ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ; അറിയാം പുതിയ ഫീച്ചര്‍

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ; അറിയാം പുതിയ ഫീച്ചര്‍

ഡല്‍ഹി: ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി യുപിഐ ഇടപാട് നടത്താം. ഇതിന്റെ ഭാഗമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എന്‍പിസിഐ ഭീം സര്‍വീസസ് ലിമിറ്റഡ് ഭീം പേയ്മെന്റ് ആപ്പില്‍ യുപിഐ സര്‍ക്കിള്‍ ഫുള്‍ ഡെലിഗേഷന്‍ അവതരിപ്പിച്ചു. ഈ പുതിയ ഫീച്ചര്‍ അനുസരിച്ച് മുന്‍കൂട്ടി നിശ്ചയിച്ച പ്രതിമാസ ചെലവ് പരിധിക്കുള്ളില്‍ അവരുടെ അക്കൗണ്ടില്‍ നിന്ന് യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ മറ്റുള്ളവരെ അധികാരപ്പെടുത്താന്‍ സാധിക്കും.

യുപിഐ ഇടപാട് നടത്താന്‍ പരിചയക്കുറവുള്ള മുതിര്‍ന്നവര്‍ക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഇതിനായി ചുമതലപ്പെടുത്താന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. കുട്ടികളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ചെലവുകള്‍ക്കുമായി ചെറിയ തുക നല്‍കാന്‍ മാതാപിതാക്കള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും.ഇടപാട് പരിധി പ്രതിമാസം 15,000 രൂപയാണ്. അഞ്ച് വര്‍ഷംവരെ കാലാവധിയും നിശ്ചയിക്കാം. പ്രതിമാസ പരിധി നിശ്ചയിച്ചിട്ടുള്ളതിനാല്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും കഴിയുന്നു.

മുതിര്‍ന്ന പൗരന്മാര്‍, ചെറുകിട വ്യാപരമേഖലയിലുള്ളവര്‍, ഡിജിറ്റല്‍ ഇടപാടുകളില്‍ പരിചയക്കുറവുള്ളവര്‍ എന്നിവരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. യുപിഐ സര്‍ക്കിള്‍ ഫുള്‍ ഡെലിഗേഷന്‍ ഉപയോഗിച്ച്, ഒരു ഉപയോക്താവിന് അവരുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് യുപിഐ ഇടപാടുകള്‍ നടത്താന്‍ മറ്റൊരാളെ അധികാരപ്പെടുത്താന്‍ കഴിയും. സാമ്പത്തിക സുരക്ഷയുടെ ഭാഗമായാണ് പ്രതിമാസ പരിധി 15,000 രൂപയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുകളില്‍ ഇടപാട് നടത്താന്‍ രണ്ടാമത്തെയാള്‍ക്ക് സാധിക്കില്ല.

ഇത് വലിയ തുക നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നു. എല്ലാ ഇടപാടുകളുടെയും വ്യക്തമായ മേല്‍നോട്ടം നിലനിര്‍ത്തിക്കൊണ്ട് കുടുംബങ്ങള്‍, ആശ്രിതര്‍ അല്ലെങ്കില്‍ ജീവനക്കാര്‍ക്കിടയില്‍ സുഗമമായ ദൈനംദിന ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഇത് പ്രാപ്തമാക്കുന്നു. പൂര്‍ണ്ണ ഡെലിഗേഷനോടുകൂടിയ യുപിഐ സര്‍ക്കിള്‍ വഴി രണ്ടാമത്തെയാള്‍ക്ക് സ്വന്തം ബാങ്ക്-ലിങ്ക്ഡ് യുപിഐ ഐഡിയോ ബാങ്ക് അക്കൗണ്ടോ ആവശ്യമില്ലാതെ തന്നെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താന്‍ സാധിക്കും.

‘ചാംപ്യന്‍സ് ട്രോഫി ജയിച്ചപ്പോഴും ഞാനായിരുന്നില്ലേ കോച്ച്? തോല്‍വിയില്‍ ഉത്തരവാദിത്തം എല്ലാവര്‍ക്കും’

‘ചാംപ്യന്‍സ് ട്രോഫി ജയിച്ചപ്പോഴും ഞാനായിരുന്നില്ലേ കോച്ച്? തോല്‍വിയില്‍ ഉത്തരവാദിത്തം എല്ലാവര്‍ക്കും’

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്നു ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തന്റെ പരിശീലക കാലയളവില്‍ ടീം നേടിയ വിജയം ചൂണ്ടിക്കാട്ടിയ ഗംഭീര്‍ ഇനി ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

