ക്രീസിലേക്ക് ഇരച്ചുവന്ന് തേനീച്ചക്കൂട്ടം, ക്രിക്കറ്റ് മാച്ചിനിടെ അമ്പയർക്ക് ദാരുണാന്ത്യം; താരങ്ങൾക്ക് പരിക്ക്

ക്രീസിലേക്ക് ഇരച്ചുവന്ന് തേനീച്ചക്കൂട്ടം, ക്രിക്കറ്റ് മാച്ചിനിടെ അമ്പയർക്ക് ദാരുണാന്ത്യം; താരങ്ങൾക്ക് പരിക്ക്

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചകളുടെ ആക്രമണത്തിൽ അമ്പയർ മരിച്ചു. സഹ അമ്പയറെ ഗുരുതര പരിക്കുകളോടെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 15-20 വരെ താരങ്ങൾക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

കാൺപൂർ ക്രിക്കറ്റ് അസോസിയേഷന് കീഴിലെ അണ്ടർ-13 ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നതിനിടെയാണ് അമ്പയർ ആയ മാണിക് ഗുപ്തയ്‌ക്ക് ആണ് തേനീച്ചയുടെ ആക്രമണത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. മത്സരത്തിനിടെ തേനീച്ചകൾ കൂട്ടമായി ഗ്രൗണ്ടിലേക്ക് വരുകയായിരുന്നു.

തേനീച്ചയുടെ ആക്രമണത്തിൽ പേടിച്ച് കളിക്കാരും അമ്പയർമാരും ചിതറി ഓടി. ചിലർ നിലത്ത് മുഖം പൊത്തി കിടന്നു. ഇതിനിടയിലാണ് 65 കാരനായ മനിക് ഗുപ്തയ്ക്ക് പരിക്കേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ മറ്റൊരു അമ്പയർ ജഗ്ദീഷ് ശർമയ്ക്കും പരിക്കേറ്റിരുന്നു. നിലവിൽ ജഗ്ദീഷ് ആശുപത്രയിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾ അപകടനില തരണം ചെയ്തതായി ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി.

കാൺപൂർ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഏകദേശം 30 വർഷത്തോളമായി പ്രവർത്തിച്ചു വരികയായിരുന്ന മാണിക് ഗുപ്ത നിരവധി പ്രാദേശിക മത്സരങ്ങളിൽ അമ്പയറായും സംഘാടകനായും സേവനം അനുഷ്ഠിച്ചിരുന്നു. മനിക് ഗുപ്തയുടെ നിര്യാണത്തിൽ കാൺപൂർ ക്രിക്കറ്റ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

മഹാരാഷ്ട്രയില്‍ മുസ്ലീം സംവരണം റദ്ദാക്കി; ഉത്തരവിറങ്ങി

മഹാരാഷ്ട്രയില്‍ മുസ്ലീം സംവരണം റദ്ദാക്കി; ഉത്തരവിറങ്ങി

മുംബൈ: മഹാരാഷ്ട്രയിലെ മുസ്ലീം സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും അനുവദിച്ചിരുന്ന അഞ്ച് ശതമാനം സംവരണം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഓര്‍ഡിനന്‍സ് കാലാവധി കഴിഞ്ഞതും കോടതിയുടെ ഇടക്കാല സ്റ്റേ തുടരുന്നതുമാണ് ഇത്തരമൊരൂ തീരുമാനത്തിന് കാരണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

കോണ്‍ഗ്രസ് – എന്‍സിപി സര്‍ക്കാരാണ് മറാത്തകള്‍ക്ക് 16 ശതമാനവും മുസ്ലീങ്ങള്‍ക്ക് അഞ്ച് ശതമാനവും സംവരണം അനുവദിച്ചുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നത്. ‘പ്രത്യേക പിന്നാക്ക വിഭാഗം (എ)’ എന്നതില്‍ ഉള്‍പ്പെടുത്തി മുസ്ലീം വിഭാഗത്തിന് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തിയത്.

2014 മുതലുള്ള ഇതുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സര്‍ക്കുലറുകളും പിന്‍വലിച്ചതായി ഉത്തരവില്‍ പറയുന്നു. കൂടാതെ ഈ വിഭാഗത്തിന് കീഴില്‍ മുസ്ലീങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റുകളും നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതും നിര്‍ത്തിവച്ചതായി ഉത്തരവില്‍ വ്യക്തമാക്കുന്നു.

