മോദിക്ക് ഇന്‍സ്റ്റയില്‍ 10 കോടി ഫോളോവേഴ്‌സ്, ട്രംപിനേക്കാള്‍ ഇരട്ടി; ആദ്യത്തെ ലോക നേതാവ്

മോദിക്ക് ഇന്‍സ്റ്റയില്‍ 10 കോടി ഫോളോവേഴ്‌സ്, ട്രംപിനേക്കാള്‍ ഇരട്ടി; ആദ്യത്തെ ലോക നേതാവ്

ഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്‍സ്റ്റഗ്രാമില്‍ 10 കോടി ഫോളോവേഴ്‌സ് ഉള്ള ആദ്യത്തെ ലോക നേതാവും രാഷ്ട്രീയക്കാരനും എന്ന നേട്ടമാണ് മോദി കൈവരിച്ചത്.

മോദി 2014ലാണ് ഇന്‍സ്റ്റഗ്രാമില്‍ ചേര്‍ന്നത്. കഴിഞ്ഞ ദശകത്തില്‍ ആഗോള നേതാക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഇടപഴകുന്ന ഡിജിറ്റല്‍ ഇടങ്ങളിലൊന്നായി അദ്ദേഹത്തിന്റെ അക്കൗണ്ട് പരിണമിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ ഇരട്ടിയിലധികം ഫോളോവേഴ്സ് ആണ് മോദിക്കുള്ളത്. 4.32 കോടി ഫോളോവേഴ്സാണ് ട്രംപിനുള്ളത്.

ട്രംപിന് തൊട്ടുതാഴെയുള്ള അടുത്ത അഞ്ച് പ്രധാന ലോക നേതാക്കളുടെ സംയുക്ത ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോഴും മോദിയെ ഫോളോ ചെയ്യുന്നവരേക്കാള്‍ കുറവാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയ്ക്ക് 1.5 കോടി ഫോളോവേഴ്സും ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് 1.44 കോടി ഫോളോവേഴ്സും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന് 1.16 കോടി ഫോളോവേഴ്സും അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലിക്ക് 64 ലക്ഷം ഫോളോവേഴ്സുമാണ് ഉള്ളത്.

ലോകമെമ്പാടുമുള്ള യുവാക്കള്‍ക്കിടയില്‍ പ്രധാനമന്ത്രി മോദിയുടെ സമാനതകളില്ലാത്ത ആഗോള ഇടപെടലും ജനപ്രീതിയും ഇത് അടിവരയിടുന്നുവെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഏകദേശം 1.6 കോടി ഫോളോവേഴ്സുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് രണ്ടാം സ്ഥാനത്ത്. ഏകദേശം 1.26 കോടി ഫോളോവേഴ്സുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ഇന്ത്യയില്‍ മൂന്നാം സ്ഥാനത്ത്.

കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സില്‍ 500 പോയിന്റ് നേട്ടം, ഐടി ഓഹരികളില്‍ റാലി

കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സില്‍ 500 പോയിന്റ് നേട്ടം, ഐടി ഓഹരികളില്‍ റാലി

മുംബൈ: ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി തിരിച്ചുകയറി. വിപണിയുടെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് ആണ് മുന്നേറിയത്. 25,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി.

ഇന്നലെ തകര്‍ന്നടിഞ്ഞ ഐടി ഓഹരികള്‍ തിരിച്ചുകയറിയതാണ് വിപണിക്ക് കരുത്തായത്. എഐയുമായി ബന്ധപ്പെട്ട ആശങ്കയാണ് ഇന്നലെ ഐടി ഓഹരികള്‍ കൂട്ടത്തോടെ ഇടിയാന്‍ ഇടയാക്കിയത്. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ് അടക്കമുള്ള പ്രമുഖ ഐടി ഓഹരികളാണ് തിരിച്ചുവന്നത്. ഈ ഓഹരികള്‍ രണ്ടു ശതമാനം വരെയാണ് കുതിച്ചത്.

ആഗോളതലത്തില്‍ ടെക്‌നോളജി ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. കൂടാതെ ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിക്ക് കരുത്തായി. ഡോ.റെഡ്ഡീസ് ലാബ്, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, എസ്ബിഐ, അള്‍ട്രാ ടെക് എന്നിവ നഷ്ടം നേരിട്ടു.

