരിച്ചില്ല, അന്വേഷണം തുടരാമെന്ന് ഡല്‍ഹി കോടതി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റപത്രം സ്വീകരിച്ചില്ല, അന്വേഷണം തുടരാമെന്ന് ഡല്‍ഹി കോടതി

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ആശ്വാസം. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റ് അഞ്ച് പേര്‍ എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി കോടതി സ്വീകരിച്ചില്ല.

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കേസില്‍ എഫ്‌ഐആര്‍ എടുത്തിട്ടില്ല. ആയതിനാല്‍, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പിഎംഎല്‍എ) പ്രകാരം ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്ന് റൗസ് അവന്യൂ കോടതി പറഞ്ഞു. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഈ കേസില്‍ ഇതിനകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതായത് ഇഡിയുടെ വാദത്തില്‍ ഇപ്പോള്‍ വിധി പറയുന്നത് ‘അകാലവും വിവേകശൂന്യവു’മാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പറഞ്ഞ ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു.

കേസില്‍ ഏപ്രില്‍ 15 നാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിനെ യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍. നാഷണല്‍ ഹെറാള്‍ഡ് പത്രവും അനുബന്ധ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബം വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടി രൂപയുടെ ലാഭം ഗാന്ധി കുടുംബം സ്വന്തമാക്കിയെന്നാണ് വാദം.

2008-ലാണ് കടുത്ത സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് നാഷണല്‍ ഹെറാള്‍ഡ് പത്രം പൂട്ടിയത്. 2010-ല്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് രൂപീകരിച്ച യങ് ഇന്ത്യന്‍ എന്ന കമ്പനി നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് വാങ്ങിയത് തുച്ഛമായ തുകയ്ക്കാണെന്നാണ് ഇഡിയുടെ വാദം. ദില്ലി, ലഖ്‌നൗ, മുംബൈ അടക്കമുള്ള നഗരങ്ങളില്‍ രണ്ടായിരം കോടിയോളം വില മതിക്കുന്ന കെട്ടിടങ്ങള്‍ ഇതോടെ സോണിയയുടെയും രാഹുലിന്റെയും സ്വന്തമായി എന്നും ഇഡി പറയുന്നു.

കനത്ത പുകമഞ്ഞ്; ഡല്‍ഹിയില്‍ യമുന എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം

കനത്ത പുകമഞ്ഞ്; ഡല്‍ഹിയില്‍ യമുന എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം

ഡല്‍ഹി-ആഗ്ര യമുന എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തില്‍ നാലു പേര്‍ മരിച്ചു. 100 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എക്‌സ്പ്രസ്‌വേയിലെ മൈല്‍ സ്റ്റോണ്‍ 127ന് സമീപം കനത്ത പുകമഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. മൂന്നു കാറുകളും ഏഴ് ബസുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ചതിന് പിന്നാലെ ബസുകള്‍ക്ക് തീപിടിക്കുകയായിരുന്നു. അഗ്‌നിശമനസേനയുടെ 11 യൂനിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.അപകടത്തിന് പിന്നാലെ എക്‌സ്പ്രസ്‌വേയില്‍ വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

കനത്ത മൂടല്‍മഞ്ഞ്, പുകമഞ്ഞ് എന്നിവ കാരണം ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആഗ്രയിലെ പുകമഞ്ഞിനെ തുടര്‍ന്ന് താജ് മഹല്‍ കാണാത്ത സ്ഥിതിയിലായി.

അന്ന് പന്തിന് കിട്ടിയത് 27 കോടി, റെക്കോർഡ് കാമറൂൺ ​ഗ്രീൻ സ്വന്തമാക്കുമോ? ഐപിഎല്‍ ലേലം ഇന്ന്

അന്ന് പന്തിന് കിട്ടിയത് 27 കോടി, റെക്കോർഡ് കാമറൂൺ ​ഗ്രീൻ സ്വന്തമാക്കുമോ? ഐപിഎല്‍ ലേലം ഇന്ന്