‘എന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണ്. പക്ഷേ ഇംഗ്ലണ്ടില്‍ നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കിയതും ചാംപ്യന്‍സ് ട്രോഫി ജയിച്ചപ്പോള്‍ പരിശീലകനായിരുന്നതും ഞാന്‍ തന്നെയാണ്,’ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ കിരീട നേട്ടത്തെയും ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരെ അവരുടെ സ്വന്തം മൈതാനത്ത് നേടിയ 2-2 സമനിലയും ചൂണ്ടിക്കാട്ടി ഗംഭീര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

‘കുറ്റം എല്ലാവരിലും ഉണ്ട്, അത് എന്നില്‍ നിന്നാണ് ആരംഭിക്കുന്നത്,’ തോല്‍വിക്ക് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ അദ്ദേഹം സമ്മതിച്ചു. നമ്മള്‍ നന്നായി കളിക്കേണ്ടതുണ്ട്. 95/1 എന്ന നിലയില്‍ നിന്ന് 122/7 വരെ എത്തിയത് ഒട്ടും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഒരു വ്യക്തിയെയോ, ഏതെങ്കിലും പ്രത്യേക ഷോട്ടിനെയോ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. വീഴചകള്‍ എല്ലാവര്‍ക്കും സംഭവിച്ചിട്ടുണ്ട്.’ ഗംഭീര്‍ പറഞ്ഞു.

ഗംഭീറിന് കീഴില്‍, ഇന്ത്യ 18 ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ 10 എണ്ണത്തിലും തോറ്റു, കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെയും ഇപ്പോള്‍ ഇന്ത്യയില്‍ രണ്ട് മത്സരങ്ങളിലും തോറ്റു. ഗുവാഹത്തിയില്‍ ഇന്നത്തെ തോല്‍വി. റണ്‍സിന്റെ അടിസ്ഥാനനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണ്.

‘ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഏറ്റവും മികച്ചതും കഴിവുള്ളതുമായ കളിക്കാരുടെ ആവശ്യമില്ല. നമുക്ക് വേണ്ടത് പരിമിതമായ കഴിവുകളുള്ള എന്നാല്‍ നന്നായി കളിക്കുന്ന ടെസ്റ്റ് താരങ്ങളെയാണ് ആവശ്യം’ ഗംഭീര്‍ പറഞ്ഞു. ടീമില്‍ ഇടയ്ക്കിടെയുള്ള മാറ്റങ്ങള്‍ക്കും പരമ്പരാഗത ഫോര്‍മാറ്റിലെ സ്‌പെഷ്യലിസ്റ്റുകളേക്കാള്‍ ഓള്‍റൗണ്ടര്‍മാരില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഗംഭീര്‍ തീരുമാനം ഏറെ വിമര്‍ശനങ്ങള്‍ക്കിയാക്കിയിരുന്നു.

ട്രെയിനിലെ ഹലാല്‍ ഭക്ഷണം വിവേചനം; റെയില്‍വേയ്ക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷന്‍

ട്രെയിനിലെ ഹലാല്‍ ഭക്ഷണം വിവേചനം; റെയില്‍വേയ്ക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷന്‍

