ബംഗ്ലാദേശില്‍ ഭൂകമ്പം, കൊല്‍ക്കത്തയില്‍ ഉള്‍പ്പെടെ തുടര്‍ചലനം, പുറത്തേക്കോടി ജനങ്ങള്‍

ബംഗ്ലാദേശില്‍ ഭൂകമ്പം, കൊല്‍ക്കത്തയില്‍ ഉള്‍പ്പെടെ തുടര്‍ചലനം, പുറത്തേക്കോടി ജനങ്ങള്‍

കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ ഭൂചലനമുണ്ടായതിന്റെ തുടര്‍ചലനങ്ങള്‍ ഇന്ത്യയിലും. ബംഗ്ലാദേശില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങള്‍ പശ്ചിമ ബംഗാളിലും കൊല്‍ക്കത്തയിലും അനുഭവപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 1.22 ന് കൊല്‍ക്കത്തയിലും ബംഗാളിലെ വിവിധ ജില്ലകളിലും അനുഭവപ്പെട്ടതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ബംഗ്ലാദേശില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കൊല്‍ക്കത്തയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെ ബംഗ്ലാദേശിലെ നയാബസാര്‍ എന്ന സ്ഥലമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.ഭൂചലനത്തില്‍ ആള്‍നാശമോ, മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

10 സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനം കൊല്‍ക്കത്തയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി. ഭൂചലനത്തെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങി തുറസായ സ്ഥലങ്ങളിലേക്കിറങ്ങി ഓടി. സര്‍ക്കാര്‍ ഓഫീസുകള്‍, നിയമസഭാ മന്ദിരം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പരിഭ്രാന്തരായി, തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന സാധ്യത മുന്‍നിര്‍ത്തി ജീവനക്കാര്‍ പുറത്തേക്ക് ഓടി മണിക്കൂറുകളോളം തെരുവുകളില്‍ തുടര്‍ന്നു. സാള്‍ട്ട് ലേക്ക് നഗരത്തിലെ ഐടി ഹബ്ബിലും കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളിലുള്ള ബഹുനില കെട്ടിടങ്ങളിലും സമാനമായ ദൃശ്യങ്ങള്‍ കണ്ടു.

മഴ പെയ്താല്‍ ഇന്ത്യ പെട്ടു; കാത്തിരിക്കുന്നു… കണക്കിലെ കളി, കാലാവസ്ഥ, കരീബിയന്‍സ്

മഴ പെയ്താല്‍ ഇന്ത്യ പെട്ടു; കാത്തിരിക്കുന്നു… കണക്കിലെ കളി, കാലാവസ്ഥ, കരീബിയന്‍സ്

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പര്‍ 8ല്‍ സിംബാബ്‌വെയ്‌ക്കെതിരെ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യക്ക് അടുത്ത മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തിയാല്‍ സെമിയിലേക്ക് മുന്നേറാം. സിംബാബ്‌വെക്കെതിരായ പോരാട്ടത്തില്‍ മികച്ച റണ്‍ റേറ്റ് സ്വന്തമാക്കി സ്ഥാനം സുരക്ഷിതമാക്കാനുള്ള ശ്രമം പക്ഷേ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായില്ല. അതു ചിലപ്പോള്‍ പണി കിട്ടാനുള്ള സാധ്യതയായും നില്‍ക്കുന്നുണ്ട്.

മാര്‍ച്ച് ഒന്നിനാണ് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം. ഇതില്‍ ജയിച്ചാല്‍ മറ്റ് വേവലാതികളൊന്നും ഇല്ലാതെ ഇന്ത്യക്ക് സെമിയുറപ്പിക്കാം. എന്നാല്‍ മഴ പെയ്ത് ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിച്ചാല്‍ ഇന്ത്യ പുറത്താകും. വെസ്റ്റ് ഇന്‍ഡീസ് സെമിയിലെത്തുകയും ചെയ്യും. കാരണം നെറ്റ് റണ്‍റേറ്റില്‍ നിലവില്‍ വിന്‍ഡീസ് തന്നെയാണ് മുന്നില്‍. ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് നെഗറ്റീവില്‍ തന്നെ നില്‍ക്കുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തില്‍ വിന്‍ഡീസ് കനത്ത തോല്‍വി വഴങ്ങിയിരുന്നു. അവരുടെ നെറ്റ് റണ്‍റേറ്റ് +5.350ല്‍ നിന്നു +1.791 ആയി കുത്തനെ ഇടിഞ്ഞെങ്കിലും അപ്പോഴും അവര്‍ക്ക് രണ്ടാം സ്ഥാനം കൈവിടേണ്ടി വന്നില്ല. – 0.100 ആണ് ഇന്ത്യയുടെ നിലവിലെ നെറ്റ് റണ്‍ റേറ്റ്.

