ചെങ്കടലില്‍ കപ്പല്‍ ആക്രമണം; യെമന്‍ തടഞ്ഞുവച്ച മലയാളിയെ മോചിപ്പിച്ചു

ചെങ്കടലില്‍ കപ്പല്‍ ആക്രമണം; യെമന്‍ തടഞ്ഞുവച്ച മലയാളിയെ മോചിപ്പിച്ചു

ഡല്‍ഹി: യെമന്‍ തടഞ്ഞുവച്ച മലയാളി അനില്‍കുമാര്‍ രവീന്ദ്രനെ മോചിപ്പിച്ചു. ആലപ്പുഴ കായംകുളം സ്വദേശിയാണ്. അനില്‍കുമാര്‍ രവീന്ദ്രനെ മസ്‌കറ്റില്‍ എത്തിച്ചയായും ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകര്‍ന്ന ചരക്ക് കപ്പലിലെ അംഗമായിരുന്നു അനില്‍കുമാര്‍ രവീന്ദ്രന്‍. കപ്പപ്പിലെ മറ്റ് 10 പേരെയും മോചിപ്പിച്ചു. താന്‍ യെമനിലുണ്ടെന്ന് അനില്‍ കുമാര്‍ കുടുംബത്തെ അറിയിച്ചെങ്കിലും പിന്നീട് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

കപ്പലില്‍ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി അഗസ്റ്റിന്‍ രക്ഷപ്പെട്ട് നാട്ടിലെത്തുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ കാണാന്‍ അനില്‍കുമാറിന്റെ ഭാര്യ ശ്രീജ കന്യാകുമാരിയിലെത്തിയിരുന്നു.

ഗ്രീക്ക് കമ്പനിയുടെ ലൈബീരിയന്‍ റജിസ്‌ട്രേഷനുള്ള ‘ഏറ്റേണിറ്റി സി’ എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 30 ഓളം ജീവനക്കാര്‍ ആയിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പലില്‍ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ ആറുപേരെ യൂറോപ്യന്‍ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.

പ്രശസ്ത നിർമാതാവും എ വി എം സ്റ്റുഡിയോസ് ഉടമയുമായ എം ശരവണൻ അന്തരിച്ചു

പ്രശസ്ത നിർമാതാവും എ വി എം സ്റ്റുഡിയോസ് ഉടമയുമായ എം ശരവണൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര നിർമാതാവും എ വി എം പ്രൊഡക്ഷൻസിന്റെ ഉടമയുമായ എ വി എം ശരവണൻ (86) അന്തരിച്ചു. 86-ാം ജന്മദിനത്തിന് പിറ്റേന്ന് ചെന്നൈയിലാണ് അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർ‌ന്ന് കഴിഞ്ഞ രണ്ട് വർഷമായി നടക്കാൻ ബുദ്ധിമുട്ടിയിരുന്ന ശരവണനെ കഴിഞ്ഞ മാസം ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തമിഴ് സിനിമയിലെ ഹിറ്റ് നിർമാതാക്കളിൽ ഒരാളായിരുന്നു. എം ജി ആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയവരുടെ സിനിമകൾ എ വി എം ശരവണന്‍ നിര്‍മ്മിച്ചിട്ടുണ്ട്. എ വി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൂറോളം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ പിതാവും സംവിധായകനും നിർമാതാവുമായ എ വി മെയ്യപ്പ ചെട്ടിയാർ ആണ് 1945 ൽ എ വി എം സ്റ്റുഡിയോസ് സ്ഥാപിക്കുന്നത്. പിന്നീട് എ വി എം ശരവണൻ നിർമാണക്കമ്പനി ഏറ്റെടുക്കുകയായിരുന്നു. സംസാരം അടി മിൻസാരം, നീനു ഒരടപ്പിന്നു, ശിവാജി, വേടഗാഡു, അയൻ, മിൻസാര കനവ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. നിരവധി സൂപ്പർ സ്റ്റാറുകളെ സിനിമാ ലോകത്ത് പരിചയപ്പെടുത്തിയ എ വി എം കമ്പനി നിലവിൽ അദ്ദേഹത്തിന്റെ മകൻ എം എസ് ഗുഹന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ലീഡർ, എവരൈന കുംകും, ജെമിനി, ആ ഒക്കത്തി അടക്കു, സംസാരം ഒക്ക ചദരം, ശിക്ഷ, നാഗു, മൂടു മുള്ള തുടങ്ങി ഒട്ടേറെ തെലുങ്ക് സിനിമകളും നിർമിച്ചിട്ടുണ്ട്.

