താരിഖ് റഹ്മാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ബംഗ്ലാദേശില്‍ ഇനി ബിഎന്‍പി സര്‍ക്കാര്‍

താരിഖ് റഹ്മാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ബംഗ്ലാദേശില്‍ ഇനി ബിഎന്‍പി സര്‍ക്കാര്‍

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ താരിഖ് റഹ്മാന്‍ ഇന്ന് വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ ചെയ്യും. ബംഗഭവനു പകരം പാര്‍ലമെന്റ് സമുച്ചയത്തിലെ സൗത്ത് പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ താരിഖ് റഹ്മാനും മന്ത്രിസഭാംഗങ്ങള്‍ക്കും പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി പദവിയില്‍ നിന്നും പുറത്താക്കിയ ശേഷം നിലവില്‍ വന്ന ഇടക്കാല സര്‍ക്കാരില്‍ മുഖ്യ ഉപദേഷ്ടാവായിരുന്ന മുഹമ്മദ് യൂനുസ് ഇന്നലെ ഓഫീസ് ഒഴിഞ്ഞു. സേനാ മേധാവി ജനറല്‍ വാക്കര്‍ ഉസ്മാനും യൂനസിന്റെ യാത്രയയപ്പ് ചടങ്ങിനെത്തി. ഉദ്യോഗസ്ഥരടക്കം എല്ലാ ജീവനക്കാര്‍ക്കും യൂനുസ് നന്ദി പറഞ്ഞു. ജമാ അത്തെ ഇസ്ലാമി പാര്‍ട്ടി അധ്യക്ഷന്‍ ഷഫീഖൂര്‍ റഹ്മാനെയും നാഷനലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടി കണ്‍വീനര്‍ നഹീദ് ഇസ്ലാമിനെയും താരീഖ് റഹ്മാന്‍ അവരുടെ വീടുകളില്‍ സന്ദര്‍ശിച്ചു.

297ല്‍ 209 സീറ്റുകളിലാണ് ബിഎന്‍പി ജയിച്ചത്. വിജയിച്ച ബിഎന്‍പി നേതാക്കളായ ഗോയേശ്വര്‍ ചന്ദ്ര റോയ്, നിതായ് റോയ് ചൗധരി, സചിങ് പ്രൂ,ദീപേന്‍ ദേവന്‍ എന്നിവര്‍ ന്യൂനപക്ഷ വിഭാഗക്കാരാണ്. റോയിയും ചധരിയും ഹിന്ദുക്കള്‍. മറ്റുരണ്ടുപേരും ബുദ്ധമത വിശ്വാസികളാണ്. ഇന്ന് താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങ് തുടങ്ങിയവരുമാണ് പങ്കെടുക്കുന്നത്.

ശബരിമല യുവതീപ്രവേശനം: വാദം കേള്‍ക്കല്‍ ഏപ്രില്‍ 7 മുതല്‍

ശബരിമല യുവതീപ്രവേശനം: വാദം കേള്‍ക്കല്‍ ഏപ്രില്‍ 7 മുതല്‍

ഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധിയില്‍ മാര്‍ച്ച് 14 ന് അകം സംസ്ഥാന സര്‍ക്കാര്‍ അടക്കം കേസിലെ കക്ഷികള്‍ വാദങ്ങളും നിലപാടുകളും രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി. പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കാനായി 9 അംഗ ഭരണഘടനാബെഞ്ച് രൂപീകരിക്കും. ഏപ്രില്‍ 7 ന് കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും. ഏപ്രില്‍ 22 ന് വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.

ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെടുന്ന ജഡ്ജിമാരുടെ പട്ടിക ചീഫ് ജസ്റ്റിസ് അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ അറിയിക്കും.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ശബരിമല കോടതി വിധിയെ അനുകൂലിക്കുന്നവരുടെ വാദമാണ് ഏപ്രില്‍ 7 മുതല്‍ 9 വരെ നടക്കുക. തുടര്‍ന്ന് ഏപ്രില്‍ 14 മുതല്‍ 16 വരെ പുനഃപരിശോധനാ ഹര്‍ജിയെ പിന്തുണയ്ക്കുന്നവരുടെ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

ശബരിമലയിലെ വിധി പുനഃപരിശോധിക്കേണ്ടതാണെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ അറിയിച്ചു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചത് അംഗീകരിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇതുവരെ പുനഃപരിശോധനാ ഹര്‍ജിയെ എതിര്‍ത്തിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത പറഞ്ഞു. എന്നാല്‍ തുടര്‍ന്നും എതിര്‍ക്കുമോയെന്നതില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

എതിര്‍ക്കുന്നവരുടേയും അനുകൂലിക്കുന്നവരുടേയും വാദങ്ങള്‍ക്ക് ശേഷം അമിക്കസ് ക്യൂറിമാരുടെ വാദവും, മറുപടി സത്യവാങ്മൂലങ്ങളും കോടതി പരിശോധിക്കും. മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രനു പുറമെ, മലയാളി അഭിഭാഷകനായ കെ പരമേശ്വരനെ കൂടി കേസില്‍ അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് സുപ്രീംകോടതിയില്‍ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്.