സിംബാബ്‌വെക്കെതിരെ 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ ഇന്ത്യക്ക് അവരെ 101 റണ്‍സിനെങ്കിലും ഓള്‍ ഔട്ടാക്കിയാല്‍ വിന്‍ഡീസിനെ മറികടന്ന് നെറ്റ് റണ്‍റേറ്റില്‍ മുന്നിലെത്താന്‍ സാധിക്കുമായിരുന്നു. 151 റണ്‍സിന്റേയെങ്കിലും വിജയമുണ്ടങ്കില്‍ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റില്‍ വിന്‍ഡീസിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താമായിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് അത്തരമൊരു ഉദ്ദേശമുണ്ടായിരുന്നില്ല.

151 റണ്‍സ് മാര്‍ജിനില്‍ വിജയം സ്വന്തമാക്കിയാല്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് ഏതാണ്ട് +1.800ല്‍ എത്തുമായിരുന്നു. അങ്ങനെ ഇന്ത്യക്ക് സ്ഥാനം സുരക്ഷിതമാക്കി വെസ്റ്റ് ഇന്‍ഡീസിനെ നേരിടാനിറങ്ങാനും സാധിക്കുമായിരുന്നു. എന്നാല്‍ അതിനൊന്നും ടീം മിനക്കെട്ടില്ല.

സിബിഐയെ കുടഞ്ഞ് കോടതി, ഡല്‍ഹി മദ്യനയക്കേസ്, അറിയേണ്ടതെല്ലാം

സിബിഐയെ കുടഞ്ഞ് കോടതി, ഡല്‍ഹി മദ്യനയക്കേസ്, അറിയേണ്ടതെല്ലാം

ഡല്‍ഹി: ഡല്‍ഹി രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സുപ്രധാന കേസുകളില്‍ ഒന്നായിരുന്നു ഡല്‍ഹി മദ്യനയക്കേസ്. രാജ്യതലസ്ഥാനത്തിന്റെ അധികാര ഭൂമികയില്‍ നിന്ന് കോണ്‍ഗ്രസിനെയും ബിജെപിയെയും തൂത്തെറിഞ്ഞ് ഭരണത്തിലേറിയ ആം ആദ്മി പാര്‍ട്ടിയുടെ വിശ്വസ്തയും ജനകീയതയും തകര്‍ക്കുന്നതിലും ബിജെപിയെ വീണ്ടും അധികാരത്തിലെത്താനും സഹായിച്ചതില്‍ ഡല്‍ഹി മദ്യനയക്കേസ് നിര്‍ണായകമായി. മദ്യനയക്കേസില്‍ സിബിഐ പ്രതിപട്ടികയില്‍പ്പെട്ട അരവിന്ദ് കെജരിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പടെ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. മദ്യനയ അഴിമതിയില്‍ സിബിഐ എടുത്ത കേസിലാണ് നടപടി. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്. കോടതി വിധി വിശദമായി പഠിച്ചുവരികയാണെന്നും എത്രയും വേഗം അപ്പീൽ കോടതിയെ സമീപിക്കുമെന്നും ഏജൻസി വൃത്തങ്ങൾ സ്ഥിരീകരിച്ചു.

