ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

മുംബൈ: ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.13 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെലും റിലയന്‍സുമാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 276 പോയിന്റ് ആണ് താഴ്ന്നത്. ആഗോള വിപണിയിലെ അനിശ്ചിതത്വം, എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ അടക്കമുള്ള വിഷയങ്ങളാണ് വിപണിയെ സ്വാധീനിച്ചത്. ഭാരതി എയര്‍ടെലിന് മാത്രം 40,500 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 11,74,462 കോടിയായാണ് എയര്‍ടെലിന്റെ വിപണി മൂല്യം താഴ്ന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യത്തില്‍ 40,056 കോടിയുടെ ഇടിവാണ് ഉണ്ടായത്. എച്ച്ഡിഎഫ്‌സി ബാങ്ക് 11,558 കോടി, ബജാജ് ഫിനാന്‍സ് 10,086 കോടി, എല്‍ ആന്റ് ടി 6,473 കോടി, എല്‍ഐസി 3,162 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം ടിസിഎസും ഐസിഐസിഐ ബാങ്കും എസ്ബിഐയും നേട്ടം ഉണ്ടാക്കി. ടിസിഎസിന് മാത്രം വിപണി മൂല്യത്തില്‍ 16,643 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.

നേപ്പാള്‍ മിന്നല്‍ പ്രളയം; കാണാമറയത്ത് 49 ഇന്ത്യക്കാര്‍, ബിഹാറില്‍ 5,600 പേരെ ഒഴിപ്പിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയം; കാണാമറയത്ത് 49 ഇന്ത്യക്കാര്‍, ബിഹാറില്‍ 5,600 പേരെ ഒഴിപ്പിച്ചു

ഡല്‍ഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തിന് ഇനിയും കണ്ടെത്താനുള്ളത് 49 ഇന്ത്യക്കാരെ. മിന്നല്‍പ്രളയത്തില്‍ ഇനിയും 310 വിദേശിയരാണ് കാണാമറയുത്തുള്ളത്. നേപ്പാളിന് സഹായവുമായുള്ള നാലാമത്തെ വിമാനം ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയ 38 അംഗ മലയാളിസംഘത്തിലെ 31 പേര്‍ ഞായര്‍ പുലര്‍ച്ചെ 2.15ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ശനിയാഴ്ച നേപ്പാളില്‍ കുടുങ്ങിയ 16 മലയാളികള്‍ നാട്ടിലെത്തിയിരുന്നു.

മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ബിഹാറും കനത്ത ജാഗ്രതയിലാണ്. ബിഹാറിലെ അഞ്ച് ജില്ലകളില്‍ നിന്നായി 5,600 പേരെ ഇതിനോടകം ഒഴിപ്പിച്ചു. കിഴക്കന്‍, പടിഞ്ഞാറന്‍ ചമ്പാരന്‍, സീതാമര്‍ഹി എന്നിവിടങ്ങളില്‍ പ്രത്യേകം ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പട്നയില്‍ ഗംഗനദിയിലെ ജലനിരപ്പ് ചില സ്ഥലങ്ങളില്‍ അപകടനിലയ്ക്ക് മുകളിലാണുള്ളത്. മാറി താമസിക്കുന്നവര്‍ക്കായി താല്‍ക്കാലിക ടെന്റ് ഒരുക്കാന്‍ 2,327 പ്ലാസ്റ്റിക് ഷീറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്കായി ഏഴ് കമ്മ്യൂണിറ്റി അടുക്കളകളും ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് എന്‍ഡിആര്‍എഫ് ടീമുകളെയും നദികള്‍ നിരീക്ഷിക്കാന്‍ ഓരോ മൂന്ന് കിലോമീറ്ററിലും ഹോം ഗാര്‍ഡുകളെയും എഞ്ചിനീയര്‍മാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

വീട്ടില്‍ വെച്ച ഭക്ഷണം കഴിച്ച മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു; പൊലീസിനെ അറിയിക്കാതെ സംസ്‌കാരം; അന്വേഷണം

വീട്ടില്‍ വെച്ച ഭക്ഷണം കഴിച്ച മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു; പൊലീസിനെ അറിയിക്കാതെ സംസ്‌കാരം; അന്വേഷണം

ഭോപ്പാല്‍: ഭക്ഷണം കഴിച്ചതിന് പിന്നാലെ സഹോദരിമാരായ മൂന്ന് കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലാണ് സംഭവം. പത്ത്, എട്ട്, ആറ് വയസ്സുള്ള കുട്ടികളാണ് മരിച്ചത്. രണ്ട് കുട്ടികള്‍ വീട്ടില്‍ വച്ചും മൂന്നാമത്തെ കുട്ടി ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഓഗസ്റ്റ് 23നാണ് കുട്ടികള്‍ വീട്ടില്‍ വച്ച് ഭക്ഷണം കഴിച്ചത്. അതിന് പിന്നാലെയാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത് ഓഗസ്റ്റ് 25നും 26നും ഇടയില്‍ വച്ചാണ് രണ്ട് കുട്ടികളും മരിച്ചത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി സ്വന്തംനാടായ ഛത്തീസ്ഗഢിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മൂന്നാമത്തെ കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെവച്ച് മൂന്നാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി.

ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായും പൊലീസ് പറഞ്ഞു. കുട്ടികളുടെ പിതാവ് ഛത്തീസ്ഗഢ് സ്വദേശിയാണ്. ഇയാള്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവക്കാരനാണെന്നും പൊലീസ് പറഞ്ഞു,

ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ട് കുട്ടികള്‍ മരിച്ച കാര്യം മതാപിതാക്കള്‍ അറിയിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്ന മാവ്, മറ്റ് ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം എന്നിവയുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൂടാതെ മൂന്ന് പെണ്‍കുട്ടികളുടെ ആന്തരികാവയവങ്ങളും ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണം കാരണം അറിയാന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്ക് എളുപ്പം എത്താം; എമിറേറ്റ്‌സ് റോഡിലെ പുതിയ ഭാഗം തുറക്കുന്നു

ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്ക് എളുപ്പം എത്താം; എമിറേറ്റ്‌സ് റോഡിലെ പുതിയ ഭാഗം തുറക്കുന്നു

ദുബൈ: ഷാര്‍ജയില്‍ നിന്ന് ദുബൈയിലെ വാദി അല്‍ അമര്‍ദി ഭാഗത്തേക്ക് ഇനി എളുപ്പത്തില്‍ യാത്ര ചെയ്യാം. എമിറേറ്റ്‌സ് റോഡിലെ റോഡ് വികസന പദ്ധതിയുടെ പുതിയ ഭാഗം ഈ മാസം 30-ന് തുറന്നുകൊടുക്കും. അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ച പുതിയ രണ്ട് ലെയ്‌നുകളാണ് ഗതാഗതത്തിനായി സജ്ജമാക്കിയിരിക്കുന്നതെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു.

വടക്കന്‍ എമിറേറ്റുകളില്‍ നിന്നും ഷാര്‍ജയില്‍ നിന്നും ദുബൈയിലേക്ക് പ്രതിദിനം യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രികര്‍ക്ക് വലിയ നേട്ടമാണ് പദ്ധതി.

പാതയിലെ ലെയ്‌നുകളുടെ എണ്ണം ആറില്‍ നിന്ന് എട്ടായി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ കടന്നുപോയിരുന്ന സ്ഥാനത്ത് 16,000 വാഹനങ്ങള്‍ക്ക് ഒരേസമയം സുഗമമായി സഞ്ചരിക്കാന്‍ സാധിക്കും. റോഡിന്റെ ശേഷിയില്‍ 33 ശതമാനത്തിന്റെ വര്‍ധനവാണ് ഇതിലൂടെ ഉണ്ടാകുന്നത്. കൂടാതെ, തിരക്കേറിയ സമയങ്ങളില്‍ യാത്രക്കാര്‍ക്ക് അനുഭവപ്പെട്ടിരുന്ന സമയനഷ്ടത്തില്‍ 25 ശതമാനം വരെ കുറവുണ്ടാകുമെന്നും ആര്‍ടിഎ വ്യക്തമാക്കുന്നു.

ദുബൈയിയെയും മറ്റ് വടക്കന്‍ എമിറേറ്റുകളെയും തന്ത്രപ്രധാനമായി ബന്ധിപ്പിക്കുന്ന പാതയായ എമിറേറ്റ്‌സ് റോഡിലൂടെ ഇരുദിശകളിലേക്കുമായി പ്രതിദിനം 2,40,000-ത്തിലേറെ വാഹനങ്ങളാണ് കടന്നുപോകുന്നത്. പ്രധാനപ്പെട്ട വ്യവസായ-വാണിജ്യ മേഖലകളെയും വലിയ പാര്‍പ്പിട കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാതയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ വലിയ പദ്ധതികള്‍ ആര്‍ടിഎ നടപ്പാക്കുന്നത്.