ഒരു ലക്ഷം രൂപ, ഒഡീഷയില്‍ അച്ഛന്‍ ആണ്‍കുഞ്ഞിനെ വിറ്റു; രണ്ട് പേര്‍ അറസ്റ്റില്‍

ഒരു ലക്ഷം രൂപ, ഒഡീഷയില്‍ അച്ഛന്‍ ആണ്‍കുഞ്ഞിനെ വിറ്റു; രണ്ട് പേര്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: ഒഡിഷയില്‍ രണ്ടര വയസുകാരനെ പിതാവ് ഒരു ലക്ഷം രൂപയ്ക്ക് വില്‍പന നടത്താന്‍ ശ്രമിച്ചു. ബാരിസാഹി ഗ്രാമത്തില്‍ ആണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും കുട്ടിയെ മോചിപ്പിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വില്‍പ്പനക്കാരനും പിതാവും കുഞ്ഞിനെ കൈമാറുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന വിലപേശലിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ചതിന് പിന്നാലെയാണ് നടപടികള്‍.

എന്നാല്‍ വിഡിയോയുടെ ആധികാരികത ഉറപ്പിക്കാന്‍ ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പ്രാദേശിക ആക്ടിവിസ്റ്റ് പരാതി നല്‍കിയതിന് പിന്നാലെയാണ് നീലഗിരി പൊലീസ് വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ വില്‍പന നടത്താന്‍ ശ്രമിച്ചയാളെയും വാങ്ങാന്‍ എത്തിയ വ്യക്തിയെയും കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിമിനിഭാട്ടി പ്രദേശത്ത് നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും നീലഗിരി സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ പ്രമോദ് കുമാര്‍ മല്ലിക് പറഞ്ഞു, ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

നിര്‍മാണ തൊഴിലാളിയായ കുവ എന്ന രാകേഷ് കുമാര്‍ ബെഹറയാണ് കുട്ടിയുടെ പിതാവ്. ഇടപാടിന്റെ ആദ്യഘഡുവായി ഇയാള്‍ക്ക് 50000 രൂപ ലഭിച്ചതായും പൊലിസ് പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് കുട്ടിയെ വില്‍പന നടത്താന്‍ മുതിര്‍ന്നത് എന്നാണ് രാകേഷ് കുമാര്‍ ബെഹെറയുടെ പ്രതികരണം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഞങ്ങള്‍ക്ക് നാല് കുട്ടികളുണ്ട്, അവരെ വളര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുകളുണ്ട്. പരിചയക്കാരനാണ് കുട്ടിയെ വാങ്ങാന്‍ ആളെ ഏര്‍പ്പാടാക്കിയതെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ബെഹറ രണ്ടുതവണ വിവാഹം കഴിച്ചിരുന്നുവെന്നും വില്‍ക്കപ്പെട്ടതായി പറയപ്പെടുന്ന കുട്ടി അദ്ദേഹത്തില്‍ നിന്ന് വേറിട്ട് താമസിക്കുന്ന രണ്ടാമത്തെ ഭാര്യയില്‍ ജനിച്ചതാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കാമുകിയുടെ വിവാഹം ഉറപ്പിച്ചു; പ്രണയദിനത്തില്‍ അരുംകൊല

കാമുകിയുടെ വിവാഹം ഉറപ്പിച്ചു; പ്രണയദിനത്തില്‍ അരുംകൊല

നോയിഡ: പ്രണയദിനത്തില്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അരുംകൊല. 26 വയസുകാരിയെ കാറിനുള്ളില്‍ വച്ച് വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ഇരുവരെയും കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡല്‍ഹി സ്വദേശി സുമിത്, നോയിഡ സ്വദേശി രേഖ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും പൊലീസ് പറഞ്ഞു.