ടോപ് ഓർഡറിൽ അഴിച്ചുപണി ഉറപ്പ്; സഞ്ജു ‘ഇൻ’ റിങ്കു ‘ഔട്ട്’?

ടോപ് ഓർഡറിൽ അഴിച്ചുപണി ഉറപ്പ്; സഞ്ജു ‘ഇൻ’ റിങ്കു ‘ഔട്ട്’?

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയോടേറ്റ തോൽവിക്ക് പിന്നാലെ ടീമിൽ അഴിച്ചു പണി നടത്തുമെന്ന് റിപ്പോർട്ടുകൾ. ടോപ് ഓർഡറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു വലം കയ്യൻ ബാറ്ററെ ടീം ഉൾപ്പെടുത്തിയേക്കും. മോശം ഫോം തുടരുന്ന റിങ്കു സിങ്ങിനെയും ടീം ബെഞ്ചിലിരുത്താനാണ് ആലോചിക്കുന്നത്.

ടോപ് ഓർഡറിൽ മാറ്റം വരുത്തിയാൽ സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ തിരികെ കൊണ്ട് വരും. ഓപ്പണറായി സഞ്ജു വരുന്നതോടെ റൈറ്റ് ഹാൻഡ് ബാറ്റർ എന്ന നിലയിലുള്ള ആനുകൂല്യം താരത്തിന് ലഭിക്കുമെന്നാണ് ടീം വിലിരുത്തുന്നത്. അഭിഷേക് ശർമയ്ക്ക് ഫോം കണ്ടെത്താൻ കഴിയാതെ പോകുന്നതും തിലക് വർമയുടെ മെല്ലെപ്പോക്കും ടീമിനെ വല്ലാതെ വലക്കുന്നുണ്ട്. ഈ അവസരത്തിലാണ് ടോപ് ഓർഡറിൽ മാറ്റം വരുത്തുമെന്നുള്ള സൂചന അസിസ്റ്റന്‍റ് കോച്ച് റയാന്‍ ടെന്‍ഡോഷെ നൽകുന്നത്.

റിങ്കു സിങ്ങിനെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ ഈ പ്രശ്‌നം വളരെയെളുപ്പം പരിഹരിക്കാൻ കഴിയും. ഓപ്പണിങിൽ സഞ്ജു എത്തുമ്പോൾ ഇഷാൻ കിഷനോ അല്ലെങ്കിൽ അഭിഷേകോ മൂന്നാം നമ്പറിൽ കളത്തിലിറങ്ങണം.

അത് അനുസരിച്ചു ബാക്കിയുള്ളവരുടെയും ബാറ്റിങ് ഓർഡറിൽ മാറ്റം വരും. ഇതിലൂടെ ഇടം കയ്യൻ ബാറ്റർമാരെ അതിവേഗം പുറത്താക്കാൻ സഹായിക്കുന്ന സ്പിൻ തന്ത്രത്തിന് തടയിടാൻ ഇന്ത്യക്ക് കഴിയും. ഈ മാസം 26ന് സിംബാബ്‌വെക്കെതിരെ ചെന്നൈയിലാണ് ഇനി ഇന്ത്യയുടെ അടുത്ത മത്സരം.

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞു; 18 മരണം; 27 പേര്‍ക്ക് പരിക്ക്

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞു; 18 മരണം; 27 പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളിലെ ധാഡിങ് ജില്ലയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് പതിനെട്ട് പേര്‍ മരിച്ചു. 27 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തം പുരോഗമിക്കുന്നു. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന ബസ് ത്രിശൂലി നദിയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരില്‍ ഒരു ന്യൂസിലന്‍ഡ് സ്വദേശിയും ഉള്‍പ്പെടുന്നു.

അപകടത്തില്‍ ആറ് സ്ത്രീകളും പന്ത്രണ്ട് പുരുഷന്മാരുമാണ് മരിച്ചതെന്ന അധികൃതര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റ 27 പേരെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു.

ഒരുകാലത്ത് തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമന്‍; മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ് അന്തരിച്ചു

ഒരുകാലത്ത് തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമന്‍; മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ് അന്തരിച്ചു

കൊല്‍ക്കത്ത: മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ മുകുള്‍ റോയ് തിങ്കളാഴ്ച അന്തരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു. ദീര്‍ഘനാളായി വിവിധ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു.