ടി20 ലോകകപ്പ്: സൂപ്പർ 8 ൽ ഇന്ത്യയുടെ എതിരാളികൾ ഇവരാണ്, മത്സരത്തിന്റെ തീയതി അറിയാം

ടി20 ലോകകപ്പ്: സൂപ്പർ 8 ൽ ഇന്ത്യയുടെ എതിരാളികൾ ഇവരാണ്, മത്സരത്തിന്റെ തീയതി അറിയാം

ചെന്നൈ: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. സൂപ്പർ 8 ൽ ഇന്ത്യയുടെ എതിരാളികൾ ആരൊക്കെയാണെന്നും വ്യക്തമായിട്ടുണ്ട്. കരുത്തന്മാരായ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നി ടീമുകൾക്കൊപ്പം സിംബാബ്‌വേയുമാണ് ഇന്ത്യ അടുത്ത ഘട്ടത്തിൽ നേരിടേണ്ടി വരുക. അയർലണ്ടിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് സിംബാബ്‌വേ സൂപ്പർ 8ലേക്ക് എത്തിയത്.

ഫെബ്രുവരി 22ന് അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് സൂപ്പർ 8ലെ ഇന്ത്യയുടെ ആദ്യ മത്സരം. തുടർന്ന് ഫെബ്രുവരി 26ന് ചെന്നൈയിൽ സിംബാബ്‌വേയെ നേരിടും. മാർച്ച് 1ന് കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേരിടുന്നതോടെ ഇന്ത്യയുടെ സൂപ്പർ 8 ഘട്ടം അവസാനിക്കും. എല്ലാ മത്സരങ്ങളും വൈകിട്ട് 7 മണിക്കാണ് ആരംഭിക്കുന്നത്.

അതേ സമയം, ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. നെതർലൻഡ്സാണ് ഇന്ത്യയുടെ എതിരാളി. ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയും നെതർലാൻഡ്സും ഇതുവരെ ഒരിക്കൽ മാത്രമാണ് ഏറ്റുമുട്ടിയത്. 2022ലെ ടി20 ലോകകപ്പിൽ സിഡ്നിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു.

സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം യുഎസ്എ, നമീബിയ, പാകിസ്ഥാൻ എന്നിവരെ തോൽപിച്ച ശേഷമാണ് ഇന്ന് കളത്തിലിറങ്ങുന്നത്. സീനിയർ താരങ്ങൾക്ക് ഇന്നത്തെ മത്സരത്തിൽ വിശ്രമം അനുവദിച്ചേക്കാനാണ് സാധ്യത.

കൊല്ലം-എറണാകുളം, കൊല്ലം-പുനലൂര്‍ റൂട്ടുകളിലെ മുഴുവന്‍ മെമു ട്രെയിനുകളും 12 കോച്ചുകളായി ഉയര്‍ത്തും

കൊല്ലം-എറണാകുളം, കൊല്ലം-പുനലൂര്‍ റൂട്ടുകളിലെ മുഴുവന്‍ മെമു ട്രെയിനുകളും 12 കോച്ചുകളായി ഉയര്‍ത്തും

ഡല്‍ഹി: കൊല്ലം,എറണാകുളം, കൊല്ലംപുനലൂര്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ മെമു ട്രെയിനുകളും നിലവിലെ എട്ട് കോച്ചുകളില്‍ നിന്ന് 12 കോച്ചുകളാക്കി ഉയര്‍ത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇതുസംബന്ധിച്ച് തീരുമാനമായതായും 2026 മാര്‍ച്ച് 1 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

ഈ റൂട്ടുകളില്‍ ദിവസേന യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, ഓഫീസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ തിരക്ക് മൂലം ദീര്‍ഘകാലമായി ബുദ്ധിമുട്ട് അനുഭവിച്ചുവരികയായിരുന്നു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ട്രെയിനുകളുടെ കോച്ചുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംപി റെയില്‍വേ മന്ത്രാലയത്തോടും ദക്ഷിണ റെയില്‍വേ അധികൃതരോടും നിരന്തരം ഇടപെട്ടിരുന്നുവെന്നും തുടര്‍ച്ചയായ ഇടപെടലുകളുടെ ഫലമായാണ് തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോച്ചുകളുടെ വര്‍ധനവോടെ യാത്രക്കാരുടെ തിരക്ക് ഗണ്യമായി കുറയുകയും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയും ചെയ്യും. പൊതുജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കായി തുടര്‍ന്നും ശക്തമായ ഇടപെടല്‍ തുടരുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി.

നാല് വയസ്സുള്ള മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍; പിന്നാലെ പാഞ്ഞ് പൊലീസ്, ഒടുവില്‍ കണ്ടെത്തി

നാല് വയസ്സുള്ള മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍; പിന്നാലെ പാഞ്ഞ് പൊലീസ്, ഒടുവില്‍ കണ്ടെത്തി

ബെംഗളൂരു: നാല് വയസ്സുള്ള മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍. തൊട്ടുപിന്നാലെ പൊലീസ് നടത്തിയ ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്തെത്തിച്ചു. ഫെബ്രുവരി 14നാണ് സംഭവം നടന്നത്.

യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ദമ്പതിമാര്‍ ടാക്‌സിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ കുട്ടി കൂടെയുണ്ടെന്നാണ് കരുതിയത്. എന്നാല്‍ കാറിന്റെ പിന്‍സീറ്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി കാറില്‍ നിന്ന് ഇറങ്ങിയിട്ടില്ല എന്ന് ദമ്പതിമാര്‍ ശ്രദ്ധിച്ചില്ല.

ദമ്പതിമാര്‍ ഇറങ്ങിയ ഉടന്‍തന്നെ ഡ്രൈവര്‍ വണ്ടിയുമായി പോവുകയും ചെയ്തു. കുറച്ചു കഴിഞ്ഞാണ് കുട്ടി കൂടെയില്ലെന്ന കാര്യം മാതാപിതാക്കള്‍ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ നന്മ 112 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് വിളിച്ച് വിവരമറിയിച്ചു. പിന്നാലെ പൊലീസ് സജീവമായി രംഗത്തിറങ്ങുകയും ചെയ്തു.

സന്ദേശം ലഭിച്ച് രണ്ടുമിനുറ്റിനുള്ളില്‍ പൊലീസ് സംഭവസ്ഥലത്തെത്തി. ടാക്‌സി വാഹനത്തിന്റെ നമ്പറും ലൊക്കേഷനും കണ്ടെത്തിയ പൊലീസ്, ഡ്രൈവറെ ഫോണില്‍ വിളിച്ച് കുട്ടി കാറില്‍ത്തന്നെയുണ്ടോ എന്ന് ഉറപ്പാക്കുകയായിരുന്നു.
കാറുമായി ഉടന്‍ തന്നെ മാതാപിതാക്കളുടെ അപ്പാര്‍ട്ട്‌മെന്റിലെത്തണമെന്ന നിര്‍ദേശവും നല്‍കി. ബെംഗളൂരു പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലില്‍ ഒരു മണിക്കൂറിനകം തന്നെ കുഞ്ഞിനെ മാതാപിതാക്കള്‍ക്കടുത്തെത്തിക്കാന്‍ കഴിഞ്ഞു.

റെക്കോര്‍ഡ്, ക്രിക്കറ്റില്‍ പുതു ചരിത്രം! 700 വിക്കറ്റുകള്‍ വീഴ്ത്തി റാഷിദ് ഖാന്‍

റെക്കോര്‍ഡ്, ക്രിക്കറ്റില്‍ പുതു ചരിത്രം! 700 വിക്കറ്റുകള്‍ വീഴ്ത്തി റാഷിദ് ഖാന്‍

ഡല്‍ഹി: ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് അഫ്ഗാനിസ്ഥാന്‍ നായകനും സ്പിന്നറുമായ റാഷിദ് ഖാന്‍. ടി20 ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമെന്ന അപൂര്‍വ നേട്ടമാണ് റാഷിദ് സ്വന്തമാക്കിയത്. യുഎഇക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഒരു വിക്കറ്റെടുത്താണ് റാഷിദ് അനുപമ നേട്ടം സ്വന്തമാക്കിയത്. 518 മത്സരങ്ങളില്‍ നിന്നാണ് റാഷിന്റെ നേട്ടം.

നേരത്തെ ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് നേരത്തെ റാഷിദ് സ്വന്തമാക്കിയിരുന്നു. ഒരു വര്‍ഷം മുന്‍പാണ് താരം റെക്കോര്‍ഡിട്ടത്. വിന്‍ഡീസ് ഇതിഹാസം ഡ്വെയ്ന്‍ ബ്രാവോയുടെ 631 വിക്കറ്റുകളെന്ന നേട്ടമാണ് അന്ന് റാഷിദ് പഴങ്കഥയാക്കിയത്.

അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുള്ള താരവും റാഷിദാണ്. 114 മത്സരങ്ങളില്‍ നിന്നു 191 വിക്കറ്റുകളാണ് നേട്ടം.

ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങള്‍

റാഷിദ് ഖാന്‍: അഫ്ഗാനിസ്ഥാന്‍, 700 വിക്കറ്റുകള്‍, 518 മത്സരങ്ങള്‍

ഡ്വെയ്ന്‍ ബ്രാവോ: വെസ്റ്റ് ഇന്‍ഡീസ്, 631 വിക്കറ്റുകള്‍, 582 മത്സരങ്ങള്‍

സുനില്‍ നരെയ്ന്‍: വെസ്റ്റ് ഇന്‍ഡീസ്, 613 വിക്കറ്റുകള്‍, 583 മത്സരങ്ങള്‍

ഇമ്രാന്‍ താഹിര്‍: ദക്ഷിണാഫ്രിക്ക, 572 വിക്കറ്റുകള്‍, 448 മത്സരങ്ങള്‍

ആന്ദ്രെ റസ്സല്‍: വെസ്റ്റ് ഇന്‍ഡീസ്, 590 വിക്കറ്റുകള്‍, 508 മത്സരങ്ങള്‍