അബുദാബി: ഐപിഎല്‍ പുതിയ സീസണിലേക്കുള്ള മിനി താര ലേലം ഇന്ന്. ഉച്ചയ്ക്ക് 2.30 മുതല്‍ അബുദാബിയിലെ എത്തിഹാദ് അരീനയിലാണ് ലേലം. 10 ടീമുകള്‍ക്കായി വേണ്ടത് 77 താരങ്ങളെയാണ് വേണ്ടത്. 1355 താരങ്ങളാണ് ലേലത്തിനായി പ്രാഥമികമായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നിന്നു 359 താരങ്ങളാണ് അന്തിമ ലേല പട്ടികയില്‍ എത്തിയത്. ഇതില്‍ നിന്നാണ് 77 പേരെ ടീമുകള്‍ ലേലത്തിലൂടെ സ്വന്തമാക്കുക.

പട്ടികയില്‍ 244 ഇന്ത്യന്‍ താരങ്ങളും 115 വിദേശ താരങ്ങളുമുണ്ട്. 77ല്‍ 31 വിദേശ താരങ്ങളുടെ ക്വാട്ടയാണ്. 2 കോടി രൂപയാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. 40 ലക്ഷമാണ് കുറഞ്ഞ അടിസ്ഥാന വില. 237.55 കോടിയാണ് ടീമുകൾക്കെല്ലാമായി ചെലവാക്കാൻ കൈയിലുള്ളത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പേഴ്‌സിലാണ് ഏറ്റവും കൂടുതല്‍ തുകയുള്ളത്. ഏറ്റവും കുറച്ച് തുക കൈയിലുള്ളത് മുംബൈ ഇന്ത്യന്‍സിനും.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പേഴ്‌സില്‍ 64.30 കോടിയുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ് 43.40 കോടി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 25.50 കോടി, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 22.95, ഡല്‍ഹി ക്യാപിറ്റല്‍സ് 21.80 കോടി, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 16.40 കോടി, രാജസ്ഥാന്‍ റോയല്‍സ് 16.05 കോടി, ഗുജറാത്ത് ടൈറ്റന്‍സ് 12.90 കോടി, പഞ്ചാബ് കിങ്‌സ് 11.50, മുംബൈ ഇന്ത്യന്‍സ് 2.75 കോടി രൂപ.

ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനായി ടീമുകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രണ്ട് കോടിയാണ് താരത്തിന്റെ അടിസ്ഥാന വില. ഗ്രീന്‍ ഉള്‍പ്പെടെ 40 താരങ്ങള്‍ രണ്ട് കോടി പട്ടികയിലുണ്ട്. ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ജാക്ക് ഫ്രേസര്‍ മക്ഗുര്‍ക്, ന്യൂസിലന്‍ഡ് താരങ്ങളായ ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക, മതീഷ പതിരന, ഇംഗ്ലണ്ടിന്റെ ജാമി സ്മിത്ത്, ബെന്‍ ഡക്കറ്റ്, ലിയാം ലിവിങ്സ്റ്റന്‍, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, ക്വിന്റന്‍ ഡി കോക്ക്, ഇന്ത്യന്‍ താരങ്ങളായ വെങ്കടേഷ് അയ്യര്‍, രവി ബിഷ്‌ണോയ് എന്നിവരെല്ലാം 2 കോടി അടിസ്ഥാന വിലയുള്ള താരങ്ങളാണ്.

2025ൽ ഋഷഭ് പന്തിനെ സ്വന്തമാക്കാൻ ലഖ്നൗ സൂപ്പർ ജയന്റ്സ് മുടക്കിയ 27 കോടി രൂപയാണ് നിലവിൽ ഐപിഎൽ താര ലേലത്തിലെ റെക്കോർഡ് തുക. ഈ റെക്കോർഡ് മറികടക്കുമോ എന്നതും ആകാംക്ഷ നൽകുന്ന കാര്യമാണ്.