മമത ബാനര്‍ജിയുടെ അടുത്ത അനുയായിയായാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നത്. 2009-ല്‍ കേന്ദ്ര കപ്പല്‍ ഗതാഗത സഹമന്ത്രിയായും, 2011 മുതല്‍ 2012 വരെ റെയില്‍വേ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ നഗരവികസന മന്ത്രാലയത്തിലും ചുമതലകള്‍ വഹിച്ചിരുന്നു.

തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാവുകൂടിയായ മുകുൾ റോയ് 2017ൽ ബിജെപിയിലേക്ക് മാറിയിരുന്നു. 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബിജെപിയെ സഹായിച്ചു.2020ൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2021ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി വിജയിച്ചു. എന്നാൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കാതെ തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി.

മുൻ ഭാര്യക്കും മകനും 4 കോടിയുടെ ‘ലാൻഡ് റോവർ ഡിഫൻഡർ’ സമ്മാനിച്ച് ഹർദിക്; സർപ്രൈസ് ​ഗിഫ്റ്റിന്റെ ‘കരുതലിന്’ കൈയടി

മുൻ ഭാര്യക്കും മകനും 4 കോടിയുടെ ‘ലാൻഡ് റോവർ ഡിഫൻഡർ’ സമ്മാനിച്ച് ഹർദിക്; സർപ്രൈസ് ​ഗിഫ്റ്റിന്റെ ‘കരുതലിന്’ കൈയടി

മുംബൈ: മുൻ ഭാര്യ നടാഷ സ്റ്റാൻകോവിചിനും മകൻ അഗസ്ത്യയ്ക്കും ആഡംബര വാഹനം സമ്മാനമായി നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യ. താരത്തിന്റെ ഈ നീക്കത്തിന് കൈയടിക്കുകയാണ് ആരാധകർ. ഏതാണ്ട് 4 കോടി രൂപ വിലമതിക്കുന്ന ആഡംബര എസ്‌യുവിയായ ലാൻഡ് റോവർ ഡിഫൻഡർ ആണ് ഹർദിക് നടാഷയ്ക്കും മകനുമായി ഒരുക്കിയ സർപ്രൈസ് ​ഗിഫ്റ്റ്. കറുത്ത നിറത്തിലുള്ള പുതു പുത്തൻ ഡിഫൻഡറിനു സമീപം നടാഷയും അഗസ്ത്യയും നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനു താഴെയാണ് ആരാധകർ താരത്തിന്റെ പ്രവർത്തിയെ അഭിനന്ദിക്കുന്നത്.

വാഹന നിർമാതാക്കൾ തന്നെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഹർദിക് പാണ്ഡ്യ‌ ഡിഫൻഡർ വാങ്ങാൻ വീണ്ടും നവ്‌നീത് മോട്ടോഴ്‌സിനെ തിരഞ്ഞെടുത്തു. വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ബന്ധം. ലാൻഡ് റോവർ ഡിഫൻഡർ അഗസ്ത്യ പാണ്ഡ്യയ്ക്കും നടാഷ സ്റ്റാൻകോവിചിനും മുംബൈയിലെത്തി സമ്മാനിച്ചു- കമ്പനി കുറിച്ചു. നടാഷ മുംബൈയിൽ തന്‍റെ കരിയറിലും ഫിറ്റ്‌നസിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുകയാണ്.

2020 മെയ് മാസത്തിലാണ് ഹർദിക് പാണ്ഡ്യയും സെർബിയൻ മോഡലായ നടാഷ സ്റ്റാൻകോവിചും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. നാല് വർഷങ്ങൾക്കു ശേഷം വിവാഹമോചിതരായി. 2024 ജൂലൈയിലാണ് ഹർദിക്കും നടാഷയും വിവാഹ ബന്ധം വേർപിരിഞ്ഞത്. അതേസമയം മകൻ അ​ഗസ്ത്യയുടെ രക്ഷാകർതൃത്വം ഇരുവരും ഒരുമിച്ചാണ് മുന്നോട്ടു കൊണ്ടു പോകുന്നത്.

കഴിഞ്ഞ വർഷം ഹർദിക് തന്‍റെ പുതിയ പ്രണയം വെളിപ്പെടുത്തി. മോഡലായ മഹിക ശർമയുമായാണ് ഹാർദിക് നിലവിൽ ഡേറ്റിങ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മഹികയുടെ 25ാം ജന്മദിനത്തിൽ ഹർദിക് പങ്കുവച്ച റൊമാന്‍റിക് വിഡിയോ വൈറലായിരുന്നു.