നാനും ഒരു പെണ്‍, സംസാരം അത് മിന്‍സാരം എന്നീ ചിത്രങ്ങള്‍ക്ക് ഫിലിംഫെയര്‍ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1986 ൽ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. വടപളനി എവിഎം സ്റ്റുഡിയോയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ അനര്‍ഹര്‍ കൈപ്പറ്റിയത് തിരിച്ചുപിടിച്ച് കേന്ദ്രം

പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ അനര്‍ഹര്‍ കൈപ്പറ്റിയത് തിരിച്ചുപിടിച്ച് കേന്ദ്രം

ഡല്‍ഹി: കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം അനര്‍ഹര്‍ കൈപ്പറ്റിയതായി കണ്ടെത്തി. ഇത്തരം അനധികൃതമായി കൈപ്പറ്റിയ 416.75 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുപിടിച്ചു.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഒരേ കുടുംബത്തിലെ ആളുകള്‍ അനര്‍ഹമായി ആനുകൂല്യം നേടിയെടുക്കുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രാലയം കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ തന്നെ 29.13 ലക്ഷം അക്കൗണ്ടുകളാണ് രാജ്യവ്യാപകമായി കണ്ടെത്തിയത്. തുടര്‍ന്നാണ് അനര്‍ഹര്‍ കൈപ്പറ്റിയ ആനുകൂല്യം പിടിച്ചെടുത്ത് തിരിച്ചു നല്‍കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചത്. കേരളത്തില്‍ 7,694 കുടുംബങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ആനുകൂല്യം കൈപ്പറ്റിയതായി സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മക്കളും മറ്റു ബന്ധുക്കളും ഉള്‍പ്പെടെ സംസ്ഥാനത്ത് 33 പേരും അനധികൃതമായി ആനുകൂല്യം കൈപ്പറ്റിയിരുന്നു. ഇതു തിരിച്ചുപിടിക്കാനുള്ള നടപടികളും തുടങ്ങി.

വിമാനങ്ങള്‍ റദ്ദാക്കിയതില്‍ ഡിജിസിഎ അന്വേഷണം; ഇന്‍ഡിഗോ റദ്ദാക്കിയത് 150 സര്‍വീസുകള്‍

വിമാനങ്ങള്‍ റദ്ദാക്കിയതില്‍ ഡിജിസിഎ അന്വേഷണം; ഇന്‍ഡിഗോ റദ്ദാക്കിയത് 150 സര്‍വീസുകള്‍

ന്യൂഡല്‍ഹി: ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നലെയും ഇന്നുമായി റദ്ദാക്കിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). 150 സര്‍വീസുകളാണ് ഇന്‍ഡിഗോ മാത്രം റദ്ദാക്കിയത്. സാങ്കേതിക പ്രശ്‌നങ്ങളാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് വിശദീകരണം. ചെക്കിന്‍ സോഫ്റ്റ്‌വെയര്‍ തകരാര്‍ എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകളെ ബാധിച്ചിരുന്നു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കിയതിനു പിന്നാലെയാണ് ഡിജിസിഎയുടെ അന്വേഷണം. സാങ്കേതിക വിഷയങ്ങള്‍ കാരണമാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാല്‍ ജീവനക്കാരുടെ കുറവ് കുറവാണ് സര്‍വീസുകളെ ബാധിച്ചെതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ടു ദിവസത്തിനിടെ 150 വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ആയിരത്തിലേറെ വിമാനങ്ങള്‍ വൈകി. സാങ്കേതിക തകരാര്‍, ശൈത്യകാലവുമായി ബന്ധപ്പെട്ട ഷെഡ്യൂള്‍ മാറ്റങ്ങള്‍, പ്രതികൂല കാലാവസ്ഥ, യാത്രക്കാരുടെ തിരക്ക്, ഫ്‌ലൈറ്റ് പുതുക്കിയ ഡ്യൂട്ടി സമയ പരിധികള്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ അപ്രതീക്ഷിത കാരണങ്ങള്‍ വിമാനങ്ങള്‍ വൈകുന്നതിനു കാരണമായെന്നാണ് ഇന്‍ഡിഗോ അറിയിച്ചത്.