കേസില്‍ സിബിഐക്കതിരെ ഡല്‍ഹി റോസ് അവന്യൂ കോടതി രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. മദ്യനയവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതിനോ കുറ്റം ചെയ്തതിനോ യാതൊരുവിധ തെളിവുകളുമില്ലെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ ഏജന്‍സിയായ സിബിഐക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. പ്രതികള്‍ വിചാരണ നേരിടേണ്ടതില്ലെന്നും വ്യക്തമാക്കിയ കോടതി, സിബിഐ കുറ്റപത്രം മടക്കി. അന്വേഷണത്തില്‍ വലിയ വീഴ്ച സംഭവിച്ചു. വലിയ കുറ്റപത്രം നല്‍കിയത് കൊണ്ട് കാര്യമില്ലെന്നും ആരോപണം സാധൂകരിക്കാന്‍ തക്ക സാക്ഷിമൊഴികളോ തെളിവോ ഇല്ലെന്നും കോടതിചൂണ്ടിക്കാട്ടി. തെളിവില്ലാത്ത കേസിൽ ഉൾപ്പെടുത്തിയതെന്തിനെന്ന് കോടതി സിബിഐയോടു ചോദിച്ചു.

വിധികേട്ട കെജരിവാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഒരുതെറ്റും ചെയ്യാത്ത തന്നെ ആറുമാസം ജയിലില്‍ ഇട്ടുവെന്നും കള്ളനെന്ന് വ്യാപകമായി പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പ്രധാനമന്ത്രി നടത്തിയ ഗൂഢാലോചനയാണിതെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയ എതിരാളികളെ ഇങ്ങനെയല്ല നേരിടേണ്ടതെന്നും തുറന്നടിച്ചു. ‘ഞാന്‍ അഴിമതിക്കാരനല്ല, അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും സത്യസന്ധരാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്’. വികാരനിര്‍ഭരനായ കെജരിവാളിനെ ഒപ്പമുണ്ടായിരുന്ന മനീഷ് സിസോദിയയാണ് ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ചത്.

‘ഇന്ന് ഈ കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതേവിട്ടിരിക്കുന്നു. സത്യം ജയിക്കുമെന്ന് ഞങ്ങള്‍ എപ്പോഴും പറഞ്ഞിരുന്നു. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ഞങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ചത് മോദിയും അമിത് ഷായുമാണ്. ആംആദ്മി പാർട്ടിയുടെ ഏറ്റവും മുതിർന്ന അഞ്ച് നേതാക്കളെ അഴിക്കുള്ളിലാക്കി പാർട്ടിയെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കമായിരുന്നു അത്. മുഖ്യമന്ത്രിയെ വീട്ടില്‍നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി ജയിലിലാക്കി. കെജരിവാള്‍ അഴിമതിക്കാരനല്ല. എന്റെ ജീവിതത്തില്‍ സത്യസന്ധത മാത്രമേ പുലര്‍ത്തിയിട്ടുള്ളൂ. കെജരിവാളും സിസോദിയയും സത്യസന്ധരാണെന്ന് ഇന്ന് കോടതി പറഞ്ഞിരിക്കുന്നു’- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ദീര്‍ഘകാലത്തെ നിയമപോരാട്ടത്തിന് ശേഷമുള്ള ഈ വിധി ആം ആദ്മി പാര്‍ട്ടിക്ക് വലിയ രാഷ്ട്രീയ കരുത്ത് പകരുന്നതാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടലാണ് നടന്നതെന്ന എഎപിയുടെ വാദത്തിന് ഈ വിധി അടിവരയിടുന്നു. കോടതി വിധി തിരിച്ചടിയായ സാഹചര്യത്തില്‍, വിധിക്കെതിരെ സിബിഐ ഉന്നത കോടതിയെ സമീപിക്കുമോ എന്നതാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട ഇതേ വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിയമനടപടികള്‍ തുടരുകയാണ്. എങ്കിലും സിബിഐ കേസില്‍ നിന്നുള്ള ഈ വിടുതല്‍ കെജരിവാളിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണ്ണായകമാകും.