വീണ്ടും മിന്നല്‍ പ്രളയത്തിന് സാധ്യത; നേപ്പാളില്‍ മരണം 400 കടന്നു; 1500 പേരെ കാണാതായി; മുന്നറിയിപ്പ്

വീണ്ടും മിന്നല്‍ പ്രളയത്തിന് സാധ്യത; നേപ്പാളില്‍ മരണം 400 കടന്നു; 1500 പേരെ കാണാതായി; മുന്നറിയിപ്പ്

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 400 കടന്നു. കാണാതായവരുടെ എണ്ണം 1400 ആയി. ടിബറ്റില്‍ 558 പേരെയും കാണാതായി. ഭൂട്ടോകോഷി നദിയിൽ നേപ്പാൾ അധികൃതർ പുതിയ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി . മിന്നല്‍ പ്രളയമുണ്ടായ സ്ഥലത്ത് സാറ്റലൈറ്റ് ചിത്രങ്ങളിൽ ഒരു തടാകം രൂപപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്. തടാകത്തിലെ ജലനിരപ്പ് ഉയരുകയാണെന്നും അത് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നും രാജ്യത്തെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നദിക്കരകളിൽ നിന്ന് വിട്ടുനിൽക്കാൻ താമസക്കാരോടും രക്ഷാപ്രവർത്തകരോടും അധികൃതർ അഭ്യർത്ഥിച്ചു.

കാണാതായവരില്‍ 31 രാജ്യങ്ങളില്‍ നിന്നുള്ള 476 വിദേശികളടക്കം 590 വിനോദസഞ്ചാരികളുണ്ട്. ഇന്ത്യക്കാരായ 295 പേരെ കാണാനില്ലെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യക്കാര്‍ ആരും മരിച്ചതായി സ്ഥിരീകരണമില്ല. മഞ്ഞുമല അടര്‍ന്നുനദിയില്‍ പതിച്ചതിനെ തുടര്‍ന്നാണ് പട്ടണങ്ങളെയും ഗ്രാമങ്ങളെയും വിഴുങ്ങിയ മിന്നല്‍പ്രളയം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യയും ഇറങ്ങും.33 മലയാളികളെ ബന്ധപ്പെടാനാവുന്നില്ല. അവരെ കണ്ടെത്താനായി ശ്രമം തുടരുന്നു.

റസുവ, ധാടിങ്, നുവാകോട്ട്. ചിത്‌വന്‍ ജില്ലകളെയാണ് പ്രളയം തകര്‍ത്തത്. ഡസന്‍ കണക്കിന് ചെറിയ പട്ടണങ്ങളെയും ഗ്രാമങ്ങളെയും തകര്‍ത്തെറിഞ്ഞ പ്രളയജലം ത്രിശൂലി, നാരായണി നദികളിലേക്കാണ് ഒഴുകിയെത്തിയത്. ഇതിനിടെ ഒട്ടേറെ പാലങ്ങളും ജലവൈദ്യുത പദ്ധതികളും തകര്‍ന്നു.

കാഠ്മണ്ഡുവില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള റസുവ ജില്ലയില്‍ വലിയ ഉയരത്തില്‍ വെള്ളമെത്തി കെട്ടിടങ്ങളെ തര്‍ത്തെറിയുന്നതിന്റെ വിവിധ വീഡിയോകളും പുറതത്തുവന്നിട്ടുണ്ട്‌.

വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

ദുബൈ: അല്‍ ഐനിലെ പാര്‍ക്കിന് സമീപമുള്ള പൊതു വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. അറബ് പ്രവാസി കുടുംബത്തിലെ വലീദ് ഖാലിദ് എന്ന കുട്ടിയാണ് മരിച്ചത്. വീടിന് സമീപത്തെ പാര്‍ക്കില്‍ ജ്യേഷ്ഠനും കൂട്ടുകാര്‍ക്കുമൊപ്പം കളിക്കാനിറങ്ങിയതായിരുന്നു വലീദ്. ഇതിനടുത്തുള്ള വീടിന് പുറത്തുവച്ചിരുന്ന വാട്ടര്‍ കൂളറില്‍ നിന്ന് വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു കുട്ടി വൈദ്യുതാഘാതമേറ്റ് വീണു. ഇത് തമാശയാണെന്ന് കരുതി അടുത്തേക്ക് ചെന്ന വലീദ് വാട്ടര്‍ കൂളറില്‍ തൊട്ടതോടെയാണ് അപകടമുണ്ടായത്.

പുതിയ അധ്യയന വര്‍ഷത്തിനായി സ്‌കൂള്‍ ബാഗും പഠനോപകരണങ്ങളും വാങ്ങി സ്‌കൂളില്‍ പോകാനിരിക്കെയാണ് കുട്ടിയുടെ മരണം. അപകടത്തിന് പിന്നാലെ വലീദിന്റെ സഹോദരന്‍ ഓടിയെത്തി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ കുടുംബം കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ കൂളറില്‍ നിന്ന് പലരും സാധാരണയായി വെള്ളം കുടിക്കാറുള്ളതാണ്. സംഭവത്തിന് പിന്നാലെ പൊതുസ്ഥലങ്ങളിലും വീടുകള്‍ക്ക് പുറത്തുമുള്ള ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെയും വാട്ടര്‍ കൂളറുകളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.