സംശയാസ്പദമായ നിലയില്‍ കാര്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലിസ് സ്ഥലത്തെത്തി കാര്‍ പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ തലയ്ക്ക് വെടിയേറ്റ നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാര്‍ ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. തോക്കും കാറിനുള്ളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കാറിനുള്ളില്‍ നിന്ന് സുമിത് എഴുതിയെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. താനും രേഖയുമായി കഴിഞ്ഞ പതിനഞ്ച് വര്‍ഷം പ്രണയത്തിലായിരുന്നുവെന്നും കുറിപ്പിലുണ്ട്. എന്നാല്‍ മറ്റൊരാളുമായി രേഖയുടെ വിവാഹം ഉറപ്പിച്ചതായി അറിയാന്‍ കഴിഞ്ഞു. ഇതോടെ താന്‍ മാനസികമായി തളര്‍ന്നെന്നും തുടര്‍ന്നാണ് രേഖയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

പൊരുതിക്കയറി ത്രില്ലര്‍ ജയം സ്വന്തമാക്കി യുഎഇ; കാനഡയെ വീഴ്ത്തി

പൊരുതിക്കയറി ത്രില്ലര്‍ ജയം സ്വന്തമാക്കി യുഎഇ; കാനഡയെ വീഴ്ത്തി

ഡല്‍ഹി: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട സ്ഥലത്തു നിന്നു പൊരുതിക്കയറി വിജയം സ്വന്തമാക്കി യുഎഇ. കാനഡയെ അവര്‍ 5 വിക്കറ്റിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കാനഡ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. യുഎഇ 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സടിച്ചാണ് വിജയം പിടിച്ചത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ യുഎഇ നേടുന്ന രണ്ടാമത്തെ വിജയമാണിത്.

13ാം ഓവര്‍ വരെ മത്സരം കാനഡയുടെ കൈയിലായിരുന്നു. എന്നാല്‍ യുഎഇക്കായി ആറാം സ്ഥാനത്ത് ബാറ്റിങിനെത്തിയ സൊഹൈബ് ഖാന്റെ കാമിയോ ഇന്നിങ്‌സ് കാനഡയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. നാല് വീതം സിക്‌സും ഫോറും സഹിതം 29 പന്തില്‍ 51 റണ്‍സ് അടിച്ചെടുത്ത താരത്തിന്റെ മികവാണ് നിര്‍ണായകമായത്.

ഓപ്പണര്‍ ആര്യാംശ് ശര്‍മ ഒരറ്റം കാത്ത് അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ പൊരുതി നിന്നതും യുഎഇ ജയത്തിനു നട്ടെല്ലായി. താരം 53 പന്തില്‍ 6 ഫോറും 3 സിക്‌സും സഹിതം 74 റണ്‍സെടുത്തു. യുഎഇ നിരയില്‍ ഇരുവരും ഒഴിച്ച് ഇറങ്ങിയ മറ്റാരും രണ്ടക്കം കണ്ടില്ല.

കാനഡയ്ക്കായി സാദ് ബിന്‍ സഫര്‍ 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. താരത്തിന്റെ 4 ഓവറുകള്‍ നേരത്തെ കഴിഞ്ഞതോടെ കാനഡ കളിയും കൈവിട്ടു.

ടോസ് നേടി കാനഡ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങിനു ഇറങ്ങിയ കാനഡയ്ക്കു ഹര്‍ഷ് ടാകറിന്റെ അര്‍ധ സെഞ്ച്വറിയാണ് തുണയായത്. താരം 41 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 50 റണ്‍സ് അടിച്ചെടുത്തു. നവ്‌നീത് ധലിവാല്‍ (34), ശ്രേയസ് മൊവ്വ (21) എന്നിവരും കനേഡിയന്‍ നിരയില്‍ തിളങ്ങി.

ഒമാന്‍ നിരയില്‍ ജുനൈദ് സിദ്ദിഖി ബൗളിങില്‍ തിളങ്ങി. താരം 4 ഓവറില്‍ 35 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി.ീക്ഷയിലാണ് ആരാധകര്‍. എന്തായാലും അതു നടക്കുമോ എന്നു കാത്തിരുന്നു കാണാം.

സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടും!

സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടും!

കൊളംബോ: ടി20 ലോകകപ്പില്‍ ഇന്നത്തെ ആദ്യ പോരില്‍ സിംബാബ്‌വെ വന്‍ അട്ടിമറിയുമായി കളം വാണപ്പോള്‍ മുന്‍ ചാംപ്യന്‍മാരും കരുത്തരുമായ ഓസ്‌ട്രേലിയ കൊളംബോ മൈതാനത്ത് ഉത്തരമില്ലാതെ നിന്നു. ഇതാദ്യമല്ല ലോകകപ്പ് വേദിയില്‍ സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിക്കുന്നത്. 1983ലെ ഏകദിന ലോകകപ്പിലും 2007ലെ പ്രഥമ ടി20 ലോകകപ്പിലും സമാന രീതിയില്‍ തന്നെ ആഫ്രിക്കന്‍ ടീം ഓസീസിനെ അട്ടിമറിച്ചിട്ടുണ്ട്. ഇന്നത്തെ ജയത്തോടെ ലോകകപ്പില്‍ മൂന്നാം തവണയാണ് സിംബാബ്‌വെ മൈറ്റി ഓസീസിനെ പഞ്ഞിക്കിട്ടത്.