ഡല്‍ഹി: ട്രെയിന്‍ യാത്രക്കാരുടെ ഭക്ഷണത്തില്‍ ‘ഹലാല്‍ മാംസം’ വിളമ്പുന്നതിനെതിരെ റെയില്‍വേ ബോര്‍ഡിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ട്രെയിനുകളില്‍ ഹലാല്‍ മാംസം മാത്രം വിളമ്പുന്നത് മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലുള്ള വിവേചനം ആണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ ലഭിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ റെയില്‍വേയില്‍ ഹലാല്‍ മാംസം മാത്രം വിളമ്പുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ, പ്രത്യേകിച്ച് ആര്‍ട്ടിക്കിള്‍ 14, 15, 19(1)(ജി), 21, 25 എന്നിവയുടെ ലംഘനമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. സമത്വം, വിവേചനമില്ലായ്മ, തൊഴില്‍ സ്വാതന്ത്ര്യം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം, മതസ്വാതന്ത്ര്യം എന്നിവ ഉറപ്പുനല്‍കുന്ന ഭരണഘടന ആര്‍ട്ടിക്കിളുകള്‍ ആണ് ഇവ. ഇന്ത്യയുടെ മതേതര മനോഭാവത്തിന് അനുസൃതമായി എല്ലാ മതങ്ങളില്‍ നിന്നുമുള്ള ആളുകളുടെ ഭക്ഷണ തെരഞ്ഞെടുപ്പുകളെ ബഹുമാനിക്കേണ്ടതാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ റെയില്‍വേയോട് നിര്‍ദേശിച്ചു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് അയച്ചിരിക്കുന്ന നോട്ടീസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ട്രെയിനുകളിലെ ഭക്ഷണത്തില്‍ ഹലാല്‍ മാംസം മാത്രം വിളമ്പുന്ന രീതി ഹിന്ദുക്കളുടെയും സിഖുകാരുടെയും പട്ടികജാതി വിഭാഗങ്ങളുടെയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നത്. മാംസ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുസ്ലിം ഇതര വിഭാഗത്തെ റെയില്‍വേയുടെ ഈ നടപടി ബാധിക്കുന്നുണ്ട് എന്നും പരാതിക്കാരന്‍ വ്യക്തമാക്കി. ഹലാലിന്റെ പേരിലുള്ള ഈ ഒഴിവാക്കല്‍ അവരുടെ ഉപജീവനമാര്‍ഗ്ഗത്തെ ദോഷകരമായി ബാധിക്കുമെന്നും യാത്രക്കാര്‍ക്ക് അവരുടെ മതവിശ്വാസങ്ങളുമായി പൊരുത്തപ്പെടുന്ന ഭക്ഷണ ഓപ്ഷനുകള്‍ നിഷേധിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

കേരളത്തിലെ എസ്‌ഐആറിന് സ്റ്റേ ഇല്ല

കേരളത്തിലെ എസ്‌ഐആറിന് സ്റ്റേ ഇല്ല

ഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ ( എസ്‌ഐആര്‍ ) നടപടികള്‍ തടയാതെ സുപ്രീംകോടതി. കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഡിസംബര്‍ രണ്ടിന് ( ചൊവ്വാഴ്ച ) പരിഗണിക്കാനായി മാറ്റി. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

കേരളത്തിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിസംബര്‍ ഒന്നിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആര്‍ നടപ്പാക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നം നേരിടുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

ജില്ലാ കലക്ടര്‍മാര്‍ അടക്കം എസ്‌ഐആര്‍ നടപടികളുമായി സഹകരിച്ചു മുന്നോട്ടു പോകുന്നുണ്ട്. തെരഞ്ഞെടുപ്പും എസ്‌ഐആറും ഒപ്പം വന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് അറിയിക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ വാദം ഉന്നയിക്കാന്‍ അവകാശമില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കമ്മീഷന്‍ ഉന്നയിക്കുന്ന സാഹചര്യമല്ല കേരളത്തിലേതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്നാണ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളോട് കോടതി നിര്‍ദേശിച്ചത്. ഡിസംബര്‍ 9 ന് വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചപ്പോള്‍, ഡിസംബര്‍ നാലിന് നടപടികള്‍ അവസാനിക്കുന്നതിനാല്‍ അടിയന്തരമായി പരിഗണിക്കണമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഡിസംബര്‍ 2 ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.

ലേബര്‍ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം; കോപ്പികള്‍ കത്തിക്കും

ലേബര്‍ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം; കോപ്പികള്‍ കത്തിക്കും

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ലേബര്‍ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. 10 തൊഴിലാളി യൂണിയനുകള്‍ ചേര്‍ന്ന് ലേബര്‍ കോഡിന്റെ കോപ്പികള്‍ കത്തിച്ചാണ് പ്രതിഷേധിക്കുക. ജില്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും ഗ്രാമങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന നാല് ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്നും കര്‍ഷകസമരം ഒത്തുതീര്‍പ്പായ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നുമാണ് കേന്ദ്ര ട്രേഡ് യൂണിയനുകളും കര്‍ഷകത്തൊഴിലാളി സംഘടനകളും ആവശ്യപ്പെടുന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകസമരത്തിന്റെ അഞ്ചാം വാര്‍ഷികംകൂടി മുന്‍നിര്‍ത്തിയാണ് രാജ്യവ്യാപക പ്രക്ഷോഭം. തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുംവരെ സമരപരിപാടികള്‍ തുടരാനാണ് സിഐടിയു ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളുടെ തീരുമാനം. ബിഎംഎസ് ഒഴികെ മറ്റെല്ലാ ട്രേഡ് യൂണിയനുകളും പ്രക്ഷോഭരംഗത്തുണ്ട്. കര്‍ഷക സംഘടനകള്‍ ട്രേഡ് യൂണിയനുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു രംഗത്തു വന്നിട്ടുണ്ട്.