പത്ത് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ലേലത്തിന്റെ അന്തിമ പട്ടികയിലുണ്ട്. ഏറ്റവും കൂടുതല്‍ താരങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്നാണ്. 22 പേര്‍. 21 ഓസ്‌ട്രേലിയന്‍ താരങ്ങള്‍, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളില്‍ നിന്നായി 16 വീതം താരങ്ങളുമുണ്ട്. ശ്രീലങ്കയില്‍ നിന്നു 12 താരങ്ങള്‍. അഫ്ഗാനിസ്ഥാന്‍ 10, വെസ്റ്റ് ഇന്‍ഡീസ് 9, ബംഗ്ലാദേശ് 7, അയര്‍ലന്‍ഡ്, മലേഷ്യ ടീമുകളില്‍ നിന്നു ഓരോ താരങ്ങളും പട്ടികയിലുണ്ട്.

മലയാളികള്‍

ലേലത്തില്‍ മറുനാടന്‍ മലയാളികളടക്കം 13 പേരുണ്ട്. കെഎം ആസിഫ്, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അബ്ദുല്‍ ബാസിത്, അഖില്‍ സ്‌കറിയ, എന്‍എം ഷറഫുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍, ജിക്കു ബ്രൈറ്റ്, ഏദന്‍ ആപ്പിള്‍ ടോം, വിഘ്‌നേഷ് പുത്തൂര്‍, ശ്രീഹരി നായര്‍ എന്നിവരാണ് കേരളത്തില്‍ നിന്നു പട്ടികയിലുള്ളത്. ഹൈദരാബാദിനായി കളിക്കുന്ന ആരോണ്‍ ജോര്‍ജ്, തമിഴ്‌നാട് സന്ദീപ് വാര്യര്‍.

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 91ലേക്ക്; സെന്‍സെക്‌സ് കൂപ്പുകുത്തി, 500 പോയിന്റ് ഇടിഞ്ഞു

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 91ലേക്ക്; സെന്‍സെക്‌സ് കൂപ്പുകുത്തി, 500 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ന് രാവിലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ 9 പൈസയുടെ നഷ്ടം നേരിട്ടതോടെ 90.87ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 90.87 രൂപ നല്‍കണം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഇന്ത്യ- അമേരിക്ക വ്യാപാര കരാറില്‍ തീരുമാനമാകാത്തതുമാണ് രൂപയെ സ്വാധീനിക്കുന്നത്.

എന്നാല്‍ എണ്ണവില കുറഞ്ഞതും ഡോളര്‍ ദുര്‍ബലമായതും രൂപയുടെ മൂല്യം വീണ്ടും താഴേക്ക് പോകുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 60.19 എന്ന നിലയിലേക്കാണ് താഴ്ന്നത്. അതേസമയം ഓഹരി വിപണിയും നഷ്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ 85,000ല്‍ താഴെയാണ് സെന്‍സെക്‌സില്‍ വ്യാപാരം നടക്കുന്നത്.

നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 26,000ല്‍ താഴെയാണ്. രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയത് അടക്കമുള്ള വിഷയങ്ങളാണ് ഓഹരിവിപണിയെ സ്വാധീനിക്കുന്നത്. വിദേശനിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കുന്നതാണ് വിപണിയെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകം. തിങ്കളാഴ്ച 1486 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്.

കേരളത്തിന് കേന്ദ്ര സഹായം; 260 കോടി അനുവദിച്ചു

കേരളത്തിന് കേന്ദ്ര സഹായം; 260 കോടി അനുവദിച്ചു

ഡൽഹി: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. നടപ്പ് സാമ്പത്തിക വർഷത്തിൽ 15ാം ധനകാര്യ കമ്മീഷൻ ​ഗ്രാൻഡിന്റെ ആദ്യ ​ഗഡുവായാണ് തുക അനുവദിച്ചത്.

അൺടൈഡ് ഗ്രാൻഡുകളുടെ ആദ്യ ഗഡു സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്കുകൾക്കും 941 ഗ്രാമപ്പഞ്ചായത്തുകൾക്കുമാണ് അനുവദിച്ചതെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം അറിയിച്ചു.ശമ്പളവും മറ്റ് സ്ഥാപന ചെലവുകളും ഒഴികെ ഭരണഘടനയുടെ പതിനൊന്നാം പട്ടികയിലെ 29 വിഷയങ്ങൾക്ക് കീഴിൽ പ്രത്യേക പ്രാദേശിക ആവശ്യങ്ങൾക്കായി വിനിയോഗിക്കാവുന്ന തുകയാണിത്‌.