സഞ്ചാര്‍ സാഥി ആപ്പ് പ്രി ഇന്‍സ്റ്റാള്‍ ചെയ്യണ്ട; വിവാദ ഉത്തരവ് പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

സഞ്ചാര്‍ സാഥി ആപ്പ് പ്രി ഇന്‍സ്റ്റാള്‍ ചെയ്യണ്ട; വിവാദ ഉത്തരവ് പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ സഞ്ചാര്‍ സാഥി സൈബര്‍ സുരക്ഷാ ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ആപ്പിൾ ഉൾപ്പെടെയുള്ള നിർമ്മാതാക്കൾ നിയമനടപടിക്ക് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ആപ്പിന് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് പ്രീ ഇന്‍സ്റ്റാള്‍ വേണ്ടെന്ന തീരുമാനമെടുത്തതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

സഞ്ചാര്‍ സാഥി നിര്‍ബന്ധമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിരുന്നു. ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാനാകുമെന്നും സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ നിര്‍ദേശമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. .

‘മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അത് ഇല്ലാതാക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും. നിങ്ങളുടെ ഫോണില്‍ ഇത് സൂക്ഷിക്കണമെങ്കില്‍ അത് സൂക്ഷിക്കുക. നിങ്ങള്‍ക്ക് ഇത് ഇല്ലാതാക്കണമെങ്കില്‍ അതും ചെയ്യാം. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ഫോണ്‍ വാങ്ങുമ്പോള്‍, ഫോണില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത തരത്തില്‍ നിരവധി ആപ്പുകള്‍ ഉണ്ടാകും. ഇതില്‍ ഗൂഗിള്‍ മാപ്പ്‌സും വരുന്നു. നിങ്ങള്‍ക്ക് ഗൂഗിള്‍ മാപ്പ്‌സ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, അത് ഡിലീറ്റ് ചെയ്യുക. ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്പ്‌സ് നീക്കം ചെയ്യാന്‍ കഴിയില്ല. എന്നിരുന്നാലും, ഇത് പ്രവര്‍ത്തനരഹിതമാക്കാം. എന്നാല്‍ ഐഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്പ്‌സ് നീക്കം ചെയ്യാം.’- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിദിനം 45 രൂപ നിക്ഷേപിക്കാമോ? 25 ലക്ഷം രൂപ സമ്പാദിക്കാം; അറിയാം എല്‍ഐസിയുടെ ‘ബെസ്റ്റ്’ പ്ലാന്‍

പ്രതിദിനം 45 രൂപ നിക്ഷേപിക്കാമോ? 25 ലക്ഷം രൂപ സമ്പാദിക്കാം; അറിയാം എല്‍ഐസിയുടെ ‘ബെസ്റ്റ്’ പ്ലാന്‍

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) വര്‍ഷങ്ങളായി ഇന്ത്യയിലെ നിക്ഷേപകര്‍ക്കിടയിലെ വിശ്വസനീയമായ ഒരു പേരാണ്. സുരക്ഷിത നിക്ഷേപങ്ങളും നല്ല വരുമാനവും ആഗ്രഹിക്കുന്ന ആളുകള്‍ പലപ്പോഴും എല്‍ഐസി പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നു. കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രായമായവര്‍ക്കും കമ്പനി വൈവിധ്യമാര്‍ന്ന പോളിസികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

നിരവധി സവിശേഷതകളുള്ള അനേകം പോളിസികളാണ് ഇന്ത്യയിലെ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി വാഗ്ദാനം ചെയ്യുന്നത്. ആവശ്യം അനുസരിച്ച് പലതരത്തിലുള്ള സ്‌കീമുകള്‍ എല്‍ഐസിയിലുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ്, അപകട പരിരക്ഷ, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങി ലിസ്റ്റ് നീളും. അത്തരത്തില്‍ എല്‍ഐസി പോളിസികളില്‍ ഏറ്റവും ജനപ്രീതിയുള്ള ഒരു സ്‌കീമാണ് എല്‍ഐസി ജീവന്‍ ആനന്ദ്. ഇന്‍ഷുറന്‍സ് പരിരക്ഷയും, മികച്ച വരുമാനവും നല്‍കുന്ന ഒരു സ്‌കീമാണ് ഇത്.