ഈ ഫലം ഇന്ത്യയെ സംബന്ധിച്ചു ഭാഗ്യമായി മാറുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്. ലോകകപ്പിന്റെ ചരിത്രത്തിലെ കണക്കുകളാണ് ആരാധകരെ അതിനു പ്രേരിപ്പിക്കുന്നത്. അതായത് സിംബാബ്‌വെ അട്ടിമറി നടത്തിയ രണ്ട് ലോകകപ്പുകളിലും കിരീടം സ്വന്തമാക്കിയത് ഇന്ത്യയാണ്!

1983
1983ലെ ലോകകപ്പില്‍ നോട്ടിങ്ഹാമില്‍ നടന്ന പോരാട്ടത്തില്‍ സിംബാബ്‌വെ 13 റണ്‍സിനാണ് ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ ഓസ്‌ട്രേലിയയെ അട്ടിമറിക്കുന്നത്. ആ ലോകകപ്പിലാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി കന്നി ഏകദിന ലോക കിരീടം ഉയര്‍ത്തിയത്. കപിലിന്റെ ചെകുത്താന്‍മാര്‍ എന്നു പില്‍ക്കാലത്ത് ഖ്യാതി നേടിയ ഇന്ത്യന്‍ സംഘം ഫൈനലില്‍ ഇരട്ട ലോക ചാംപ്യന്‍മാരായി എത്തി ഹാട്രിക്ക് കിരീടം സ്വപ്‌നം കണ്ട വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്താണ് കന്നി ഏകദിന ലോകകപ്പ് ഉയര്‍ത്തിയത്.

2007
ടി20 ലോകകപ്പിന്റെ ആദ്യ അധ്യായത്തിലാണ് പിന്നീട് സിംബാബ്‌വെ ഓസ്‌ട്രേലിയയെ വീണ്ടും അട്ടിമറിച്ചത്. പ്രോസ്പര്‍ ഉത്സേയയുടെ നേതൃത്വത്തില്‍ എത്തിയ സിംബാബ്‌വെ റിക്കി പോണ്ടിങിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഓസീസ് സംഘത്തെയാണ് അട്ടിമറിച്ചത്. 5 വിക്കറ്റ് വിജയമാണ് സിംബാബ്‌വെ അന്ന് സ്വന്തമാക്കിയത്. ആ ലോകകപ്പിലും കിരീടം ഇന്ത്യ നേടി. ഇന്ത്യയുടെ രണ്ടാം ലോക കിരീടവും ആദ്യ ടി20 ലോകകപ്പ് ട്രോഫിയും. എംഎസ് ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ 5 റണ്‍സിനു വീഴ്ത്തിയാണ് പ്രഥമ ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തിയത്.

2026
കൊളംബോയില്‍ നടന്ന പോരാട്ടത്തില്‍ 23 റണ്‍സിന്റെ മിന്നും ജയമാണ് സിംബാബ്വെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 169 റണ്‍സെടുത്തു. ഓസീസിനെ സംബന്ധിച്ചു എളുപ്പം മറികടക്കാന്‍ സാധിക്കുന്ന സ്‌കോറായിരുന്നു. എന്നാല്‍ അവരുടെ ബാറ്റിങ് നിര അവിശ്വസനീയമാം വിധം തകരുന്ന കാഴ്ചയായിരുന്നു. 19.3 ഓവറില്‍ 146 റണ്‍സില്‍ ഓസീസിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു.

ഗ്രൂപ്പ് എയില്‍ ഇന്ത്യ തുടരെ രണ്ട് ജയങ്ങളുമായി ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. ഈ ലോകകപ്പില്‍ കിരീട സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന ടീമും ഇന്ത്യയാണ്. സിംബാബ്‌വെ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച രണ്ട് ലോകകപ്പിലും കിരീടം ഇന്ത്യ സ്വന്തമാക്കിയ സ്ഥിതിക്ക് ഇത്തവണയും ഈ ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്തായാലും അതു നടക്കുമോ എന്നു കാത്തിരുന്നു കാണാം.