‘പട്ടി കടിക്കുന്നത് വലിയ കാര്യമാക്കേണ്ട, മനുഷ്യൻ തെറ്റ് ചെയ്താൽ കൊല്ലാൻ പറയില്ലല്ലോ ?’; നടിക്കെതിരെ രൂക്ഷ വിമർശനം

‘പട്ടി കടിക്കുന്നത് വലിയ കാര്യമാക്കേണ്ട, മനുഷ്യൻ തെറ്റ് ചെയ്താൽ കൊല്ലാൻ പറയില്ലല്ലോ ?’; നടിക്കെതിരെ രൂക്ഷ വിമർശനം

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. തെരുവ് നായ്ക്കളെ ഉപദ്രവിക്കരുതെന്ന് ജനങ്ങളോട് അഭ്യർഥിച്ചു കൊണ്ട് കഴി‍ഞ്ഞ ദിവസം ചെന്നൈയിൽ വളർത്തുമൃ​ഗ സ്നേഹികൾ ഒരു റാലി സംഘടിപ്പിച്ചിരുന്നു. നടി നിവേദ പെതുരാജും പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിയ്ക്ക് ശേഷം മാധ്യമങ്ങളോട് നിവേദ പറഞ്ഞ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

നടിക്കെതിരെ വൻ വിമർശനവും സോഷ്യൽ മീ‍ഡിയയിൽ ഉയരുന്നുണ്ട്. ഒരു നായ കടിച്ചാൽ അത് വലിയ കാര്യമാക്കേണ്ടതില്ലെന്നും അതിന്റെ പേരിൽ ഭയം ജനിപ്പിക്കരുതെന്നും നടി പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ, നമ്മൾ ആരോടും പോയി അവരെ കൊല്ലാൻ ആവശ്യപ്പെടുന്നില്ലല്ലോ. മൃഗങ്ങളോടും നമ്മൾ അതേ തെറ്റ് ആവർത്തിക്കരുത് എന്നും നിവേദ പറഞ്ഞു.

“ഭയം ജനിപ്പിക്കുന്ന പ്രചാരണങ്ങൾ ധാരാളം നടക്കുന്നുണ്ട്. ഒരു നായ കടിച്ചാൽ അത് വലിയ കാര്യമാക്കുകയോ ഭയം ഉണ്ടാക്കുകയോ ചെയ്യരുത്. നായ കടിക്കുന്നത് ശരിയാണെന്ന് ഞാൻ പറയുന്നില്ല. പേവിഷബാധ പടർന്നാൽ അത് വളരെ ദോഷകരവും ആരോഗ്യത്തിന് ഹാനികരവുമാണ്. എന്നാൽ ഭയം ജനിപ്പിക്കുന്നതിന് പകരം, നമുക്ക് പരിഹാരം നോക്കാം.

മനുഷ്യൻ എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ, നമ്മൾ അവരെ കൊല്ലാൻ ആവശ്യപ്പെടുന്നില്ലല്ലോ. മൃഗങ്ങൾക്ക് വ്യത്യസ്തമായ ഒരു മാനദണ്ഡം നമ്മൾ പ്രയോഗിക്കരുത്. അവബോധം, കാരുണ്യം, വാക്സിനേഷൻ, വന്ധ്യംകരണം തുടങ്ങിയ പ്രായോഗിക നടപടികൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്”, -നിവേദ പറഞ്ഞു.ദുബായിൽ എസി റൂമിൽ താമസിക്കുന്ന നടിക്ക് ഇന്ത്യയിലെ പ്രശ്നങ്ങൾ മനസിലാകില്ല എന്നാണ് നടിക്കെതിരെ ഉയരുന്ന പ്രധാന വിമർശനം. ‘ആഢംബര കാറിൽ സഞ്ചരിക്കുന്ന നടിക്ക് റോഡിലൂടെ നടന്നു പോകുന്ന സാധാരണ ജനങ്ങളുടെ പ്രശ്നം മനസിലാകില്ല.

രാത്രിയായാൽ റോഡിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്’, എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. ‘മിക്ക ആളുകളും സ്കൂൾ, ജോലി സ്ഥലം, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് നടന്നാണ് പോകുന്നത്. പുറത്ത് കളിക്കുന്ന കുട്ടികളുണ്ട്. പൊതു ഇടങ്ങൾ ആദ്യം മനുഷ്യർക്ക് സുരക്ഷിതമായിരിക്കണം’ എന്നാണ് മറ്റൊരു കമന്റ്.