എല്‍ഐസി ജീവന്‍ ആനന്ദ്

ടേം ഇന്‍ഷുറന്‍സും മെച്യൂരിറ്റി ആനുകൂല്യങ്ങളും സംയോജിപ്പിക്കുന്ന ഒരു പോളിസിയാണ് എല്‍ഐസി ജീവന്‍ ആനന്ദ്. കുറഞ്ഞ പ്രീമിയത്തില്‍ സുരക്ഷിത നിക്ഷേപവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന വരുമാനവും ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്ലാന്‍ അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവര്‍ക്കും ഒരുപോലെ ചേരാവുന്ന ഒരു പോളിസിയാണ് എല്‍ഐസി ജീവന്‍ ആനന്ദ്. ഇവിടെ പ്രായം ഒരു പ്രശ്‌നമല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ജീവന്‍ ആനന്ദ് പോളിസിയുടെ പരമാവധി കാലാവധി 35 വര്‍ഷമാണ്. ഈ കാലാവധിക്കുള്ളില്‍ ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ സാധിക്കും. എന്നാല്‍ കുറഞ്ഞ കാലാവധി 15 വര്‍ഷമാണ്. അതായത് 15 വര്‍ഷമെങ്കിലും പോളിസി തുടരണമെന്ന് അര്‍ത്ഥം. എങ്കില്‍ മാത്രമേ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ബോണസുകള്‍ക്കു യോഗ്യത നേടാന്‍ കഴിയുകയുള്ളൂ.

മറ്റു പോളിസികളില്‍ നിന്നും വ്യത്യസ്തമായി കുറഞ്ഞ പ്രീമിയം എന്ന സവിശേഷതയും ജീവന്‍ ആനന്ദിനുണ്ട്. ഇതു തന്നെയാണ് നിരവധി പേര്‍ ജീവന്‍ ആനന്ദ് പോളിസിയുടെ ഭാഗമാവുന്നതും. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഭാവിയിലേക്ക് ശക്തമായ ഒരു ഫണ്ട് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു നല്ല ഓപ്ഷനാണെന്ന് തെളിയിക്കാനാകും.

35 വര്‍ഷത്തേക്ക് ഈ പോളിസി തിരഞ്ഞെടുക്കുന്ന ഒരാള്‍ പ്രതിമാസം ഏകദേശം 1,358 നിക്ഷേപിക്കണം. അതായത് ഏകദേശം 45 രൂപ പ്രതിദിന നിക്ഷേപം. പതിവ് നിക്ഷേപങ്ങള്‍ക്ക് പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 25 ലക്ഷം കോര്‍പ്പസ് സൃഷ്ടിക്കാന്‍ കഴിയും. ഈ കാലയളവില്‍ മൊത്തം അടക്കുന്ന പ്രീമിയം തുക 5,70,360 രൂപയായിരിക്കും.

പോളിസി പ്രകാരം പ്രിന്‍സിപ്പല്‍ സം അഷ്വേര്‍ഡ് 5 ലക്ഷം രൂപയായി നിശ്ചയിച്ചാല്‍, നിക്ഷേപകന് 8.60 ലക്ഷം രൂപയുടെ ബോണസും, 11.50 ലക്ഷം രൂപയുടെ റിവിഷന്‍ ബോണസും ലഭിക്കും. നിക്ഷേപവും, ആനുകൂല്യങ്ങളുമെല്ലാം കണക്കാക്കുമ്പോള്‍ 25 ലക്ഷം രൂപയോളം അക്കൗണ്ടില്‍ എത്തും. ഏറ്റവും കുറഞ്ഞ പോളിസി കാലാവധി 15 വര്‍ഷമാണ്. എന്നാല്‍ ഈ കാലാവധിക്കു മുന്നേ തന്നെ പോളിസി നിക്ഷേപം നിര്‍ത്തിയാല്‍ നിക്ഷേപിച്ച പണത്തിന്മേലുള്ള അധിക ബോണസ് നഷ്ടപ്പെടും. 35 വര്‍ഷം വരെ നിക്ഷേപം തുടരാന്‍ സാധിക്കില്ലെങ്കില്‍ ഏറ്റവും കുറഞ്ഞ കാലാവധിയായ 15 വര്‍ഷത്തേക്കെങ്കിലും നിക്ഷേപം നിലനിര്‍ത്താന്‍ ശ്രമിക്കുക.

അധിക ആനുകൂല്യങ്ങള്‍

നിരവധി ഓപ്ഷണല്‍ റൈഡറുകള്‍ ഉള്‍പ്പെടുത്താനുള്ള ഓപ്ഷന്‍ ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ആക്‌സിഡന്റല്‍ ഡെത്ത് ആന്‍ഡ് ഡിസെബിലിറ്റി റൈഡര്‍, ആക്‌സിഡന്റ് ബെനിഫിറ്റ് റൈഡര്‍, ന്യൂ ടേം ഇന്‍ഷുറന്‍സ് റൈഡര്‍, ന്യൂ ക്രിട്ടിക്കല്‍ ബെനിഫിറ്റ് റൈഡര്‍ എന്നിവ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. പോളിസി കാലയളവില്‍ പോളിസി ഉടമ മരിച്ചാല്‍, മരണ ആനുകൂല്യത്തിന്റെ 125 ശതമാനം നോമിനിക്ക് ലഭിക്കും.