മദ്യനയ രൂപീകരണ നടപടിക്രമങ്ങളിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാര്‍, 2022 ജൂലൈയില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേസ് ഉയരുന്നത്. അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എടുത്ത ഏകപക്ഷീയ തീരുമാനങ്ങള്‍ സര്‍ക്കാരിന് 580 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നായിരുന്നു ആരോപണം

ലൈസന്‍സ് ഫീസ് കിഴിവുകള്‍, പിഴകളിലെ ഇളവ്, കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ഇളവ് തുടങ്ങി ഇളവുകള്‍ നല്‍കി മദ്യവ്യാപാര സ്ഥാപനങ്ങളില്‍ നന്നും നടത്തിപ്പുകാരില്‍ നിന്നും ആം ആദ്മി സര്‍ക്കാരും, നേതാക്കളും പണം വാങ്ങിയെന്നും ഈ പണം 2022ല്‍ പഞ്ചാബിലും ഗോവയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ചെലവഴിച്ചതായും കേന്ദ്ര ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറിയതോടെയാണ്, സിസോദിയയുടെ അറസ്റ്റിലേക്ക് നയിച്ചത്. സിസോദിയ, എഎപി കമ്മ്യൂണിക്കേഷന്‍സ് ഇന്‍ചാര്‍ജ് വിജയ് നായര്‍ എന്നിവര്‍ ഉള്‍പ്പെടെ 23 പേരെയാണ് സിബിഐ പ്രതികളാക്കിയത്. കേസില്‍ കവിതയുടെ അറസ്റ്റിന് പിന്നാലെയാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഗൂഢാലോചനയില്‍ ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നത്. മദ്യനയ രൂപീകരണത്തിലും നടപ്പാക്കലിലും നേട്ടമുണ്ടാക്കുന്നതിനായി അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള എഎപിയുടെ ഉന്നത നേതാക്കളുമായി, കെ കവിതയും മറ്റു അംഗങ്ങളും ഗൂഢാലോചന നടത്തിയതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തി.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജൂണ്‍ 26നാണു സിബിഐ കെജരിവാളിനെ അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചരമാസക്കാലം കെജരിവാള്‍ ജയില്‍വാസവും അനുഭവിച്ചു. കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21ന് ആയിരുന്നു ആദ്യ അറസ്റ്റ്. അന്ന് ഇ.ഡിയാണ് കെരിവാളിനെ അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീംകോടതിയില്‍നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജരിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചിരുന്നു.

ഡല്‍ഹി മദ്യനയക്കേസ്; കെജരിവാളും സിസോദിയയും കുറ്റവിമുക്തര്‍, സിബിഐക്കു കോടതി വിമര്‍ശനം

ഡല്‍ഹി മദ്യനയക്കേസ്; കെജരിവാളും സിസോദിയയും കുറ്റവിമുക്തര്‍, സിബിഐക്കു കോടതി വിമര്‍ശനം

ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. കുറ്റപത്രത്തില്‍ ഇവര്‍ക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ സിബിഐക്കായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. റോസ് അവന്യൂ കോടതിയിലെ സ്പെഷ്യല്‍ ജഡ്ജി ജിതേന്ദര്‍ സിങിന്റെതാണ് സുപ്രധാന വിധി.

കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 23 പേരെയും കോടതി കുറ്റവിമുക്തരാക്കി. അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ കോടതി സിബിഐക്കെതിരെ രൂക്ഷവിമര്‍ശനവും നടത്തി. ആയിരത്തിലേറെ പേജുകളുള്ള കുറ്റപത്രത്തില്‍ നിരവധി പോരായ്മകള്‍ ഉണ്ടെന്നും സാക്ഷിമൊഴികളോ തെളിവുകളോ ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

സത്യം ജയിച്ചുവെന്ന് മാധ്യമങ്ങളോടു പറഞ്ഞ കെജരിവാൾ പൊട്ടിക്കരഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന കെട്ടിച്ചമച്ച കേസ് ആണിതെന്നും കെജരിവാൾ പറഞ്ഞു.

2022ലെ മദ്യനയവുമായി ബന്ധപ്പെട്ട് ഏകദേശം 1000 കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു പ്രധാന പ്രചാരണം. മദ്യകമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കിയതിലൂടെ ലഭിച്ച കമ്മീഷന്‍ തുക ഗോവ തെരഞ്ഞെടുപ്പിലടക്കം ആം ആദ്മി ാര്‍ട്ടി ഉപയോഗിച്ചുവെന്ന ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് കോടതി കണ്ടെത്തി. ഡല്‍ഹിയിലെ മദ്യകച്ചവടം സര്‍ക്കാരിന്റെ കീഴില്‍ നിന്നും മാറ്റി സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതിലൂടെ 9500 കോടി രൂപയുടെ വരുമാനമാണ് ആം ആദ്മി സര്‍ക്കാര്‍ അന്ന് ലക്ഷ്യമിട്ടിരുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ ബിജെപി ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചത് ഈ മദ്യ ഇടപാടിലെ അഴിമതി ആരോപണങ്ങളായിരുന്നു. അരവിന്ദ് കെജരിവാള്‍ നേരിട്ട് പണം വാങ്ങിയെന്നും മനീഷ് സിസോദിയ ഇതിന് ഇടനിലക്കാരനായി നിന്നുവെന്നുമായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം. ബിജെപിക്ക് ഡല്‍ഹിയില്‍ അധികാരത്തിലേറാന്‍ വഴിതുറന്ന ആരോപണങ്ങളായിരുന്നു ഇവയെങ്കിലും, കോടതിയില്‍ ഇവയൊന്നും തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ല. കേസുമായി ബന്ധപ്പെട്ട് കെജരിവാള്‍ മാസങ്ങളോളം ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു.

‘ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മാധ്യമങ്ങളുമായി വരുമാനം പങ്കിടണം; തയ്യാറല്ലെങ്കിൽ നിയമം’; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

‘ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മാധ്യമങ്ങളുമായി വരുമാനം പങ്കിടണം; തയ്യാറല്ലെങ്കിൽ നിയമം’; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഡല്‍ഹി: വാര്‍ത്താ മാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മാധ്യമ സ്ഥാപനങ്ങളുമായി വരുമാനം പങ്കിടണമെന്നു കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. സ്വമേധയാ വരുമാനം പങ്കിടാന്‍ തയ്യാറാകുന്നില്ലെങ്കില്‍ മറ്റ് രാജ്യങ്ങളില്‍ ഇതിനായി നിയമ നിര്‍മാണം നടത്തിയ കാര്യവും മന്ത്രി ഓര്‍മിപ്പിച്ചു.

ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഡിഎന്‍പിഎ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ മുതല്‍ ഉള്‍പ്രദേശങ്ങളിലെ സ്വതന്ത്ര സ്രഷ്ടാക്കള്‍ വരെ ഇക്കാര്യം ശ്രദ്ധിക്കണം. മാധ്യമ പ്രവര്‍ത്തകര്‍, പരമ്പരാഗത മാധ്യമങ്ങള്‍, ഇന്‍ഫ്‌ളുവന്‍സേഴ്‌സ്, പ്രൊഫസര്‍മാര്‍, ഗവേഷകര്‍ എന്നിവര്‍ക്കെല്ലാം ഇതു ബാധകമാകണം.

സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. ആരുടെയും അനുമതിയില്ലാതെ ഒരാളുടെ മുഖം, ശബ്ദം എന്നിവയുപയോഗിച്ച് സിന്തറ്റിക്ക് കണ്ടന്റ് സൃഷ്ടിക്കരുത്. അത്തരം ഉള്ളടക്കം സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അവരുടെ അനുമതി ആവശ്യമാണ്- മന്ത്രി വ്യക്തമാക്കി.

സമ്പൂര്‍ണ ‘ചന്ദ്രഗ്രഹണം’ മാര്‍ച്ച് 3 ന്; സമയം അറിയാം

സമ്പൂര്‍ണ ‘ചന്ദ്രഗ്രഹണം’ മാര്‍ച്ച് 3 ന്; സമയം അറിയാം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സമ്പൂര്‍ണ ചന്ദ്രഗ്രഹണം മാര്‍ച്ച് മൂന്നിന്. പടിഞ്ഞാറേയറ്റത്തുള്ള പ്രദേശങ്ങള്‍ ഒഴിച്ചുള്ള മിക്കയിടത്തും ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്നു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു.

കിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് സമുദ്രം, അമേരിക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രകടമാകും. ഗ്രഹണം ഏതാണ്ട് 3 മണിക്കൂര്‍ 27 മിനിറ്റ് നീണ്ടുനില്‍ക്കും.

വൈകീട്ട് 3.20 മുതല്‍ 6.48 വരെയാണ് ഗ്രഹണ സമയം. പൂര്‍ണതോതില്‍ ദൃശ്യമാകുക 4.34നും 5.33നും ഇടയ്ക്കുള്ള സമയത്താകും.